August 08, 2008

അമർനാഥ് പ്രശ്നവും അരിവാൾചുറ്റികയും – അറിഞ്ഞിരിക്കേണ്ട സകലതും!

അമർനാഥ്‌ യാത്രയുമായി ബന്ധപ്പെട്ടു വരാറുള്ള പത്രവാർത്തകൾ പണ്ടൊന്നും ഉണ്ണിപ്പിള്ള കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. അമർനാഥ്‌ ഗുഹയ്ക്കൊക്കെ ആയിരക്കണക്കിനു വർഷത്തെ പഴക്കമുള്ളതായാണ് അറിവ്‌. ക്രിസ്തുവും മുഹമ്മദ്‌ നബിയുമൊക്കെപ്പോലും വരുന്നതിനും വളരെ മുമ്പേ ഉള്ളതാണത്‌. തീർത്ഥാടനമൊക്കെ എല്ലാവർഷവും അങ്ങു നടന്നോളും. അതിനു പ്രത്യേകിച്ചു വാർത്താപ്രാധാന്യമൊന്നുമില്ല.

ഇടയ്ക്കിടയ്ക്ക്‌ കനത്തമഴയും മഞ്ഞുവീഴ്ചയുമൊക്കെ മൂലം അപകടങ്ങളുണ്ടാകും. അതുകഴിയുമ്പോൾ ചിലപ്പോൾ തീവ്രവാദി ആക്രമണവും പിന്നാലെയുണ്ടാകും. ഇതിലെല്ലാം പെട്ട്‌ കുറേ തീർത്ഥാടകർ മരിച്ചെന്നിരിക്കും. യാത്ര ചിലപ്പോൾ നിർത്തിവയ്ക്കും. പിന്നെയും തുടരും. അതൊക്കെ ഒരു ചടങ്ങുപോലെ എല്ലാവർഷവും നടക്കും.

അതിലിത്ര വായിക്കാനെന്തിരിക്കുന്നു?

പക്ഷേ ഈ വർഷം, തീർത്ഥാടകർക്കായി അവസാനത്തെ ബേസ്‌ക്യാമ്പിൽ ചില താൽക്കാലിക സൌകര്യങ്ങളൊരുക്കാനായി ശ്രമിച്ചെന്നു കേട്ടു. അതിനായി വനം വകുപ്പിന്റെ കയ്യിലുള്ള 40 ഹെക്ടർ ഭൂമി ക്ഷേത്രബോർഡിനു കൈമാറാൻ തീരുമാനിച്ചെന്നും.

പക്ഷേ ആ നീക്കത്തെ ചില മുസ്ളീം സംഘടനകൾ എതിർത്തുവെന്നും, സമരങ്ങൾ രക്തരൂക്ഷിതമായെന്നും, അക്രമങ്ങളിലും വെടിവയ്പിലുമൊക്കെയായി ആറുപേർ കൊല്ലപ്പെട്ടെന്നും കേട്ടു.

സ്ത്രീകളടക്കമുള്ള പ്രക്ഷോഭകർ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും പലയിടങ്ങളും കത്തുന്നതും ടി.വി.യിൽ കണ്ടു.

നൊടിയിടനേരം കൊണ്ട്‌ ഭൂ‍മികൈമാറ്റതീരുമാനം ഉപേക്ഷിക്കപ്പെട്ടു!

അവിടുത്തെ ഗവണ്മെന്റ്‌ താഴെവീഴുകപോലും ചെയ്തു!

അപ്പോളൊക്കെയാണ് ആദ്യമായി അതൊരു വാർത്തയാണല്ലോ എന്ന്‌ സംശയിക്കുകയെങ്കിലും ചെയ്തു തുടങ്ങിയത്‌.

എന്നിട്ടും വലിയ താല്പര്യം കാട്ടിയില്ല. ആ പ്രശ്നത്തിൽ ഒരല്പം വർഗ്ഗീയതയുണ്ടോ എന്ന സംശയമായിരുന്നു കാരണം.

ഹിന്ദു തീർത്ഥാടകർ ഇപ്പോൾത്തന്നെ ഉപയോഗിച്ചുവരുന്ന തരിശുപ്രദേശത്ത്‌ അല്പം ചില സൌകര്യങ്ങളൊക്കെക്കൂടി വന്നെന്നു വച്ച്‌ എന്തു ഭൂകമ്പമുണ്ടാകാനാണ്‌ ? മുസ്ലീങ്ങളിലൊരാൾ പോലും അതിനെ എതിർക്കേണ്ടതില്ലെന്നു മാത്രമല്ല അക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ പോലും യാതൊരു ആവശ്യവും തോന്നിയില്ല. തികഞ്ഞ വർഗ്ഗീയതാല്പര്യങ്ങൾ മാത്രം കലർന്ന ആ പ്രക്ഷോഭത്തേയും അവഗണിച്ചു ആദ്യമൊക്കെ.

പക്ഷേ....

മുസ്ലീം പ്രക്ഷോഭകാരികളുടെ നിലപാടിനെ അനുകൂലിച്ചുകൊണ്ട്‌ മാർക്സിസ്റ്റുപാർട്ടി നിലപാടെടുത്തപ്പോളാണ് അതൊരു ‘വർഗ്ഗീയപ്രക്ഷോഭമായിരുന്നില്ലെന്നും, മറിച്ച്‌ - തികച്ചും ‘മതേതര’മായ ആവശ്യമായിരുന്നുവെന്നും മനസ്സിലായത്‌. അതോടെ ഉണ്ണിപ്പിള്ളയും ധൈര്യമായി അമർനാഥ്‌ വാർത്തകൾ വായിച്ചുതുടങ്ങി.

ഭൂമികൈമാറ്റം നടത്തരുതെന്നാണ് സി.പി.എമ്മിന്റെ ആവശ്യം!
ഇനിയിപ്പോൾ, കേരളത്തിലെ പി.ഡി.പി.യല്ല കാശ്മീരിലേത്‌ എന്നതുപോലെ, കേരളത്തിലെ സി.പി.എമ്മല്ല കശ്മിരിൽ എന്നു വരുമോ?

ആ സംശയവും മാറിക്കിട്ടിയത്‌ പേരു മുഴുവൻ പറഞ്ഞുകൊണ്ടുള്ള ബി.ബി.സി വാർത്ത കണ്ടപ്പോളാണ്.
...political parties like the opposition National Conference and constituents of the governing coalition - the People's Democratic Party (PDP) and the Communist Party-Marxist (CPI-M) - have also opposed the transfer of land.
അത്തരമൊരു ആവശ്യമുന്നയിക്കുന്നതിന് മാർക്സിസ്റ്റുപാർട്ടി ഉയർത്തിക്കാട്ടിയ ന്യായമെന്തായിരുന്നുവെന്ന്‌ ഉണ്ണിപ്പിള്ളയ്ക്ക്‌ എത്തും പിടിയും കിട്ടിയില്ല.

അവർക്ക്‌ സ്വന്തമായ എന്തെങ്കിലും ന്യായീകരണങ്ങൾ ഉണ്ടായിരുന്നോ ആവോ‌?

എന്തായാലും, മാർക്സിസ്റ്റുകളേപ്പോലെ തന്നെ ഭൂമികൈമാറ്റത്തെ എതിർത്ത മറ്റുള്ളവരുടെ ന്യായങ്ങൾ തികച്ചും വിചിത്രമായിരുന്നു.

രണ്ടേ രണ്ടു പ്രശ്നങ്ങളാണ് അവർ ഉയർത്തിക്കാട്ടിയത്‌. “ഡെമോഗ്രഫി” യും ജ്യോഗ്രഫിയും!

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ആദ്യത്തെ വാദമായിരുന്നു അതീവ രസകരം. കശ്മീരിന്റെ “ഡെമോഗ്രഫി” മാറ്റിമറിക്കാനുള്ള ഗൂഢനീക്കമാണത്രേ ഭൂമി കൈമാറ്റം!
Syed Ali Shah Geelani said .....“Protests would continue till the government revokes the allotment. Transfer of forestland to SASB is a conspiracy to change the demography of the Valley. We will not allow this ploy to succeed”.
“ഡെമോഗ്രഫി മാറ്റാനുള്ള ഗൂഢാലോചന” എന്നൊക്കെക്കേട്ടാൽ, ഡിക്ഷ്ണറിയുടെ സഹായമില്ലെങ്കിൽ പെട്ടെന്ന്‌ അർത്ഥം മനസ്സിലായെന്നു വരില്ല. അതല്ലെങ്കിൽ‌പ്പിന്നെ, കാര്യം കൂറേക്കൂടി വ്യക്തമായിപ്പറഞ്ഞിട്ടുള്ള മറ്റൊരു വാർത്ത വായിക്കണം.
The separatist groups say the transfer of land to the shrine board is part of a "conspiracy to settle non-local Hindus in the valley with a view to reducing the Muslims to a minority".
അതായത്‌ - “കാശ്മീരിൽ തീർത്ഥാടകരായി എത്തുന്ന ഹിന്ദുക്കൾ തിരിച്ചുപോകാതെ അവിടെത്തന്നെ താമസിച്ച്‌ – താൽക്കാലികം എന്നു പറയുന്ന ഏർപ്പാടൊക്കെ സ്ഥിരതാമസം എന്ന അവസ്ഥയായി മാറി –അങ്ങനെയങ്ങനെ മുസ്ലീങ്ങൾക്കു മൃഗീയഭൂരിപക്ഷം എന്ന ഇപ്പോളത്തെ അവസ്ഥ പതുക്കെ മാറ്റിമറിയ്ക്കപ്പെട്ടേക്കും – അതിനുള്ള ഗൂഢാലോചനയുടെ ഫലമാണ് ഈ തീരുമാനം“ എന്നു പച്ചമലയാളം!

അത്ഭുതപ്പെടാതെ നിവൃത്തിയില്ല!

കശ്മീരി പണ്ഡിറ്റുകൾ അഥവാ കശ്മീരി ഹിന്ദുക്കൾ എന്നറിയപ്പെടുന്ന ജനതയേപ്പറ്റി ഓർക്കാതെയും വയ്യ.

എന്തായിരിക്കും ഹുറിയത്തിന്റെ ഈ ഡെമോഗ്രഫിവാദത്തിനു പിന്നിലുള്ള ചിന്ത?

ഒരു വിധത്തിലാണ് കശ്മീരിലെ ഹിന്ദുക്കളെ താഴ്‌വരയിൽനിന്നു തുരത്തിയത്‌. ലക്ഷക്കണക്കിന് ആളുകൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ പരമാവധി വന്നാൽ ഒരു പതിനായിരം പേർ മാത്രം പിടിച്ചുനിൽക്കുന്നുവെന്നു പറയപ്പെടുന്നു. ബാക്കിയുള്ളവർക്ക്‌ എന്തുപറ്റിയെന്ന്‌ ചില അഭ്യൂഹങ്ങൾ മാത്രമാണുള്ളത്‌. എന്തായാലും ശല്യമൊഴിവായി എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോളാണ് അശനിപാതം പോലെ 40 ഹെക്ടറിന്റെ കണക്കു വരുന്നതെന്നായിരിക്കുമോ‌?

അത്തരമൊരു ‘ഡെമോഗ്രഫി ഭയം‘ തന്നെയാണോ മാർക്സിസ്റ്റുകളുടെയും പ്രശ്നമെന്നറിയില്ല. എന്തായാലും കൂടുതൽ ആലോചിക്കാതെ അതു വിട്ടു ഉണ്ണിപ്പിള്ള.

40 ഹെക്ടർ എന്നാൽ വെറും നിസാരമല്ലേ എന്നും, ഇന്നത്തെക്കാലത്ത്‌ ഒരു പ്രൊഫഷണൽ കോളേജു തുടങ്ങണമെങ്കിൽപ്പോലും ക്യാമ്പസിനായി അതിൽക്കൂടുതൽ സ്ഥലം വേണ്ടേ എന്ന സംശയങ്ങളും അടച്ചുവച്ചു.

ഇപ്പോൾത്തന്നെ നിലവിലുള്ള ഒരു ബേസ്‌ക്യാമ്പിനുള്ളിൽത്തന്നെ അഭയകേന്ദ്രങ്ങൾ പണിയാനാണുദ്ദേശിച്ചത്‌ – അല്ലാതെ, നിസാര വിസ്തീർണ്ണമാണെങ്കിൽക്കൂടി, പുതിയ സ്ഥലമെടുപ്പല്ല – എന്നതു കണ്ടില്ലെന്നു നടിച്ചു.
The pre-fabricated shelters are also not a new proposal. In fact, the base camp has been in regular use for several years. Pilgrims have been put up there before the arduous last leg of the journey to the Amarnath cave, which is open to pilgrims two months of the year.

ഭൂമി "Release" ചെയ്യുകയല്ല - "Lease" ചെയ്യുകമാത്രമാണ് -അതായത്‌ - വിട്ടുകൊടുക്കലല്ല - താൽക്കാലികമായി പാട്ടത്തിനു നൽകുകയാണ് - അതിനായി രണ്ടരക്കോടിയോളം രൂപ ഷ്രൈൻ ബോർഡ്‌ നൽകും - എന്നൊക്കെ വായിച്ചതു ബോധപൂർവ്വം മറന്നു കളഞ്ഞു.

2005-ൽ എടുത്ത തീരുമാനത്തിനെതിരെ അപ്പോൾ പ്രശ്നമുണ്ടാക്കാതെ, തെരഞ്ഞെടുപ്പടുത്ത ഇപ്പോൾ മാത്രം എന്തുകൊണ്ടാണു പ്രതികരിക്കുന്നതെന്ന സംശയം മാറ്റിവച്ചു.

ഒട്ടും താമസയോഗ്യമായ സ്ഥലത്തല്ല താൽക്കാലിക അഭയകേന്ദ്രങ്ങൾ പണിയാനുദ്ദേശിച്ചത്‌ എന്ന സത്യവും കണ്ടില്ലെന്നു നടിച്ചു.

The area is hardly hospitable and it would be hard to persuade any population, however deprived, to settle in the area. The Board wanted to construct bunds, besides the shelters, to keep snow slides from damaging equipment.
സ്ഥലം വിക്കിമാപ്പിൽ കണ്ടപ്പോൾ, അവിടെ തനിക്കെങ്ങാനും താമസിക്കേണ്ടിവന്നെങ്കിലോ എന്നു കരുതി പേടിച്ചു.
ഇനി അഥവാ അങ്ങനെ ജീവൻ പണയം വച്ചു താമസിക്കുമെന്നാണെങ്കിൽത്തന്നെ, ഇന്ത്യയിൽ എവിടെയും ഹിന്ദുക്കൾക്കെന്നല്ല ആർക്കും താമസിച്ചുകൂടേ എന്നു തോന്നാം.

അങ്ങനെ താമസിക്കുന്നതിനെ മറ്റുള്ളവർ എതിർക്കുന്നതു വർഗ്ഗീയതയുടെ നിർവചനത്തിൽ വരുമോയെന്നു സംശയിക്കാം.

മാർക്സിസ്റ്റുകൾ അതിനെ പിന്തുണയ്ക്കുന്നതു വർഗ്ഗീയതയാണോയെന്നു ശങ്കയുണ്ടാവാം.

അത്തരം സംശയങ്ങളെല്ലാം ഉപേക്ഷിച്ചു ഉണ്ണിപ്പിള്ള.

പക്ഷേ.. എത്ര ആലോചിച്ചിട്ടും മനസ്സിലാകാതെ ഒരു ചോദ്യം മാത്രം അവശേഷിച്ചു.

ഹുറിയത്തും പി.ഡി.പി.യും ഒരു പക്ഷേ സി.പി.എമ്മും വാദിക്കുന്നതുപോലെ, കശ്മീരിലെ മുസ്ലീം ഭൂരിപക്ഷം എന്ന “ഡെമോഗ്രഫി” മാറ്റി മറിയ്ക്കണമെങ്കിൽ ഏകദേശം എത്രഹിന്ദുക്കൾ വേണം? അതിന് എത്രകാലമെടുക്കും?

അങ്ങോട്ടു മനസ്സിലാകുന്നില്ല!

കശ്മീർ താഴ്‌‌വരയിലെ മുസ്ലീം ജനസംഖ്യ 95 ശതമാനമാണെന്ന്‌ ഇവിടെക്കാണുന്നു. ഏതോ രാജ്യത്തെ ഒരു “റിട്ടയേർഡ്‌ ലെഫ്റ്റനന്റ്‌ കേണൽ സമൻ മാലിക്‌ പറയുന്നു“ എന്നാണു കാണുന്നത്‌. വിശ്വസനീയമോ എന്തോ!

യഥാർത്ഥകണക്ക്‌ അതിലും കൂടുതലായിരിക്കുമെന്നാണ് ഇതു വായിച്ചാൽ തോന്നുന്നത്‌. ഇന്ത്യൻ ഏക്പ്രസിൽ നിന്നുള്ള വിവരങ്ങൾ. അവിടെപ്പിന്നെ, പണ്ഡിറ്റുകളേപ്പറ്റി പതം പറഞ്ഞിരിക്കുന്നതു കൊണ്ട്‌ അതു വിടാം.

എന്തായാലും, കശ്മീരിലെ മുസ്ലീം ജനസംഖ്യ ഒരു പ്രത്യേകശതമാനമെന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ലാത്തത്ര വലുതാണെന്നതിൽ തർക്കമില്ല. ഏതാണ്ട്‌ സമ്പൂർണ്ണമാണ് അവിടുത്തെ ഡെമോഗ്രഫി. അതിനിടയ്ക്ക്‌ നുഴഞ്ഞുകയറുന്നവരുടെ എണ്ണമെത്രയാണ്? ഏതാനും ആയിരങ്ങൾ? പരമാവധി വന്നാൽ ഒരു വർഷത്തിൽ ഒന്നോ രണ്ടോ ലക്ഷം തീർത്ഥാടകർ?

ചുരുങ്ങിയ സമയത്ത്‌ - ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന തീർത്ഥാടനം!

വർഷത്തിൽ ഒരു തവണ മാത്രം സംഭവിക്കുന്നത്‌.

ഏറെ പ്രായമെത്തിയവരൊക്കെ അടങ്ങുന്ന ആ സംഘങ്ങളിൽ ഒന്നൊഴിയാതെ എല്ലാവരും അവിടെത്തന്നെ തമ്പടിക്കാമെന്നു വിചാരിക്കുക (തുടർന്ന്‌ എങ്ങനെ ജീവിക്കുമോ എന്തോ?) എന്ന അത്യത്ഭുതം സംഭവിച്ചാൽത്തന്നെ, ഏകദേശം എത്രകൊല്ലം വേണ്ടിവരും ‘ഡെമോഗ്രഫി‘ മാറിമറിയാൻ‌?

എന്തായാലും താൻ ജീവിച്ചിരിക്കെ അങ്ങനെയൊന്നു സംഭവിക്കുമെന്ന്‌ ഉണ്ണിപ്പിള്ളയ്ക്കു വിശ്വസിക്കാൻ തോന്നിയില്ല.

അതിനിടെ, കോൺഗ്രസുകാരനായ സൈഫുദ്ദീൻ എന്നൊരു കേന്ദ്രമന്ത്രി ഒരു നിർദ്ദേശം വച്ചെന്നു കേട്ടു. തീർത്ഥാടനത്തിന്റെ സമയം പകുതിയാക്കി പരിമിതപ്പെടുത്താം - തീർത്ഥാടകരുടെ എണ്ണവും കുറയ്ക്കാം.!

അപ്പോൾ, ‘ഡെമോഗ്രഫി ഭയം’ എല്ലാവർക്കുമുണ്ടെന്നു തീർച്ച! ഭേഷായി!

“ഡെമോഗ്രഫി തകർക്കാനുള്ള ഗൂഢാലോചനകളെ ചെറുത്തുതോല്പി”ക്കുന്നതിൽ ഏറ്റവുമധികം ആത്മാർത്ഥത ആർക്കാണെന്നു തെളിയിക്കാനുള്ള മത്സരം നടക്കുകയാണ്. വിജയിക്കുന്നവർക്കു ലഭിക്കുന്ന വോട്ട്‌ ഇടത്തേയ്ക്കോ വലത്തേയ്ക്കോ - ഏതു പക്ഷത്തേയ്ക്കു ചായുമെന്ന്‌ തെരഞ്ഞെടുപ്പു കഴിഞ്ഞാലേ പറയാൻ പറ്റൂ..

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

രണ്ടാമത്തെ പ്രശ്നമായിക്കേട്ടത്‌ ‘പരിസ്ഥിതി‘യാണ്! അതു തന്നെയായിരിക്കുമോ മാർക്സിസ്റ്റുകളുടെ എതിർപ്പിന്റെയും കാരണം?

“എന്തൊക്കെയോ ചില“ പരിസ്ഥിതിപ്രശ്നങ്ങളുണ്ടാകുമെന്ന്‌ ചില “വിമർശകർ” പറഞ്ഞിരിക്കുന്നു.
Critics say building “permanent” structures at base camps of the pilgrimage will ruin the fragile ecology of the mountainous region...
ആരൊക്കെയാണാവോ ഈ “ക്രിട്ടിക്കു“കൾ! ഏതെങ്കിലുമൊരു പരിസ്ഥിതി സംഘടനയുടേയോ പ്രവർത്തകന്റെയോ പേര് എവിടെയും കാണാൻ പറ്റിയില്ല.

‘‘പ്രാദേശികരായ’ ചില പരിസ്ഥിതിവാദികൾ‘ എന്നാണ് മറ്റൊരിടത്തുകണ്ടത്‌.
Local environmentalists protested against the decision...
ഒരൊറ്റ മരം പോലും മുറിക്കേണ്ടിപ്പോലും വരാത്തസ്ഥിതിക്ക്‌ പരിസ്ഥിതിപ്രശ്നമുണ്ടാകുമെന്നു പറയുന്നതിന്റെ ന്യായീകരണമെന്തെന്നും വ്യക്തമല്ല. പതിനായിരത്തോളം മരങ്ങൾ മുറിക്കേണ്ടിവരുന്ന മറ്റൊരു പദ്ധതിയ്ക്ക്‌ ആർക്കും എതിർപ്പില്ല താനും!
It is pointed out while a threat to a nearby wildlife sanctuary had been quoted, no such concerns were aired with regard to the construction of the "Mughal road" expected to connect Poonch and Rajouri sections with the Valley. "There are something like 10,000 trees that will be felled. The plot at Baltal in comparison is bare, with no trees. The agenda of those opposing the Amarnath case is obvious," the sources said.
എന്താണു യഥാർത്ഥത്തിൽ ഉണ്ടാവാൻ പോകുന്ന പരിസ്ഥിതിപ്രശ്നമെന്ന്‌ ആരും പറഞ്ഞുകേട്ടില്ല!

മഞ്ഞുമലകൾക്കിടയ്ക്ക്‌ ചില അഭയകേന്ദ്രങ്ങൾ കെട്ടിയാൽ ഉടൻ അകാരണമായി തകർന്നടിയുന്ന പാവം പരിസ്ഥിതിയേപ്പറ്റി സഹതാപം തോന്നിപ്പോയി.

ആളുകൾ മഞ്ഞുവീഴ്ചയിൽ‌പ്പെട്ട്‌ കൂട്ടമായി മരിച്ചുകിടന്നാൽ അതു പരിസ്ഥിതിയ്ക്കു പ്രശ്നമൊന്നുമുണ്ടാക്കില്ലായിരിക്കും എന്ന ചിന്ത ഉണ്ണിപ്പിള്ള ഉള്ളിലടക്കി.

എന്നാൽ, ഒട്ടും മനസ്സിലാകാതെ വന്നത്‌ അതൊന്നുമല്ല. പ്രാദേശികപരിസ്ഥിതിവാദികൾ ആരുമാകട്ടെ - ഈ വിഷയത്തിൽ ഗൌരവമായ എന്തെങ്കിലും പരാതികൾക്കു വകയുണ്ടെങ്കിൽ, അത്‌ ആദ്യം വരേണ്ടത്‌ സംസ്ഥാനവനംവകുപ്പിൽ‌നിന്നു തന്നെയല്ലേ‌?

അതെ. സംശയമെന്തിന്?

അവരോടു ചോദിക്കാതിരുന്നില്ലല്ലോ. അവർ ‘ഒരു പ്രശ്നവുമില്ല‘ എന്നു പറഞ്ഞിട്ടുതന്നെയാണ് ഇത്തരമൊരു പരിപാടി ആലോചിച്ചതു തന്നെ!
...the matter was examined in the forest department at various levels and was finally submitted to the minister by the Principal Secretary of the Forest Department recommending that the proposal be approved.

The Forests and Environment Minister said that if there is no violation of J and K Forest (Conservation) Act of 1997 and the cabinet decision regarding diversion of forest land, the proposal is approved. The Forest Department then issued an order in March 2005 granting permission to the shrine Board for using the forest land for constructing pre-fabricated structures for Amarnath yatris
വനം-പരിസ്ഥിതി മന്ത്രാലയത്തിനു കുഴപ്പമില്ല!

അപ്പോൾപ്പിന്നെ ഈപ്പറയുന്ന പ്രാദേശികപരിസ്ഥിതിവാദികൾ എന്നത്‌ ഹുറിയത്തും, പി.ഡി.പി.യും മാർക്സിസ്റ്റുകാരുമൊക്കെത്തന്നെയല്ലാതെ മറ്റാരുമല്ല എന്ന്‌ ഊഹിക്കാമോ എന്തോ?

ഊഹിക്കാമെങ്കിൽ, ‘വിദഗ്ദ്ധസമിതി’യിലെ മാർക്സിസ്റ്റ്‌ പ്രാതിനിധ്യം എത്രത്തോളം എന്നുകൂടി മാത്രമേ ഇനി അറിയേണ്ടൂ. പാഠപുസ്തകക്കമ്മിറ്റി പോലെ ഏതാണ്ടു സമ്പൂർണ്ണമായ പ്രാതിനിധ്യമാവുമോ ... അതോ...?

ഇക്കണ്ട മാർക്സിസ്റ്റു പരിസ്ഥിതി വാദികളെയൊന്നും രാമസേതുപ്രശ്നത്തിൽ കണ്ടില്ലല്ലോ എന്നും അറിയാതെ ഓർത്തുപോയി ഉണ്ണിപ്പിള്ള.

അന്ന്‌ എന്തൊക്കെയാണു പരിസ്ഥിതിപ്രശ്നങ്ങൾ എന്ന്‌ എണ്ണമിട്ടു പറഞ്ഞുകൊണ്ട്‌ – എന്തൊക്കെയാണു പ്രത്യാഘാതങ്ങൾ എന്നു വിശദീകരിച്ചുകൊണ്ട്‌ - അനവധി പഠനറിപ്പോർട്ടുകൾ വന്നതാണ്.

ആരൊക്കെയാണു പറയുന്നത്‌ – ആ വിഷയത്തേപ്പറ്റി ആധികാരികമായി സംസാരിക്കാൻ അവർക്കുള്ള യോഗ്യതയെന്താണ് എന്നും വ്യക്തമായിരുന്നു.

ഇവിടുത്തേതുപോലെ, ‘അജ്ഞാത‘രായ പരിസ്ഥിതിവാദികളും ‘അജ്ഞാത‘മായ പരിസ്ഥിതിപ്രശ്നങ്ങളും ആയിരുന്നില്ല അവിടെ.

പക്ഷേ, ഒരു മാർക്സിസ്റ്റു പരിസ്ഥിതിവാദിയേയും അവിടേയ്ക്കു കണ്ടിരുന്നില്ല. സേതുവിനെ ഒഴിവാക്കിക്കൊണ്ടുള്ള മറ്റ്‌ അലൈന്മെന്റുകൾ ആവാമല്ലോ എന്ന നിർദ്ദേശം അവർ കേട്ടഭാവം നടിച്ചിരുന്നില്ല. രാമസേതു തകർത്ത്‌ ചാലുകീറിയേ അടങ്ങൂ എന്ന വാശി മാത്രമായിരുന്നു അവർക്ക്‌. നേരേ മറിച്ച്‌ ഇവിടെയാണെങ്കിൽ, കുറച്ചുതുണ്ടുഭൂമി ക്ഷേത്രട്രസിന്റെ കയ്യിലെത്താതെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും.

(അന്ന്‌ രാമനെ ചീത്തവിളിച്ച കരുണാനിധിയ്ക്കും അതിനു പറന്നെത്തി പിന്തുണനൽകിയ സി.പി.എമ്മിനുമൊപ്പം മുസ്ലീം മുന്നേറ്റ കഴകം എന്ന കക്ഷികൂടിയുണ്ടായിരുന്നു എന്നത്‌ ഉണ്ണിപ്പിള്ള മനപ്പൂർവ്വം മറന്നു കളഞ്ഞു. ഹുറിയത്തും പി.ഡി.പി.യുമൊന്നും മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നെന്നു കരുതാനാവില്ല. അതുപോലെ തന്നെയാണ് ‘മുന്നേറ്റകഴക‘ത്തിന്റെ കാര്യവും. ഒരു മാർക്സിസ്റ്റ്‌-മുസ്ലീം അച്ചുതണ്ട്‌ പ്രവർത്തിക്കുന്നോ എന്നെങ്ങാൻ അറിയാതെ പറഞ്ഞുപോയാൽ മുസ്ലീങ്ങൾക്ക്‌ അതിൽപ്പരം അപമാനം വേറെയില്ല. അതു ‘ന്യൂനപക്ഷപീഢന‘വുമാകും. അങ്ങനെയൊന്നും ചിന്തിക്കുകപോലും ചെയ്യാതിരിക്കുന്നതാണു ബുദ്ധി.)

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഈ രണ്ടുകാരണങ്ങളല്ലാതെ മറ്റെന്തെങ്കിലും കാരണം കൊണ്ടാകുമോ മാർക്സിസ്റ്റുകൾ എതിർക്കുന്നത്‌ എന്നുകൂടി ആലോചിച്ചു ഉണ്ണിപ്പിള്ള.

ഇനിയിപ്പോൾ, എന്തു പ്രശ്നമുണ്ടായാലും ന്യായാന്യായങ്ങളൊന്നും പരിഗണിക്കാതെ “ന്യൂനപക്ഷ”ത്തിന്റെ കൂടെ നിൽക്കും എന്ന പാർട്ടി(അടവു?)നയത്തിന്റെയോ മറ്റോ ഭാഗമാവുമോ ഈ നിലപാട്‌?

പക്ഷേ അങ്ങനെയാണെങ്കിൽ, ഇവിടെ ഹിന്ദുക്കളല്ലേ ന്യൂനപക്ഷം? അപ്പോൾ അവർക്കു വേണ്ടിയല്ലേ മാർക്സിസ്റ്റുകൾ വാദിക്കേണ്ടത്‌?

കശ്മീർ മാത്രമല്ല – ജമ്മു കശ്മീർ എന്ന സംസ്ഥാനം മൊത്തത്തിലെടുത്താലും ശരി – മുസ്ലീങ്ങൾക്കു മൂന്നിൽ‌രണ്ടു ഭൂരിപക്ഷമുണ്ട്‌. ഹിന്ദുക്കൾ അവിടെ ന്യൂനപക്ഷമാണ്. അപ്പോൾ അവർക്ക്‌ അവിടെയെന്തെങ്കിലും “ന്യൂനപക്ഷാവകാശങ്ങൾ“ ഒക്കെ കാണേണ്ടതല്ലേ? അതിനു വേണ്ടിയല്ലേ മാർക്സിസ്റ്റുകൾ നിലകൊള്ളേണ്ടത്‌?

അതോ ഇനി അതിന് ഇങ്ങനെയൊക്കെയായിരിക്കുമോ ന്യായീകരണം? – “അതൊരു സംസ്ഥാനം മാത്രമാണ് – അതു ശരിയാവില്ല - അങ്ങനെ നോക്കിയാൽ ഹിന്ദുന്യൂനപക്ഷസംസ്ഥാനങ്ങൾ വേറെയുമുണ്ട്‌ - ന്യൂനപക്ഷത്തെ തിരിച്ചറിയണമെങ്കിൽ എപ്പോളും രാജ്യത്തെ മൊത്തമെടുത്തേ കണക്കു കൂട്ടാവൂ “ എന്ന്‌?

അങ്ങനെയാണു മാർക്സിസ്റ്റുകളുടെ വാദമെങ്കിൽ അവിടെയും ഒരു പ്രശ്നമുണ്ട്‌!

അപ്പോൾ, ജമ്മു-കശ്മീർ എന്നത്‌ മറ്റേതൊരു സംസ്ഥാനത്തെയും പോലെ, ഒരു സാധാരണ സംസ്ഥാനം മാത്രമാണ് എന്നവർ അംഗീകരിക്കുന്നുവെന്നർത്ഥം.

അപ്പോൾപ്പിന്നെ ഈ ആർട്ടിക്കിൾ 370-നേപ്പറ്റി എന്തായിരിക്കണം നിലപാട്‌?

ജമ്മുകശ്മീരിന് പ്രത്യേക ഭരണഘടനാപദവികൾ നൽകുന്നപരിപാടികൾ അവസാനിപ്പിക്കണമെന്ന ബി.ജെ.പി.യുടെയും മറ്റും ആവശ്യങ്ങളോട്‌ എങ്ങനെ പ്രതികരിക്കണം? ജമ്മു-കാശ്മീർ ഒരു രാജ്യമോ അതോ സംസ്ഥാനമോ? ‘ഒരു രാജ്യത്തു രണ്ടു പതാകയും രണ്ടു ഭരണഘടനയും അനുവദിക്കാനാവില്ല’ എന്നതൊക്കെ ജനസംഘത്തിന്റെ ആരംഭകാലത്തുതന്നെയുള്ള മുദ്രാവാക്യങ്ങളിലൊന്നാണ്. അതിനെയൊക്കെ എതിർത്തിരുന്ന സി.പി.എമ്മിന് അവിടുത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളോട്‌ എന്താണു പറയാനുള്ളത്‌?

ഒരു വശത്ത്‌ ആർട്ടിക്കിൾ 370 – മറുവശത്ത്‌ ‘ന്യൂനപക്ഷങ്ങളെ‘ പിന്തുണയ്ക്കൽ - ഇതു രണ്ടും ഒരിക്കലും ഒത്തുപോകുന്നവയല്ല. ഏതെങ്കിലുമൊന്നേ നടക്കൂ..

ഈയൊരു ആശയക്കുഴപ്പം ഒഴിവാക്കാനുള്ള ഒരേയൊരു വഴി - “ന്യൂനപക്ഷം” എന്ന ക്ലീഷേ വിളിപ്പേര് ഉപയോഗിക്കാതെ, മുസ്ലീം എന്ന യഥാർത്ഥപേര് ഉപയോഗിക്കുക എന്നതു മാത്രമാണ്.

എന്തു പ്രശ്നമുണ്ടായാലും മാർക്സിസ്റ്റു പാർട്ടി ന്യായാന്യായങ്ങളൊന്നും പരിഗണിക്കാതെ മുസ്ലീങ്ങളുടെ (“ന്യൂനപക്ഷ”ത്തിന്റെ) കൂടെ നിൽക്കും!

അങ്ങനെയൊരു തിരുത്തോടുകൂടി ആലോചിക്കുമ്പോൾ രണ്ടുകാര്യങ്ങളിലും പാർട്ടിനിലപാട്‌ വളരെ ശരിയാണ്.

(1) മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാശ്മീരിൽ നിന്ന്‌ ഒരു തുണ്ടുഭൂമിപോലും ക്ഷേത്രട്രസ്റ്റിനു വിട്ടുകൊടുക്കില്ല – ഓക്കെ.
(2) മുസ്ലീം ഭൂരിപക്ഷസംസ്ഥാനമായ ജമ്മുകാശ്മീരിന് പ്രത്യേകഭരണഘടനാപദവികൾ ആസ്വദിക്കാൻ പറ്റണം – ഓക്കെ.

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഇവിടെ, ഉണ്ണിപ്പിള്ളയുടെ ചിന്തകൾ കാടുകയറി.

യഥാർത്ഥത്തിൽ, മാർക്സിസ്റ്റുകളുടെ ഈ നിലപാടുകൾ മുസ്ലീങ്ങൾക്ക്‌ അനുകൂലമാണോ?

മുസ്ലീങ്ങളെ സഹായിക്കുകയാണോ അതോ ദ്രോഹിക്കുകയാണോ അവർ ചെയ്യുന്നത്‌?

അല്പമെങ്കിലും സാമാന്യബോധമുള്ള ഏതൊരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളവും, ഇപ്പോൾത്തന്നെ തീർത്ഥാടകർ ഉപയോഗിക്കുന്ന 40 ഹെക്ടർ ഭൂമി ക്ഷേത്രട്രസ്റ്റിനു കൈമാറിയെന്നു വച്ച്‌ യാതൊരു ചുക്കും സംഭവിക്കേണ്ടതില്ല. വനം വകുപ്പിന്റെ കയ്യിൽനിന്ന്‌ ട്രസ്റ്റിന്റെ കയ്യിലേക്കെത്തുന്നു എന്ന ഭരണപരമായ മാറ്റം മാത്രമേ അവിടെയുള്ളൂ.

അമർനാഥ്‌ തീർത്ഥാടകർക്ക് അടിസ്ഥാനസൌകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് “മുസ്ലീങ്ങൾ“ എതിരുനിൽക്കുന്നു എന്നൊരു ഇമേജുണ്ടാകാതെ നോക്കേണ്ടത്‌ അത്യാവശ്യമായിരുന്നു. ഹുറിയത്തും പി.ഡി.പി.യും മാർക്സിസ്റ്റുകളുമൊന്നും തങ്ങളെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നില്ല എന്നു ലോകത്തോടു വിളിച്ചു പറയേണ്ടത്‌ മതമൌലികവാദികളെ പിന്തുണയ്ക്കാത്ത മുസ്ലീങ്ങളുടെ ആവശ്യമായിരുന്നു. പലരും പലരീതിയിൽ ശബ്ദമുയർത്തി. ചിലരാകട്ടെ ഹിന്ദുക്കളുടെ ആവശ്യത്തിനോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ വരെ തയ്യാറായി.
അപ്പോൾ, കേരളമുൾപ്പെടെ രാജ്യത്തിന്റെ ഏതൊരു ഭാഗത്തും, മര്യാദക്കാരായ മുസ്ലീങ്ങൾക്ക്‌ ഭൂമികൈമാറ്റത്തോട്‌ യാതൊരു എതിർപ്പുമില്ലെന്നു തന്നെ വേണം കരുതാൻ.

ഇത്തരം കാര്യങ്ങളൊക്കെ ദേശാഭിമാനി വാർത്താപ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്യാൻ തയ്യാറാകുമോ എന്നറിയാൻ ഉണ്ണിപ്പിള്ളയ്ക്ക്‌ ആകാംക്ഷ തോന്നി.

സത്യത്തിൽ, ഭുമികൈമാറ്റതീരുമാനത്തിനെതിരെയുള്ള അക്രമസമരങ്ങൾ മുസ്ലിം സമൂഹത്തിന് തീർച്ചയായും നാണക്കേടുണ്ടാക്കിയിരുന്നു. ആ നാണക്കേടൊഴിവാക്കാൻ ഇത്തരം വാർത്തകൾക്കു പ്രാമുഖ്യം കിട്ടേണ്ടത്‌ ആവശ്യമായിരുന്നു.

അപ്പോൾ, ദേശാഭിമാനിയ്ക്ക്‌ മുസ്ല്ലീങ്ങളെ സഹായിക്കണമെന്നുണ്ടെങ്കിൽ, ഇത്തരം വാർത്തകൾ ഉയർത്തിപ്പിടിക്കണം. അവരതു ചെയ്യുമോ?

മാത്രവുമല്ല - അമർനാഥ്‌ തീർത്ഥാടകരെ ആക്രമിക്കുന്ന തീവ്രവാദികൾ അതൊക്കെ “ദൈവനാമത്തിലാണ് ” എന്ന്‌ വിളിച്ചു പറഞ്ഞിരുന്നത്‌ മുസ്ലീങ്ങൾക്കു ചില്ലറ ചീത്തപ്പേരല്ല ഉണ്ടാക്കിയിരുന്നത്‌. ഐ.ജി.സത്യപാൽ‌സിംഗിന്റെ ഒരു ലേഖനത്തിൽക്കണ്ടത്‌ ഇങ്ങനെ:-

’The Asian Age’ newspaper (August 19, 2001) published a letter recovered from a fidayeen in an encounter with security forces deployed for the Amarnath Yatra. The letter reads 'We are fidayeen. I am a fidayeen and in the name of Allah we will continue to kill and be killed till such time we destroy India and we overcome India.'

ഇത്തരം തീവ്രവാദികൾക്കൊന്നും ശരാശരി മുസ്ലീം സമൂഹത്തിന്റെ യാതൊരു പിന്തുണയില്ല എന്നു ജനം മനസ്സിലാക്കണമെന്ന്‌ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ, മേൽ‌പ്പറഞ്ഞമട്ടുള്ള വാർത്തകൾക്കു പ്രോത്സാഹനം കൊടുക്കണമായിരുന്നു. അല്ലാതെ ഭൂമികൈമാറ്റത്തിനെ എതിർക്കുന്ന അക്രമസമരങ്ങളെയല്ല പ്രോത്സാഹിപ്പിക്കേണ്ടിയിരുന്നത്‌. ദേശാഭിമാനി അതിനു തയ്യാറാകുമോ എന്നറിയാൻ ഉണ്ണിപ്പിള്ളയ്ക്ക്‌ ആകാംക്ഷ തോന്നി.

കോടികൾ ചെലവിടുന്ന ഹജ്ജ്‌ ഹൌസും ഹജ്ജു സബ്സിഡിയുമൊക്കെ നിലവിലിരിക്കെ - “ഭൂരിപക്ഷം” എന്നു വിളിച്ച്‌ ആക്ഷേപിക്കപ്പെടുന്ന ഹിന്ദുക്കൾക്ക്‌ - ഹജ്ജുപോലെ തന്നെ പ്രാധാന്യമുള്ള ഒരു തീർത്ഥാടനത്തിന് – അതും ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശത്ത്‌ – പ്രകൃതിദുരന്തങ്ങളിൽ നിന്നു രക്ഷപെടാനുള്ള താത്കാലിക സംവിധാനങ്ങൾ പോലും ഉണ്ടാക്കിയെടുക്കാൻ കഴിയാതെ വരിക എന്നത്‌ - അതീവഗുരുതരമായ ഒരു അവസ്ഥാവിശേഷമാണ്. വോട്ടിൽ കണ്ണു വച്ച്‌ എന്തുംചെയ്യാൻ മടിക്കാത്ത പ്രീണനരാഷ്ട്രീയക്കാർ ചേർന്നു സൃഷ്ടിക്കുന്ന അത്തരം സ്ഫോടനാത്മകമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വിടവുകൾ ചെറുതല്ല. അത്തരമൊരു അവസ്ഥാവിശേഷമുണ്ടാകാതിരിക്കുവാനായി സ്വമേധയാ മുന്നോട്ടുവന്നു പ്രവർത്തിക്കുവാനാണ് ചിന്താശേഷിയുള്ള ഏതൊരു മുസ്ലീമും ശ്രമിക്കേണ്ടത്‌. അങ്ങനെ മുന്നോട്ടുവരുന്നവരെ മാദ്ധ്യമങ്ങൾ എടുത്തുകാട്ടുകയും വേണം.

ദേശാഭിമാനിയിൽ അതു കണ്ടേക്കുമോ എന്നറിയാൻ ഉണ്ണിപ്പിള്ള ഒന്നു പരതി നോക്കി. ഒരു വാർത്ത ശ്രദ്ധയിൽ‌പ്പെട്ടു.

വികസനപ്രവർത്തനങ്ങൾ“ക്കെന്ന പേരിൽ” ഹിന്ദുവോട്ടു കൈക്കലാക്കാൻ നടത്തിയ ശ്രമം മാത്രമായിരുന്നു അത്‌ – പക്ഷേ പരിസ്ഥിതി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ “ജനങ്ങൾ” ( ഒന്നുകൂടി ആവർത്തിക്കട്ടെ – “ജനങ്ങൾ”) ആ നീക്കത്തെ ചെറുത്തു തോല്പിച്ചു – എന്ന മട്ടിലൊക്കെ വിജയഭാവത്തിലാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌ !

തരിമ്പും നാണമില്ലല്ലോ എന്ന്‌ ഓർത്തുപോയി!

തികച്ചും വർഗ്ഗീയമായ – അപകടകരവും അപലപനീയവുമായ നിലയിൽത്തന്നെ വർഗ്ഗീയമായ കാരണങ്ങളുടെ പേരിൽ മാത്രം അക്രമാസക്തമായ പ്രക്ഷോഭം നയിച്ച - തീവ്രവാദസ്വഭാവം പേറുന്ന - ചില മുസ്ലിം സംഘടനകളെ പരസ്യമായി അനുകൂലിച്ചുകൊണ്ടും അവർ നടത്തിയ അക്രമങ്ങളെ നിസാരവൽക്കരിച്ചും നിലപാടെടുക്കാൻ യാതൊരു മടിയുമില്ലാത്തൊരു പത്രം!

ശല്യം “ഞങ്ങൾ“ ഒഴിവാക്കിവിട്ടതായിരുന്നു – പക്ഷേ “സംഘപരിവാർ” അതുവീണ്ടും കുത്തിപ്പൊക്കി കുളമാക്കി എന്നു പരാതിപ്പെടുകയും ചെയ്യുന്നതുപോലെ തോന്നുന്നു.

മൊത്തത്തിൽ റിപ്പോർട്ടിങ്ങിന്റെ ഒരു ശൈലി അതുതന്നെയായിരുന്നു. ‘ജമ്മുവിലെ കലാപം കാശ്മീരിലേയ്ക്കും’ എന്നും മറ്റുമാണ് തലക്കെട്ടുകൾ തന്നെ!! അതായത്‌ - ജമ്മുവിലാണ് കലാപം ആരംഭിച്ചതെന്ന്‌!!! മൂക്കത്തുവിരൽ വച്ചു പോകുകയാണ്!

ആദ്യഘട്ടത്തിൽ കശ്മീരിൽ മുസ്ലീം സംഘടനകൾ നടത്തിയ അക്രമാസക്തമായ പ്രക്ഷോഭത്തേപ്പറ്റി വിമർശനങ്ങളൊന്നുമില്ല. അത്‌ വിജയം കണ്ട ഒരു ‘ജനകീയ’ പ്രക്ഷോഭം മാത്രം എന്ന മട്ട്‌!

പക്ഷേ, രണ്ടാം ഘട്ടത്തിൽ ജമ്മുവിൽ നടന്നതാവട്ടെ - കലാപം – അക്രമം – ആകെ ബഹളം!

ആ ഘട്ടത്തിൽ സമരം ചെയ്തതു ഹിന്ദുസംഘടനകളാണല്ലോ. ചില സംഘപരിവാർ സംഘടനകളുടെ പിന്തുണയുമുണ്ട്‌. അപ്പോൾ, ദേശാഭിമാനിയുടെ എഴുത്തിന്റെ ടോൺ മാറുന്നതിൽ അതിശയിക്കാനൊന്നുമില്ല..

ജമ്മുവിൽ ആളുകൾ കൊല്ലപ്പെടുന്നുവന്നതിലൊക്കെയായിരുന്നു പരിഭവം! കശ്മീരിൽ അതിനേക്കാൾക്കൂടുതൽ പേർ കൊല്ലപ്പെട്ട ആദ്യഘട്ടത്തേപ്പറ്റി അഭിമാനവും!

ആരൊക്കെയാണു പോലും ജമ്മുവിൽ കൊല്ലപ്പെട്ടത്‌? ചത്താലും കശ്മീരികൾ സ്ഥലം വിട്ടുകൊടുക്കില്ലെന്നു പാർലമെന്റിൽ പ്രസംഗിച്ച ഒമർ അബ്ദുല്ലയുടെ നിലപാടിന് ചത്തുകാണിച്ചുകൊണ്ട്‌ മറുപടി കൊടുത്ത ‘കുൽദീപ്‌ കുമാർ ദോഗ്ര ‘ എന്നയാളാണ് അവരിലൊരാൾ!

വികാരനിർഭരമായ ഒരു പ്രസംഗത്തിനു ശേഷം വിഷം കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്‌. മതപീഢനവും വിവേചനവും നടക്കുന്നുവെന്നു തോന്നിയാൽ അതിൽ നിന്നു രക്ഷപെടാൻ മതപരിവർത്തനം മാത്രമല്ല, മരണമെന്ന മറ്റൊരു വഴികൂടിയുണ്ടെന്നു വിശ്വസിച്ചൊരാൾ! പിന്നെ, പോലീസിന്റെ വെടിയേറ്റു മരിച്ച ചിലരും. ഇവരൊക്കെത്തന്നെയാണു കൊല്ലപ്പെട്ടത്‌. പിന്നീട്‌ കമൽജിത്‌ സിംഗ്‌ എന്നൊരു യുവാവും ആത്മഹത്യക്കു ശ്രമിച്ചെങ്കിലും രക്ഷപെട്ടു. എന്തായാലും, ദേശാഭിമാനിയുടെ കാഴ്ചപ്പാടിൽ, കലാപം “സൃഷ്ടിച്ച”വരുടെ കൂട്ടത്തിൽത്തന്നെയാവണം കുൽദീപിന്റെയും കമൽജിത്തിന്റെയുമൊക്കെ സ്ഥാനം!

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

അപ്പോളാണ് രണ്ടു പോലീസുകാർ കൊല്ലപ്പെട്ടുവെന്ന വാർത്തവന്നത്‌. സമരക്കാരല്ലാതെ ആരെങ്കിലും മരിക്കുന്നത്‌ ആദ്യമാണ്. അതു കേട്ടപ്പോൾ ഉണ്ണിപ്പിള്ള ദേശാഭിമാനിയിൽ‌പ്പോയി നോക്കി. അവർ ഹിന്ദുസംഘടനകളെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ടും “വർഗീയത”യ്ക്കെതിരെ ഘോരഘോരം പ്രസംഗിച്ചുകൊണ്ടും ഒന്നു രണ്ടു പുറങ്ങൾ നിറച്ച്‌ എഴുതിയിട്ടുണ്ടാവുമെന്നാണു കരുതിയത്‌.

പക്ഷേ..

നോക്കിയപ്പോൾ .... അതേപ്പറ്റി മിണ്ടിയിട്ടേയില്ല!

അത്ഭുതകരമായ മൌനത്തിനു കാരണമെന്തെന്നറിയാൻ മറ്റു പത്രങ്ങൾ പരതി. അപ്പോളാണു കാര്യം മനസ്സിലായത്‌. കശ്മീരിലെ സമരക്കാർ ഒരു മൂന്നാം ഘട്ടം തുടങ്ങിക്കഴിഞ്ഞു! ജമ്മുവിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന്‌ “ആരോപിച്ച്‌”അവർ തെരുവിലിറങ്ങിയിരിക്കുന്നു. ഹുറിയത്ത്‌, പി.ഡി.പി. തുടങ്ങിയവർ തന്നെ ഇക്കുറിയും. സഖാക്കളും കൂടെയുണ്ടോ എന്നറിയില്ല. എന്തായാലും ആദ്യദിനം തന്നെ രണ്ടുപോലീസുകാരെ തല്ലിക്കൊന്ന്‌ തുടക്കമിട്ടിട്ടുണ്ട്‌.

ദേശാഭിമാനി അതു റിപ്പോർട്ടു ചെയ്യുമോ? നല്ല കഥയായി!

പോലീസിനെ കൊന്ന പുതിയ സമരത്തിന്റെ പിന്നിലെ രഹസ്യമെന്തെന്ന്‌ വളരെ വ്യക്തമാണ്.

ജമ്മുവിലെ സമരക്കാർ പോലീസുമായി മാത്രമാണ് ഏറ്റുമുട്ടിയത്‌. സർക്കാറിനെതിരെ തന്നെയാണ് അവരും പ്രതിഷേധിക്കുന്നത്‌. അല്ലാതെ മുസ്ലീങ്ങൾക്കെതിരെയല്ല. പക്ഷേ, അതും പറഞ്ഞിരുന്നാൽ ശരിയാവില്ലെന്ന്‌ ഹുറിയത്ത് - പി.ഡി.പി. - മാർക്സിസ്റ്റ്‌ അച്ചുതണ്ടിന് നന്നായി അറിയാം. ജമ്മുവിലെ രണ്ടാം ഘട്ട സമരത്തിന്റെ സമ്മർദ്ദത്തേത്തുടർന്ന്‌ ഗവണ്മെന്റ്‌ വീണ്ടും തീരുമാനം മാറ്റിയാലോ എന്നവർ ഭയക്കുന്നു. ചത്താലും ഭൂമി വിട്ടുകൊടുക്കില്ല എന്ന നിലപാടുള്ള അവർ, തൽക്കാലം നിർത്തിവച്ചിരുന്ന അക്രമസമരം പുനരാരംഭിച്ചതാണ് ഇപ്പോൾ കാണുന്നത്‌. പക്ഷേ, ഗവണ്മെന്റ് അങ്ങനെയൊരു തീരുമാനം ഇനിയും പ്രഖ്യാപിക്കാത്ത സ്ഥിതിയ്ക്ക്‌, സമ്മർദ്ദം ചെലുത്താൻ അഡ്വാൻസായി സമരം ചെയ്യുന്നു എന്നു പറയുന്നതു നാണക്കേടാണെന്നിരിക്കെ, അവർക്ക്‌ സമരം പുനരാരംഭിക്കാൻ എന്തെങ്കിലുമൊരു കാരണം വേണമായിരുന്നു. അങ്ങനെയൊരെണ്ണം കണ്ടുപിടിച്ചു. ജമ്മുവിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രക്ഷോഭം! നല്ല കഥയായി! എന്തായാലും കാശ്മീരി സഖാക്കന്മാർക്ക്‌ വീണ്ടും മെനക്കേടായി. ഇങ്ങു തെക്ക്‌ അതൊക്കെ ആവേശപൂർവ്വം റിപ്പോർട്ടു ചെയ്യാനിരിക്കുന്ന ദേശാഭിമാനി ലേഖകന്മാർക്കും..

താഴ്‌‌വരയിലെ മുസ്ലീം പ്രക്ഷോഭകരുമായി സംസാരിക്കുന്നതിനായി ഒരു സംഘപരിവാർ സംഘടനയായ ‘രാഷ്ട്രവാദി മുസ്ലിം മ’ഞ്ചിന്റെ പ്രതിനിധിസംഘം പുറപ്പെട്ടിട്ടുണ്ടെന്നു കേൾക്കുന്നു. “മുസ്ലീം വേഷധാരികളായ സംഘപരിവാർ പ്രവർത്തകർ താഴ്‌‌വരയിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു” എന്നോ മറ്റോ ഒരു വാർത്ത ദേശാഭിമാനിയിൽ ഉടനേ പ്രതീക്ഷിക്കാം എന്നു കരുതി ഉണ്ണിപ്പിള്ള. സംഘമെന്നോ സംഘപരിവാറെന്നോ പറഞ്ഞാൽ എന്താണെന്ന്‌ യാതൊരു വിവരവുമില്ലാത്ത ഒരു കൂട്ടം എഴുത്തുകാർ!

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ചിന്താഭൂതം വീണ്ടും ഉണ്ണിപ്പിള്ളയെ പിടികൂടി.

ഒരു ചോദ്യം മനസ്സിൽക്കിടന്നു വല്ലാതെ കറങ്ങുന്നു.

അമർനാഥ്‌ വിഷയത്തിൽ, കാര്യങ്ങളുടെ കിടപ്പു വളരെ വ്യക്തമാണ്. തീർത്ഥാടകർക്കു ചില സൌകര്യങ്ങളൊക്കെ ചെയ്തുകൊടുക്കാനുള്ള തീരുമാനം തികച്ചും നിസാരവും നിർദ്ദോഷവുമായ ഒന്നാണ്. കശ്മീരിലുള്ളവരെ ഒരു തരത്തിലും അതു ദോഷകരമായി ബാധിക്കില്ല. ഹിന്ദുക്കളുടെ മാത്രമല്ല – മുസ്ലീങ്ങളുടെ പിന്തുണയും അതിനുണ്ട്‌.

പക്ഷേ ചിലർ എതിർക്കുന്നു.

കടുത്ത നിലപാടുകൾക്കു കുപ്രസിദ്ധരായ ഹുറിയത്ത്‌ കോൺഫ്രൻസും പി.ഡി.പി.യുമൊക്കെയാണ് എതിർക്കുന്നത്‌.

മാർക്സിസ്റ്റുകൾ അവരുടെ കൂടെയാണു നിലയുറപ്പിച്ചിരിക്കുന്നത്‌.

അത്തരമൊരു നിലപാടെടുക്കാൻ മാർക്സിസ്റ്റുകളെ പ്രേരിപ്പിക്കുന്ന യഥാർത്ഥ ഘടകം എന്തായിരിക്കും?

അപ്പോൾ, മൌലികവാദിമുസ്ലീങ്ങളാണോ അതോ മര്യാദക്കാരായ മുസ്ലീങ്ങളാണോ എണ്ണത്തിൽക്കൂടുതൽ? എണ്ണത്തിൽക്കൂടുതലുള്ളവരെ സ്വാധീനിക്കാനാവുമല്ലോ രാഷ്ട്രീയക്കാർക്കു താല്പര്യം. വോട്ടെണ്ണുമ്പോൾ, അവയുടെ എണ്ണത്തിനു മാത്രമാണല്ലോ പ്രാധാന്യം. ആരാണു ചെയ്യുന്നതെന്നതനുസരിച്ച്‌ മൂല്യത്തിനു വ്യത്യാസമൊന്നുമില്ലല്ലോ.

അപ്പോൾ, മുസ്ലീങ്ങളിൽ ഭൂരിഭാഗവും മൌലികവാദികളാണെന്നാണോ മനസ്സിലാക്കേണ്ടത്‌? അല്ലെങ്കിൽ‌പ്പിന്നെയെന്തിനാണ് പച്ചയായ മതമൌലികവാദച്ചുവയുള്ള ഇത്തരം ന്യായങ്ങൾക്കു വേണ്ടി വാദിച്ചുകൊണ്ട്‌ മാർക്സിസ്റ്റുപാർട്ടി ഇങ്ങനെ കിടന്നു മസിലു പിടിക്കുന്നത്‌? വോട്ടിന്റെ കണക്കിൽ അപ്പോൾ അതാണു ലാഭം എന്നല്ലേ സൂചന? മര്യാദക്കാർ അകന്നു നിന്നാലും മറ്റുള്ളവരാണു ഭൂരിപക്ഷമെന്നതിനാൽ വോട്ടു കൂടുതൽ കിട്ടുമെന്ന ലാഭം . അങ്ങനെ വരുമോ? മറ്റുള്ളവർക്കാണു ഭൂരിപക്ഷമെങ്കിൽ അത്തരക്കാരെ സ്വാധീനിക്കാനും പ്രീണിപ്പിക്കാനുമല്ലേ സി.പി.എം. ശ്രമിക്കേണ്ടത്‌?

അതല്ലെങ്കിൽ‌പ്പിന്നെ വേറേ ഒരൊറ്റ ന്യായമേയുള്ളൂ. മുസ്ലീങ്ങളിൽ ഭൂരിഭാഗവും മര്യാദക്കാർ തന്നെയാണ് ആ മര്യാദാബോധത്തിന്റെ കാരണം കൊണ്ടുതന്നെ, മാർക്സിസ്റ്റുപാർട്ടിപോലെ സർവത്ര അക്രമമയമായ ഒരു പാർട്ടിയെ അവർ ഏഴയലത്ത്‌ അടുപ്പിക്കില്ല. ശക്തമായ മതബോധമുള്ള ആ സമൂഹത്തിൽ. മാർക്സിസ്റ്റുകളേപ്പോലുള്ള മതവിരുദ്ധർക്ക്‌ യാതൊരു സ്ഥാനവുമില്ല. അപ്പോൾ, ആ വോട്ടുകൾ എന്തായാലും ഒരിക്കലും കിട്ടാൻ പോകുന്നില്ലെന്ന്‌ മാർക്സിസ്റ്റുകൾക്ക്‌ ഉത്തമബോദ്ധ്യമുണ്ട്‌. പിന്നെ ആകെയുള്ള മാർഗ്ഗമെന്നത്‌ എണ്ണത്തിൽക്കുറവെങ്കിലും ബാക്കിയുള്ള മൌലികവാദികളെയെങ്കിലും സ്വാധീനിച്ചുവശത്താക്കുക എന്നതാണ്. കിട്ടാത്തതു പോകട്ടെ – കിട്ടുന്നതാവട്ടെ - എന്ന മട്ട്‌.

അപ്പോൾ അതുകൊണ്ടായിരിക്കണം നഗ്നമായ ഈ മുസ്ളിംമൌലികവാദപ്രീണനം!

ആണവക്കരാറിലും അയോദ്ധ്യയിലും സദ്ദാം വധത്തിലും ഇറാന്റെ അണുപരീക്ഷണത്തിലുമെന്നു വേണ്ട – ഇവിടെ നടന്ന സകലകാര്യങ്ങളിലും ഇതേ നയം തന്നെയാണ് അവർ അനുവർത്തിച്ചുകണ്ടിട്ടുള്ളത്‌.

രാജ്യത്തെ ജനങ്ങളോട്‌ യാതൊരു പ്രതിബദ്ധയുമില്ലാതെ, മുസ്ലീങ്ങളെയാണെങ്കിൽത്തന്നെ സഹായിക്കണമെന്നു യാതൊരു ഉദ്ദേശവുമില്ലാതെ, മതമൌലികവാദത്തെ മാത്രം പച്ചയ്ക്കു പിന്തുണയ്ക്കാൻ ഇത്രയ്ക്കു മടിയില്ലാത്ത ഒരു പാർട്ടി!

ആത്മാഭിമാനമുള്ള ഒരാളെങ്കിലും പുറത്തുപോകാതെ ഇനിയും അവശേഷിക്കുന്നുവെങ്കിൽ, അഭിനന്ദിക്കേണ്ടത്‌ അവരുടെ തൊലിക്കട്ടിയെയോ അതോ അടിമത്തബോധത്തെയോ എന്തോ?

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

അമർനാഥ്‌ വാർത്തകളൊന്നും ഇനിയെന്തായാലും വായിക്കുന്നില്ലെന്നു വീണ്ടും തീരുമാനിച്ച്‌ ഉണ്ണിപ്പിള്ള പത്രത്തിന്റെ താളുകൾ ധൃതിയിൽ മറിച്ചു.

പ്രകാശ്‌ കാരാ‍ട്ടിന്റെ പുതിയൊരു പ്രസ്താവന കൊടുത്തിരിക്കുന്നതു കണ്ണിൽ‌പ്പെട്ടു – “ ‘മതേതര’സർക്കാർ അധികാരത്തിൽ വരും...കാരാട്ട്‌”

“മതേതരത്വം!“

പൊട്ടിച്ചിരിച്ചുപോയി. ഉറക്കെയുറക്കെ!

തുറന്നു ചിരിക്കുന്നതിനിടെ ആകെപ്പാടെ പൊടിയും പുകയുമെല്ലാം, വായിൽക്കയറി. രാഷ്ട്രീയത്തിൽ മാത്രമല്ല, അന്തരീക്ഷത്തിൽ മൊത്തത്തിലും മലിനീകരണം വല്ലാതെ കൂടുതലാണ് ഈയിടെയായി.

ത്ഫൂ‍.......

ഉണ്ണിപ്പിള്ള ഉറക്കെ കാറിത്തുപ്പി.

117 comments:

  1. അമർനാഥ്‌ പ്രശ്നത്തേപ്പറ്റി ഏവരും അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ.

    ഇക്കാര്യത്തിൽ മാർക്സിസ്റ്റുപാർട്ടിയുടെ നിലപാടെന്താണ് എന്നൊരു പരിശോധനയും.

    ReplyDelete
  2. നകുലാ,
    പത്രങ്ങളും ചാനലുകളുമൊന്നും അമര്‍നാഥ് സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മതേതരത്വം എന്നൊരു വാക്കു മിണ്ടാന്‍ ഇടതു പക്ഷത്തിന് അവകാശമില്ല. എല്ലാം വായിച്ച് തല പെരുത്തിരിക്കുകയാണ്. ഓഫീസിലും ഇതു തന്നെ ചര്‍ച്ചാ വിഷയം. അമര്‍നാഥ് തീര്‍ത്ഥാടകര്‍ മനുഷ്യരല്ലെ? അവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തെറ്റാണ് കാരണം അവര്‍ ഹിന്ദുക്കളാണല്ലൊ.

    ReplyDelete
  3. നകുലേട്ടാ,
    അങ്ങേയറ്റം പ്രസക്തമായ വിഷയവും, ഗൌരവം ഒട്ടും ചോര്‍ന്നു പോകാതെ നടത്തിയ അവതരണവും.. ഈ പോസ്റ്റും ഗംഭീരമായി. അഭിനന്ദനങ്ങള്‍.

    ന്യൂനപക്ഷം എന്ന് വാക്കിനു സി.പി.എമ്മിന്റെ ഡിക്ഷ്ണറിയില്‍ നല്‍കപ്പെട്ടിരിക്കുന്ന അര്‍ഥം 'ഡെമോഗ്രഫി' യും 'ജ്യോഗ്രഫിയും' അനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ആണവകരാര്‍ മുസ്ലീം വിരുദ്ധമാണെന്ന് ആക്രോശിച്ച് ന്യുനപക്ഷ പ്രേമം നടിക്കുന്ന അവര്‍ കശ്മീരില്‍ നിന്നു തുടച്ചു നീക്കപ്പെട്ട പണ്ഡിറ്റ്കളുടെ കാര്യത്തില്‍ മൌനികള്‍ ആകുന്നു.
    സദ്ദാം ഹുസൈനെ മാനവരാശി കണ്ട ഏറ്റവും സല്‍സ്വഭാവിയായ മനുഷ്യന്‍ എന്ന് വാഴ്ത്തുന്ന സി.പി.എം, ആ മനുഷ്യന്‍ കൊന്നു കൂട്ടിയ ഇറാഖിലെ ന്യു‌നപക്ഷക്കാരായ രണ്ടു ലക്ഷത്തില്‍ പരം കുര്‍ദ്ദ് വംശജരുടെ കാര്യമെത്തുമ്പോള്‍ മുഖം തിരിച്ചു കളയുന്നു. അയോധ്യയില്‍ തകര്‍ക്കപ്പെട്ട വിവാദമായ ദേവാലയത്തിന്റെ പേരില്‍ രക്തം തിളയ്ക്കുന്നവര്‍ കശ്മീരില്‍ തകര്‍ക്കപ്പെട്ട ഇരുപതിഒന്നു പുണ്യ പുരാതന ക്ഷേത്രങ്ങളുടെ കാര്യമെത്തുമ്പോള്‍ 'മതേതരത്വം' പ്രസംഗിക്കുന്നു. മുസ്ലീങ്ങള്‍ക്ക് പ്രത്യേകം സംവരണത്തിനും ഹജ്ജ് സബ്സിടിക്കും വേണ്ടി തൊണ്ട പൊട്ടും വിധം വാദിക്കുന്നവര്‍ തീവ്രവാദി ആക്രമണങ്ങളില്‍ ജീവനോടെ വെന്തു വെണ്ണീര്‍ആക്കപ്പെടുന്ന നിരപരാധികളുടെ കാര്യമെത്തുമ്പോള്‍ ഒന്നു അപലപിക്കാന്‍ പോലും തയ്യാറാകാതെ ഉള്‍വലിയുക മാത്രം ചെയ്യുന്നു...

    കണ്ണ് തുറന്നാല്‍ ചുവപ്പും, ചൈനയും, പിന്നെ കുറച്ചു പച്ചയും മാത്രം കാണുന്ന കമ്മ്യൂണിസ്റ്റ്കാരെ, നിങ്ങള്‍ അറിയുന്നില്ല ഒളിച്ചു പോകുന്നത് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ്ആണെന്ന്... നിമിഷ താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ പണയപ്പെടുത്തുന്നത് ഒരു മഹാ രാജ്യതെയാണെന്ന്.. ഏറ്റവും മഹത്തായ ഒരു സംസ്കാരതെയാനെന്നു. തിരിച്ചറിയുമ്പോള്‍ ഒരു പക്ഷെ ഏറെ വൈകിയെന്നു വരും......

    ഒരിക്കല്‍ മൌര്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാശ്മീര്‍, ഭാരതത്തിന്റെ വിജ്ഞാന സിരാ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി വര്‍ത്തിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ശ്രാവണ പൌര്‍ണമി നാളില്‍, ദേവാധിദേവന്‍ ജനനിയായ ശ്രീപരമേശ്വരിയോട് ശ്രീരാമചരിതം അരുള്‍ ചെയ്തതിന്റെ പുണ്യതാല്‍ ധന്യമാക്കപ്പെട്ട അമര്നാതിലെ ഗുഹ ക്ഷേത്രം ദര്‍ശിക്കാന്‍, അമരത്വം നേടിയ ഇണപ്രാവുകളെ ദര്‍ശിക്കാന്‍ ഹിന്ദുക്കള്‍ ആരംഭിച്ചിട്ട് നൂറ്റാണ്ടുകള്‍ എത്രയോ കഴിഞ്ഞു പോയിരിക്കുന്നു. ഇന്നു ന്യൂനപക്ഷാവകാശം ഘോര ഘോരം വാദിക്കുന്നവര്‍ ഖൈബര്‍ ചുരതിനപ്പുറം മാത്രം നിന്നിരുന്ന കാലം മുതല്‍ക്ക്‌, അതിനും എത്രയോ മുമ്പു മുതല്‍ക്ക്‌ അത് അനസ്യൂതംമായി തുടര്‍ന്ന് പോരുന്നു. 'അബ്ദുള്ള' കുടുംബത്തിനു തായ് വഴിയായി കൈമാറിക്കിട്ടിയ സ്ത്രീധന ഭൂമിയല്ല കാശ്മീര്‍. ഋഷി വര്യനായ കശ്യപ മഹര്‍ഷിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ, ആദി ശങ്കരനും കാളിദാസനും ജലധാരകളെ പോലും സംസ്കൃത ശക്തിയാല്‍ പുളകമണിയിച്ച പുണ്യ ഭൂമിയാണ്‌ കാശ്മീര്‍. അത് ഭാരതാംബയുടെ കിരീടമാണ്...

    ഒന്നും ഹിന്ദുക്കള്‍ തിരിച്ചു ചോദിക്കുന്നില്ല. ചോദിക്കുന്നത് വെറും നാല്‍പ്പതു ഹെക്ടര്‍ മാത്രം വരുന്ന ഭൂമിയാണ്‌. ചോദിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വിനോദയാത്രക്ക് വരാനല്ല. ചോദിച്ചത് വര്‍ഷത്തില്‍ ഒരിക്കല്‍, ഒരിക്കല്‍ മാത്രം അതും രണ്ടു മാസ്സക്കാലം മാത്രം ഗംഗാധാരിയായ ഭഗവാന്റെ ദര്‍ശന ഭാഗ്യം നേടാന്‍ വേണ്ടി മാത്രമാണ്. അതിനാണ് ഇക്കണ്ട പടപ്പുറപ്പാടുമായി അബ്ദുല്ലമാരും കമ്മ്യുനിസ്ടുകാരും മുഫ്തിമാരുമെല്ലാം ഇറങ്ങി തിരിച്ചത്. അതിനാണ് ഡെമോഗ്രഫി യുടെ കണക്കുകള്‍ പറഞ്ഞത്.......

    എപ്പോഴും കേള്‍ക്കുക മാത്രം ചെയ്യുന്ന 'ഡെമോഗ്രഫി' യുടെ കണക്കുകള്‍ ഹിന്ദുക്കള്‍ അങ്ങോട്ട് പറഞ്ഞു തുടങ്ങിയാല്‍ പിന്നെ പലര്ക്കും വസിക്കാന്‍ ഒരിടം തേടി അറേബ്യന്‍ മരുഭൂമി താന്ടെണ്ടി വരും....

    ഭൂപടങ്ങള്‍ നിര്‍മിക്കാന്‍ ഭാരതത്തില്‍ അധികാരപ്പെട്ട 'സര്‍വ്വേ ഓഫ് ഇന്ത്യ' യുടെ മുദ്രാവാക്യം 'ആ സേതു ഹിമാചലം' എന്നാണ്. അര്‍ഥം സേതു മുതല്‍ ഹിമാലയം വരെ. ദക്ഷിണ ഹിന്ദുമഹാ സമുദ്രം മുതല്‍ക്ക്‌, രാമസേതു മുതല്‍ക്ക്‌ ഹിമാലയം വരെ.
    സേതുവും ഹിമാലയവും.. രണ്ടും അന്ന്യമാകുകയാണോ.......

    ഒരു കാര്യം കൂടി .....
    ബാഗ്ലൂര്‍ലും അഹമ്മദാബാദിലും നടന്ന സ്ഫോടന പരമ്പരകള്‍ക്ക് ശേഷം തീവ്രവാദത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാതൃഭൂമി എഴുതിയ മുഖ പ്രസംഗത്തില്‍ ഒരു വരി ഇങ്ങനെ ആയിരുന്നു " തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മത ന്യു‌നപക്ഷങ്ങളിലെ യുവാക്കള്‍ക്ക് നിലവിലെ വ്യവസ്ഥിതികളില്‍ എന്തെങ്കിലും 'അതൃപ്തി' ഉണ്ടെന്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം . "
    ഇതു വായിച്ചപ്പോള്‍ മനസ്സില്‍ ഇടിത്തീ ഉയര്ന്നു വന്ന ചിന്ത ഇതാണ് - അറുപത്തി ഒന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലത്തെ അതൃപ്തി പരിഹരിച്ചത് മാതൃരാജ്യത്തിന്റെ മൂന്നില്‍ ഒന്നു പകുത്തു കൊടുത്തുകൊണ്ടാണ്. ഇനി.....?


    ---------------
    നിരഞ്ജന്‍

    ReplyDelete
  4. ആയിരക്കണക്കിന് വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു തീര്‍ഥാടന യാത്രയാണല്ലോ അമര്‍നാഥ് യാത്ര. എന്നാല്‍ ഈ കാലയളവില്‍ അവിടം സന്ദര്‍ശിച്ച തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും എത്രയെന്ന് എന്തെങ്കിലും കണക്കുണ്ടോ? പണ്ട് കാലത്ത് ഇത്തരം യാത്രകള്‍ ജനങ്ങള്‍ വാര്‍ദ്ധക്ക്യ കാലത്താണ് ചെയ്തിരുന്നത്. ഇന്നിപ്പോള്‍ തീര്‍ഥാടന കേന്ദ്രങ്ങളില്‍ തന്നെ വിമാനതാവളങ്ങള്‍ ഉള്ളതിനാലും മറ്റു പല കാരണങ്ങളാലും ആപാലവൃദ്ധം ജനങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നു. ധാരാളം പേര്‍ക്ക് ഇത് LTA ക്ലെയിം ചെയ്യാനുള്ള ഒരു വഴിയുമാണ്.

    നമ്മുടെ ശബരിമലയുടെ കാര്യം ഓര്‍ക്കുക. ആനയും കടുവയും ഇറങ്ങുന്ന കാടായിരുന്നു അത്. ഇന്നിപ്പോള്‍ ഒന്നാന്തരമൊരു ടൗണ്‍ ഷിപ്പ്.

    ദൈവത്തിനോടുള്ള dedication ആയിരുന്നു അന്നത്തെ തീര്‍ഥാടകര്‍ക്കുണ്ടായിരുന്നത്. കല്ലും മുള്ളും ചവുട്ടി അവര്‍ ദൈവത്തിന്റെ അടുത്തേക്ക് പോയി. ആ യാത്ര അവര്‍ക്ക് അറിവും ആത്മാര്‍ഥതയും മനുഷ്യത്തവുമൊക്കെ നല്‍കി. ഇന്നോ ദൈവം ഒരു കച്ചവട ചരക്കാണ്.

    ഈ 40 ഹെക്റ്റര്‍ ഭൂമികിട്ടിയാല്‍ എല്ലാം സുഖകരമാകുമോ?

    കൂടുതല്‍ സൗകര്യമായാല്‍ അടുത്ത വര്‍ഷം ഇതിലധികം യാത്രക്കാര്‍ അവിടെയെത്തും. വീണ്ടും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനേക്കാള്‍ എത്രയോ നല്ലതാണ് ഈ യാത്രക്കരുടെ എണ്ണം കുറക്കുന്നത്.

    എന്തു തന്നെ ആയാലും ഇതൊരു വനഭൂമിയാണ്. ലോകം മുഴുവന്‍ പല കാരണം കൊണ്ടും വനഭൂമി കൈയ്യേറ്റം നടക്കുന്നുണ്ട്. ആസന്നമാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ നിന്നും ആഗോള താപനത്തില്‍ നിന്നും ഭൂമിയേ രക്ഷിക്കണമെങ്കില്‍ നമ്മള്‍ നമ്മുടെ ഉപഭോഗം കുറക്കണം, യാത്രകള്‍ തന്നെ കുറക്കണം.

    കാഷ്മീരില്‍ ഒരുകാലത്തും ഹിന്ദുക്കള്‍ ഭൂരി പക്ഷമായിരുന്നില്ല. മാറി മാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവണ്‍മന്റുകളാണ് അവിടേക്ക് ഹിന്ദുക്കളുടെ കുടിയേറ്റത്തിന് സഹായിച്ചത്. (അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിലേക്കുള്ള ജൂതമ്മാരുടെ കുടിയേറ്റം പോലെ). അവിടം മുതല്‍ പ്രശ്നങ്ങള്‍ വഷളായി.
    അമര്‍നാഥിലെ ഇപ്പോഴത്തെ പ്രശ്നവും അതുതന്നെ ആണ്.
    ദൈവ വിശ്വാസികള്‍ ഈ ഭൂമി വേണ്ടെന്ന് പറഞ്ഞ് ശരിക്കും ദൈവത്തെ പ്രാപിക്കാനുള്ള സമാധാനപരവും ത്യാഗപൂര്‍ണ്ണമായതുമായ ഒരു തീരുമാനമെടുക്കണം എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  5. Mljagadees,

    (1) തീർത്ഥാടകർക്കുള്ള അടിസ്ഥാനസൌകര്യങ്ങൾ പോലും ചെയ്തുകൊടുക്കാൻ വിസമ്മതിക്കുക വഴി, കൂടുതൽ പേർ വരുന്നതു നിരുത്സാഹപ്പെടുത്താമെന്നും അങ്ങനെ എണ്ണം പടിപടിയായി കുറച്ചുകൊണ്ടുവരാമെന്നും താങ്കൾ നിർദ്ദേശിക്കുന്നതായിത്തോന്നുന്നു. പക്ഷേ, അതു വിചാരിച്ചത്ര ഫലം ചെയ്യുമെന്നു തോന്നുന്നില്ല. ഏതു നിമിഷം വേണമെങ്കിലും മഞ്ഞുവീഴ്ചയിൽ‌പ്പെട്ടോ മതേതരവാദികളുടെ കയ്യിൽ‌പ്പെട്ടോ – ക്ഷമിക്കുക തെറ്റി – മതതീവ്രവാദികളുടെ കയ്യിൽ‌പ്പെട്ടോ – മരിക്കാമെന്ന അവസ്ഥയായിട്ടുപോലും കുറച്ചുപേർ ഇപ്പോളും മലചവിട്ടുന്നുണ്ടല്ലോ. അപ്പോൾപ്പിന്നെ അവസാന ബേസ് ക്യാമ്പിൽ ടോയ്‌‌ലറ്റ് സൌകര്യമോ ഷെൽട്ടറോ കണ്ടില്ലെന്നു വച്ച് ആളുകൾ യാത്ര മാറ്റിവയ്ക്കുമെന്നു തോന്നുന്നില്ല. കുറേപ്പേർ ഇനിയും കുറേക്കാലം കൂടി മല ചവിട്ടാൻ തന്നെയാണ് സാദ്ധ്യത. ആഗോളതാപനത്തിൽ നിന്നു ഭൂമിയെ രക്ഷിക്കാൻ നിങ്ങൾ യാത്ര ഒഴിവാക്കൂ എന്നു പറഞ്ഞാലൊന്നും ആ പാവങ്ങൾക്കു മനസ്സിലാകണമെന്നില്ല.

    (2) കശ്മീരിൽ "ഒരുകാലത്തും" ഹിന്ദുക്കൾ ഭൂരിപക്ഷമായിരുന്നില്ല എന്നു കടുപ്പിച്ചങ്ങു പറഞ്ഞതു നല്ല കാര്യമായി. പക്ഷേ, ഈ "കാലം" എന്നു വച്ചാൽ ഏകദേശം എത്രവരും എന്നു കൂടിയൊന്നു പറഞ്ഞുതരാതിരുന്നതു മോശമായി. എത്രനാളത്തെ കാര്യമാണാവോ ഉദ്ദേശിച്ചത്? ഒരു വർഷം? പത്തുവർഷം? ഒരു നൂറ്റാണ്ട്? പല നൂറ്റാണ്ടുകൾ?

    (3) കോൺഗ്രസിന്റെ സഹായത്തോടെ ഹിന്ദുക്കൾ കാശ്മീരിലേക്കു “കുടിയേറി” എന്ന വാചകത്തിനു മറുപടി തരുന്നില്ല. അതു ഞാൻ ചില്ലിട്ടു സൂക്ഷിക്കുവാനായി എടുത്തുമാറ്റി ഭദ്രമാക്കിവച്ചിരിക്കുന്നു.

    (4) "ദൈവവിശ്വാസികൾ ഈ ഭൂമി വേണ്ടെന്ന് പറഞ്ഞ് ശരിക്കും ദൈവത്തെ പ്രാപിക്കാനുള്ള സമാധാനപരവും ത്യാഗപൂർണ്ണമായതുമായ ഒരു തീരുമാനമെടുക്കണം " എന്ന നിർദ്ദേശത്തോടു യോജിക്കുന്നു. പക്ഷേ, ഇതുവരെ അത്തരമൊരു സമാധാനപരവും ത്യാഗപൂർണ്ണവുമായ തീരുമാനമെടുത്ത് ദൈവത്തെ പ്രാപിച്ചത് ആകെ ഒരാൾ മാത്രമേയുള്ളൂ. കുൽദീപ് കുമാർ ദോഗ്ര. ഇനിയും കുറേപ്പേർ കൂടിയെങ്കിലും തയ്യാറായേക്കുമായിരിക്കും. നോക്കാം.

    ReplyDelete
  6. [mljagadees said...കാഷ്മീരില്‍ ഒരുകാലത്തും ഹിന്ദുക്കള്‍ ഭൂരി പക്ഷമായിരുന്നില്ല. മാറി മാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവണ്‍മന്റുകളാണ് അവിടേക്ക് ഹിന്ദുക്കളുടെ കുടിയേറ്റത്തിന് സഹായിച്ചത്. (അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിലേക്കുള്ള ജൂതമ്മാരുടെ കുടിയേറ്റം പോലെ). അവിടം മുതല്‍ പ്രശ്നങ്ങള്‍ വഷളായി.
    അമര്‍നാഥിലെ ഇപ്പോഴത്തെ പ്രശ്നവും അതുതന്നെ ആണ്. ]

    mljagadees ഭാരതത്തിലെ ഹിന്ദുക്കൾ സംഘപരിവാരിന്റെ സഹായത്തൊടെ മെസ്സപ്പൊട്ടമിയായിൽ നിന്നും നുഴഞ്ഞു കയറിയവരാണല്ലൊ. ലവന്മാരെ ഇവിടുന്നു പുറത്താക്കാൻ mljagadees സി പിയെമ്മിനോടൊപ്പം നിന്നു ഞമ്മളെ നയിക്കണം.
    mljagadees (കൂസിസ്സം) സിന്ദാബാദ്

    ReplyDelete
  7. മാറി മാറി വരുന്ന ഗവര്‍മെന്റുകള്‍ ന്യൂനപക്ഷ വോട്ടു കിട്ടാന്‍ വാരിക്കോരി സഹായിച്ചു.പക്ഷെ ഇപ്പോള്‍ ഇതൊരു അവകാശമായി മാറി.ഏന്ദിനെറെ പറയുന്നു ലോകത്തിലെ ഏതെങ്കിലും ഗവര്‍മെന്റ് ജനങ്ങളെ സബ്സിഡി കൊടുത്തു തീര്ത്താടനത്തിനു അയക്കുമോ?ഇവിടെ അതും നടക്കുന്നു. ഇനി ഇപ്പൊ ഒരു ഒരു കാര്യം കൂടി ബാക്കിയുണ്ട് . നമ്മുടെ രാജ്യത്തെ ക്രിസ്ത്യാനികളെ
    കൂടി കൊല്ലത്തില്‍ ജെറുസലേമിലേക്ക് തീര്ത്താടനത്തിനു അയച്ചാല്‍ പൂര്‍ണ മതേതരത്വ രാജ്യമായി മാറും.പിന്നെ രാജ്യത്തില്‍ അവിടെയും ഇവിടെയും ഓരോ "ജെറുസലേം ഹൌസും" സ്ഥാപിക്കണം.

    ReplyDelete
  8. mljagadees, താങ്കളുടെത് ഒരു ഒന്നൊന്നര അഭിപ്രായം ആണല്ലോ സുഹൃത്തേ.

    നമുക്ക് ആ ശബരിമാലയും അമര്‍നാഥ് ക്ഷേത്രവും അങ്ങ് ഇടിച്ചു പൊളിച്ചു കളഞ്ഞാലോ. കുറച്ചു വര്ഷം കഴിഞ്ഞാല്‍ അതും കൂടെ നല്ലോന്നന്തരം കാടായി മാറും.

    കല്ലും മുള്ളും ചവിട്ടി ചെന്നാലേ ദൈവത്തിനു ഇഷ്ടമാകൂ എങ്കില്‍ വിമാനത്തില്‍ ഹജ്ജിനു ചെന്നാല്‍ പടച്ചവന് അത് ഇഷ്ടമാകുന്നുണ്ടോ എന്തോ? ഇല്ലേല്‍ ആ സബ്സിഡി മൊത്തം വേസ്റ്റ് ആയല്ലോ മാഷേ.അതിനിപ്പോ എന്താ ചെയ്ക? എന്തെകിലും അഭിപ്രായം?

    ReplyDelete
  9. "കിട്ടാത്തതു പോകട്ടെ – കിട്ടുന്നതാവട്ടെ - എന്ന മട്ട്‌."

    അപ്പോൾ അതുകൊണ്ടായിരിക്കണം നഗ്നമായ ഈ മുസ്ളിംമൌലികവാദപ്രീണനം!"..........

    വേറെന്ത്? ഒരു ന്യൂനനപക്ഷ സ്നേഹിതര്‍ വന്നിരിക്കുന്നു.ഇവന്മര്‍ക്ക് ഒരൊറ്റ ഉന്നമേയുള്ളു എങ്ങനെയെങ്കിലും ഭരിക്കുക എന്തോന്നിന്?.

    അരിയില്ലെന്നു പറഞ്ഞാന്‍ കോഴിയെതിന്നോളാന്‍ പറയും,ഇല്ലെങ്കില്‍ അച്ഛനേയോ അമ്മേയേയോ ആരെയാച്ചാല്‍ അവരെ,അരി ദേ ഗോഡൗണില്‍ കിടന്നു പൂപ്പലടിച്ചു പോവുന്നു എന്നു പറഞ്ഞാലോ? അത് മറ്റവന്റെ കുറ്റം അവന്റെ..... എന്റെ നാവേ.എങ്ങനെയെങ്കിലും മെനങ്ങാതെ മെയ്യനങ്ങാതെ തിന്നണം അതിനോരോരോ തന്ത്രങ്ങള്‍. തമ്മിലടിപ്പിച്ച് ചോര കുടിച്ചും മേലനങ്ങിത്തിന്നുന്നവന്റെ അന്നത്തില്‍ കയ്യിട്ടു വാരിയും ഇവറ്റയുടെ പോക്കെങ്ങോട്ടാണ്? മരമുണങ്ങുന്നതോടെ ഇത്തിക്കണ്ണിയുമുണങ്ങും അതുവരെ ഇവന്റെയൊക്കെ ചെറ്റത്തരം കണ്ടും കേട്ടും ഥ്ഫൂ....എന്നാട്ടിയുമൊക്കെ കഴിയുക തന്നെ..

    ReplyDelete
  10. എങ്ങനെ മുസ്ലീം സമുദായത്തിന്റെ നാല് വോട്ട് കൂടുതലായി കിട്ടും എന്നതാണ് ഈ ന്യൂനപക്ഷ പ്രേമത്തിന്റെ അടിസ്ഥാന കാരണം എന്ന് ആര്‍ക്കും അറിയാത്തതല്ല്ല . അങ്ങനെ നാണം കെട്ടും പ്രീണിപ്പിച്ച് മുസ്ലീമിങ്ങളുടെ വോട്ട് ഇരന്നു വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദു സമുദായത്തിന്റെ വോട്ട് ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി എക്കാലവും ചോര്‍ന്ന് പോകാതെ നിലനില്‍ക്കും എന്ന നേതാക്കളുടെ ധാരണ മൌഢ്യമായിരുന്നു എന്ന് അവരെ കാലം ബോധ്യപ്പെടുത്തട്ടെ .

    നകുലന്‍ ഏതാണ്ട് വസ്തുനിഷ്ടമായിത്തന്നെ കാര്യങ്ങള്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു . പക്ഷെ ഒന്ന് മന:പൂര്‍വ്വം വിട്ടുകളഞ്ഞു . അതായത് അമര്‍നാഥ് ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാരുടെ അടിസ്ഥാന സൌകര്യങ്ങള്‍ വിപുലീകരിക്കാന്‍ വേണ്ടി ഗുലാം നബി ആസാദ് സര്‍ക്കാര്‍ 40 ഹെക്ടര്‍ വനഭൂമി കൈമാറാന്‍ തീരുമാനിച്ചത് ശരിയായ നടപടി ആയിരുന്നു എന്നതാണത് . അത് പറഞ്ഞാല്‍ കോണ്‍ഗ്രസ്സിന് അനുകൂലമായിപ്പോവുമല്ലോ എന്ന കാരണത്താല്‍ നകുലന്‍ അതിന്റെ വിവാദങ്ങളുടെ പിറകെ മാത്രം പോയി . എന്ത് പ്രശ്നത്തിനും യുക്തിസഹമായ ഒരു പരിഹാരം കാണേണ്ടതുണ്ടല്ലൊ . അത് ചെയ്യാനാണ് ഗുലാം നബി ആസാദ് നോക്കിയത് . ഇവിടെ ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍ തന്നെയാണ് പി.ഡി.പി.യും നേഷണല്‍ കോണ്‍ഫറന്‍സും ഇടത് പക്ഷങ്ങളും ചേര്‍ന്ന ചേരിയും ബി.ജെ.പി.യും . പ്രശ്നങ്ങള്‍ രമ്യമായി പരിഹൃതമാവുന്നതിലല്ല , അത് മുതലെടുത്ത് വോട്ടുബാങ്കുകളില്‍ ഡിപ്പോസിറ്റ് കൂട്ടി അധികാരം കരസ്ഥമാക്കുക എന്നത് തന്നെയാണ് എല്ലാ പാര്‍ട്ടികളുടെയും ഉന്നം . ഇതില്‍ കോണ്‍ഗ്രസ്സിന്റെ കൈയില്‍ മാത്രമാണ് ഒരു തുറുപ്പ് ശീട്ടും ഇല്ലാത്തത് . ഒരു പ്രത്യേക മതത്തിന് വേണ്ടിയോ , ജാതിക്ക് വേണ്ടിയോ , പ്രദേശത്തിന് വേണ്ടിയോ , ഭാഷയ്ക്ക് വേണ്ടിയോ ജനങ്ങളെ ഇളക്കിവിടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല . കോണ്‍ഗ്രസ്സ് ഇന്ത്യയില്‍ ദുര്‍ബ്ബലമാവാനുള്ള കാരണവും ഇത് തന്നെ . ഏതായാലും നടക്കട്ടെ . നമുക്ക് ജനാധിപത്യത്തില്‍ വിശ്വാസം അര്‍പ്പിക്കാം എന്ന് മാത്രം !

    ReplyDelete
  11. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said
    ഒരു പ്രത്യേക മതത്തിന് വേണ്ടിയോ , ജാതിക്ക് വേണ്ടിയോ , പ്രദേശത്തിന് വേണ്ടിയോ , ഭാഷയ്ക്ക് വേണ്ടിയോ ജനങ്ങളെ ഇളക്കിവിടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല . കോണ്‍ഗ്രസ്സ് ഇന്ത്യയില്‍ ദുര്‍ബ്ബലമാവാനുള്ള കാരണവും ഇത് തന്നെ .

    ചില്ലിട്ടു വെക്കേണ്ട മറ്റൊരു വാചകം.

    ReplyDelete
  12. ശക്തമായ ലേഖനം. എതിര്പ്പിനു കാരണമായി വിഘടനവാദികള്‍ പറയുന്ന അതേ കാരണം തന്നെയാണോ സഖാക്കള്‍ പറയുന്നത്?
    സ്ഥലം വിക്കിമാപ്പില്‍ കണ്ടപ്പോള്‍ ഞാനും ഒന്ന് പേടിച്ചു.. ;-)

    ReplyDelete
  13. വളരെ നല്ല ലേഖനമാണ്, പക്ഷേ ശ്രീ സുകുമാരന്റെ അഭിപ്രായത്തോട് യോജിക്കാതെ വയ്യ.
    നാല്പത് ഹെക്ടര്‍ കൈമാറാന്‍ തീരുമാനമെടുത്തത് ഒരു മുസ്ലീം ആണെന്നോര്‍ക്കണം.
    ജാതി-പ്രാദേശിക ഭ്രാന്തന്മാരായ നാട്ടുകാര്‍ക്കിടയില്‍ ഒരു ഇന്ത്യന്‍ ഹൃദയമുണ്ടായതാവാം ഗുലാം നബിയുടെ കുറ്റം.
    വിവാദമുണ്ടാക്കി വോട്ട് നേടാനും ഗവര്‍മെന്റിനെ താഴെയിറക്കാനും ബി ജെ പിയും മുസ്ലീം പാര്‍ട്ടികളും പിന്നെ ബ്ലഡി ഫൂള്‍സ് കമ്യൂണിസ്റ്റുകളും കിടന്നു കളിക്കുന്നത് ഒരേ ലെവലിലുള്ള തറക്കളികള്‍ മാത്രം.
    ഒന്നുറപ്പിക്കുന്നു..കൊള്ളാവുന്ന ഒരു പാര്‍ട്ടി ഇപ്പോള്‍ കോണ്‍ഗ്രസ്സ് മാത്രം. അടുത്ത പ്രാവശ്യം ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഇന്ത്യ രക്ഷപെടും.

    ReplyDelete
  14. "ഒന്നുറപ്പിക്കുന്നു..കൊള്ളാവുന്ന ഒരു പാര്‍ട്ടി ഇപ്പോള്‍ കോണ്‍ഗ്രസ്സ് മാത്രം. അടുത്ത പ്രാവശ്യം ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഇന്ത്യ രക്ഷപെടും."

    അതെ തീർച്ചയായും. ഇത്തരം മണ്ടൻ കളികളിലൂടെ( അനുവദിക്കുക, പിൻ വലിക്കുക , ഒരു ചുവടു മുന്നോട്ട് പത്തു ചുവടു പിന്നോട്ട്) രാജ്യത്തെ കുട്ടിച്ചോറാക്കാൻ മറ്റാർക്കും പറ്റില്ല.

    പണ്ട് ഒറ്റക്കു ഭൂരിപക്ഷം ഉണ്ടായിരുന്നപ്പൊൾ കാട്ടിക്കൂട്ടിയ അതിബുദ്ധിപരമായ മണ്ടത്തരങ്ങളുടെ ഫലമായി ഉണ്ടായതാണു കാശ്മീർ, സിക്കു ഭീകര വാദങ്ങൾ.
    സോണിയായ്ക്കും അവരുടെ ജോലിക്കാർക്കും ഇതൊക്കെയല്ലാതെ എന്തു ചെയ്യാൻ പറ്റും.

    ReplyDelete
  15. ഒന്നാന്തരം അവലോകനം. കാര്യങ്ങള്‍ വസ്തുനിഷ്ഠമായും വ്യക്തമയും അവതരിപ്പിച്ചിരിയ്ക്കുന്നു.
    പറയാതെ വയ്യ.
    തിര്‍ഥാടനത്തോടുള്ള ജഗദീശിന്റെ അഭിപ്രായത്തോട് തത്വത്തില്‍ (തത്വത്തില്‍ മാത്രം‍- വളരെയേറെ കുഴഞ്ഞുമറിഞ്ഞ പ്രശ്നമാണത്. യാത്ര പോലും വേണ്ടന്നു വയ്ക്കണം എന്നൊക്കെയുള്ള വാദങ്ങള്‍ രസകരമെങ്കിലും)അംഗീകരിയ്ക്കാമെങ്കിലും കാശ്മീരിലെ ഹിന്ദുക്കളെപ്പറ്റിയുള്ള അഭിപ്രായം ഭീകര തമാശയായിപ്പോയി. നന്നായിട്ട് ചിരിച്ചു . ജഗദീശ് ,താങ്കളേപ്പോലെ സീരിയസായി അഭിപ്രായം പറയുന്നവര്‍-ചിന്തിയ്ക്കുന്നവര്‍ അല്‍പ്പം ചില ഗവേഷണങ്ങള്‍ അഭിപ്രായത്തിനു മുന്‍പ് നടത്താമായിരുന്നു.

    ReplyDelete
  16. CPIM has opposed the land Deal. What is wrong in that?
    Is it a REAL people's issue?

    Congress Government just released a BHOOTHAM out of a pot.
    Educated people should discuss the Foolishness of Congress Govt in CREATING and then trying to SOLVE a NEW problem....
    That too...they are learning NO Lessons from History.

    It was their Prime Minister Rajeev Gandi who opened the disputed Musjid for Shilanyas.

    Now India is waking up everyday with Bomb Blasts.

    Guys...
    Instead of hunting CPIM for its 24 karrot Stands,,,, you ALL should learn how to Analyze Politics Seriously.

    ReplyDelete
  17. It was their Prime Minister Rajeev Gandi who opened the disputed Musjid for Shilanyas.

    Now India is waking up everyday with Bomb Blasts.


    സ്പാര്ക്ക് അപ്പോ എന്താ പറഞ്ഞു വരുന്നത് രാജീവ് ഗാന്ധി മസ്ജിദ് ശിലാന്യാസത്തിനു വേണ്ടി മസ്ജിദ് തുറന്നു കൊടുത്തതു കൊണ്ടാണ്‍ ഇന്ഡ്യ് ബോമ്ബു സ്ഫോടനങ്ങള്‍ കണ്ടുകൊണ്ട് ഉണരുന്നതെന്നോ? ഒന്നു വ്യക്തമാക്കാമോ?

    "their Prime Minister Rajeev Gandi" - ഇതിലെ ദെയര്‍ എന്നതു കൊണ്ട് ഇന്ഡ്യാക്കാര്‍ എന്നാണോ ഉദ്ദേശിച്ചത് സ്പാര്ക്കേ?

    പിന്നെ സ്പാര്ക്കേ, ഇന്ഡ്യയില്‍ പൊതുവേ ജനത്തിരക്കുള്ളിടത്ത് അവര്ക്ക് സൊഉകര്യങ്ങള്‍ ചെയ്ത് കൊടൂക്കുന്നത് പതിവാണ്‍. അവര്‍ തീര്ത്ഥാടകരാണോ അതോ സിനിമക്ക് പോകുന്നവരാണോ എന്ന് നോക്കിയിട്ടല്ലാ അത് ചെയ്യുന്നത്. സ്പാര്ക്ക്, ഡിവൈന്‍ ധ്യാനകേന്ദ്രം എന്നു കേട്ടിട്ടുണ്ടോ? ചാലക്കുടിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പോയാല്‍ കാണാം. നല്ല ഒന്നാന്തരം റെയില്വേസ്റ്റേഷന്‍ കെട്ടിക്കൊടുത്തിട്ടുണ്ട് അവിടെ. ശനിയും ഞായറും എല്ലാ ട്രെയിനും നിര്ത്തും. ഒരു ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും അതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കിയിട്ടില്ല. ഈ കാശ്മീരിലെന്താ ചിലര്ക്ക് കൊമ്പുണ്ടോ? കാശ്മീര്‍ ഇന്ഡ്യ്യുടെ ഭാഗമല്ലെന്ന വിഘടനവാദികളുരെ പോളിസിയാണെന്കില്‍ ഒന്നും പറയാനില്ല. കാശ്മീരിലെ ഇന്ഡ്യന്‍ കടന്നുകയറ്റമായിട്ടാണത്രേ അവിടത്തെ ഹിന്ദുസാന്നിധ്യത്തെ തീവ്രവാദികള്‍ കണക്കാക്കുന്നത്. അത് കൊണ്ടു തന്നെ അവര്‍ അതിനെ എതിര്ക്കുന്നതില്‍ അല്ഭുതവുമില്ല. പക്ഷേ ഇന്ഡ്യിലെ ദേശീയപാര്ട്ടി ഒരെണ്ണം അതിനെ അനുകൂലിച്ചാല്‍ അതിനെന്തോ പ്രശ്നമുണ്ടെന്ന് തന്നെ കരുതേണ്ടിവരും. ചിലപ്പോ അവര്‍ കാശ്മീരിനെ സ്വതന്ത്രരാജ്യമായി അമ്ഗീകരിച്ചു കഴിഞ്ഞിരിക്കും. നമ്മള്‍ നമ്മുടേതെന്നും അവര്‍ (ഇന്ഡ്യാക്കാര്) അവരുടേതെന്നും കരുതുന്ന സ്ഥലത്താണ്‍ പ്രശ്നമെന്നൊക്കെ വാദിച്ചു തുടങ്ങിയാല്‍ തെണ്ടിപ്പോവുകയേ ഉള്ളൂ.

    ReplyDelete
  18. മാർക്സിസ്റ്റുകാരെ വിമർശിച്ചതു വളരെ നന്നായി - പക്ഷേ കോൺഗ്രസിനെ പ്രശംസിക്കുകകൂടി വേണമായിരുന്നു“ എന്ന മട്ടിൽ കമന്റിട്ട അനോണിയ്ക്കു മറുപടി:-

    >> [Anonymous] “ നാല്പത് ഹെക്ടർ കൈമാറാൻ തീരുമാനമെടുത്തത് ഒരു മുസ്ലീം ആണെന്നോർക്കണം.

    ഗുലാം നബി കോൺഗ്രസുകാരൻ മാത്രമല്ല – മൂസ്ലീം കൂടിയാണ് - എന്നു താങ്കൾ എടുത്തുപറയുന്നതെന്തുകൊണ്ടാണ്? മുസ്ലീമായിട്ടു“പോലും“ ഒരു “ഹിന്ദുഅനുകൂല തീരുമാനം“ എടുത്തത് അദ്ദേഹം കോൺഗ്രസുകാരനായതുകൊണ്ടാണ് എന്നെങ്ങാനും ഒരു “പരസ്യവാചക”മാണോ താങ്കൾ ഉദ്ദേശിച്ചത്?

    ആണെങ്കിൽ, അതു താങ്കളുടെ മനസ്സിനുള്ളിൽ ഒളിച്ചിരിക്കുന്ന വർഗ്ഗീയചിന്തകൾ മാത്രമാണു വെളിപ്പെടുത്തുന്നത്. കൂസിസം തുറന്നു കാട്ടുന്ന ബ്ലോഗിൽ, കമന്റുകളിലൂടെയും കൂസിസം അറിയാതെ പുറത്തുവരുന്നതു നല്ലകാര്യം തന്നെ. ഗുലാം നബി മാത്രമല്ല സൈഫുദ്ദീൻ സോസും ഒരേ സമയം തന്നെ കോൺഗ്രസുകാരനും മൂസ്ലീമുമാണ് എന്നിടത്ത് ആ പരസ്യവാചകം തകർന്നു വീഴുന്നുമുണ്ട്. പണ്ട് ഷാഹ്ബാനുകേസിൽ ഉരുണ്ടുകളികളും അവസാനം അടിമത്തപ്രഖ്യാപനവും എല്ലാം നടത്തിയതുപോലെ തന്നെ ആത്മഹത്യാപരമായ നിലപാടാണ് കോൺഗ്രസ് അമർനാഥ് വിഷയത്തിലും എടുത്തത്. ഇപ്പോഴത്തെ സ്ഥിതിവിശേഷം സത്യത്തിൽ ഏറ്റവും നാണക്കേടുണ്ടാക്കേണ്ടത് കോൺഗ്രസുകാർക്കാണ്.

    >> [Anonymous] “ കൊള്ളാവുന്ന ഒരു പാർട്ടി ഇപ്പോൾ കോൺഗ്രസ് മാത്രം. അടുത്ത പ്രാവശ്യം ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയാൽ ഇന്ത്യ രക്ഷപെടും..

    :-)
    ഇങ്ങനെപോയാൽ, വാചകങ്ങൾ ചില്ലിട്ടുവച്ചു മടുക്കും!

    ഈപ്പറയുന്ന ‘രക്ഷപെടൽ‘ തികച്ചും ആപേക്ഷികമല്ലേ അനോണീ? ഇതേ തോന്നൽ തന്നെ ബി.ജെ.പി.ക്കാർക്കും കമ്മ്യൂണിസ്റ്റുകൾക്കും സ്വന്തം പ്രസ്ഥാനങ്ങളേക്കുറിച്ചും തോന്നാം. പക്ഷേ അവരുടെ കാര്യവും താങ്കളുടെ വീമ്പു പറച്ചിലും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട് എന്നതു ശ്രദ്ധിക്കണം. ജ്യോതിബസുവിനു പ്രധാനമന്ത്രിപദം വന്നപ്പോൾ അതു വേണ്ടെന്നു വച്ചൊഴിയുകയാണ് മാർക്സിസ്റ്റുകൾ ചെയ്തത്. ഒറ്റയ്ക്കു ഭൂരിപക്ഷം എന്നൊരു പ്രതീക്ഷയുടെ (അതു നടക്കുമോ എന്നതിവിടെ പ്രസക്തമല്ല) ചരിത്രം മാത്രമേ അവർക്കുള്ളൂ . അതുപോലെ തന്നെ ബി.ജെ.പി.ക്കാണെങ്കിലും – മൊത്തം 540-ൽപ്പരം മണ്ഡലങ്ങളുള്ളതിൽ പകുതിയ്ക്കും വളരെ മുകളിൽ - മുന്നൂറോളം എണ്ണത്തിൽ - ഒരു തവണയെങ്കിലും ജയിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, ഒറ്റയടിക്ക് അതിനു കഴിയാത്തതിനാൽ ഇതുവരെ സ്വന്തമായ ഗവണ്മെന്റ് ഉണ്ടാക്കാൻ പറ്റിയിട്ടില്ല. അപ്പോൾ അവർക്കു രണ്ടുകൂട്ടർക്കും ഒരു പ്രതീക്ഷയുടെ കാര്യം മാത്രമാണു പറയാനുള്ളത്. എന്നാൽ കോൺഗ്രസിനോ? ഹ! കഷ്ടം – നിങ്ങൾക്ക് ഇതിനകം തന്നെ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടല്ലോ. ഒന്നിൽക്കൂടുതൽ തവണ! എന്നിട്ടെന്തായി?

    ഇപ്പോഴും പഴയ ആ പല്ലവി തന്നെ – “ഒരിക്കൽക്കൂടി ജയിപ്പിക്കൂ – രക്ഷപെടുത്തിക്കാണിച്ചുതരാം – ഒരവസരം കൂടി തരൂ“ എന്ന പറ്റിപ്പു പ്രഖ്യാപനമല്ലാതെ മറ്റൊന്നും പറയാനില്ലേ?

    1984-ലാണെങ്കിൽ നിങ്ങൾക്ക് ഒറ്റയ്ക്കു ലഭിച്ചത് ഞെട്ടിപ്പിയ്ക്കുന്ന ഭുരിപക്ഷമല്ലേ – നാനൂറു സീറ്റുകൾക്കു മുകളിൽ? പ്രധാന പ്രതിപക്ഷകക്ഷിക്ക് വെറും മുപ്പതിൽത്താഴെ സീറ്റുകളേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഓർമ്മ. എന്നിട്ടെന്തായി? പിന്നീട് അഞ്ചുവർഷങ്ങൾക്കു ശേഷം കോൺഗ്രസിനെ ജനങ്ങൾ “പ്രതി”പക്ഷത്താക്കിയെങ്കിൽ - വി.പി.സിങ്ങിനെത്തേടി കസേരയെത്തിയെങ്കിൽ - അതിന്റെ കാരണമെന്താണ്? അതുപോലെ പല തവണ അവസരം തന്നിട്ടും കോൺഗ്രസ് ഇതുവരെ രാജ്യത്തെ “രക്ഷപെടുത്തി“ക്കഴിഞ്ഞില്ലേ?

    കഴിഞ്ഞതെരഞ്ഞെടുപ്പിലുമതെ – ആന്ധ്രാപ്രദേശിലൊഴിച്ച് എവിടെയും കോൺഗ്രസിനു വിജയമൊന്നും അവകാശപ്പെടാനില്ല. ലാലുവിന്റെയും കരുണാനിധിയുടെയും മായാവതിയുടെയും ഇടതുപാർട്ടികളുടെയും – ഇപ്പോൾ മുലായത്തിന്റെയുമൊക്കെ “ഔദാര്യത്തിൽ” മാത്രമാണ് നിങ്ങൾ കേന്ദ്രഗവണ്മെന്റ് എന്നൊക്കെ സംസാരിക്കാൻ പോലും അർഹത നേടുന്നത്. എന്നിട്ടിപ്പോൾ ഒരു സുപ്രഭാതത്തിൽ സകലരെയും തള്ളിപ്പറഞ്ഞ് ഞങ്ങൾ ഒറ്റയ്ക്കു മറിച്ചിട്ടുകളയും എന്നൊക്കെ മസിൽ പെരുക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. കോൺഗ്രസ് ഓരോരോ സംസ്ഥാനങ്ങളിലായി അടിക്കടി ദുർബലമായിക്കൊണ്ടിരിക്കുകയാണ്. സമയം കിട്ടിയാൽ ഈ കാര്യങ്ങൾകൂടി ഒന്നു വായിച്ചു മനസ്സിലാക്കുക.

    കോൺഗ്രസിന്റെ അമ്പതുവർഷത്തെ "രക്ഷപെടുത്തൽ" ഇതിനകം മതിയായ ജനം, സ്വയം രക്ഷപെടാൻ തീരുമാനിക്കുന്നതുകൊണ്ടുകൂടിയാണു സുഹൃത്തേ ബി.ജെ.പി.യുടെ വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിലായത്. അല്ലാതെ, കോൺഗ്രസ് ‘മര്യാദ‘യ്ക്കു നിൽക്കുമ്പോൾ അവർ ‘മര്യാദകേടു’ കാണിച്ചു വളരുന്നതല്ല.

    പിന്നെ, “വിവാദമുണ്ടാക്കുന്ന”വരുടെ കാര്യം പറഞ്ഞ് താങ്കൾ ആദ്യം തന്നെ ബി.ജെ.പി.യേക്കുറിച്ചു പറഞ്ഞിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ബി.ജെ.പി. ഇവിടെ എന്തു വിവാദമാണ് “ഉണ്ടാക്കി“യത്? അമർനാഥോ അയോദ്ധ്യയോ രാമസേതുവോ എന്നുവേണ്ട – ബി.ജെ.പി.യെ നിങ്ങൾ കുറ്റപ്പെടുത്താൻ മാത്രം സമീപിക്കുന്ന ഏതു പ്രശ്നങ്ങളെടുത്താലും ശരി - കോൺഗ്രസിന്റെ പിടിപ്പുകേടുകൊണ്ട് ഇവിടെ ഉടലെടുത്ത – അതായത് കോൺഗ്രസ് നേതാക്കന്മാർ “ഉണ്ടാക്കി“യ – പ്രശ്നങ്ങളൊക്കെത്തന്നെയാണ് ഇപ്പോളുമിവിടെ അപരിഹൃതമായിക്കിടക്കുന്നത് എന്നു കാണാൻ കഴിയും.

    എന്തിനാണു നാം ഏറെപ്പറയുന്നത്? നമ്മുടെ ചർച്ചാവിഷയം തന്നെ കശ്മീരുമായി ബന്ധപ്പെട്ടാണല്ലോ. “ഇന്ത്യൻ ഒക്കുപ്പൈഡ് കാശ്മീരിൽ” ഇപ്പോൾ ഉള്ള പല പ്രശ്നങ്ങൾക്കു പിന്നിലും പണ്ട് നെഹൃകാണിച്ച ഒരു ആനമണ്ടത്തരമാണ്.. അതിന്റെ ഫലമാണ് ഇന്നനുഭവിക്കുന്ന പലതും. എല്ലാം പറയാൻ തുടങ്ങിയാൽ പോസ്റ്റൊഴിഞ്ഞിട്ടു നേരമുണ്ടാവില്ല. അതു വേണ്ട അനോണീ..

    ReplyDelete
  19. >> [Spark] “you ALL should learn how to Analyze Politics Seriously.

    സ്പാർക്കേ,
    ഇവിടെ വളരെ ഗൌരവത്തോടെതന്നെയാണ് രാഷ്ട്രീയം വിശകലനം ചെയ്തിരിക്കുന്നത്. താങ്കൾ മാത്രമാണെന്നു തോന്നുന്നു മറിച്ചൊരു സമീപനം പുലർത്തിയത്. ഭൂമികൈമാറ്റത്തെ എതിർക്കുന്നതിന് സി.പി.എമ്മിനു പറയാനുള്ള ന്യായീകരണമെന്താണെന്ന് താങ്കളുടെ കമന്റിൽനിന്നു വ്യക്തമല്ല. സാധിക്കുമെങ്കിൽ വിശദമാക്കാൻ അഭ്യർത്ഥിക്കുന്നു.

    1. അത് ഒരു “REAL people's issue” അല്ല എന്നതാണോ താങ്കളുടെ വാദം? അതായത് അഭയകേന്ദ്രങ്ങൾ പണിയണം എന്നത് ഒരു REAL people's issue അല്ല. അതുകൊണ്ട് സി.പി.എമ്മിനു താല്പര്യമില്ല. മുൻ‌കൈ എടുക്കാൻ സാധിക്കില്ല. അല്ലേ? ശരി – എങ്കിൽ വേണ്ട – ഇടപെടാതിരിക്കട്ടെ. പക്ഷേ, അങ്ങനെ ചെയ്യുന്നതുകൊണ്ടു കുഴപ്പമെന്താണെന്നു കൂടി വ്യക്തമാക്കുമോ? അങ്ങനെയൊരു തീരുമാനം വന്നപ്പോൾ ഉടൻ സി.പി.എം ഉടൻ ചാടിയിറങ്ങി എതിർത്തതെന്തിനാണ്? അവഗണിച്ചുവിടാമായിരുന്നല്ലോ.

    ചുരുക്കിപ്പറഞ്ഞാൽ, അഭയകേന്ദ്രങ്ങൾ പണിയാം എന്നതു REAL people's issue അല്ല. പക്ഷേ, അഭയകേന്ദ്രങ്ങൾ പണിയരുത് എന്നത് REAL people's issue ആണെന്നല്ലേ മനസ്സിലാക്കേണ്ടത്? അപ്പോൾ ഈ ‘REAL people’s issue എന്നതിന്റെ നിർവചനമെന്താണ്?

    2. ‘ഭൂത’ത്തെ തുറന്നു വിടും എന്നതാണോ അടുത്തവാദം? അതായത് പ്രശ്നങ്ങളൊന്നുമുണ്ടാകാതിരിക്കാൻ വേണ്ടി ഭൂമികൈമാറ്റം ഒഴിവാക്കണം എന്ന്? ഈ ‘പ്രശ്നങ്ങൾ‘ എന്നു പറയുന്ന കൂട്ടത്തിൽ‌പ്പെടുന്നതല്ലേ സി.പി.എമ്മിന്റെ എതിർപ്പും? അപ്പോൾ, ഈപ്പറയുന്ന ‘ഭൂതത്തിന്റെ’ ഒരു ഭാഗം സി.പി.എമ്മിന്റെ എതിർപ്പു തന്നെയല്ലേ? ആ എതിർപ്പു കുറയുന്നത് ഭൂതത്തിന്റെ ശക്തി കുറയുന്നതിനു തുല്യമല്ലേ? അതിനു ശ്രമിക്കാമല്ലോ?

    3. ഹുറിയത്തും മറ്റും എതിർക്കുന്നതിന്റെ കാരണങ്ങൾ സി.പി.എമ്മിന് അറിയാമോ? അതേ കാരണങ്ങൾ തന്നെയാണോ സി.പി.എമ്മിനും? അതോ അവർ എതിർത്തേക്കും – അതുകൊണ്ട് ആ എതിർപ്പു പേടിച്ച് – പ്രശ്നങ്ങളൊഴിവാക്കാനായി ഭൂമികൈമാറ്റം ഒഴിവാക്കണം എന്നാണോ സി.പി.എം. നിലപാട്? നിസാരമായ തീരുമാനങ്ങൾ പോലും സർക്കാറിനു നടപ്പാക്കാൻ സാധിക്കാത്ത മട്ടിൽ അത്തരം ഭീഷണികൾ ഉണ്ടാകുമ്പോൾ അതിനു വഴങ്ങിവഴങ്ങിക്കൊടുത്തുകൊണ്ടു മുന്നോട്ടുപോകണമെന്നാണോ നിലപാട്? ഭയന്നുവിറച്ചുകൊണ്ടുള്ള ഇത്തരം “അഡ്ജസ്റ്റുമെന്റുകളും“ മുട്ടുകുത്തലുകളും എത്രകാലം തുടരണമെന്നാണു സി.പി.എം. പറയുന്നത്? ഏതെല്ലാം കാര്യത്തിൽ അവരുടെ സമ്മർദ്ദത്തിനു വഴങ്ങാം? ഇവിടുത്തെ ജനങ്ങളുടെ വിശാലതാല്പര്യത്തിനു വിരുദ്ധമായ ഡിമാൻഡുകൾ അവർ മുന്നോട്ടു വച്ചാലെങ്കിലും അതിനു വഴങ്ങാതിരിക്കാമോ? ഇതിപ്പോൾ, അത്രയ്ക്ക് അത്യാവശ്യമൊന്നുമില്ലാത്ത – ഒരു ഹിന്ദുതീർത്ഥാടനം മാത്രമായ സ്ഥിതിയ്ക്ക് - REAL people's issue അല്ലാത്ത സ്ഥിതിയ്ക്ക്‌ - കശ്മീർ സംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങുന്നതാണു നല്ലത് എന്നാണോ? തുറന്നു പറയുക.

    4. ആദ്യത്തേയും മൂന്നാമത്തേയും ഘട്ടത്തിൽ കശ്മീരിലെ മുസ്ലീം സംഘടനകൾ നടത്തിയ അക്രമസമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവരുടെ ചെയ്തികളെ മഹത്വവൽക്കരിച്ചും അക്രമങ്ങളെ നിസാരവൽക്കരിച്ചുമൊക്കെ സി.പി.എമ്മിന്റെ മാദ്ധ്യമങ്ങൾ എഴുതുന്നതെന്തുകൊണ്ടാണ്? രണ്ടാം ഘട്ടത്തിൽ ജമ്മുവിൽ നടന്ന സമരങ്ങളെ മാത്രം വികലമായി ചിത്രീകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതിന്റെ കാരണമെന്താണ്?

    മുകളിൽക്കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം തരാനാവുമെങ്കിൽ അതിനുശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    സുഹൃത്തേ - ഇവിടെ കാര്യങ്ങൾ വളരെ വ്യക്തമാണ്. അമർനാഥ് തീർഥാടകർക്കായി അവർ ഇപ്പോൾത്തന്നെ ഉപയോഗിക്കുന്ന ബേസ്‌ക്യാമ്പിൽ ചില ഷെൽട്ടറുകളും മറ്റും നിർമ്മിക്കാമെന്ന തികച്ചും നിർദ്ദോഷമായ തീരുമാനത്തെപ്പോലും ഓരോരോ കുരുട്ടുന്യായം പറഞ്ഞ് ഏതെങ്കിലും കശ്മീരിമുസ്ലീംസംഘടന എതിർക്കുന്നുവെങ്കിൽ അത് അതീവഗുരുതരമായൊരു കാര്യമാണ്. അതിനെ ചെറുക്കാൻ സർക്കാരിനു കഴിയുന്നില്ലെങ്കിൽ അത് അതിനേക്കാൾ ഗുരുതരമായ കാര്യമാണ്. അത്തരമൊരു ഘട്ടത്തിൽ മാർക്സിസ്റ്റുപാർട്ടി പോലൊരു പ്രസ്ഥാനം സർക്കാർ തീരുമാനത്തെ എതിർത്തും ആ സംഘടനകളെ അനുകൂലിച്ചും നിലപാടെടുക്കുന്നുവെങ്കിൽ - അവരുടെ അക്രമസമരങ്ങളെ നിരുത്സാഹപ്പെടുത്ത്ൻ പോലും തയ്യാറാകുന്നില്ലെങ്കിൽ, അത് അതീവഗുരുതരമായ സ്ഥിതിവിശേഷമാണ്. അപ്പോൾ ആളുകൾ ജാഗരൂകരായെന്നിരിക്കും. സി.പി.എമ്മിനെ വേട്ടയാടാതിരിക്കൂ എന്നൊന്നും പരിഭവിച്ചിട്ടു യാതൊരു കാര്യവുമില്ല.

    സി.പി.എം പച്ചയായ ചൈനീസ് പ്രേമം പരസ്യമായി വെളിപ്പെടുത്തുന്നവരാണ്. ചൈനയാണെങ്കിൽ പാകിസ്ഥാന് ആയുധങ്ങൾ കൈമാറുന്നുണ്ടെന്നാണറിവ്.. പാകിസ്ഥാനാകട്ടെ കശ്മീരിലെ വിഘടനവാദികൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നും. ഇതൊക്കെ വളരെ ഗൌരവമുള്ള കാര്യങ്ങളാണ്.
    ആളുകൾ ഗൌരവത്തോടെ ഇതിനെയൊക്കെ കാണുമ്പോൾ - അരുത് – നിങ്ങൾ ഗൌരവമായി രാഷ്ട്രീയം വിശകലനം ചെയ്യാൻ പഠിക്കൂ – സി.പി.എമ്മിന്റെ കൂസിസ്റ്റുനയങ്ങൾ തുറന്നു കാട്ടാതിരിക്കൂ – എന്നൊക്കെപ്പറയുന്നതിൽ എന്തർത്ഥമാണുള്ളത്?


    താങ്കളേക്കൊണ്ടു സാധിക്കുമെങ്കിൽ, സി.പി.എമ്മിന്റ്റെ അമർനാഥ് നയം എന്തുകൊണ്ടു ശരിയാണെന്നു സമർത്ഥിക്കുക. അതല്ലെങ്കിൽ, അവർ ചെയ്യുന്നതു തികഞ്ഞ തെറ്റാണെന്നു സമ്മതിച്ച് പരസ്യമായി തള്ളിപ്പറയുക. ഇതൊന്നുമല്ലെങ്കിൽ, എന്റെ പല മാർക്സിസ്റ്റ് സുഹൃത്തുക്കളും ചെയ്യുന്നതു പോലെ ബുദ്ധിപരമായ നിശ്ശബ്ദത പാലിക്കുകയുമാവാം. ഇത്തരമൊരു വേദിയിൽ, കാര്യങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കാതെ വെറുതെ ഇങ്ക്വിലാബു വിളിച്ചു കടന്നുപോകുക മാത്രം ചെയ്യുന്നത് ഒട്ടും മര്യാദയല്ലെന്ന് വിനയപൂർവ്വം അറിയിക്കട്ടെ.

    ഉണ്ണിപ്പിള്ളയുടെ കമന്റ്:-

    “CPIM‘s 24 karrot Stands“ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്താണാവോ?
    കാരാട്ടിന് (അദ്ദേഹത്തിന്റെ പാർട്ടിക്കും) ഓരോരോ പ്രശ്നങ്ങളിൽ തരാതരം പോലെ 24 സ്റ്റാൻഡ് ആണ് – ഓരോ നിലപാടും സമയം പോലെ മാറിമാറി എടുത്തുപയോഗിക്കും എന്നാണോ എന്തോ!

    ReplyDelete
  20. നല്ല ലേഖനം.
    ശ്രീ അഞ്ചരയുടെ ഈ കമന്റ് വായിച്ചപ്പോള്‍ ചിരി വന്നു.
    “ഒരു പ്രത്യേക മതത്തിന് വേണ്ടിയോ , ജാതിക്ക് വേണ്ടിയോ , പ്രദേശത്തിന് വേണ്ടിയോ , ഭാഷയ്ക്ക് വേണ്ടിയോ ജനങ്ങളെ ഇളക്കിവിടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല . കോണ്‍ഗ്രസ്സ് ഇന്ത്യയില്‍ ദുര്‍ബ്ബലമാവാനുള്ള കാരണവും ഇത് തന്നെ .“

    പണ്ട് നാഗാലാന്റിനെ കൃസ്ത്യന്‍ സാംസ്ഥാനം ആക്കാമെന്ന് വാഗ്ദാനം ചെയ്തൊരു ദേശീയ മഹാന്‍ നമുക്കുണ്ടായിരുന്നുവെന്നും ഓര്‍ത്തുപോയി.

    ReplyDelete
  21. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സൌകര്യമുണ്ടാക്കുക തന്നെ വേണം. അതിന് ക്ഷേത്രട്രസ്റ്റിനു ഭൂമികൈമാറുന്നതിനോട് വിയോജിപ്പുമില്ല. പക്ഷേ പ്രശ്നം വിവാദമാകുമ്പോള്‍ (വിവാദത്തില്‍ കഴമ്പില്ലെങ്കില്‍ കൂടി) ട്രസ്റ്റിനു കൈമാറുക എന്ന സാങ്കേതികമായ കര്‍മ്മം ഒഴിവാക്കി സര്‍ക്കാരിനു തന്നെ സൌകര്യം ഒരുക്കാനാവില്ലേ?

    ഓഫ്: നകുലന്റെ പോസ്റ്റുകള്‍ക്ക് നീളം കൂടുന്നത് വായനയെ ബാധിയ്ക്കുന്നു. അനാവശ്യമായി വലിച്ചുനീട്ടി എന്ന് അഭിപ്രായമില്ല. എങ്കിലും....

    ReplyDelete
  22. ഓ.ടോ.യ്ക്കു മറുപടി:-

    ജോജൂ,
    പോസ്റ്റുകളുടെ ദൈർഘ്യം പ്രശ്നം തന്നെയാണെന്നതിനോടു പൂർണ്ണമായും യോജിക്കുന്നു. . ഓരോ വിഷയത്തിലും പറയാവുന്ന പോയിന്റുകളിൽ നിന്ന് പ്രധാനപ്പെട്ടവ മാത്രം തെരഞ്ഞെടുത്ത് വായനയുടെ ഒഴുക്കു നഷ്ടപ്പെടാത്ത രീതിയിൽ കോർത്തിണക്കി ക്രമത്തിൽ അവതരിപ്പിക്കുക എന്നത് അങ്ങേയറ്റം ശ്രമകരമായ പരിപാടിയാണ്. അതിനിടയിൽ പിഴവുകളുണ്ടാവും എന്നു തീർച്ചയാണ്. അവതരണത്തിന്റെ പത്തിലൊന്നു പ്രയത്നമോ സമയമോ വേണ്ട - ഉള്ളടക്കത്തിലെ വിവരങ്ങൾ സംഘടിപ്പിക്കാനാവശ്യമായ പഠനം നടത്താൻ.

    ഈ പോസ്റ്റിൽ പക്ഷേ വായനക്കാരിൽ ഭൂരിഭാഗവും അവസാനവരിവരെ വായിച്ചെത്തി എന്നുതന്നെയാണു തോന്നിയത്. വിഷയത്തിന്റെ കാലികപ്രാധാന്യം കൊണ്ടുമാത്രമാവണം അത്.

    ഇവിടെ സത്യത്തിൽ അമർനാഥ് വിഷയത്തിലെ മാർക്സിസ്റ്റ് നിലപാടുകളെ മാത്രമേ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുള്ളൂ. മൊത്തത്തിൽ അമർനാഥിനേക്കുറിച്ചു പറയാനാണെങ്കിൽ ഇനിയുമൊത്തിരി നീളും.

    കശ്മീരിനേക്കുറിച്ചു പറയാനാണെങ്കിൽ അതിലുമൊത്തിരി നീളും. സപ്തർഷികളിലൊരാളായ കശ്യപമഹർഷിയേക്കുറിച്ചു മുതൽ പറഞ്ഞുതുടങ്ങണം. ‘mljagadees’ മനസ്സിലാക്കി വച്ചിരിക്കുന്നതുപോലുള്ള പരമാബദ്ധങ്ങൾ ഇല്ലാതാക്കുന്ന പലതും പറയേണ്ടി വരും. അധിനിവേശത്തിന്റെ ചരിത്രവും വിസ്തരിക്കേണ്ടിവരും.

    രാഷ്ട്രീയമായ മറ്റു വശങ്ങളും ഇതിൽ പരിഗണിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ ഒരു കാലത്ത് ഇന്ത്യാക്കാർക്കുതന്നെ കശ്മീരിൽ പ്രവേശിക്കണമെങ്കിൽ പ്രത്യേക വിസാ പെർമിറ്റു വേണമായിരുന്നു എന്നതു പറഞ്ഞിട്ടില്ല. കൂടുതൽ സ്വയം ഭരണാധികാരം നൽകിക്കൊണ്ട് - പഴയ സ്ഥിതി പുനസ്ഥാപിക്കണം എന്ന വാദം ഈയിടെ ഉയർന്നിട്ടുള്ളതും, ഭരണതലത്തിൽ അതിനു പിന്തുണകിട്ടിയിട്ടുള്ളതും സൂചിപ്പിച്ചിട്ടില്ല. ആർട്ടിക്കിൾ 370 ഉപേക്ഷിക്കണമെന്ന ബി.ജെ.പി.യുടെ വാദം എന്തുകൊണ്ട് എന്നതു വന്നിട്ടില്ല. ജനസംഘസ്ഥാപകനായ ശ്യാമപ്രസാദ് മുഖർജി കശ്മീരിൽ വച്ചാണു തടവിലാക്കപ്പെടുകയും മരണപ്പെടുകയും (വധിക്കപ്പെടുകയും?) ചെയ്തത് എന്നതു പറഞ്ഞിട്ടില്ല.

    അങ്ങനെ പലതും!

    ചിലപ്പോൾ കാടുകയറിപ്പറഞ്ഞാലാണു വായനക്കാരനു കൂടുതൽ താല്പര്യമുള്ള കാര്യങ്ങൾ കടന്നു വരിക എന്നുമുണ്ട്. പ്രശശ്ത മലയാളസംവിധായകനായ ശ്യാമപ്രസാദിന് ആ പേരു കിട്ടിയതിനുപിന്നിലും കശ്മീരിലെ സഹനസമരങ്ങളുടെ കഥയുടെ പശ്ചാത്തലമുണ്ട്!

    അങ്ങനെയെന്തെല്ലാം!

    എല്ലാ വായനക്കാർക്കും - പ്രതികരണങ്ങൾ അറിയിച്ചുകൊണ്ടിരിക്കുന്നവർക്കും – നന്ദി.

    ReplyDelete
  23. നകുലന്‍ , ചരിത്രം സത്യസന്ധമായും വസ്തുനിഷ്ടമായും മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട് . പക്ഷേ വര്‍ത്തമാനകാലത്തിന് ഭൂതകാലത്തോട് പകയോ പ്രതികാരചിന്തയോ തോന്നാതിരിക്കേണ്ടതും , കഴിഞ്ഞ കാലത്തിന്റെ തെറ്റുകള്‍ വര്‍ത്തമാനത്തില്‍ തിരുത്തപ്പെടണമെന്ന് വാശി പിടിക്കാതിരിക്കണമെന്നും തോന്നുന്നു. ഭാവിയിലേക്കുള്ള പ്രയാണം വഴി തെറ്റാതെ തുടരാനായിരിക്കണം ചരിത്രപഠനം എന്നും എനിക്ക് തോന്നുന്നു . സമൂഹ മനസ്സിനെ കലുഷമാക്കാന്‍ ചരിത്രപാഠങ്ങള്‍ ദുരുപയോഗപ്പെടുത്തപ്പെടരുതെന്നും എനിക്കഭിപ്രായമുണ്ട് . ഇന്നും ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ് ഞാന്‍ . ചിലപ്പോള്‍ കാലം ഏല്‍പ്പിക്കുന്ന മുറിവുകള്‍ കാലം തന്നെ ഉണക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട് . ഒരു ആള്‍ക്കൂട്ടത്തിന്റെയോ സംഘടനയുടെയോ വക്താക്കളായവര്‍ ചരിത്രത്തില്‍ നിന്ന് പ്രതികാരദാഹം ആവാഹിച്ചെടുക്കുന്നതില്‍ ഞാന്‍ ദു:ഖിക്കാറുമുണ്ട് . ഈ ഒരു സാമൂഹ്യമന:ശാസ്ത്രത്തെക്കുറിച്ചാണ് ഞാന്‍ ഏറെ നാളായി ചിന്തിച്ചു കൊണ്ടിരിക്കുന്നത് .

    ReplyDelete
  24. സുകുമാരേട്ടാ,

    സുകുമാരേട്ടൻ എന്തൊക്കെയാണുദ്ദേശിച്ചതെന്ന് എനിക്കു വ്യക്തമായി മനസ്സിലായി. അങ്ങയുടെ ദു:ഖം മനസ്സിൽനിന്നു മാറ്റുവാനുള്ള ഒരേയൊരു പോംവഴി, ആ ദു:ഖത്തിനിടയാക്കിയ തെറ്റിദ്ധാരണകൾ തിരുത്തുക എന്നതാണ്. എനിക്കതിൽ സഹായിക്കാൻ കഴിഞ്ഞേക്കും. ആ സാമൂഹ്യമനശാസ്ത്രമെന്തെന്നും, അത് ഭയപ്പെടേണ്ട ഒന്നല്ല എന്നും മനസ്സിലാക്കുവാൻ അധികം സമയമൊന്നും വേണ്ട. അതു പക്ഷേ ആരെങ്കിലും വ്യക്തമായി പറഞ്ഞുതരേണ്ടിവരുമെന്നേയുള്ളൂ.

    കാലം ഏൽപ്പിക്കുന്ന മുറിവുകളെ കാലം തന്നെ ഉണക്കുമ്പോൾ അതിനനുവദിക്കാതിരിക്കുന്നവരോടുതന്നെയാണു ഞാനും പൊരുതി നിൽക്കുന്നത്. അങ്ങ് ഉദ്ദേശിക്കുന്നവരിൽ ആരുമിവിടെ ചരിത്രത്തിൽനിന്നു പ്രതികാരദാഹം ആവാഹിച്ചെടുക്കുന്നുമില്ല - ചരിത്രപാഠങ്ങൾ ദുരുപയോഗപ്പെടുത്തി സമൂഹമനസ്സിനെ കലുഷിതമാക്കുന്നുമില്ല. ഭൂതകാലത്തിലെ തെറ്റുകളൊക്കെ വർത്തമാനകാലത്തിൽ തിരുത്തണമെന്ന “വാശി”യുമല്ല. പിന്നെ സത്യത്തിൽ എന്താണവരുടെ പരാതിയെന്നറിയാൻ അങ്ങൊരിക്കലും ശ്രമിച്ചിട്ടില്ല എന്നതല്ലേ വാസ്തവം? ആലോചിച്ചുനോക്കുക.

    ചിലർ മേൽ‌പ്പറഞ്ഞപടിയൊക്കെ ചെയ്യുന്നു എന്ന പ്രചാരണം കേട്ടപ്പോൾ കണ്ണുമടച്ച് അതുവിശ്വസിക്കുക - എല്ലാ സംഭവങ്ങളേയും അങ്ങനെയൊരു കാഴ്ചപ്പാടിലൂടെ മാത്രം വീക്ഷിക്കുക - അതേപ്പറ്റിയോർത്ത് ആകുലതകൾ പേറുക – ഇങ്ങനെയൊക്കെ മാത്രം ചെയ്യുന്നതിനു പകരം, അതിലെ അവിശ്വസനീയത തിരിച്ചറിഞ്ഞ് - അങ്ങനെയങ്ങുവിട്ടാൽ പറ്റില്ലല്ലോ എന്നു കരുതി പിന്നാലെ ചെന്ന് - അവരുടെ യഥാർത്ഥപ്രശ്നമെന്തെന്നു മനസ്സിലാക്കാൻ ശ്രമിച്ചു എന്നിടത്തുമാത്രമാണ് നാം തമ്മിലുള്ള വ്യത്യാസം. ഒന്നോ രണ്ടോ മണിക്കൂർ നാം തമ്മിൽ നേരിട്ടുസംസാരിച്ചാൽ തീരാവുന്ന തെറ്റിധാരണകളേ അങ്ങേയ്ക്കുണ്ടാവാൻ വഴിയുള്ളൂ.

    ഒരേയൊരു കാര്യം മാത്രം തത്കാലം മനസ്സിലാക്കി വയ്ക്കുക. ഏതെങ്കിലുമൊരു ആൾക്കൂട്ടം മേൽപ്പറഞ്ഞമട്ടുള്ള ഒരു ആവാഹനമോ മറ്റോ നടത്തിയാലുടൻ അവർക്കു പിന്തുണകിട്ടുന്ന ഒരു മണ്ണല്ല ഇവിടെയുള്ളത്. എന്നിട്ടുപോലും അങ്ങുദ്ദേശിക്കുന്ന പല ആൾക്കൂട്ടങ്ങളുടെയും വ്യാപ്തി അങ്ങേയ്ക്കൊരുപക്ഷേ അറിയാവുന്നതിലും വളരെ വലുതാണു താനും. അപ്പോൾ, അവരെ ധാരാളമാളുകൾ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, അതിന്റെ കാരണങ്ങൾ മറ്റുപലതുമാണ് എന്നുതന്നെയാണർത്ഥം. സമയം പോലെ വിശദമാക്കാം..

    ReplyDelete
  25. പ്രിയപ്പെട്ട നകുലന്‍

    താങ്കളുടെ സുദീര്‍ഘമായ കുറിപ്പും കമന്റുകളും വായിച്ചു. ഒത്തിരി വിവരങ്ങള്‍ കിട്ടി. ഇതിനൊരു മറുപുറം കൂടി ഉണ്ടല്ലോ. കുറച്ചു വലുതായി പോയി എന്ന കുറ്റബോധത്തോടെ ഈ കമന്റ് ഇവിടെ ഇടുകയാണ്.
    ഇക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഗൌതം നവ്‌ലാഖ എഴുതിയ ലേഖനത്തിന്റെ പരിഭാഷ, തേജസ് ഓണ്‍ ലൈനില്‍ ആഗസ്റ്റ് ഒമ്പതിന് വന്നത് ഇങ്ങനെയായിരുന്നു.

    അമര്‍നാഥ് തീര്‍ത്ഥയാത്രയുടെ മറുപുറം

    കശ്മീര്‍ ഭരണകൂടത്തിന്റെ ചെയ്തികള്‍ മൂലമാണ് അമര്‍നാഥ് തീര്‍ത്ഥയാത്ര ഒരു പ്രധാന വിവാദമായി മാറിയത്. നാഷനല്‍ കോണ്‍ഫറന്‍സ് ഗവണ്‍മെന്റ് ശ്രീ അമര്‍നാഥ് ഷ്രൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്ന നിയമം പാസാക്കിയത് 2001ലാണ്. 2008 ജനുവരി ഒന്നിനു ബോര്‍ഡ് ഉപമുഖ്യമന്ത്രിക്കയച്ച ഒരു കത്തില്‍, ഗവര്‍ണര്‍ ബോര്‍ഡിന്റെ പരമാധികാരിയാണെന്നും മന്ത്രിസഭയുടെ സഹായമോ ഉപദേശമോ കൂടാതെ ഗവര്‍ണര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാമെന്നും നിയമസഭയെ അറിയിക്കുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു നിയമസഭാംഗത്തിന് അധികാരമില്ലെന്നു കത്ത് മുന്നറിയിപ്പു നല്‍കി.

    എസ് കെ സിന്‍ഹ ഗവര്‍ണറായിരുന്ന കാലത്ത് അമര്‍നാഥ് ബോര്‍ഡ് വിവാദമായ പല കാര്യങ്ങളും ചെയ്തിരുന്നു. ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ്. ഫോറസ്റ്റ് ഡിപാര്‍ട്ട്മെന്റിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അയാളുടെ ഭാര്യയും. തീര്‍ത്ഥാടനത്തിനു വനഭൂമി ഉപയോഗിക്കാന്‍ അവര്‍ ബോര്‍ഡിന് അനുമതി നല്‍കി. 2005 മെയ് 29നാണത്. 1997ലെ ജമ്മുകശ്മീര്‍ വനഭൂമി നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു അത്. സ്റേറ്റ് ഗവണ്‍മെന്റ് അതിനാല്‍ അവരുടെ അനുമതി റദ്ദാക്കി. എന്നാല്‍, ജമ്മുകശ്മീര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ അനുമതി റദ്ദാക്കുന്ന ഉത്തരവ് സ്റ്റേ ചെയ്തു. ഈ വര്‍ഷം സ്റ്റേറ്റ് ഗവണ്‍മെന്റ് 40 ഹെക്റ്റര്‍ വനഭൂമി ബോര്‍ഡിനു കൈമാറാന്‍ നടപടിയെടുത്തപ്പോഴാണു പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത്.

    ഒരു പ്രത്യേകതരം ദേശീയതയെ പ്രോല്‍സാഹിപ്പിക്കുന്നതിനാണു നാളിതുവരെ കേന്ദ്രഭരണകൂടം അമര്‍നാഥ് തീര്‍ത്ഥയാത്രയെ ഉപയോഗിച്ചത്. 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് കേന്ദ്ര പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ ഒരു പത്രക്കുറിപ്പ് കാണുക: "മോക്ഷത്തിനു വേണ്ടിയുള്ള ഭക്തരുടെ ദാഹം അവരെ കശ്മീരിലെ അത്യുന്നതങ്ങളിലേക്കു നയിക്കുന്നു. അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നതിനു ശത്രുവുമായി പോരാടുന്ന നമ്മുടെ ധീരരായ ജവാന്‍മാരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് ഉചിതമായ ഒരു നീക്കവുമാണത്.''

    ഒരിക്കല്‍ ശിവഭക്തരായ വിശ്വാസികള്‍ക്കു മാത്രം താല്‍പ്പര്യമുണ്ടായിരുന്ന തീര്‍ത്ഥാടനം ഇന്നു രാജ്യസ്നേഹദൌത്യമാക്കി മാറ്റിയിരിക്കുന്നു. കശ്മീരിന്റെ ചരിത്രമായ കല്‍ഹണന്റെ രാജതരംഗിണിയിലോ നീല്‍മാതപുരാണത്തിലോ അമര്‍നാഥ് ക്ഷേത്രത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. കശ്മീരി ഹിന്ദുക്കള്‍ക്കു ഹരമുകുതായാണ് അതിവിശുദ്ധകേന്ദ്രം. 80കളില്‍ വരെ അമര്‍നാഥ് തീര്‍ത്ഥയാത്ര അറിയപ്പെട്ടിരുന്നില്ല. 1989ല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനകാലത്തു 12,000 തീര്‍ത്ഥാടകരാണു ദര്‍ശനത്തിനെത്തിയത്.

    ഗവര്‍ണറാണ് അമര്‍നാഥ് ബോര്‍ഡിന്റെ അധ്യക്ഷന്‍. സൈന്യത്തില്‍ ലഫ്. ജനറലായിരുന്ന എസ് കെ സിന്‍ഹയായിരുന്നു ഇതുവരെ ആ സ്ഥാനത്ത്. അതിനാല്‍ കൂടുതല്‍ കൂടുതല്‍ തീര്‍ത്ഥാടകരെ കൊണ്ടുവരാന്‍ ബോര്‍ഡ് ശ്രമിക്കുകയും നിയമസഭാ സാമാജികര്‍ക്കു വരെ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദ്യമുയര്‍ത്താന്‍ അവകാശമില്ലെന്നു പറയുകയും ചെയ്യുമ്പോള്‍ കേന്ദ്രഗവണ്‍മെന്റ് നേര്‍ക്കുനേരെ കശ്മീരികള്‍ക്ക് ഒരു സന്ദേശമയക്കുകയാണ്.

    രാജസ്ഥാനില്‍, മുസ്ലിമായ ഒരു ഗവര്‍ണര്‍ അജ്മീര്‍ ശരീഫ് ദര്‍ഗാ വികസന അതോറിറ്റി രൂപീകരിക്കാന്‍ നിയോഗിക്കപ്പെടുകയും അതോറിറ്റിക്ക് അജ്മീര്‍ പട്ടണത്തിന്റെ വലിയൊരു ഭാഗത്തു ഭരണാധികാരം നല്‍കുകയും ചെയ്താല്‍ സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടം എങ്ങനെ പ്രതികരിക്കും? അല്ലെങ്കില്‍, വലതുപക്ഷ ഹിന്ദുത്വ കലഹപ്രിയര്‍ എങ്ങനെയാണ് അതിനെ നേരിടുക? തീര്‍ത്ഥയാത്ര വിനോദയാത്രയാക്കുന്നതിനെതിരേ ഏറ്റവും ഉച്ചത്തില്‍ പ്രതിഷേധിക്കുന്നത് ഊരാളകുടുംബത്തിലെ അംഗവും മുന്‍ കസ്റോഡിയനുമായ ദീപേന്ദ്രഗിരി തന്നെയാണ് എന്നതു കൌതുകകരമാണ്.

    ഹിന്ദു പുണ്യഗ്രന്ഥങ്ങളില്‍ പറഞ്ഞ വൈരാഗ്യം അതിലില്ലെന്നു ഗിരി ആരോപിക്കുന്നു. മതപരവും ഭൌതികവുമായ കാരണങ്ങള്‍ കൊണ്ട് അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്കു നല്‍കുന്ന വ്യാപകമായ പ്രോല്‍സാഹനത്തെ വിമര്‍ശിക്കാം. പക്ഷേ, അതല്ല കാര്യം. ഹിന്ദു തീര്‍ത്ഥാടകരുടെ ക്ഷേമം എന്ന ലേബലില്‍ ഇന്ത്യന്‍ ഭരണകൂടം മതപരമായ വിനോദയാത്രയെ പ്രോല്‍സാഹിപ്പിക്കുകയാണ്. വന്‍തോതില്‍ കൃഷിയിടങ്ങളും പാംപൂരിലെ അമൂല്യമായ കുങ്കുമത്തോട്ടങ്ങളും സൈന്യം കൈവശപ്പെടുത്തിയതുപോലുള്ള ഭൂമിപിടിത്തമാണു നടക്കുന്നത്. ഗുരുതരവും ദൂരവ്യാപകവുമാണതിന്റെ പ്രത്യാഘാതങ്ങള്‍. അമര്‍നാഥ് ബോര്‍ഡ് ഒരു സമാന്തര ഭരണകൂടമാണ്; ഹിന്ദുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു 'പരമാധികാരസഭ.' 1980ല്‍ 12,000 തീര്‍ത്ഥാടകരാണു മല കയറിയത്. 2007ല്‍ അതു നാലുലക്ഷമായി. നേരത്തേ രണ്ടാഴ്ചയായിരുന്നു തീര്‍ത്ഥാടനക്കാലം. ഇപ്പോഴതു രണ്ടരമാസമായി.

    ഭൂമികൈയേറ്റത്തിന്റെ അവസാനത്തെ ഘട്ടമാണു പ്രക്ഷോഭത്തിനു കാരണമായത്. 2008 ജൂണില്‍ 800 കനാല്‍ (40 ഹെക്റ്റര്‍) വനഭൂമി സര്‍ക്കാര്‍ ബോര്‍ഡിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 3200 കനാല്‍ (120 ഹെക്റ്റര്‍) ഭൂമി വേണമെന്നു ബോര്‍ഡ് ശഠിച്ചു. നുന്‍വാന്‍, പഹല്‍ഗാം, ബല്‍ത്താന്‍ എന്നീ പട്ടണങ്ങള്‍ക്കിടയില്‍ അധികാരം നല്‍കുന്ന ഒരു 'സ്വതന്ത്ര' അമര്‍നാഥ് വികസന അതോറിറ്റി വേണമെന്ന നിര്‍ദേശവും അവര്‍ മുമ്പോട്ടുവച്ചു. ഈ നിര്‍ദേശങ്ങള്‍ സംസ്ഥാന ഭരണകൂടം തള്ളിക്കളഞ്ഞുവെന്നതു നേരാണ്. 800 കനാല്‍ ഭൂമിയില്‍ത്തന്നെ താല്‍ക്കാലിക തമ്പുകളേ പാടുള്ളൂവെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ രണ്ടു കാര്യങ്ങള്‍ ഗൌരവമുള്ളതാണ്: ഒന്ന്, ധിക്കാര മനോഭാവത്തോടെ ഭൂമി പിടിക്കാന്‍ ബോര്‍ഡ് നടത്തിയ നീക്കം. രണ്ടാമത്തേത്, ഗുലാംനബി ആസാദിന്റെ സര്‍ക്കാരിനു ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ കശ്മീരികള്‍ക്കുള്ള സംശയം. പഹല്‍ഗാം ഗോള്‍ഫ് മൈതാനിയുടെ ഒരു ഭാഗം ബോര്‍ഡ് കൈയേറിയപ്പോള്‍ അതു തടയാന്‍ സര്‍ക്കാരിനായില്ല. പി.ഡി.പി മുന്നണി വിടുകയും കശ്മീര്‍ ജനത വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ഗുലാംനബി ഇപ്പോഴത്തെ വിവാദ ഉത്തരവ് പിന്‍വലിക്കില്ലായിരുന്നു.

    പഹല്‍ഗാമിലും ചുറ്റും ബോര്‍ഡുണ്ടാക്കുന്ന പരിസ്ഥിതിമലിനീകരണം ദുസ്സഹമാണ്. തീര്‍ത്ഥാടകര്‍ യാത്രയ്ക്കിടയില്‍ പരസ്യമായി ലിഡര്‍ നദിക്കരയില്‍ തുറന്ന സ്ഥലത്താണു മലമൂത്രവിസര്‍ജനം നടത്തുന്നത്. അവര്‍ പോളിത്തീനും പ്ളാസ്റിക്കും പുഴയിലേക്കെറിയുന്നു. ജലത്തിന്റെ ഗുണനിലവാരം ഇതുമൂലം താഴ്ന്നുപോയിരിക്കുന്നു. അനുവദിച്ചതില്‍ താഴെയാണു നദീജലത്തിന്റെ ബയളോജിക്കല്‍ ഓക്സിജന്‍ ഡിമാന്റ് (ബി.ഒ.ഡി). അതു മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തതായി.

    ഓരോ ദിവസവും തീര്‍ത്ഥാടകര്‍ 55,000 കിലോഗ്രാം മാലിന്യങ്ങളാണ് ഇട്ടേച്ചുപോവുന്നത്. തദ്ദേശീയര്‍ക്കു കുടിവെള്ളവും കിടപ്പാടവും നഷ്ടപ്പെടുന്ന തരത്തിലാണു തീര്‍ത്ഥാടനം നടക്കുന്നത്.

    മുന്‍ ഗവര്‍ണറുടെ ധിക്കാരമെത്രയെന്നോ! ശ്രീനഗറിലെ കാനിപ്പോറയില്‍ ശാരദാപീഠ് എന്ന പേരില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ അയാള്‍ സര്‍ക്കാരിന് ഒരു ഓര്‍ഡിനന്‍സ് അയച്ചുകൊടുത്തു. ശ്രീ വൈഷ്ണവ ദേവീ ഷ്രൈന്‍ ബോര്‍ഡിന്റെ അധ്യക്ഷനും കൂടിയായിരുന്ന സിന്‍ഹ, വൈഷ്ണവ ദേവീക്ഷേത്രം സന്ദര്‍ശിക്കാന്‍ ധനികരായ ഹിന്ദുക്കള്‍ക്ക് അധിക ഫീ വാങ്ങി സൌകര്യം ചെയ്തുകൊടുത്തിരുന്നു. കാത്രയിലെ നിവാസികളും സാധാരണ തീര്‍ത്ഥാടകരും എതിര്‍ത്തതുകൊണ്ടു മാത്രമാണ് ബോര്‍ഡിനത് ഉപേക്ഷിക്കേണ്ടിവന്നത്.

    സൈനികരുടെ കുടുംബങ്ങള്‍ക്ക് ദര്‍ശനത്തിനു നല്‍കുന്ന പത്യേക സൌകര്യങ്ങള്‍, ഭൂമി അക്വയര്‍ ചെയ്യല്‍, മലമുകളിലേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് എന്നിങ്ങനെ പലതും അമര്‍നാഥിലേക്കുള്ള വഴിയില്‍ നിന്നു തദ്ദേശവാസികളെ പുറത്താക്കുകയാണ്. ഗംഗോത്രിയിലേക്കും ഗോമുഖിലേക്കുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം ദിനംപ്രതി 150 ആയി പരിമിതപ്പെടുത്തിയത് ഉത്തരാഖണ്ഡിലെ ഭരണകക്ഷിയായ ബി.ജെ.പിയാണ്. അവരാണ് അമര്‍നാഥിലെ നിയന്ത്രണമില്ലാത്ത തീര്‍ത്ഥയാത്രയ്ക്കു വേണ്ടി വാദിക്കുന്നത്. ബോര്‍ഡ് ദുര്‍വാശിയോടെ തീര്‍ത്ഥാടനക്കാലം ദീര്‍ഘിപ്പിക്കുന്നതിനെതിരില്‍ ആരും ശബ്ദിക്കുന്നില്ല. മാത്രമല്ല, അതിനിയും ദീര്‍ഘിപ്പിക്കുന്നതിനെക്കുറിച്ചാണു ബോര്‍ഡ് സംസാരിക്കുന്നത്.

    ഇന്ത്യയിലെ തീവ്രവാദികളായ ഹിന്ദുത്വ വലതുപക്ഷമാണ് തീര്‍ത്ഥാടകരെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍. കശ്മീരിലെ പോരാളിസംഘടനകള്‍ ആരും യാത്രയെ എതിര്‍ക്കുന്നില്ല എന്നതാണു സത്യം. കശ്മീരികള്‍ ബോര്‍ഡിന്റെ ഭീകരമാംവിധം സങ്കുചിതമായ നിലപാടുകളെയാണ് എതിര്‍ക്കുന്നത്. കാര്യങ്ങള്‍ എത്ര മാറുന്നുവോ അത്രതന്നെ മാറാതെയുമിരിക്കുന്നു.

    ലേഖനത്തിന്റെ ഇംഗ്ലീഷ് രൂപം ഇവിടെ

    അമര്‍നാഥ് പുകയുന്നു എന്ന ലേഖനം ഇവിടെ

    സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് താരിഗാമിയും മറ്റും 23 ജൂണിന് നടത്തിയ വാര്‍ത്താക്കുറിപ്പ് ഇവിടെ

    പരിവാര്‍ സംഘടനകള്‍ ജൂലൈ 3 ന് നടത്തിയ ഭാരതബന്ധിനോടനുബന്ധിച്ച് ആസൂത്രിതമായി അരങ്ങേറിയ അക്രമങ്ങളുടെ നഖചിത്രം ഇവിടെ

    വര്‍ഗീയശക്തികളുടെ ഗെയിം പ്ലാനുകളെക്കുറിച്ചുള്ള പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം

    അവിടുത്തെ സ്ഥിതിഗതികളെ ക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്ഇവിടെ

    അവസാനിപ്പിക്കുന്നതിനൂമുമ്പേ ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത കൂടി ക്വേട്ട് ചെയ്യട്ടെ

    ജമ്മു കശ്മീരിലെ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അമര്‍നാഥ് സംഘര്‍ഷ് സമിതിയും താഴ്വരയിലെ രാഷ്ട്രീയനേതൃത്വവും സര്‍ക്കാരുമായുള്ള ചര്‍ച്ച തുടരണമെന്നും അതില്‍ തീരുമാനമുണ്ടാകുന്നതുവരെ പ്രക്ഷോഭത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും യെച്ചൂരി അഭ്യര്‍ഥിച്ചു. സുര്‍ജിത്തിന്റെ അനുശോചനയോഗത്തില്‍ പങ്കെടുക്കാനെത്തിയ യെച്ചൂരി 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു. താഴ്വരയിലേക്ക് അവശ്യസാധനങ്ങളു മറ്റും കൊണ്ടുപോകാന്‍ വിടില്ലെന്നാണ് ജമ്മുവിലെ ചില സംഘടനകള്‍ പറയുന്നത്. ജമ്മുവിലേക്കുള്ള പാത തുറക്കാത്ത പക്ഷം പാകിസ്ഥാനിലേക്കുള്ള മുസഫറാബാദ് പാത തുറക്കുമെന്നാണ് താഴ്വരയിലെ ചില സംഘടനകള്‍ പറയുന്നത്. ഈ രണ്ടു വാദഗതിയും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്നതാണെന്ന് യെച്ചൂരി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തോടൊപ്പം യെച്ചൂരി ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

    ഈ നയത്തില്‍ എവിടെയാണ് തെറ്റ് ? താങ്കള്‍ എന്തിനാണ് ഇടതു പാര്‍ട്ടികളെ പാക്കിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് തീവ്രവാദികളുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത്?

    ReplyDelete
  26. Ramachandran said...
    കശ്മീരിലെ പോരാളിസംഘടനകള്‍ ആരും യാത്രയെ എതിര്‍ക്കുന്നില്ല എന്നതാണു സത്യം.

    ഇതു തന്നെ രാമചന്ദ്ര കൂസിസ്സം.
    ശരിയാണ് കാശ്മീർ പോരാളിസംഘടനകള്‍ അമർനാഥ് യാത്രികൽക്ക് എതിരല്ല. ഇനി ഉദ്ദെശിച്ചത് ഭീകരരെയണെങ്കിലും അവരും എതിരല്ല. അവർ യാതികരെ കൊല്ലാറെ ചെയ്യറുള്ളു. ഇതൊന്നു വായിച്ചു നോക്കൂ.

    ഇനി പോരാളികൾ സ്വാതന്റ്ര്യയ സേനാനികൾ ആണെന്നു പറയുന്നതോടെ കൂസിസ്സ്ം പൂർത്തിയായി.

    സി എം പി നേതാവ് രാഘവന്റെ പ്രസ്താവന : ലോകം നേരിടുന്ന എറ്റവും വലിയ ഭീക്ഷണി ഇസ്ലാമിക തീവ്രവാദമാണ് എന്നാൽ ഇന്ത്യ നേരിടുന്ന എറ്റവും വലിയ ഭീക്ഷണി ഹൈന്ദവ തീവ്രവാദമാണ്.
    സി പി എമ്മുകാർ കൂസ്സിസ്സത്തിന്റെ ഉത്തമ ഉദാഹരങ്ങൽ തന്നെ- അവർ എവിടെയാണെങ്കിലും.

    ReplyDelete
  27. രാമചന്ദ്രാ,
    അമർനാഥ്‌ പ്രശ്നത്തിൽ തീവ്രനിലപാടെടുത്ത ഹുറിയത്തിന്റെയും മറ്റുമൊപ്പം സി.പി.എം.നിലകൊണ്ടു എന്നതു വ്യക്തമായിരിക്കെ, എന്തുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തത്‌ - അതിന്റെ സാധൂകരണമെന്താണ് - പ്രക്ഷോഭം നയിച്ച മുസ്ലീം സംഘടനകൾ പറയുന്ന അതേ കാരണങ്ങൾ കൊണ്ടുതന്നെയാണോ സി.പി.എമ്മും ഭുമികൈമാറ്റത്തെ എതിർത്തത്‌ - അതോ മറ്റുകാരണങ്ങൾ കൂടിയുണ്ടോ - ഉണ്ടെങ്കിൽ എന്താണവ - എന്നൊക്കെ വിശദീകരിച്ച്‌ പാർട്ടിനിലപാടു വ്യക്തമാക്കാനാണ് ഉത്തരവാദിത്തബോധമുള്ള പാർട്ടിപ്രവർത്തകരും അനുഭാവികളും ശ്രമിക്കേണ്ടത്‌. ഇവിടെ വന്ന്‌ ഒന്നും പറയാതെ, പകരം ഓർക്കൂട്ട്‌ ചർച്ചകളിലും ചില ഗ്രൂപ്‌ മെയിലുകളിലുമൊക്കെ അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ടുള്ളകമന്റുകളിട്ട്‌ ആശ്വാസം കൊള്ളുക എന്നല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിരുന്നില്ല. ആകെയുള്ള പ്രതീക്ഷ താങ്കളേപ്പോലെയുള്ളവരിൽ മാത്രമായിരുന്നു. പക്ഷേ, “അങ്ങേയറ്റം ആത്മഹത്യാപരം”എന്നു തന്നെ വിശേഷിപ്പിക്കേണ്ട ഒരു കമന്റിലൂടെ താങ്കളും നിരാശപ്പെടുത്തിക്കളഞ്ഞു എന്നു പറയാതെ വയ്യ. ഈയൊരു കമന്റ്‌ പാർട്ടിയുടെ നില കൂടുതൽ പരുങ്ങലിലാക്കുകയാണോ ചെയ്തത്‌ എന്നു ഞാൻ ഭയക്കുന്നു. അടുത്ത കമന്റിൽ വിശദീകരിക്കാം. വൈകീട്ടോ മറ്റോ എഴുതാം. ഇപ്പോൾ മറ്റു ചില തിരക്കുകളിലാണ്.

    ReplyDelete
  28. ഇന്ത്യയിലെ തീവ്രവാദികളായ ഹിന്ദുത്വ വലതുപക്ഷമാണ് തീര്‍ത്ഥാടകരെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍. കശ്മീരിലെ പോരാളിസംഘടനകള്‍ ആരും യാത്രയെ എതിര്‍ക്കുന്നില്ല എന്നതാണു സത്യം.

    തീര്ത്ഥാടനത്തിനെ അനുകൂലിക്കുന്നവരെ തീവ്രവാദികള്‍ എന്നും മറ്റു ചിലരെ 'കശ്മീരിലെ പോരാളി സംഘടനകള്‍' എന്നും വിശേഷിപ്പിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണമല്ലോ രാമചന്ദ്രാ.

    ചേര്ത്തു വായിക്കേണ്ടവ
    1. ഒരിക്കല് ശിവഭക്തരായ വിശ്വാസികള്‍ക്കു മാത്രം താല്‍പ്പര്യമുണ്ടായിരുന്ന തീര്‍ത്ഥാടനം ഇന്നു രാജ്യസ്നേഹദൌത്യമാക്കി മാറ്റിയിരിക്കുന്നു.....
    2. ഒരു പ്രത്യേകതരം ദേശീയതയെ പ്രോല്‍സാഹിപ്പിക്കുന്നതിനാണു നാളിതുവരെ കേന്ദ്രഭരണകൂടം അമര്‍നാഥ് തീര്‍ത്ഥയാത്രയെ ഉപയോഗിച്ചത്.


    എവിടെയോ എന്തോ......

    ReplyDelete
  29. പ്രിയപ്പെട്ട നകുലന്‍

    എന്റെ കമന്റും ഒപ്പം തന്ന ലിങ്കുകളും ശ്രദ്ധിച്ച് വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. താങ്കള്‍ ദീര്‍ഘമായി ഉപന്യസിച്ച ഒരു വിഷയത്തില്‍ താങ്കളുയര്‍ത്തിയ വാദങ്ങള്‍ക്കെല്ലാം മറ്റൊരു വശമുണ്ടെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

    മറ്റൊരു കാര്യം പറയട്ടെ..ഞാന്‍ സിപി‌എം ന്റെ ഔദ്യോഗിക വക്താവൊന്നുമല്ല. എങ്കിലും സിപി‌എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ സാകൂതം വീക്ഷിക്കുന്ന ഒരു അനുഭാവിയും രാഷ്ട്രീയ വിദ്യാര്‍ത്ഥിയും ആണ്. എനിക്ക് താങ്കളെപോലെ പത്രപ്രവര്‍ത്തന പരിചയമോ രാഷ്ട്രീയത്തിലെ ഉള്ളറകളെക്കുറിച്ചുള്ള ഇന്‍‌സൈഡര്‍ ഇന്‍ഫോര്‍മേഷനോ ഒന്നും ഇല്ല. എന്റെ വാദങ്ങളെല്ലാം ഓപ്പണായി ലഭ്യമായിട്ടുള്ള ഡോക്യുമെന്റുകളെ ആധാരമാക്കിയാണ്. അത്തരം ഡോക്യുമെന്റുകള്‍ വായിക്കുന്ന ഒരു സാധാരണ ഇടതുപക്ഷ അനുഭാവി പ്രദര്‍ശിപ്പിക്കുന്ന ജാഗ്രത മാത്രമേ ഞാന്‍ കാട്ടുന്നുള്ളൂ. “ആകെയുള്ള പ്രതീക്ഷ താങ്കളേപ്പോലെയുള്ളവരിൽ മാത്രമായിരുന്നു“ എന്നൊക്കെ കേള്‍ക്കാനുള്ള ത്രാണി എനിക്കില്ല നകുലാ..:)

    “അമർനാഥ്‌ പ്രശ്നത്തിൽ തീവ്രനിലപാടെടുത്ത ഹുറിയത്തിന്റെയും മറ്റുമൊപ്പം സി.പി.എം.നിലകൊണ്ടു എന്നതു വ്യക്തമായിരിക്കെ, എന്തുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തത്‌ - അതിന്റെ സാധൂകരണമെന്താണ് - ” എന്ന് താങ്കള്‍ ചോദിക്കുന്നുവല്ലോ?

    ഹുറിയത്തിന്റെയും മറ്റുമൊപ്പം സി.പി.എം.നിലകൊണ്ടു എന്നതു വ്യക്തമായി‍യെന്ന് പറയേണ്ടത് താങ്കളുടെ ആവശ്യമാണ് എന്നു മാത്രം പറയട്ടെ. അങ്ങനെയൊരു പരിസരത്തില്‍ നിന്നു മാത്രമേ താങ്കള്‍ക്ക് ഈ പോസ്റ്റ് ഇടാനാവൂ...

    ഒരു ന്യൂസ് ഐറ്റം മുകളിലും ഞാന്‍ തന്ന താരിഗാമിയുടെ സ്റ്റേറ്റ്‌മെന്റിലെ ഒരു വാചകം (23 ജൂണിന് നടത്തിയ വാര്‍ത്താക്കുറിപ്പ് ) അവസാന വരിയായി ഒരു റിപ്പോര്‍ട്ടിലും വന്നാല്‍ താങ്കള്‍ക്ക് ഒരു പക്ഷെ ഹുറിയത്തിന്റെയും മറ്റുമൊപ്പം സി.പി.എം.നിലകൊണ്ടു എന്നുവ്യാഖ്യാനിക്കാനാവും. പക്ഷെ അതു പോരല്ലോ നകുലാ..ദയവായി താരിഗാമിയുടെ സ്റ്റേറ്റ്‌മെന്റ ഒന്നു കൂടി വായിച്ചു നോക്കൂ...താരിഗാമി ആരെന്ന് താങ്കള്‍ക്കറിയാമല്ലോ..ഭീകരവാദികളുടെ ആക്രമണങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണല്ലോ അദ്ദേഹം ഒന്നിലേറെ പ്രാവശ്യം രക്ഷപെട്ടത്.

    പ്രിയപ്പെട്ട അനോനിമസേ

    താങ്കള്‍ക്കും കൂസിസം എന്താണെന്ന് മനസ്സിലായതില്‍ വലിയ സന്തോഷമുണ്ട്. “കശ്മീരിലെ പോരാളിസംഘടനകള്‍ ആരും യാത്രയെ എതിര്‍ക്കുന്നില്ല എന്നതാണു സത്യം“ എന്ന വരി ആണ് കൂസിസം അല്ലേ? എന്റെ പൊന്നു അനോണിമസേ അതു ഒരു പത്രത്തില്‍ വന്നത് ക്വോട്ട് ചെയ്തതല്ലേ? ഒരു പരിഭാഷ. അതിന്റെ ഒറിജിനല്‍ ലിങ്ക് കൊടുത്തിരുന്നുവല്ലോ? അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് main indigenous militant organisation the Hizbul Mujahideen and Muslim Janbaz Force always supported the yatra and consistently demonstrated its opposition towards those who tried to disrupt it. And even today there is no section of people who opposes the yatra . What they resent is the horrendously jingoistic turn that it has taken under the SASB.”എന്നാണ്. indigenous militant organisation എന്നതിന് മലയാളത്തില്‍ ‘കശ്മീരിലെ പോരാളിസംഘടനകള്‍‘ എന്ന്‍ പരിഭാഷപ്പെടുത്തിയത് തിരുത്തണമായിരുന്നു എന്നാണോ പറയുന്നത്? (പിന്നെ അതാവും ആരോപണം..ഈ നകുലനെ കുറെക്കാലമായി വായിക്കുന്നതാണേ..:) )

    അതേ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിക്കൂ,

    “ Arguably, when the yatra was halted between 1991 and 1996 due to the threat by a section of the militants it played into the hands of the extreme right wing elements in Indian society who have since then played an integral role in mobilising large numbers of pilgrims. ഈ വരിയുടെ പരിഭാഷയില്‍ പിടിച്ച് പോരാളികൾ സ്വാതന്ത്ര്യ സേനാനികൾ ആണെന്നു രാമചന്ദ്രന്‍ പറഞ്ഞു എന്നൊന്നും പറയല്ലേ.

    പിന്നെ താങ്കള്‍ തന്ന ഫ്രണ്ട്‌ലൈന്‍ ലേഖനം വായിച്ചു. അതില്‍ സെക്യൂരിറ്റി ലാപ്‌സസിനെ പ്പറ്റിയാണ് പൊതുവെ പറഞ്ഞിരിക്കുന്നതെങ്കിലും വളരെ രസകരമായ ചില ഒബ്‌സര്‍വേഷന്‍സ് കാണാന്‍ കഴിഞ്ഞു.

    "optimism [which] was voiced at the recent review meeting convened by the Special Secretary [J and K Affairs] held on July 09 that the deployment of SecurityForces and the goodwill of the local people involved in the Yatra would combine to make it an incident-free one".

    അതാണ് എന്റെ കമന്റിലൂടെ പറയാന്‍ ഉദ്ദേശിച്ചത്.. പ്രാദേശിക ജന വിഭാഗങ്ങളുടെ പിന്തുണ യാത്രയ്ക്കുണ്ടായിരുന്നു..ഇപ്പോഴും ഉണ്ട്.

    താങ്കള്‍ തന്ന ലിങ്കിലെ മറ്റു ചില വാചകങ്ങള്‍ കൂടി ശ്രദ്ധിക്കൂ..

    IT is hard not to be at least a little cynical about the official failure to address these problems. The annual killings at Pahalgam seems to matter little to the National Conference (N.C.), which derives most of its support from the Muslim-majority areas of Jammu and the Kashmir valley. The N.C. is a gift to the Hindu Right, to which it offers an opportunity to consolidate the core constituency of the Right among Hindus in Jammu and Udhampur

    The Amarnath attacks have also been used to generate communal chauvinism elsewhere; the 2000 tragedy was followed by attacks on Muslims in Ahmedabad. Indeed, organisations like the Vishwa Hindu Parishad have energetically organised large pilgrimage groups, marketing the yatra as a kind of counter-terrorist enterprise. And ever since 1994, when the Harkatul Mujahideen, now the Jaish-e-Mohammad, forbade pilgrims from visiting the shrine, the Amarnath Yatra has offered an opportunity for terrorist groups to advertise their resistance to supposed Hindu imperialism

    കുതിരവട്ടന്‍

    താങ്കള്‍ക്കുള്ള മറുപടിയും മുകളില്‍ പറഞ്ഞു കഴിഞ്ഞു എന്നു വിശ്വസിക്കുന്നു. ഇ പി ഡബ്ല്യു ലേഖനം വായിക്കൂ.. ഒന്നും കയ്യില്‍ നിന്നും ഇട്ടിട്ടില്ല.

    പ്രിയപ്പെട്ട നകുലന്‍

    മാക്സിസ്റ്റു പാര്‍ട്ടിയുടെ ഈ വിഷയത്തില്‍ ലഭ്യമായ ചില ലിങ്കുകളാണ് ഞാന്‍ മുകളില്‍ നല്‍കിയിട്ടുള്ളത്. അതില്‍ എവിടെയാണ് പാളിപ്പോയതെന്ന് താങ്കള്‍ ചൂണ്ടിക്കാണിക്കുമെന്ന് വിശ്വസിക്കുന്നു. ഒരു അനുഭാവി എന്ന നിലയ്ക്ക് ഒന്നറിഞ്ഞിരിക്കാമല്ലോ?

    ReplyDelete
  30. രാമചന്ദ്രാ,

    താങ്കളെ ഞാൻ സി.പി.എമ്മിന്റെ ഔദ്യോഗികവക്താവായിട്ടൊന്നും കണക്കാക്കിയിരുന്നില്ല. വെറുതെ എന്തെങ്കിലും പറഞ്ഞിട്ടുപോകുന്നതിനു പകരം, വസ്തുനിഷ്ഠമായി കാര്യങ്ങളവതരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ, ഇടതുപക്ഷത്തു നിന്നുള്ളവരിൽ പ്രമുഖനാണു താങ്കൾ. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ.

    പിന്നെ, എനിക്കും താങ്കളുദ്ദേശിക്കുന്നതുപോലെയുള്ള വലിയ പത്രപ്രവർത്തനപാരമ്പര്യമോ ഇൻസൈഡർ ഇൻഫൊർമേഷൻ കിട്ടാനുള്ള വഴിയോ യാതൊന്നുമില്ല. ഓപ്പൺ ഡൊക്യുമെന്റുകളെയും വിവരങ്ങളേയും വച്ചാണ് എന്റെയും വാദങ്ങൾ.
    കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബി.ജെ.പി. അനുഭാവമുണ്ട്‌ എന്നതു മാത്രമാണ് ഏക സംഘപരിവാർ ബന്ധം.

    ഞാൻ ഇടയ്ക്ക്‌ സി.പി.എമ്മിനെ വിമർശിക്കാറുണ്ട്‌. അത്‌ യഥാർത്ഥ പ്രസ്ഥാനസ്നേഹികൾ നല്ല രീതിയിൽത്തന്നെ എടുക്കുമെന്നാണെന്റെ വിശ്വാസം. ജനപിന്തുണയില്ലാത്ത പ്രസ്ഥാനങ്ങൾക്ക്‌ അപചയം സംഭവിച്ചാലുണ്ടാകുന്ന അപകടത്തിന്റെ വ്യാപ്തിയും ചെറുതായിരിക്കും. എന്നാൽ സി.പി.എമ്മിനേപ്പോലുള്ളവയുടെ സ്ഥിതി അതല്ല. ഒരു കാലഘട്ടത്തിൽ നിലവിലിരുന്ന സാമൂഹ്യസ്ഥിതി മുതലെടുത്ത്‌ കേരളത്തിൽ അത്യാവശ്യം ശക്തമായ ഒരു ചട്ടക്കൂടു സൃഷ്ടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞിട്ടുള്ളതിനാൽ, അവർക്കുള്ള പിന്തുണയുടെ വ്യാപ്തിയും വലുതാണ്. അവർക്ക്‌ തെറ്റുപറ്റുന്നുവെങ്കിൽ അത്‌ അങ്ങേയറ്റം അപകടകരമാണ്. അത്തരമൊരു ഘട്ടത്തിൽ മിണ്ടാതിരുന്നുകൂടാ എന്നു തന്നെയാണെന്റെ പക്ഷം.

    കശ്മീരിൽ സി.പി.എമ്മിന് അബദ്ധം പറ്റിയിട്ടുണ്ട്‌ എന്നു തന്നെയാണെന്റെ വിശ്വാസം. ഭൂമികൈമാറ്റതീരുമാനത്തെ എതിർത്തത്‌ കശ്മീരിലെ സാധാരണ ജനങ്ങളാണ് എന്നതു തെറ്റിദ്ധാരണയാണ്. “തീവ്രവാദി സംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ ആഹ്വാനംചെയ്ത ആദ്യദിവസങ്ങളിലെ പ്രക്ഷോഭം ജനപിന്തുണയില്ലാതെ ഒറ്റപ്പെടുമെന്ന സ്ഥിതിവന്നിരുന്നു“വെന്ന്‌ ദേശാഭിമാനി തന്നെ സമ്മതിക്കുന്നുണ്ടല്ലോ (വർക്കേഴ്സ് ഫോറത്തിൽ നിന്നു കിട്ടിയത്‌). ‘ഡെമോഗ്രഫി മാറ്റിമറിയ്ക്കു‘മെന്നും മറ്റും പറഞ്ഞ്‌ ഹുറിയത്തിനേപ്പോലുള്ള തീവ്രനിലപാടുകാർ ബഹളം വയ്ക്കുകയും തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട്‌ പി.ഡി.പി.യൊക്കെ അത്‌ ഏറ്റു പിടിക്കുകയും ചെയ്തതോടെ മാത്രമാണ് പ്രശ്നമാരംഭിച്ചതും പ്രക്ഷോഭം പടർന്നതും‌. അതിനിടയിൽ, സി.പി.എമ്മും ഭൂമികൈമാറ്റ തീരുമാനത്തെ എതിർത്തിരുന്നുവെന്നല്ലാതെ, വ്യതിരിക്തമായ എന്തു നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരുടെ എതിർപ്പെന്ന്‌ ഒട്ടും വ്യക്തമായിരുന്നില്ല. മാത്രമല്ല, സംഘപരിവാറിനെ എതിർക്കാനുള്ള വ്യഗ്രതയ്ക്കിടയിൽ, കശ്മീരിലെ തീവ്രനിലപാടുകാരോടുള്ള അകലം പാലിക്കാൻ അവർ മറക്കുകയും ചെയ്തു.

    താങ്കളുടെ രണ്ടാമത്തെ കമന്റു വരുന്നതിനു മുമ്പേ തന്നെ ഞാൻ ആദ്യ കമന്റിനു മറുപടി എഴുതിയിരുന്നു. ഇടാൻ താമസിച്ചുപോയതാണ്. എന്തായാലും, അതിൽ യാതൊരു മാറ്റവും വരുത്താതെ, അതേ പടി ഇടുകയാണ്. താഴെ അതു വായിക്കുക.

    ആരോഗ്യകരമായ ആശയസംവാദങ്ങൾക്ക്‌ അവസരമൊരുക്കുന്നതിനു നന്ദിയോടെ,

    ReplyDelete
  31. രാമചന്ദ്രാ,

    നീണ്ട കമന്റിനു മറുപടിയും നീളുമെന്നതിനു ക്ഷമാപണം. കശ്മീരിൽ ബഹുഭൂരിപക്ഷത്തിനും ഭൂമികൈമാറ്റത്തോട് യാതൊരു എതിർപ്പുമില്ലെന്നും, ‘ഡെമോഗ്രഫി തകർക്കു‘മെന്നും മറ്റുമുള്ള അസംബന്ധവാദങ്ങളുയർത്തിയ തീവ്രനിലപാടുകാർ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും ആവർത്തിച്ചുകൊണ്ട് മറുപടിയിലേക്കു വരാം.

    ഭൂമികൈമാറ്റത്തെ എതിർത്തുകൊണ്ട് ആദ്യഘട്ടത്തിൽ പ്രക്ഷോഭം നടത്തുവാൻ ഹുറിയത്തും മറ്റും പറഞ്ഞകാരണങ്ങളുണ്ടല്ലോ. അതേ കാരണങ്ങൾ തന്നെയാണോ സി.പി.എമ്മിന്റെയും എതിർപ്പിനു പിന്നിൽ - അതോ പാർട്ടിയ്ക്കു സ്വന്തമായി എന്തെങ്കിലും പറയാനുണ്ടോ എന്നതാണിവിടെ ഉയർന്നു വന്ന ചോദ്യം. അതിനുള്ള ഉത്തരമാണു താങ്കളേപ്പോലെയുള്ളവരിൽ നിന്നു പ്രതീക്ഷിച്ചതും.

    പക്ഷേ അതിനുത്തരം പറയാനും താങ്കൾക്ക് ഒരു മുസ്ലീം സംഘടനയായ എൻ.ഡി.എഫിന്റെ മുഖപത്രത്തിൽ നിന്നു കോപ്പി-പേസ്റ്റു ചെയ്യേണ്ടി വരിക എന്നു വച്ചാൽ!!!! അതിനെ ഒരു ദുരവസ്ഥ എന്നു തന്നെ വിളിക്കേണ്ടിവരുമെന്നതുകൊണ്ടും, ഒരു ചർച്ചയ്ക്കിടയിൽ ഒരാളുടെ നിസഹായത പരിധിവിട്ടു മുതലെടുക്കരുതെന്ന മാന്യതയുടെ പേരിലും അതേപ്പറ്റി കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല.

    എന്തായാലും, സി.പി.എം. എന്തുകൊണ്ട് ഭൂമികൈമാറ്റത്തെ എതിർത്തു എന്നറിയണമെങ്കിൽ എൻ.ഡി.എഫിന്റെ പരിഭാഷകന്റെ വാക്കുകൾ ശ്രദ്ധിക്കേണ്ടിവരുമെന്നു തീരെ പ്രതീക്ഷിച്ചില്ല. കാശ്മീരിലും ഇതുപോലെ കോപ്പി-പേസ്റ്റു മാത്രമാണോ അതോ സ്വന്തമായി എന്തെങ്കിലും കാരണമുണ്ടായിരുനോ എന്നു തന്നെയായിരുന്നു ചോദ്യവും!

    അല്ല രാമചന്ദ്രൻ, സി.പി.എമ്മിനു സ്വന്തമായി പറയാൻ ഇത്രനാളായിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലേ? അന്ന് വെറുതെ ആവേശത്തിനോ അല്ലെങ്കിൽ വോട്ടുമോഹിച്ചോ ഭുമികൈമാറ്റത്തെ എതിർത്തതല്ല - മറിച്ച് – വ്യക്തമായ എന്തെങ്കിലും നയത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ, അത് ഉടൻ തന്നെ വ്യക്തമാക്കാമല്ലോ. അത്തരമൊരു ലേഖനവും എവിടെയും ചൂണ്ടിക്കാണിക്കാനില്ലേ ഇതുവരെ?

    അതോ ഇനി മേൾക്കൊടുത്ത ലേഖനത്തിന്റെ മൂലരൂപം വായിക്കാവുന്ന 'മന്ത്ലി റിവ്യൂ'വിനെ സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടുകൾ കാണാവുന്നൊരിടമായി കണക്കാക്കാമോ? പീപ്പിൾസ് ഡെമോക്രസിയൊക്കെപ്പോലെ അറിയപ്പെടുന്ന പാർട്ടിമുഖപത്രങ്ങളിൽ വന്ന കാര്യങ്ങൾ കൂടി താങ്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേപ്പറ്റി പിന്നാലെ പറയാം. ആദ്യം, തേജസിൽ വന്ന ലേഖനത്തേക്കുറിച്ച് അല്പം.

    തീർത്ഥാടകർക്കു കുടുതൽ സൌകര്യങ്ങൾ ഉണ്ടാകുന്നത് യാത്രയെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും - കൂടുതൽ ആളുകൾ വരാനിടയാക്കുമെന്നും - ഇപ്പോൾത്തന്നെ പലതരത്തിലുള്ള ശല്യങ്ങൾ നിലവിലുണ്ടെന്നും - 'ഹിന്ദുതാല്പര്യങ്ങൾ' സംരക്ഷിക്കുന്നതിനായി മാത്രം നിലവിലുള്ള ഒരു സമിതിയ്ക്ക് അമിതമായ ഭരണാധികാരങ്ങൾ ലഭിക്കുന്നുവെന്നും - അവർ 'കശ്മീരിന്റെ' ഭൂമി പിടിച്ചടക്കുന്നുവെന്നും - അങ്ങനെയൊക്കെയുള്ള ചില പരാതികളല്ലാതെ മറ്റൊന്നുമല്ല ആ ലേഖനത്തിൽ വായിക്കാനാവുക. സി.പി.എമ്മിന് ഇതിൽ ഏതിനോടൊക്കെ യോജിപ്പുണ്ടാവുമെന്നറിയുന്നതു നന്നായിരുന്നു.

    (1) തീർത്ഥാടകരെ " സംഘടിപ്പിക്കുന്നതിൽ " മുന്നിൽ ഇന്ത്യയിലെ 'തീവ്രവാദികളായ ഹിന്ദുത്വ വലതുപക്ഷ'(!)മാണ് എന്നു പറഞ്ഞിരിക്കുന്നു. അതിനെ ഒരു കുറ്റാരോപണമായിത്തന്നെയല്ലേ വായിക്കേണ്ടത് ? എന്താണാ വാചകത്തിന്റെ അർത്ഥം? ആരുടെയെങ്കിലും നിർബന്ധപൂർവ്വമുള്ള പ്രേരണയില്ലായിരുന്നെങ്കിൽ ആളുകൾ തീർത്ഥാടനത്തിനൊന്നും മുതിർന്നേക്കുമായിരുന്നില്ല- പക്ഷേ "ഹിന്ദുതീവ്രവാദികൾ" താഴ്വരയിലുള്ളവരെ ഉപദ്രവിക്കാനായി മാത്രം മനപ്പൂർവ്വം ആളുകളെ സംഘടിപ്പിച്ച് നിർബന്ധപൂർവ്വം ആട്ടിത്തെളിച്ചുകൊണ്ടെന്നപോലെ പോകുകയാണെന്നോ മറ്റോ ആണോ എന്തോ? അവർ ആളുകളെ "സംഘടിപ്പി"ച്ചിരുന്നില്ലെങ്കിൽ യാത്രക്കാർ അത്രയെങ്കിലും കുറഞ്ഞ് അല്പമെങ്കിലും ആശ്വാസമായേനെ എന്നോ? അത്രയ്ക്കു കടന്നു ചിന്തിച്ചില്ലെങ്കിലും ഏതാണ്ടതുപോലെ എന്നെങ്കിലും സമ്മതിക്കുമോ? 'സംഘടിപ്പിക്കൽ' ഒരു കുറ്റമായിത്തന്നെയല്ലേ അവിടെ പറഞ്ഞിരിക്കുന്നത്? സി.പി.എമ്മിനും ഇതേ നിലപാടാണോ?

    (2) മറ്റൊരു ഭാഗം ഇങ്ങനെ. " രാജസ്ഥാനിൽ, മുസ്ലിമായ ഒരു ഗവർണ്ണർ അജ്മീർ ശരീഫ് ദർഗാ വികസന അതോറിറ്റി രൂപീകരിക്കാൻ നിയോഗിക്കപ്പെടുകയും അതോറിറ്റിക്ക് അജ്മീര് പട്ടണത്തിന്റെ വലിയൊരു ഭാഗത്തു ഭരണാധികാരം നൽകുകയും ചെയ്താൽ വലതുപക്ഷ ഹിന്ദുത്വ കലഹപ്രിയർ എങ്ങനെയാണ് അതിനെ നേരിടുക? "

    ലേഖകൻ എന്താണു പറയുന്നതെന്ന് എത്രവ്യക്തമാണിവിടെ ! "ഹിന്ദുവായ ഒരു ഗവർണർ ഒരു ക്ഷേത്രട്രസ്റ്റിന്റെ തലപ്പത്തു വരികയും കാശ്മീർ പോലൊരു പ്രദേശത്തിന്റെ ഒരു ഭാഗത്തു പരമാധികാരം നേടുകയും ചെയ്താൽ ഞങ്ങൾ പിന്നെ നോക്കി നിൽക്കണമായിരുന്നോ" എന്ന ചോദ്യമല്ല അതെങ്കിൽപ്പിന്നെ, മറ്റെന്താണ് അവിടെ ഉദ്ദേശിച്ചിരിക്കുന്നത്? അപ്പോൾ 'ഒരു ഹിന്ദുവിന് കശ്മീരിൽ അധികാരമോ' എന്നൊരു അമ്പരപ്പു മാത്രമോ അതോ അതിലുമപ്പുറം മറ്റെന്തെങ്കിലുമോ? എന്തെങ്കിലുമാകട്ടെ. അത് അവരുടെ നിലപാട്. ആയിക്കൊള്ളട്ടെ. അതിന്റെ ന്യായാന്യായങ്ങൾ എന്തുമാവട്ടെ. സി.പി.എമ്മിനും അതേ നിലപാടാണോ എന്നേ അറിയേണ്ടൂ.

    (3) "ഹിന്ദു തീർത്ഥാടകരുടെ ക്ഷേമം എന്ന ലേബലിൽ ഇന്ത്യൻ ഭരണകൂടം മതപരമായ വിനോദയാത്രയെ പ്രോത്സാഹിപ്പിക്കുകയാണ്" എന്നു പറഞ്ഞിരിക്കുന്നു..

    അതായത് ഇപ്പോൾത്തന്നെ വന്നുപോകുന്നവരുടെ ക്ഷേമമായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു - ഇതു പക്ഷേ "ആ ലേബലിൽ", കൂടുതൽ ആളുകൾ വരാനിടയാക്കുകയാണ് എന്നല്ലേ? മതപരമായ പ്രാധാന്യമുള്ള ഒരു തീർത്ഥയാത്രതന്നെയാണ് അതെങ്കിൽ സമ്മതിക്കാമായിരുന്നു. ഇതുപക്ഷേ ഹോളിട്രിപ്പ് അല്ല - ഒരു തരം ജോളി ട്രിപ്പ് മാത്രമാണ് എന്നല്ലേ? അതത്ര പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നല്ലേ? (“ഇന്ത്യൻ ഭരണകൂടം” എന്ന് എടുത്തു പറഞ്ഞിരിക്കുന്നതു വിടാം) കശ്മീരിലെ ചില മുസ്ലിം സംഘടനകൾക്ക് അങ്ങനെയൊക്കെ ചില നിലപാടാണെങ്കിൽ ആയിക്കൊള്ളട്ടെ. സി.പി.എമ്മിനും അതേ നിലപാടാണോ എന്നേ അറിയേണ്ടൂ.

    (4) "ഭൂമിപിടുത്തമാണു നടക്കുന്നത്. ബോർഡിന്റെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഗുലാംനബി സർക്കാരിനു കഴിയുമോ എന്ന സംശയം കൂടിയായപ്പോൾ "ജനത" തെരുവിലിറങ്ങി" – എന്നൊക്കെയാണു സമർത്ഥിച്ചിരിക്കുന്നത്. അതായത് ക്ഷേത്രബോർഡ് കശ്മീരിന്റെ ഭൂമി കുറേശ്ശെയായി പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഇനി ഈ 'പിടിച്ചെടുക്കൽ' അനുവദിക്കില്ല എന്നാണ്. ഈ വാദമൊക്കെ ശരിയോ തെറ്റോ എന്നതൊക്കെ പിന്നീടു വരുന്നതാണ്. സി.പി.എമ്മിന്റെ കാരണങ്ങളും ഇതു തന്നെയാണോ എന്നതാണു ചോദ്യം.

    (5) തീർത്ഥാടകർ തുറന്ന സ്ഥലത്തു മലമൂത്രവിസർജ്ജനം നടത്തുന്നതാണ് മറ്റൊരു പരാതി. സംഗതി സത്യമാവാനേ വഴിയുള്ളൂ. അപ്പോൾ, ആ പ്രശ്നം പരിഹരിക്കാൻ എന്തു ചെയ്യണമെന്നാണ് നിർദ്ദേശം? കുറച്ചു കക്കൂസുകളും മറ്റും നിർമ്മിച്ചു കൊടുത്താലോ എന്നു വിചാരിച്ചതിന്റെ പേരിലാണല്ലോ ഇക്കണ്ട പൊല്ലാപ്പെല്ലാം ഉണ്ടായത്! അപ്പോൾ, നിർദ്ദേശം അങ്ങനെയാവാൻ വഴിയില്ല. പിന്നെന്താണ്?

    കക്കൂസുകൾ നിർമ്മിക്കാനും പാടില്ല - തുറസായ സ്ഥലത്തു സാധിക്കാനും പാടില്ല – എന്നിങ്ങനെ രണ്ടുപരാതികളും കൂടി ഒരുമിച്ചു പറഞ്ഞാൽപ്പിന്നെ അതിന് ഒരൊറ്റ പരിഹാരമേയുള്ളൂ. ഒന്നുകിൽ യാത്രയിലുടനീളം കടിച്ചുപിടിച്ച്, സഹനശക്തിയുടെ അപാരത ദർശിച്ച്, ലക്ഷ്യത്തിലെത്തുന്നതിനു മുമ്പു തന്നെ മോക്ഷഗതി പ്രാപിക്കുക. അതല്ലെങ്കിൽപ്പിന്നെ ഈ തീർത്ഥാടനത്തിനൊന്നും മെനക്കെടാതെ വീട്ടിലിരിക്കുക.

    രണ്ടാമത്തെ വഴി തെരഞ്ഞെടുക്കൂ - തീർത്ഥാടനം ഉപേക്ഷിക്കൂ എന്നതാണപ്പോൾ ആവശ്യമെന്ന് മനസ്സിലാക്കാൻ വേണ്ടത് ഒരല്പം സാമാന്യബുദ്ധി മാത്രം.
    കശ്മീർ "ജനത" അങ്ങനെ വിചാരിക്കുന്നെങ്കിൽ അവർക്ക് അവരുടേതായ ന്യായം കാണും. സി.പി.എമ്മിനും അതേ ന്യായം തന്നെയാണോ എന്നറിയാനാണ് ശ്രമിക്കുന്നത്.

    (6) "മുൻഗവർണ്ണറുടെ ധിക്കാരമെത്രയെന്നോ! " എന്നു കണ്ടപ്പോൾ അതെന്താണെന്നറിയാൻ ആകാംക്ഷ വർദ്ധിച്ചു. അടുത്ത വരി ഇങ്ങനെ. "ശ്രീനഗറിലെ കാനിപ്പോറയിൽ ശാരദാപീഠ് എന്ന പേരിൽ ഒരു സർവ്വകലാശാല സ്ഥാപിക്കാൻ അയാൾ സർക്കാരിന് ഒരു ഓർഡിനൻസ് അയച്ചുകൊടുത്തു. "

    എന്താണാവോ ആ വരികളുടെ അർത്ഥം? എന്താണ് അവിടെ “ധിക്കാര”മായി ഉദ്ദേശിച്ചിരിക്കുന്നത് എന്നു വ്യക്തമല്ല. ഗവർണ്ണർ അധികാരപരിധി ലംഘിച്ചുവെന്നാണോ? അതോ, വേറെ എവിടെയുമല്ല - "ശ്രീനഗർ" പോലെയൊരു സ്ഥലത്ത് - "ശാരദാപീഠം" എന്നൊരു സർവ്വകലാശാല സ്ഥാപിക്കണമെന്നു പറയാൻ എങ്ങനെ "അയാൾ"ക്ക് ധൈര്യം വന്നു എന്നാണോ ചോദ്യം? എന്താണാവോ ആ വരികളുടെ ധ്വനി? സി.പി.എമ്മിനും അത് ധിക്കാരമായി അനുഭവപ്പെട്ടിരുന്നുവോ എന്നറിഞ്ഞാൽ കൊള്ളാം.

    (7) ഏറ്റവും ശ്രദ്ധിക്കേണ്ട വരികൾ ഇവ:- "കൂടുതൽ തീർത്ഥാടകരെ കൊണ്ടുവരാൻ ബോർഡ് ശ്രമിക്കുകയും നിയമസഭാ സാമാജികർക്കു വരെ ബോർഡിന്റെ പ്രവർത്തനത്തെപ്പറ്റി ചോദ്യമുയർത്താൻ അവകാശമില്ലെന്നു പറയുകയും ചെയ്യുമ്പോൾ കേന്ദ്രഗവണ്മെന്റ് നേർക്കുനേരെ കശ്മീരികൾക്ക് ഒരു സന്ദേശമയക്കുകയാണ്...... അമർനാഥ് ബോർഡ് ഒരു സമാന്തര ഭരണകൂടമാണ്; "ഹിന്ദുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന" ഒരു 'പരമാധികാരസഭ'."

    കശ്മീരിലെ പ്രക്ഷോഭകരുടെ യഥാർത്ഥപ്രശ്നമെന്തെന്നറിയാൻ ഈ ഒരു ഭാഗം മാത്രം വായിച്ചാൽ മതി. മുസ്ലീംഭൂരിപക്ഷപ്രദേശത്തുനിന്നുള്ള നിയമസഭാസാമാജികർ സ്വാഭാവികമായും മുസ്ലിംഭൂരിപക്ഷതാല്പര്യങ്ങൾ സംരക്ഷിക്കണം. ഭൂരിപക്ഷത്തിന് എതിർപ്പുള്ള എന്തെങ്കിലും നടപടികളുണ്ടായാൽ ജനപ്രതിനിധികൽക്കു തടയാം. പക്ഷേ, നിയമസഭാസാമാജികരേയും മറികടന്ന് ഒരു സമാന്തര ഭരണകൂടം വന്നാലോ? "ഹിന്ദുതാല്പര്യം" സംരക്ഷിക്കുന്ന ഒരു 'പരമാധികാര സഭ'? അങ്ങനെ വന്നാൽ അത് 'കശ്മീരികൾ'ക്കു "നേർക്കു നേരെ സന്ദേശമയക്ക"ലാണ്. അതായത് - അവരെ വെല്ലുവിളിക്കുകയാണ്.

    മറ്റൊരു രീതിയിൽപ്പറഞ്ഞാൽ, മേൽപ്പറഞ്ഞമട്ടിൽ ചില്ലറ അധികാരങ്ങളോടെയും ന്യൂനപക്ഷമായ ഹിന്ദുക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയും ഒരു സമിതിയുണ്ടായാൽ "കശ്മീരികൾ" അതിനെ ഒരു വെല്ലുവിളിയായിട്ടാണ് കാണുന്നതെന്നർത്ഥം.

    കശ്മീർ ജനതയെ മോശമായി ചിത്രീകരിച്ചിരിക്കുകയാണിവിടെ ലേഖകൻ. അതുപോട്ടെ. അങ്ങനെയാണെങ്കിൽത്തന്നെ, അവർ അതിനെ വെല്ലുവിളിയായിക്കാണട്ടെ. സി.പി.എമ്മും അങ്ങനെയാണോ കാണുന്നത്?

    (8) വർഗ്ഗീയതാല്പര്യങ്ങളുടെ പേരിലല്ല തങ്ങൾ സമരം ചെയ്യുന്നതെന്ന് അവകാശപ്പെടണമെന്നുള്ളവർക്ക് ഉപയോഗിക്കാമായിരുന്നതായ ആകെ ഒരു പോയിന്റേയുള്ളൂ ആ ലേഖനത്തിൽ. "ഹിന്ദുഅനുകൂല"നിലപാടുകൾക്കു "കുപ്രസിദ്ധനായ" പഴയ ഗവർണ്ണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഭാര്യയ്ക്ക് വനം വകുപ്പിൽ സ്വാധീനം ചെലുത്താൻ പറ്റുന്നത്ര പദവിയുണ്ട്. അപ്പോൾ, അവർ വഴിയാണ് 2005-ൽ തീർത്ഥാടനത്തിനു വനഭൂമി ഉപയോഗിക്കാൻ "വഴിവിട്ടു" തീരുമാനം എടുത്തത് എന്ന മട്ടിൽ ഒരു ആരോപണം. പല തലങ്ങളിൽ പഠനം നടന്നിരുന്നുവെന്ന് മറ്റു വാർത്തകൾ പറയുന്നുണ്ടെങ്കിലും, മേൾപ്പറഞ്ഞത് ഒരു ആരോപണമെന്ന നിലയിൽ ഉന്നയിക്കാവുന്നതുതന്നെയെന്ന് അംഗീകരിക്കണം. പക്ഷേ, ഹൈക്കോടതിയും ഒടുവിൽ അവർക്കനുകൂലമായ തീരുമാനം തന്നെയാണല്ലോ എടുത്തത് എന്ന സംശയത്തിനു കൂടി മറുപടി കിട്ടണം.

    "കശ്മീർ പോരാളികൾ" എന്ന എൻ.ഡി.എഫ്. പ്രയോഗം സി.പി.എമ്മിനെ ന്യായീകരിക്കാനായി താങ്കൾക്കും ആവർത്തിക്കേണ്ടി വന്ന ദുരവസ്ഥയേപ്പറ്റി എനിക്കൊന്നും പറയാനില്ല. "പ്രത്യേകതരം ദേശീയത"യേപ്പറ്റി പറഞ്ഞവരികളുമൊക്കെ അവഗണിച്ചുവിടുകയാണ്. തേജസിനെ കൂട്ടുപിടിച്ചത് അബദ്ധത്തിലോ മറ്റോ സംഭവിച്ചതാവാം എന്നു കരുതി, താങ്കൾ ചൂണ്ടിക്കാണിച്ച മറ്റു ലിങ്കുകളിലേയ്ക്ക് - പീപ്പിൾസ് ഡെമോക്രസിയിലേക്കും മറ്റും പോകാം.

    ------------------------------------------------
    'സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് താരിഗാമിയും മറ്റും 23 ജൂണിന് നടത്തിയ വാർത്താക്കുറിപ്പ്' വായിച്ചു.
    ഭാരതത്തിലെ സകലപ്രശ്നങ്ങൾക്കും പിന്നിൽ സംഘപരിവാറാണെന്നിരിക്കെ സ്വാഭാവികമായും കശ്മീരിലെ പ്രശ്നങ്ങൾക്കും പിന്നിൽ അവർ തന്നെയായിരിക്കണമല്ലോ. അതുതന്നെ ആ പത്രക്കുറിപ്പിൽ നിന്നും മനസ്സിലായി. പക്ഷേ, സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തതിനുള്ള ന്യായീകരണങ്ങളോ അവയേക്കുറിച്ചുള്ള സൂചനപോലുമോ കണ്ടില്ല.

    ------------------------------------------------
    'പരിവാർ സംഘടനകൾ ജൂലൈ 3 ന് നടത്തിയ ഭാരതബന്ദിനോടനുബന്ധിച്ച് ആസൂത്രിതമായി അരങ്ങേറിയ അക്രമങ്ങളുടെ നഖചിത്രം' കണ്ടു. അത്ഭുതകരമെന്നു പറയട്ടെ, അതിൽ ജമ്മുകശ്മീരിൽ എന്ന സംസ്ഥാനത്തു നടന്ന സംഭവങ്ങൾ പോലുമല്ല പ്രതിപാദിച്ചുകണ്ടത്! സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തതിനുള്ള ന്യായീകരണങ്ങളോ അവയേക്കുറിച്ചുള്ള സൂചനപോലുമോ കണ്ടില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

    ------------------------------------------------
    അവിടുത്തെ സ്ഥിതിഗതികളേക്കുറിച്ചുള്ള ഹിന്ദുപത്രത്തിലെ റിപ്പോർട്ടു കണ്ടു. സകലപ്രശ്നങ്ങൾക്കും പിന്നിൽ സംഘപരിവാറാണെന്ന സി.പി.എമ്മിന്റെ പരിഹാസ്യമായ വാദങ്ങൾ ഏറ്റുപറഞ്ഞു റിപ്പോർട്ടു ചെയ്തിരിക്കുന്നതല്ലാതെ മറ്റൊന്നും കണ്ടില്ല. സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തതെന്തിനാണെന്ന് തീർച്ചയായും പറഞ്ഞിട്ടില്ല.

    ------------------------------------------------
    അടുത്തതായി വായിച്ചത് വർക്കേർസ് ഫോറത്തിന്റെ ലേഖനം. അത് ദേശാഭിമാനിയിൽ നിന്നു തന്നെ എടുത്തതാണെന്നതു പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ചില വരികൾ ഇങ്ങനെ:-

    "തീവ്രവാദി സംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ ആഹ്വാനംചെയ്ത ആദ്യദിവസങ്ങളിലെ പ്രക്ഷോഭം ജനപിന്തുണയില്ലാതെ ഒറ്റപ്പെടുമെന്ന സ്ഥിതിവന്നു. പ്രതിപക്ഷമായ നാഷണൽ കോണ്ഫറൻസും അവരോട് മത്സരിച്ച് ഭരണമുന്നണിയിലും മന്ത്രിസഭയിലും അംഗമായിരുന്ന പിഡിപിയും പ്രകടനങ്ങൾക്കും ബന്ദിനും ആഹ്വാനം ചെയ്തതോടെയാണ് മുസ്ലീം ജനവിഭാഗങ്ങളുടെ പിന്തുണയോടെ പ്രക്ഷോഭം പടർന്നു പിടിച്ചത്. തങ്ങളുടെ കശ്മീരി മുസ്ലീം സ്വത്വം ഇല്ലാതാക്കാനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഹിന്ദുകുടിയേറ്റം സംഘടിപ്പിച്ച് സംസ്ഥാനത്ത് തങ്ങളെ ന്യൂനപക്ഷമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വനഭൂമി ബോർഡിന് നൽകാനുള്ള തീരുമാനം എന്നുമുള്ള ധാരണയാണ് പ്രക്ഷോഭത്തിന് ശക്തിപകർന്നത്"

    അല്ലാ....അതു തന്നെയല്ലേ ഈ പോസ്റ്റിൽ നീട്ടിപ്പിടിച്ച് എഴുതിയിരിക്കുന്നത്! കശ്മീർ ജനതയ്ക്ക് സത്യത്തിൽ ഭൂമികൈമാറ്റമെന്നതിനോടു വലിയ എതിർപ്പൊന്നുമില്ല – പക്ഷേ ഡെമോഗ്രഫി തകർക്കുമെന്നും മറ്റുമുള്ള അസംബന്ധവാദങ്ങളുയർത്തി ചിലർ സമരം ചെയ്തതാണു പ്രശ്നമെന്നു വളരെ വ്യക്തമല്ലേ? അതു തന്നെയല്ലേ ദേശാഭിമാനിയും ഇവിടെ സമ്മതിച്ചു തന്നിരിക്കുന്നത്?

    ഇവിടെ സി.പി.എമ്മിന്റെ കാര്യം മനപ്പൂർവ്വം അങ്ങുവിട്ടുകളഞ്ഞതെന്താ ദേശാഭിമാനീ?. നിൽക്കണേ..ഒന്നു നിൽക്കണേ...ഇതുകൂടിയൊന്നു പറഞ്ഞു തരിക ദയവായി. പി.ഡി.പി.യുടെയും നാഷണൽ കോൺഫ്രൻസിന്റെയുമൊക്കെ കാര്യം അവിടെ നിൽക്കട്ടെ. സി.പി.എമ്മിന്റെ നിലപാടുകളുടെ പ്രേരണ എന്തിനായിരുന്നു? ആരോടും മത്സരിച്ചതൊന്നുമായിരുന്നില്ല എന്നൊന്നു പ്രഖ്യാപിച്ചുകൂടേ? ഭൂമികൈമാറ്റതീരുമാനത്തെ എതിർത്തുവെന്നതു ശരിയാണ് - പക്ഷേ തീവ്രവാദി സംഘടനകൾ പറഞ്ഞതിനോട് യോജിപ്പുണ്ടായിരുന്നില്ല - എന്നെങ്ങാനും ദുർബലമായ ഒരു അവകാശവാദമെങ്കിലും നടത്തിക്കൂടേ? അപ്പോൾപ്പിന്നെ കൂടുതൽ കുരുക്കിലാവും എന്നു ഭയന്നിട്ടാണോ?

    ------------------------------------------------
    രാമചന്ദ്രാ - ലിങ്കുകൾക്കെല്ലാം ശേഷം താങ്കൾ യെച്ചൂരിയുടെ ഒരു പ്രസ്താവന കൊടുത്തിട്ട് ഈ നയത്തിൽ എവിടെയാണു തെറ്റ് എന്നു ചോദിക്കുന്നു. അവിടെ ഒരു തെറ്റുമില്ല. പക്ഷേ, അതു ചൂണ്ടിക്കാണിച്ചുകൊണ്ട് 'എന്തിനാണ് ഇടതുപക്ഷത്തേയും തീവ്രവാദികളേയും കൂട്ടിക്കെട്ടുന്നത്' എന്നു ചോദിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഈ പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന സമയം – അതായത് പ്രശ്നങ്ങളുടെ ആദ്യപാദം - അവിടേയ്ക്കു തന്നെ വരൂ. 'തീവ്രവാദികൾ'(?) പറഞ്ഞതുപോലുള്ള മുരട്ടുന്യായങ്ങൾ മൂലമല്ല സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തതെന്ന് ഇപ്പോളും ഉറപ്പായിട്ടില്ലല്ലോ. ഉവ്വോ? തീവ്രവാദികളുടെ വോട്ടുനേടാനുള്ള ശ്രമമായിരുന്നില്ല അതെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല ഉവ്വോ?

    അല്ലെങ്കിലും ആരെയാണു നാം ഇവിടെ തീവ്രവാദികൾ എന്ന് ഉദ്ദേശിക്കുന്നത്? അങ്ങനെ പൊതുവെ കരുതപ്പെടുന്നവരുടെ ഒരു നേതാവ് തിരുവനന്തപുരത്തുവന്ന് കശ്മീർ “പോരാളി”കളേക്കുറിച്ചു സംസാരിച്ചിട്ടുപോയിട്ട് അധികകാലമായില്ലല്ലോ. ഇടതുപക്ഷമാദ്ധ്യമങ്ങൾ കേട്ടഭാവം നടിച്ചില്ലല്ലോ. അല്ലാ - അദ്ദേഹത്തെ ഇവിടേയ്ക്കു ക്ഷണിച്ചുകൊണ്ടുവന്ന പ്രസ്ഥാനവുമായി സി.പി.എമ്മിന് പരസ്യമായ തെരഞ്ഞെടുപ്പുധാരണതന്നെ നിലവിലുള്ള സ്ഥിതിയ്ക്ക് ഒളിയ്ക്കുന്നതെങ്ങനെ?

    ------------------------------------------------
    ഇനി, അവസാനം പറയാനായി മനപ്പൂർവ്വം മാറ്റിവച്ച കാര്യം.

    'വർഗ്ഗീയശക്തികളുടെ ഗെയിം പ്ലാനുകളെക്കുറിച്ചുള്ള പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം'വായിച്ചു.

    പതിവുമട്ടിൽ സംഘപരിവാർ ഭർത്സനം മാത്രം എഴുതിമുന്നേറിയിരിക്കുന്നതിനിടയിൽ രജതരേഖപോലെ ഒരു വാചകം.

    "As argued in these columns last week, the issue of this land transfer aroused fears of altering the demographic composition in that area... "

    അഹ്! അതാ ഒടുവിൽ സി.പി.എം. ഔദ്യോഗികമായി നിലപാടു തുറന്നു സമ്മതിക്കുന്ന ഒരു വരി കണ്ടെത്തിയിരിക്കുന്നു.

    ഡെമോഗ്രാഫിക് കോമ്പോസിഷൻ മാറ്റിമറിക്കുമെന്ന ഭയം തന്നെയാണു പ്രശ്നമെന്ന്!!!!

    അല്ലാ..സംശയത്തിന്റെ ഒരു ആനുകൂല്യം കൂടി നൽകാം. "aroused fears" എന്നു പറഞ്ഞത് മാർക്സിസ്റ്റുകളുടെ കാര്യമല്ല - മറ്റുള്ളവരുടെ കാര്യം മാത്രമാണ് എന്നു വരുമോ? last week-ൽ ഇതേ കോളത്തിൽ എന്താണ് argue ചെയ്തത് എന്നു കൂടി നോക്കാതെ അന്തിമാഭിപ്രായം പറയുന്നതു ശരിയല്ല.

    മുഖപ്രസംഗവും തപ്പിപ്പിടിച്ചുവായിച്ചു.

    The land transfer has aroused fears that this will alter Kashmiri identity.....(!!!!!)

    The decision to handover forest land to the Board in an ecologically fragile and sensitive area will cause further damage to the environment and the beautiful natural scenery. Given the conflicting statements and divisive stances taken by ministers in the coalition government and the repercussions among the people, the decision to transfer forest land should be reviewed. All the secular parties and forces in Jammu & Kashmir should ensure that the yatra is not made hostage to communal politics.

    മനസ്സിലായി. എല്ലാം മനസ്സിലായി. സി.പി.എം. നിലപാടുകളേക്കുറിച്ച് എല്ലാ സംശയങ്ങളും അവസാനിച്ചിരിക്കുന്നു.

    ഡെമോഗ്രഫി മാറിമറിയുമെന്നും കശ്മീരിസ്വത്വം നഷ്ടപ്പെടുമെന്നുമൊക്കെയുള്ള “ജനങ്ങളുടെ” (?) ഭയം കണക്കിലെടുത്തും, പ്രകൃതിഭംഗി സംരക്ഷിക്കേണ്ട ആവശ്യകത കണക്കിലെടുത്തും, ഭൂമികൈമാറ്റതീരുമാനം ഉപേക്ഷിക്കണം. ഇതു തന്നെയാണ് സി.പി.എമ്മിന്റെ ഔദ്യോഗിക നയം.

    മാത്രവുമല്ല - എല്ലാ "സെക്യുലർ" പാർട്ടികളും ചേർന്ന് ഉറപ്പു വരുത്തുകയും വേണം - അമർനാഥ് യാത്രയുടെ പേരിൽ വർഗ്ഗീയമുതലെടുപ്പ് ഉണ്ടാവരുത്.

    അതെ. അതു വേണം.

    പക്ഷേ….

    അതിന് ആകെ ഒരു തടസ്സം മാത്രമേയുള്ളു….

    അതിനായി ഒരു സെക്യുലർ പാർട്ടിയെ ആദ്യം കണ്ടെത്തിയിട്ടുവേണ്ടേ? അതിനെവിടെപ്പോകും?

    പണ്ടാരടങ്ങാൻ! വെറുതെയല്ല ആളുകൾ നിരീശ്വരവാദികളായിപ്പോകുന്നത്! കൈലാസനാഥൻ പരമശിവനെ ഞാൻ വെല്ലുവിളിക്കുന്നു. അങ്ങയേക്കൊണ്ടു സാധിക്കുമെങ്കിൽ - ചുണയുണ്ടെങ്കിൽ - ഇവിടെ ഒരു സെക്യുലർ പാർട്ടിയെ സൃഷ്ടിക്ക്. കാണട്ടെ. എന്നിട്ടുവേണം എനിക്കും അമർനാഥ് വരെ ഒന്നു വരാൻ.

    “പോരാളികൾ” അനുവദിച്ചാൽ അവസാന ബേസ്‌ക്യാമ്പു വരെയെങ്കിലും ജീവനോടെയെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. അവിടെ അപാരമായ ബ്യൂട്ടിഫുൾ “നാച്ചുറൽ“ സീനറിയാണെന്നു പാർട്ടിപത്രം പറയുന്നു. അപ്പോൾ, അവിടെയെത്തുമ്പോൾ ‘പ്രകൃതിയുടെ വിളി‘ കേട്ടുപോകുമെന്നുറപ്പ്. മറ്റുമാർഗ്ഗമില്ലാത്തതിനാൽ അല്പം “തുറസായി“ത്തന്നെ അതു വേണ്ടി വരും താനും.


    നമുക്കു കാണാം. കാണണം!

    qw_er_ty

    ReplyDelete
  32. വിശദീകരണം നന്നായിട്ടുണ്ട് നകുലന്‍ ....

    ഡെമോഗ്രഫി മാറ്റി മറിക്കുന്നതിന് ആധുനികകാലത്ത് ഒരു നല്ല ഉദാഹരണം കണ്ടത് തിബത്തിലാണ് . അവിടെ ഇപ്പോള്‍ തിബത്തന്‍ വംശജര്‍ ന്യൂനപക്ഷമാണെന്നാണ് വായിച്ചറിയാന്‍ കഴിയുന്നത് .

    തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ സ്ഥിരവാസത്തിന് വേണ്ടി പോകുന്നവരല്ലല്ലോ. അങ്ങനെയെങ്കില്‍ കേന്ദ്രഗവണ്മേണ്ടിന്റെ സബ്‌സിഡി വാങ്ങി ഹജ്ജിന് പോകുന്നവര്‍ തിരിച്ചു വരാതിരിക്കുന്നുണ്ടോ ? മാത്രമല്ല ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ഷം തോറും വര്‍ദ്ധിക്കുന്നുണ്ട് . സബ്‌സിഡി ഇനത്തില്‍ സര്‍ക്കാറിന്റെ ബാധ്യത കൂടുന്നുമുണ്ട് .

    അപ്പോള്‍ പ്രശ്നം രാഷ്ട്രീയം തന്നെ , അതായത് വോട്ട് . പി.ഡി.പി.ക്കും നേഷണല്‍ കോണ്‍ഫറന്‍സിനും എല്ലാം പിടിച്ചു നില്‍ക്കണം . ഇതില്‍ സി.പി.എം അടക്കമുള്ള ഇടത് പക്ഷങ്ങളുടെ പങ്ക് അഥവാ നിലപാട് എന്ത് എന്ന് ചോദിച്ചാല്‍ “എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക് എലിക്കാഷ്ടം ഉണങ്ങുന്നത് എന്തിന് ” എന്ന പഴയ ചോദ്യം ആവര്‍ത്തിക്കേണ്ടി വരും .

    എല്ലാ പ്രശ്നങ്ങളും ഹിന്ദു വര്‍ഗ്ഗീയതയുടെ പേരില്‍ എഴുതിത്തള്ളാന്‍ ശ്രമിക്കുന്ന രാഷ്ട്രീയപാപ്പരത്തമാണ് ഇനിയിവിടെ യഥാര്‍ഥ ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്താന്‍ പോകുന്നത് എന്ന സത്യം ഇവിടത്തെ മതേതരപ്പാര്‍ട്ടികള്‍ എന്നു പറയുന്നവരും ഇടത് പക്ഷങ്ങളും തിരിച്ചറിഞ്ഞാല്‍ അത് അവര്‍ക്കും നാട്ടിനും നന്ന് !

    ReplyDelete
  33. രാമചന്ദ്രൻ,
    ഒരു കാര്യം കൂടി.

    താങ്കളേപ്പോലെയുള്ളവരിൽ മാത്രമായിരുന്നു പ്രതീക്ഷ എന്നു പറയാനിടയായ സാഹചര്യം കൂടി മനസ്സിലാക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

    ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളേപ്പറ്റി ഇന്റർനെറ്റിൽ പലയിടത്തും ചർച്ചകൾ നടന്നിരുന്നു. മിക്കയിടത്തും മാർക്സിസ്റ്റ്‌ അനുഭാവികൾ തികഞ്ഞ അസഹിഷ്ണുതാപ്രകടനവും ഒളിച്ചോട്ടവുമല്ലാതെ മറ്റൊന്നുമല്ല നടത്തിയത്‌.

    ഞാൻ കൂടി അംഗമായ ഫോക്കസ്‌ എന്നൊരു ഗൂഗിൾ ഗ്രൂപ്പുണ്ട്‌. കുറച്ചു മാർക്സിസ്റ്റുകളും മുസ്ലീം സംഘടനാപ്രവർത്തകരുമൊക്കെച്ചേർന്ന്‌ സംഘപരിവാർ പ്രസ്ഥാനങ്ങളേയും മറ്റും ഭർത്സിക്കുവാൻ ഉപയോഗിച്ചുവരുന്ന ഗ്രൂപ്പ്‌ എന്നു തോന്നിയ്ക്കുന്ന അവിടെ വായനാകൌതുകത്തിനു വേണ്ടിയായിരുന്നു കുറച്ചുമാസങ്ങൾക്കു മുമ്പ്‌ അംഗത്വമെടുത്തത്‌. കഴിഞ്ഞ ദിവസം അവിടെ ഈ പോസ്റ്റ്‌ ഒരാൾ അവതരിപ്പിച്ചതായിക്കണ്ടു. അതിനു മറുപടി കൊടുത്തത്‌ ഗ്രൂപ്പിലെ ഏറ്റവും ശക്തനായ സി.പി.എം. പ്രതിനിധി എന്നു വിശേഷിപ്പിക്കാവുന്ന റെജി. പി. ജോർജ്ജ്‌ എന്നൊരാൾ ആയിരുന്നു. ഒരു പക്ഷേ, തീർത്ഥാടനത്തിന് ഗുഹയോളം തന്നെ പഴക്കമുണ്ടെന്നു തോന്നിപ്പിക്കുമായിരുന്ന ഭാഷാപരമായ ഒരു ന്യൂനത ആദ്യഖണ്ഡികയിൽ മുമ്പുണ്ടായിരുന്നത്‌ ഉദ്ധരിച്ചതിനുശേഷം അദ്ദേഹം ഇങ്ങനെ പറയുന്നു:-

    >> [Regi P George] said ...

    "Unnippilla oru kaaryam sammathichu, VIVARAM ILLA.

    Pinne baki okke enthinu vayikkanam, abhiprayam parayanam?"

    ആദ്യം തന്നെ അദ്ദേഹത്തിനു മനസ്സിലായിട്ടുണ്ടാവണം - സി.പി.എം. വിമർശിക്കപ്പെടാൻ പോകുകയാണെന്ന്‌. പിന്നെ ബാക്കി എന്തിനു വായിക്കണം - അഭിപ്രായം പറയണം - എന്നൊക്കെയാണു ചോദ്യം.

    മറ്റു ചില ചോദ്യങ്ങൾ കൂടി അദ്ദേഹം പിന്നാലെ ഉന്നയിക്കുന്നുണ്ട്‌.

    >> [Regi P George] said ...

    "WHO IS THE CUSTODIAN OF AMARNATH JOURNEY? [Emphasis added]
    A Muslim Family same as the way how Sabarimala connected to Vavar."

    അമർനാഥ്‌ ഗുഹ മാത്രമല്ല - യാത്ര തന്നെയും മുസ്ലീം കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നാണ് (ഇപ്പോഴും) അദ്ദേഹം പറയുനത്‌. ശബരിമലയാത്രയും അതുപോലെ തന്നെയാണെന്നാ‍ണോ വാദമെന്നറിയില്ല.

    അടുത്തവാദമാണ് അതിലും ഭയങ്കരം.

    >> [Regi P George] said ...

    "What is the CPM Opposition to handing over the land? Can anybody say that after reding the Unnippilla blog? No."

    അപ്പോൾ, ‘എന്തിനു വായിക്കണ’മെന്നൊക്കെ ആദ്യം ചോദിച്ചെങ്കിലും അദ്ദേഹം ആരുമറിയാതെ മുഴുവൻ വായിച്ചിരുന്നുവെന്നു തന്നെ വേണം വിചാരിക്കാൻ. മുഴുവൻ വായിച്ചതിനു ശേഷം - വലിയൊരു കുറവായി അദ്ദേഹം കണ്ടെത്തുന്നതെന്താണ്? സി.പി.എം. എന്തുകൊണ്ട്‌ ഭൂമികൈമാറ്റത്തെ എതിർക്കുന്നതെന്ന്‌ “ഉണ്ണിപ്പിള്ള ബ്ലോ”ഗിൽ നിന്നു മനസ്സിലാകുന്നില്ലത്രേ!!!

    വാദിയെ പ്രതിയാക്കുന്നതിൽ മാർക്സിസ്റ്റുകളേക്കാൾ വിരുതർ മറ്റാരുണ്ട്‌ എന്നു വിചാരിച്ചു പോകുകയേയുള്ളൂ. സത്യത്തിൽ, സി.പി.എമ്മിന്റെ എതിർപ്പിന്റെ യഥാർത്ഥ കാർണമെന്തായിരുന്നുവെന്നതു തന്നെയല്ലേ ഈ പോസ്റ്റ്‌ ഉയർത്തിയിരുന്ന ചോദ്യം! അപ്പോൾ, അതെന്താണെന്നു പറഞ്ഞുമനസ്സിലാക്കിത്തരികയായിരുന്നില്ലേ മാർക്സിസ്റ്റുകാരായ വായനക്കാർ ചെയ്യേണ്ടിയിരുന്നത്‌? അല്ലാതെ, എന്തിനു വായിക്കണം - അഭിപ്രായം പറയണം - എന്നൊക്കെപ്പറഞ്ഞ്‌ ഓടിയൊളിക്കുകയായിരുന്നില്ലല്ലോ. എന്നിട്ടിപ്പോൾ, അതേ പ്രശ്നം തന്നെ ഇങ്ങോട്ടു പറഞ്ഞ്‌ അത്‌ ബ്ലോഗിന്റെ കുറ്റമായി വ്യാഖ്യാനിച്ചിരിക്കുന്നു!

    എന്തായാലും അതിനൊക്കെ ശേഷം പിന്നീട്‌ ഇവിടെ വന്ന കമന്റുകളിലൂടെ സി.പി.എം. വാദമെന്തായിരുന്നെന്നും വ്യക്തമായിക്കഴിഞ്ഞു. ഡെമോഗ്രഫി മാറ്റം - സ്വതനഷ്ടം - തുടങ്ങിയ അസംബന്ധവാദങ്ങൾ ഉന്നയിച്ച തീവ്രനിലപാടുകാരായ മുസ്ലീം സംഘടനകളുടെ കൂടെ നിൽക്കുക എന്നല്ലാതെ ഒരു നയവുമുണ്ടായിരുന്നില്ല സി.പി.എമ്മിന്. (അതിനെയാണോ എന്തോ മറ്റൊരു മാർക്സിസ്റ്റ്‌ അനുഭാവി 24 കാരറ്റ്‌ നിലപാട്‌ എന്നു വിളിച്ചത്‌!) റെജിയും എന്തായാലും അതെല്ലാം വായിച്ചു മനസ്സിലാക്കിക്കാണുമെന്നു കരുതണം.

    രാമചന്ദ്രൻ,
    താങ്കളേപ്പോലെയുള്ളവരിൽ മാത്രമേ പ്രതീക്ഷയുണ്ടായിരുന്നുള്ളൂ എന്നു പറഞ്ഞതിന്റെ ഒരു കാരണം വ്യക്തമായെന്നു വിശ്വസിക്കട്ടെ.

    പിന്നെ, തദ്ദേശവാസികൾക്ക്‌ യാത്രയോട്‌ ഒരു എതിർപ്പുമില്ല എന്നു സ്ഥാപിക്കുവാൻ താങ്കൾ മുൻ‌കമന്റിൽ ശ്രമിച്ചിരിക്കുന്നതായിക്കണ്ടു. അത്‌ എല്ലാവർക്കും അറിവുള്ള കാര്യമാണെന്നു കൂടി ദയവായി മനസ്സിലാക്കുക. അവർക്ക്‌ എതിർപ്പില്ലെന്നു മാത്രമല്ല - അവർ പരമാവധി സഹായസന്നദ്ധരുമാണ്. അഭയകേന്ദ്രങ്ങൾ പണിയാനായി ഭൂമി കൈമാറുന്നതിലെ ഭരണപരമായ സങ്കേതികതയോട്‌ അവർക്കു എതിർപ്പു തോന്നിയിരുന്നതുമില്ല. അപ്പോൾ, അവരെയൊക്കെ തെറ്റിദ്ധരിപ്പിച്ച്‌ പ്രശ്നമുണ്ടാക്കുന്ന ഹുറിയത്തിനേയും, അതിനിടയ്ക്കു മീൻപിടിയ്ക്കാൻ ശ്രമിക്കുന്ന പി.ഡി.പി.യേയും, അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന പാകിസ്ഥാനേയും ഒക്കെ തുറന്നു കാട്ടാനും കരുതലോടെ നീങ്ങാനുമല്ലേ നാം ശ്രമിക്കേണ്ടത്‌? അതാണു സി.പി.എമ്മിനോടും ചോദിക്കുന്നത്‌. ഒരിക്കൽ പറ്റിയ അബദ്ധം ക്ഷമിക്കാവുന്നതേയുള്ളൂ. ഇനിയെങ്കിലും തെറ്റുതിരുത്തുമോ ആവോ‌? അതോ എന്തു സംഭവിച്ചാലും അന്ധമായി സംഘപരിവാറിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്യുമെന്ന പ്രത്യയശാസ്ത്രശാ‍ഠ്യത്തിൽത്തന്നെ ഉറച്ചുനിക്കുമോ?

    ReplyDelete
  34. അടുത്തതായി, ഫോക്കസിലെ മറ്റൊരു പ്രധാന മാർക്സിസ്റ്റ്‌ പ്രതിനിധിയുടെ അഭിപ്രായം:-

    >> [Balakrishnan] said ...

    Blogger himself is a matha-maulikavaadi.

    And of course...I agree that certain creatures like to eat garbage...

    In this BLOG we can see a group of BLIND people supporting the views of a Communal Fanatic.

    Koosism- I do not know the meaning.

    But that sound is apt for the meaningless words appearing in that blog.

    NOT even to worth discuss here.

    Regards,
    Balakrishnan
    ------------

    അതായത്‌ - കുറച്ച്‌ അന്ധന്മാരായ ആളുകൾ ചേർന്ന്‌ ഒരു മതതീവ്രവാദിയുടെ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നതു മാത്രമാണ് ഇവിടെ കണ്ടതെന്ന്‌! ഇവിടെ വായിച്ചതൊക്കെ അർത്ഥശൂന്യമായ ചില വാക്കുകൾ മാത്രമാണെന്ന്‌! ചില ജീവികൾ ചവർ ഭക്ഷിക്കുനതിൽ തല്പരരായതുകൊണ്ടു മാത്രമാണ് ഇതൊക്കെ വായിക്കാൻ ആളുകളുണ്ടാകുന്നതെന്ന സൂചനയും!

    മതതീവ്രവാദികളുടെ കൂടെ നിന്ന്‌ അർത്ഥശൂന്യമായ വാദങ്ങളുന്നയിച്ച്‌ കശ്മീർ ജനതയെ അനാവശ്യമായി കഷ്ടപ്പെടുത്താതെ രാജ്യത്തിന്റെ കൂടെ നിൽക്കൂ സി.പി.എമ്മേ എന്നു പറയുമ്പോൾ കിട്ടുന്ന മറുപടിയാണ്!

    ഇവിടെ ഹിന്ദുക്കൾക്കോ മുസ്ലീ‍ങ്ങൾക്കോ മറ്റു മതവിഭാഗക്കാർക്കോ ഒന്നും യാതൊരു പ്രശ്നവുമില്ലാതിരുന്നൊരു നിസാര കാര്യത്തിൽ, സങ്കുചിത വർഗ്ഗീയതയും പ്രാദേശികതയും കൂട്ടിക്കലർത്തി മനപ്പൂർവ്വം പ്രശ്നമുണ്ടാക്കിയ ഹുറിയത്തു പോലെയുള്ളവരുടെ അതേ നിലപാടെടുത്ത സി.പി.എം! എന്നിട്ടിപ്പോൾ അവരുടെ ഒരു അനുഭാവി പറയുന്നതു കേൾക്കണം!

    ഒരു ടിപ്പിക്കൽ മാർക്സിസ്റ്റ്‌ അസഹിഷ്ണുതാപ്രകടനമല്ലാതെ മറ്റൊന്നുമല്ല ആ കമന്റിൽക്കാണുന്നത്‌. വിമർശിക്കുന്നവരുടെ നേരെ മര്യാദയോടെയും മനസാന്നിദ്ധ്യത്തോടെയും സമീപിക്കാൻ അവർ എന്നാണു പഠിക്കുക എന്നു വിചാരിച്ചുപോകുന്നു. സത്യത്തിൽ, ഇതു കൊണ്ടു തന്നെയാണ് മാർക്സിസ്റ്റുകൾ കൂടുതൽക്കൂടുതൽ വിമർശിക്കപ്പെടേണ്ടത്‌. കാരണം - പാർട്ടിനേതാക്കന്മാർ എന്തു നിലപാടെടുത്താലും അതിനെ കണ്ണുമടച്ച്‌ അനുകൂലിക്കുന്ന അണികളുള്ള ഒരു പ്രസ്ഥാനം - വിമർശനങ്ങൾ കേട്ടു നിൽക്കാൻ പോലുമുള്ള സഹിഷ്ണുതയില്ലാത്ത അണികളുള്ള പ്രസ്ഥാനം - അത്‌ ഏതു തന്നെയായാലും ശരി - അപകടകരമായ അവസ്ഥാവിശേഷങ്ങൾ സൃഷ്ടിക്കും. നേതാക്കന്മാർക്കു പറ്റുന്ന പിഴവുകൾ തിരുത്തപ്പെടാതെ അണികളിലേയ്ക്കു പകർത്തപ്പെട്ടെന്നു വരും. ഇപ്പോൾ, കശ്മീർ നിലപാടിൽ സംഭവിക്കുന്നതു പോലെ. അതുകൊണ്ട്‌ - അത്തരക്കാർ കൂടുതൽക്കൂടുതൽ വിമർശിക്കപ്പെട്ട്‌ - തെറ്റുകളേക്കുറിച്ചുള്ള തിരിച്ചറിവുകൾ അവർക്ക്‌ ഉണ്ടാക്കിക്കൊടുത്തേ തീരൂ. അത്‌ പൊതുസമൂഹത്തിന്റെ ഒരു ബാധ്യതയായി മാറുകയാണിവിടെ.

    ReplyDelete
  35. നകുലന്‍,

    ഇത്രകാലവും, സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലും സഹായത്തിലും നടന്നുപോന്നിരുന്ന ഈയൊരു യാത്രക്കുവേണ്ടി, ഇപ്പോഴെന്തിനായിരുന്നു ഈ 40 ഹെക്ടര്‍ ഭൂമിയുടെ മേലുള്ള കടും‌പിടുത്തം?

    ക്ഷേത്രസമിതിയുടെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച്, യാത്രികരുടെയിടയിലും, അവരെ കൊണ്ടുപോകുന്ന(ചുമട്ടുകാര്‍) അടക്കമുള്ളവരുടെയിടയിലും നിലനില്‍ക്കുന്ന അസംതൃപ്തിയെക്കുറിച്ചും ഹിന്ദുപത്രം എഴുതിയത് എന്തേ വിട്ടുകളഞ്ഞത്? അതൊക്കെ പതിവുപോലെ കാണാപ്പുറമായിരിക്കുമല്ലോ അല്ലേ? സാരമില്ല. ഉണ്ണിപ്പിള്ളക്ക് എല്ലായിടത്തും കണ്ണെത്തിക്കൊള്ളണമെന്നൊന്നും നമുക്കും പ്രതീക്ഷിക്കാനാവില്ലല്ലൊ.

    വലതുപക്ഷ ഹിന്ദു തീവ്രവാദികളും കാശ്മീരിന്റെ വിഘടനത്തിനുവേണ്ടി വാദിക്കുന്ന മതമൌലികസംഘടനകളും, കേന്ദ്രസര്‍ക്കാരും ഒരുപോലെ ഈ വിഷയത്തെ വഷളാക്കുകയാണ് ചെയ്യുന്നത്. അതിന്ന്, സാധാരണക്കാരും ചെറുകിടകച്ചവടക്കാരുമായ ജനങ്ങള്‍ക്കെതിരെയുള്ള ഉപരോധത്തില്‍ വരെ ചെന്നെത്തിനില്‍ക്കുന്നു. ഭീഷണമായ ഒരു അവസ്ഥയാണ് ഈ മൂന്നു കക്ഷികളും ചേര്‍ന്ന് ഇന്ന് കാശ്മീരീല്‍ സംജാതമാക്കിയിരിക്കുന്നത്.

    മസ്‌ജിദുകള്‍ തകര്‍ത്ത് ക്ഷേത്രങ്ങളെ തിരിച്ചുപിടിക്കുകയും, അതുവഴി, വൈവിദ്ധ്യപൂര്‍ണ്ണമായ ഒരു രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്ത് ഹിന്ദുത്വവത്ക്കരിക്കുകയും ചെയ്യുക എന്ന പഴയ അജണ്ടകളൊക്കെ സംഘപരിവാര്‍ തത്ക്കാലം മാറ്റിവെച്ചിരിക്കുകയാണ്. അതിനേക്കാള്‍ ഫലപ്രദമായ ഒരു ആയുധമാണ് കാശ്മീര്‍ എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. ഇവിടെ ദേശാഭിമാനത്തിന്റെ കപടമന്ത്രങ്ങള്‍ മാത്രം പ്രയോഗിച്ചാല്‍ മതി എന്ന് അവര്‍ക്കറിയാം.

    വലതുപക്ഷ ഭരണകൂടങ്ങള്‍ക്കും ഈ കപട ദേശാഭിമാനവും വ്യാ‍ജ ദേശീയബോധവും ഒരിക്കലും കയ്യൊഴിയാന്‍ കഴിയാത്ത ഇക്കിളിയാണ്. കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും.

    അതുകൊണ്ടാണ് “മതേതരത്വം!“ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ണിപ്പിള്ളമാര്‍ക്ക് ഈ വിധത്തില്‍ പൊട്ടിച്ചിരിക്കാനും കാറിത്തുപ്പാനും കഴിയുന്നത്. തെല്ലും അത്ഭുതമില്ല നകുലാ.

    സ്വയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ലിംഗം കാണാന്‍ പോകുന്ന ഹിന്ദുക്കള്‍ക്കും, മുഹമ്മദിന്റെ മുടി കാണാന്‍ തിക്കിതിരക്കുന്ന മുസ്ലിമുകള്‍ക്കും യാത്രാസൌകര്യം ചെയ്തുകൊടുക്കുന്നതുകൊണ്ട് ഡെമോഗ്രാഫിയോ പരിസ്ഥിതിയോ തകരുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ ആ യാത്രകളെ സാമുദായികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും, അതുപയോഗിച്ച് ഇന്നത്തെ status quo തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പി, പി.ഡി.പി, ഹൂറിയത്ത് വലതുപക്ഷ വര്‍ഗ്ഗീയ ശക്തികളെ തിരിച്ചറിയുകതന്നെ വേണം. കോണ്‍ഗ്രസ്സെന്ന ദല്ല്ലാളാകട്ടെ, നെഹ്രുവിന്റെ കാലം മുതല്‍ നടപ്പാക്കിവരുന്ന രാഷ്ട്രീയാബദ്ധങ്ങള്‍ ലവലേശം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.

    ‘അങ്ങിനെയാണെങ്കില്‍ ഇങ്ങിനെയല്ലേ‘ എന്ന പതിവുമട്ടില്‍ നകുലന്‍ അവതരിപ്പിക്കുന്ന വാദഗതികള്‍ വായിക്കാന്‍ നല്ല്ല രസം. ഉദാഹരണങ്ങള്‍ നിരവധി. ഓരോന്നും എടുത്തെഴുതാനുള്ള സമയമില്ല. ചില സാമ്പിള്‍ മാത്രം.

    1) അത്തരമൊരു ‘ഡെമോഗ്രഫി ഭയം‘ തന്നെയാണോ മാർക്സിസ്റ്റുകളുടെയും പ്രശ്നമെന്നറിയില്ല. എന്തായാലും..

    2) അതു തന്നെയായിരിക്കുമോ മാർക്സിസ്റ്റുകളുടെ എതിർപ്പിന്റെയും കാരണം?

    3)പക്ഷേ അങ്ങനെയാണെങ്കിൽ, ഇവിടെ ഹിന്ദുക്കളല്ലേ ന്യൂനപക്ഷം? അപ്പോൾ അവർക്കു വേണ്ടിയല്ലേ മാർക്സിസ്റ്റുകൾ വാദിക്കേണ്ടത്‌?

    4)അതോ ഇനി അതിന് ഇങ്ങനെയൊക്കെയായിരിക്കുമോ ന്യായീകരണം? :)

    5)അങ്ങനെയാണു മാർക്സിസ്റ്റുകളുടെ വാദമെങ്കിൽ അവിടെയും ഒരു പ്രശ്നമുണ്ട്‌!

    6)അവർക്ക്‌ തെറ്റുപറ്റുന്നുവെങ്കിൽ (?)അത്‌ അങ്ങേയറ്റം അപകടകരമാണ്.

    ചുരുക്കത്തില്‍ നകുലന്റെ വാദങ്ങള്‍ എല്ലാം എടുത്ത് പൊതുവായി വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ (ആ ഡെമോഗ്രാഫി/പരിസ്ഥിതി ഫാക്റ്റര്‍)നകുലന് സി.പി.എമ്മിന്റെ നിലപാടുകളോട് വിയോജിപ്പുള്ളു എന്നു ഒരാള്‍ക്ക് തോന്നാം.

    രാമചന്ദ്രന്‍ ഇവിടെ അവതരിപ്പിച്ച നിലപാടുകളോട് പൂര്‍ണ്ണമായ യോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട്,

    അഭിവാദ്യങ്ങളോടെ

    ReplyDelete
  36. Since this Blog is Criticising CPM stand, I am posting their View on Amarnath Issue here:

    എന്താണ് അമര്‍നാഥ് പ്രശ്നം?

    ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ശ്രീനഗറില്‍നിന്ന് 140 കിലോമീറ്ററോളം മാറി, സമുദ്രനിരപ്പില്‍നിന്ന് 4000ത്തോളം മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന അമര്‍നാഥിലെ ഒരു ഗുഹാക്ഷേത്രം തീര്‍ത്ഥാടകരുടെ ആരാധനാകേന്ദ്രമായിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഗുഹയുടെ ഭിത്തിയില്‍നിന്ന് ഊര്‍ന്നുവരുന്ന ജലം നിമിഷങ്ങള്‍ക്കകം മഞ്ഞുകട്ടയായിത്തീരുന്നതു കാരണം ഒരു വലിയ ശിവലിംഗത്തിന്റെ രൂപത്തില്‍ ഐസ് കുമിഞ്ഞു കൂടുന്നു. സ്വയംഭൂവായ ശിവലിംഗമാണിതെന്ന് വിശ്വസിച്ച് ഹിന്ദുക്കള്‍ ദുര്‍ഗമങ്ങളായ മലനിരകള്‍ താണ്ടി ഇവിടേയ്ക്ക് എത്തിച്ചേരുന്നു. വേനല്‍ക്കാലത്തുപോലും നേരിട്ട് സൂര്യരശ്മിപതിയ്ക്കാത്ത ഈ മഞ്ഞുകട്ട, ഈ അടുത്തകാലം വരെ ഹിന്ദുക്കളെയും മുസ്ളിങ്ങളെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു. കൊല്ലത്തില്‍ ഒരൊറ്റ മാസമേ ദര്‍ശനമുള്ളൂ. പതിനായിരക്കണക്കിന് ഭക്തന്മാര്‍ വരുന്ന ഈ ഭക്തികേന്ദ്രം അക്കാലത്ത് കച്ചവട കേന്ദ്രമായും വര്‍ത്തിക്കുന്നു. ഹിന്ദു - മുസ്ളിം മൈത്രിക്ക് കേള്‍വികേട്ട ആരാധനാലയമാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. തീര്‍ത്ഥയാത്രക്കാലത്ത് (ഇപ്പോള്‍ അതിന്റെ സമയമാണ്) തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നതും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതും സംസ്ഥാന ഗവണ്‍മെന്റാണ്.

    അതിന്നിടയിലാണ്, ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗുഹാക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് കാര്യങ്ങള്‍ നോക്കുന്നതിനായി "ശ്രീ അമര്‍നാഥ് ജി ഷ്രൈന്‍ ബോര്‍ഡ്'' (എസ്എഎസ്‌ബി) എന്ന സമിതി രൂപീകരിക്കപ്പെട്ടത്. ഹിന്ദുക്കളും മുസ്ളിങ്ങളും ഒരുപോലെ ആരാധനയ്ക്കെത്തിയിരുന്ന ആ കേന്ദ്രം ക്രമേണ ഹിന്ദുത്വവാദികളുടെ കൈപ്പിടിയിലൊതുക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശം. അതോടെ അത് മുസ്ളിം തീവ്രവാദികളുടെ ആക്രമണ ലക്ഷ്യമായിത്തീര്‍ന്നു. 2000ലെ തീര്‍ത്ഥയാത്രക്കാലത്ത് 22 പേരാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ കൂട്ടക്കൊലയ്ക്കിരയായത്. ലഷ്കര്‍- ഇ തൊയ്ബ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. 2001ല്‍ ഏഴ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. അഞ്ച് ജോലിക്കാരും കൊല്ലപ്പെട്ടു. 2002ല്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നടക്കാന്‍ വയ്യാത്ത വൃദ്ധരായ തീര്‍ത്ഥാടകരെ മഞ്ചലിലേറ്റി ഗുഹയില്‍ എത്തിച്ചിരുന്നത്, മുമ്പ് മുസ്ളിം സഹോദരന്മാരായിരുന്നു. കൂലി കിട്ടുന്നതിനുവേണ്ടിയായിരുന്നില്ല; ഹിന്ദു - മുസ്ളിം മൈത്രിയാണ് അതില്‍ പ്രകടമായിരുന്നത്. ആ മൈത്രീ ബന്ധം തകര്‍ക്കാനും സംശയത്തിന്റെ വാള്‍മുന ജനങ്ങള്‍ക്കിടയിലേക്ക് കയറ്റാനും തീവ്രവാദികള്‍ക്ക് കഴിഞ്ഞു. അതിന് ഇരുപക്ഷവും തുനിഞ്ഞിട്ടുണ്ട്.

    ഇതിനിടയിലാണ് ഗവര്‍ണര്‍ എസ് കെ സിന്‍ഹ ഒരാവശ്യം ഉന്നയിച്ചത്. തീര്‍ത്ഥാടനം കൊല്ലത്തില്‍ ഒരു മാസം എന്നത് രണ്ടു മാസം ആക്കണം. ശ്രീ അമര്‍നാഥ് ജി ക്ഷേത്രസമിതിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു ഗവര്‍ണര്‍. ഇപ്പോള്‍ത്തന്നെ, 40,000ത്തോളം പോലീസുകാരെയും അര്‍ധസൈനികരെയും തീര്‍ത്ഥാടനത്തിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നുണ്ട്. തീര്‍ത്ഥാടനം രണ്ടു മാസമായാല്‍ അത്രയും കാലം അത്രയും പോലീസിനെ അവിടെ നിയോഗിക്കണം. അത് പ്രായോഗികമല്ലെന്നു പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയ്യിദ് ഗവര്‍ണറുടെ ആവശ്യം തള്ളിക്കളഞ്ഞു. ബിജെപിയുടെ ചട്ടുകമായ ഗവര്‍ണര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള ക്ഷേത്രസമിതിയുടെ പല പെരുമാറ്റങ്ങളും നിബന്ധനകളും സമീപവാസികളായ മുസ്ളിങ്ങളെ പ്രകോപിതരാക്കി. കഴുതപ്പുറത്തും മഞ്ചലിലും ആയി തീര്‍ത്ഥാടകരെ ചുമന്നുകൊണ്ടുവരുമായിരുന്ന സമീപവാസികളില്‍നിന്ന് ക്ഷേത്ര സമിതിക്കാര്‍ ചുങ്കം പിരിക്കാന്‍ തുടങ്ങിയതാണ് അതിലൊന്ന്.

    അമര്‍നാഥ് ഗുഹാക്ഷേത്രത്തിന്റെ ആവശ്യത്തിനായി വന ഭൂമി പതിച്ചു നല്‍കണം എന്ന് സംസ്ഥാന സര്‍ക്കാറിനോട് ക്ഷേത്ര സമിതി അധ്യക്ഷനായ ഗവര്‍ണര്‍ സിന്‍ഹ ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് താമസസ്ഥലവും മറ്റ് സൌകര്യങ്ങളും ഏര്‍പ്പെടുത്താനായിരുന്നു അത്. ഇത്ര കാലവും അത് സംസ്ഥാന ഗവണ്‍മെന്റ് നേരിട്ടാണ് ഏര്‍പ്പാട് ചെയ്തിരുന്നത്. ജമ്മു-കാശ്മീര്‍ ഹൈക്കോടതിയും പ്രശ്നം മൂര്‍ച്ഛിപ്പിക്കാന്‍ തയ്യാറായി. തീര്‍ത്ഥാടനത്തിന്റെ സമയം ഒരു മാസമോ രണ്ടു മാസമോ എന്ന് നിശ്ചയിക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റല്ല, ക്ഷേത്ര സമിതിയാണ് എന്ന് അഭിപ്രായപ്പെട്ട കോടതി, വനഭൂമി ക്ഷേത്രത്തിന്റെ ഉപയോഗത്തിന് വിട്ടു കൊടുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനോട് നിര്‍ദേശിക്കുകയും ചെയ്തു. 2005 ഏപ്രില്‍ മാസത്തിലാണിത്.

    ഇവിടെ രണ്ടുകാര്യം ഹൈക്കോടതി വിസ്മരിച്ചു: സംസ്ഥാനത്തിന്റെ അധീനതയിലുള്ള വനഭൂമി, വനം സംബന്ധിച്ച ആവശ്യങ്ങള്‍ക്കല്ലാതെ, മറ്റ് ആവശ്യങ്ങള്‍ക്ക് പതിച്ചുകൊടുക്കാന്‍ പാടില്ല - സുപ്രിംകോടതി തന്നെ അങ്ങനെ വിധിച്ചിട്ടുണ്ട്. മാത്രമല്ല ജമ്മു കാശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി കണക്കിലെടുക്കുമ്പോള്‍ അവിടെ മറ്റുള്ളവര്‍ക്ക് ഭൂമി പതിച്ചു കൊടുക്കാനും കഴിയില്ല. ഈ നിബന്ധനകളെയെല്ലാം മറികടന്നുകൊണ്ട് 39.88 ഹെക്ടര്‍ ഭൂമി ക്ഷേത്രസമിതിക്ക് നല്‍കാന്‍ ഹൈക്കോടതിയും ഗവര്‍ണര്‍ സിന്‍ഹയും നിര്‍ദേശിച്ചത്, എന്തുദ്ദേശിച്ചായിരുന്നു?. മറ്റെന്തു തന്നെയായാലും മതനിരപേക്ഷതയോ മതസൌഹാര്‍ദ്ദമോ ഒന്നും ഉദ്ദേശിച്ചല്ല തന്നെ.

    എന്തായാലും നിരവധി നിയമനൂലാമാലകള്‍ക്കുശേഷം 2008 ജൂണ്‍ 4ന് 40 ഹെക്ടറോളം ഭൂമി ക്ഷേത്രസമിതിക്ക് ഉപയോഗത്തിന് വിട്ടുകൊടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആ സ്ഥലത്ത് സ്ഥിരം കെട്ടിടങ്ങളൊന്നും ഉണ്ടാക്കരുതെന്നും താല്‍ക്കാലിക ഷെഡ്ഡുകളേ പണിയാവൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ ഉടമാവകാശം സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമായിരിക്കും എന്നും വ്യക്തമാക്കപ്പെട്ടിരുന്നു. അതായത് ഒരു മാസക്കാലത്തെ തീര്‍ത്ഥയാത്രക്കാലത്ത് ഭക്തര്‍ക്ക് തങ്ങാനുള്ള താല്‍ക്കാലിക താമസസ്ഥലങ്ങള്‍മാത്രം ഉണ്ടാക്കി ഉപയോഗിക്കാം.

    ഇങ്ങനെ സര്‍ക്കാര്‍ വക വനഭൂമി ക്ഷേത്രസമിതിയ്ക്ക് വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് ജമ്മു-കാശ്മീരില്‍ അക്രമങ്ങള്‍ ആരംഭിച്ചത്. പണിമുടക്കും സമരങ്ങളും ബന്ദും ലാത്തിചാര്‍ജും മറ്റുംകൊണ്ട് സംസ്ഥാനം കലാപകലുഷിതമായി. നിരവധിപേര്‍ കൊല്ലപ്പെട്ടു. അതിലെത്രയോ അധികം പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തിന് ഭൂമി കൈമാറിയതുവഴി, കാശ്മീരിന്റെ സ്വത്വത്തിന് മാറ്റം വരുമെന്നാണ് ജനങ്ങളുടെ ഭയം. ജനസംഖ്യാപരമായുള്ള മുസ്ളിങ്ങളുടെ മേധാവിത്വം തകര്‍ക്കപ്പെടുമെന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. ഗവര്‍ണര്‍ സിന്‍ഹ ഗവര്‍ണര്‍ എന്ന നിലയ്ക്കും ക്ഷേത്ര സമിതി ചെയര്‍മാന്‍ എന്ന നിലയ്ക്കും കൈക്കൊണ്ട നടപടികള്‍ ആ ഭയത്തെ മൂര്‍ച്ഛിപ്പിക്കുകയും ചെയ്തു. അതിനുമുമ്പ്, അമര്‍നാഥ് ക്ഷേത്രത്തിനുവേണ്ടി സ്വതന്ത്രമായ ഒരു വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടതും ഇതേ ഗവര്‍ണര്‍ തന്നെയാണ്. സംസ്ഥാന ഗവണ്‍മെന്റിനും നിയമസഭയ്ക്കും അതീതമായി സ്വതന്ത്രമായ ഒരു സംവിധാനം ഉണ്ടാക്കാനുള്ള ഒരു നീക്കമായിട്ടാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും മറ്റ് പാര്‍ടികളും അതിനെ കണ്ടത്. അവര്‍ ആ നീക്കത്തെ ശക്തിയായി എതിര്‍ത്തു. ബിജെപി മനസ്ഥിതിക്കാരനായ ഗവര്‍ണര്‍ സിന്‍ഹ ആസാമിലെ ഗവര്‍ണറായിരുന്നു. അവിടെ കാലാവധി തികച്ച അദ്ദേഹത്തെ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ ഒഴിവാക്കിയില്ല എന്നു മാത്രമല്ല, കാലാവധി നീട്ടിക്കൊടുത്ത് പ്രശ്ന സംസ്ഥാനമായ ജമ്മു - കാശ്മീരില്‍ നിയമിക്കുകയും ചെയ്തു. അമര്‍നാഥ് ക്ഷേത്ര പ്രശ്നം ഇത്ര മൂര്‍ച്ഛിപ്പിച്ചത് ഈ ഗവര്‍ണറാണ്. അദ്ദേഹത്തിന്റെ വര്‍ഗീയ- വിഭാഗീയ നടപടികളാണ് മുസ്ളിം തീവ്രവാദികളെ വാശിപിടിപ്പിച്ചത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കിടയില്‍ ഹിന്ദു വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറുന്നതും അവര്‍ മുസ്ളിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും ഇന്ന് പതിവായിരിക്കുന്നു. തീര്‍ത്ഥാടകരെ വര്‍ഗീയ തന്ത്രത്തിന്റെ ഇരകളാക്കുകയാണ്. ജമ്മു-കാശ്മീരിലെ പരമ്പരാഗത മതസൌഹാര്‍ദ്ദത്തിന് ഇത് വിഘാതമാണ്.

    കാശ്മീരിലെ ജനങ്ങള്‍ ഒരിക്കലും അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് എതിരായിരുന്നില്ല; എതിരാവുകയുമില്ല. ഈ തീര്‍ത്ഥാടനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും വര്‍ഗീയവല്‍കരിക്കുന്നതിനും അവര്‍ എതിരാണ്. പാരിസ്ഥിതികമായി ദുര്‍ബലമായ പ്രദേശത്തെ വിശാലമായ വന ഭൂമി നിയമവിരുദ്ധമായി ക്ഷേത്ര സമിതിക്ക് കൈമാറുന്നതിനും അവര്‍ എതിരാണ്. ഈ ഭൂമി കൈമാറേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. ക്ഷേത്ര സമിതി ഉണ്ടാകുന്നതിന് എത്രയോ കാലം മുമ്പുതന്നെ, നൂറ്റാണ്ടുകള്‍ക്കുമുമ്പു തന്നെ, അമര്‍നാഥ് തീര്‍ത്ഥയാത്ര ഉണ്ടായിരുന്നു. ഹിന്ദുക്കളും മുസ്ളിങ്ങളും കൂട്ടായിട്ടാണത് നടത്തിയിരുന്നത്. മുസ്ളിങ്ങളായിരുന്നു (ഇന്നും ആണ്). ആ സ്ഥലത്തിന്റെ കൈവശക്കാര്‍. അവിടത്തെ മാലിക്കുകള്‍ യാത്രയില്‍ സഹകരിച്ചിരുന്നു. സംഘപരിവാര്‍ രംഗത്തെത്തിയതിനുശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. അവരുടെ പ്രസ്താവനകളും പ്രകോപനപരമായ പ്രഖ്യാപനങ്ങളും ആണ് അമര്‍നാഥ് പ്രശ്നത്തെ ഇത്രമാത്രം വഷളാക്കിയത്. കാശ്മീരിന്റെ സഹജമായ ഹിന്ദു മുസ്ളിം മൈത്രിയില്‍ വിഷം കലക്കുന്നത് ഹിന്ദുവര്‍ഗീയ വാദികളാണ്. നാനാത്വവും മതസഹിഷ്ണുതയും ആണ് കാശ്മീരി സംസ്കാരത്തിന്റെ അടിസ്ഥാന ശിലകള്‍. അതിനെയാണ് തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. കാശ്മീരിന്റെ വനസമ്പത്ത് നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വിവാദം ഉണ്ടാക്കിയേയ്ക്കാവുന്ന ആപത്തിന്റെ വലിപ്പം കണക്കിലെടുത്ത്, അതിന്റെ വിശദാംശങ്ങളും സത്യാവസ്ഥയും പൊതുജനങ്ങളെ അറിയിക്കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്.

    എന്നാല്‍ ഗവണ്‍മെന്റിലെ തന്നെ വിവിധ വിഭാഗങ്ങള്‍ വ്യത്യസ്ത സ്വരത്തിലാണ് സംസാരിക്കുന്നത്. കൂട്ടുകക്ഷി സര്‍ക്കാരിലെ സീനിയര്‍ മന്ത്രിമാര്‍ തന്നെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന വിധത്തില്‍ സംസാരിക്കുന്നു. വനഭൂമി ക്ഷേത്രസമിതിക്കു കൈമാറാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ പിഡിപി സഖ്യത്തില്‍നിന്ന് പിന്‍വാങ്ങിക്കഴിഞ്ഞു. ഭരണസഖ്യം ന്യൂനപക്ഷമായിരിക്കുന്നു. ജൂലൈ 7ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ഗുലാംനബി ആസാദിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തനിയ്ക്കിപ്പോഴും ഭൂരിപക്ഷമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

    അമര്‍നാഥ് ക്ഷേത്ത്രിന്റെ ക്ഷേത്രസമിതിക്ക് 40 ഹെക്ടറോളം ഭൂമി വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെച്ചൊല്ലി സംസ്ഥാനം ആകെ കലാപത്തില്‍ കലങ്ങിയപ്പോഴാണ്, ജൂണ്‍ 25ന് ഗവര്‍ണര്‍ മാറിയതും പുതിയ ഗവര്‍ണര്‍ എന്‍ എന്‍ വോറ അധികാരമേറ്റതും. മുന്‍ ഗവര്‍ണറുടെ വിവാദപരമായ നീക്കത്തില്‍നിന്ന് പുതിയ ഗവര്‍ണര്‍ പിന്മാറുകയും ക്ഷേത്ര സമിതിക്ക് ഭൂമി വേണ്ടെന്ന് സമിതി പ്രസ്താവിക്കുകയും തുടര്‍ന്ന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തുകയും ചെയ്തതോടെ ആ പ്രശ്നം തല്‍ക്കാലത്തേക്ക് തീര്‍ന്നു എന്നു കരുതപ്പെട്ടതാണ്. അതിനിടയിലാണ്, ഭൂമി നല്‍കുന്ന ഉത്തരവ് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘങ്ങള്‍ കലാപത്തിന് പട കൂട്ടുന്നത്. അതോടെ മുന്‍ ഗവര്‍ണര്‍ സിന്‍ഹ, ജമ്മു - കാശ്മീര്‍ സര്‍ക്കാരിനെ കൊണ്ട് പിടിപ്പിച്ചത് വലിയ പുലിവാല്‍ തന്നെയാണെന്ന് വ്യക്തമാകുന്നു. സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കാനും രാഷ്ട്രീയ അനിശ്ചിതത്വം നടമാടാനും സംസ്ഥാനത്തെ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനും വഴിവെക്കുന്ന ഗൂഢനീക്കം തികച്ചും ബുദ്ധിശൂന്യമായിരുന്നു.

    ReplyDelete
  37. >>ചുരുക്കത്തില്‍ നകുലന്റെ വാദങ്ങള്‍ എല്ലാം എടുത്ത് പൊതുവായി വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ (ആ ഡെമോഗ്രാഫി/പരിസ്ഥിതി ഫാക്റ്റര്‍)നകുലന് സി.പി.എമ്മിന്റെ നിലപാടുകളോട് വിയോജിപ്പുള്ളു എന്നു ഒരാള്‍ക്ക് തോന്നാം.

    അല്ല സത്യത്തില്‍ എന്താ സി.പി.എമ്മിന്റെ നിലപാട്??????????????? എന്തെങ്കിലും നിലപാടുണ്ടോ? സി.പി.എമ്മിന് യാതൊരു നിലപാടുമില്ല എന്ന് പറയുന്ന നകുലനെങ്ങനെയാ സിപിഎമ്മിന്റെ ഇല്ലാത്ത (ഈ വിഷയത്തില്‍) നിലപാടുകളോട് വിയോജിക്കുന്നത് രാജീവേ?


    ചുരുക്കിപ്പറഞ്ഞാല്‍ ചോദ്യം ഇത്രയേ ഉള്ളൂ രാജീവേ.ഒളിഞ്ഞും തെളിഞ്ഞും പ്രതിഷേധത്തില്‍ പന്കെടുക്കുന്ന മറ്റുള്ളവരുടെ എതിര്‍പ്പിനു കാരണം താഴെ പറയുന്നതാണ്‌. അതില്‍ വല്ലതുമാണോ സിപിഎം എതിര്‍ക്കാനുള്ള കാരണം അതോ മറ്റു വല്ലതുമാണോ? മറ്റു വല്ലതുമാനെന്കില്‍ അത് വ്യക്തമാക്കുമോ?
    1. ഡെമോഗ്രഫി അട്ടിമറിക്കാനുള്ള ശ്രമത്തിനെ എതിര്‍ക്കുന്നു.
    2. പരിസ്ഥിതി പ്രശ്നം(വനഭൂമി).
    3. ദേശീയത വളര്‍ത്താനുള്ള ശ്രമത്തിനെ എതിര്‍ക്കുന്നു.

    ReplyDelete
  38. കുതിരവട്ടന്‍ :: kuthiravattan said...
    >>അതില്‍ വല്ലതുമാണോ സിപിഎം എതിര്‍ക്കാനുള്ള കാരണം അതോ മറ്റു വല്ലതുമാണോ? മറ്റു വല്ലതുമാനെന്കില്‍ അത് വ്യക്തമാക്കുമോ?
    1. ഡെമോഗ്രഫി അട്ടിമറിക്കാനുള്ള ശ്രമത്തിനെ എതിര്‍ക്കുന്നു.
    2. പരിസ്ഥിതി പ്രശ്നം(വനഭൂമി).
    3. ദേശീയത വളര്‍ത്താനുള്ള ശ്രമത്തിനെ എതിര്‍ക്കുന്നു.
    -----------------------------------
    ഇതിനൊക്കെയെങനാ കുതിരവട്ടാ നേരിട്ടുള്ള ഉത്തരം തരുന്നത്.
    നമ്മൾ സാധാരണ പിന്തുണ പ്രഖ്യാപിക്കുക, ആടിനെ പ്ട്ടിയാക്കുക തുടങ്ങിയ കാര്യ്ങൽ അല്ലെ ചെയ്യരുള്ളൂ
    ഭീകരർ ജയിച്ചലും വേണ്ട്ല്ലാ ഹിന്തുക്കൾ തുലയണം അത്ര തന്നെ.

    ReplyDelete
  39. >>[രാജീവ്‌] ഇത്രകാലവും, സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലും സഹായത്തിലും നടന്നുപോന്നിരുന്ന ഈയൊരു യാത്രക്കുവേണ്ടി, ഇപ്പോഴെന്തിനായിരുന്നു ഈ 40 ഹെക്ടര്‍ ഭൂമിയുടെ മേലുള്ള കടും‌പിടുത്തം? ക്ഷേത്രസമിതിയുടെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച്, യാത്രികരുടെയിടയിലും, അവരെ കൊണ്ടുപോകുന്ന(ചുമട്ടുകാര്‍) അടക്കമുള്ളവരുടെയിടയിലും നിലനില്‍ക്കുന്ന അസംതൃപ്തിയെക്കുറിച്ചും ...

    [നകുലൻ] 40 ഹെക്ടർ വേണമെന്ന കടും‌പിടുത്തം എന്തിനാണെന്നതുപോലെ തന്നെയാണ് വേണ്ടെന്ന കടും‌പിടുത്തം എന്തിനാണെന്ന ചോദ്യവും. കുറച്ചു സൌകര്യങ്ങൾ കൂടിയൊക്കെയാവാം എന്ന ആഗ്രഹമാണ് ‘വേണ’മെന്ന ആവശ്യത്തിനു പിന്നിൽ എന്നു കരുതിക്കോളൂ. അതൊന്നും വേണ്ട - ഇപ്പോൾ നിലവിലുള്ളതൊക്കെ മതി എന്നതാണോ ‘വേണ്ട’എന്ന കടും‌പിടുത്തത്തിനു പിന്നിൽ‌? അതോ ഭരണപരിഷ്ക്കാരങ്ങൾ ഉണ്ടാക്കിയ അസംതൃപ്തികൾ ഇനിയും കൂടും - അതിനിടയാക്കരുത്‌ - അതുകൊണ്ടു ഭൂമി കൈമാറരുത്‌ എന്നോ? ബോർഡ്‌ ചുമട്ടുകാരിൽ നിന്നു ചുങ്കം പിരിക്കാൻ തുടങ്ങിയെങ്കിൽ അതു തെറ്റാണ്. ബൊർഡ്‌ അതു തിരുത്തണം. ആ കാരണം കൊണ്ടോ - അതുപോലെയുള്ള മറ്റു തെറ്റായ തീരുമാനങ്ങൾ ഇനിയും ബോർഡ്‌ എടുത്തേക്കുമെന്നു ഭയന്നിട്ടോ - എന്തുകൊണ്ടാണ് ഭൂമികൈമാറ്റത്തെ എതിർക്കുന്നത്‌? അതോ ‘ബി.ജെ.പി.മനോഭാവക്കാര’നായ ഗവർണ്ണറുടെ ഭരണപരിഷ്ക്കാരങ്ങൾ ഇനി വേണ്ട - ഈപ്പറയുന്ന ബി.ജെ.പി.യൊക്കെ വരുന്നതിനു മുമ്പ്‌ കാര്യങ്ങൾ എങ്ങനെയായിരുന്നോ അതുപോലെ തുടരുക മാത്രമേ വേണ്ടൂ എന്നോ? അതോ തീർത്ഥാടകരുടെ എണ്ണം കൂടിയേക്കാം - അതു പ്രോത്സാഹിപ്പിക്കരുത്‌ എന്നു വച്ചോ? - അതോ അത്രയ്ക്കു ഭീഷണമായ പരിസ്ഥിതി പ്രശ്നമോ? അതോ ഇനി - വർഗ്ഗീയതയും പ്രാദേശികതയും കൂട്ടിക്കുഴച്ച ചില വാദങ്ങൾ - ഡെമോഗ്രഫി തകർത്ത്‌ നിങ്ങളെ ന്യൂനപക്ഷമാക്കാനുള്ള നീക്കമാണു കൂട്ടരേ എന്നൊക്കെ - ഉന്നയിച്ച്‌ ഹുറിയത്തും പി.ഡി.പി.യുമൊക്കെ നേട്ടമുണ്ടാക്കുമ്പോൾ കൈകെട്ടി നിൽക്കുന്നതു ബുദ്ധിയല്ലാത്തതുകൊണ്ടോ? കൈനനയാതെ മീൻ പിടിക്കാനാവില്ല എന്നു കരുതി രണ്ടും കല്പിച്ച്‌ തീരുമാനത്തെ എതിർക്കുന്നതായി പ്രഖ്യാപിച്ചതോ?

    ശരിക്ക്‌ ആലോചിച്ചു നോക്കുക. മനസ്സാക്ഷിയുമായി സംവദിക്കുക. എന്നിട്ട്‌, സത്യത്തിൽ ഭൂമി കൈമാറ്റം കൊണ്ട്‌ ഉണ്ടാകുമായിരുന്നു എന്നു താങ്കൾ കരുതുന്ന യഥാർത്ഥഭീഷണി എന്താണെന്നു തുറന്നു പറയുക.

    >>[രാജീവ്‌]വലതുപക്ഷ ഹിന്ദു തീവ്രവാദികളും കാശ്മീരിന്റെ വിഘടനത്തിനുവേണ്ടി വാദിക്കുന്ന മതമൌലികസംഘടനകളും, കേന്ദ്രസര്‍ക്കാരും ഒരുപോലെ ഈ വിഷയത്തെ വഷളാക്കുകയാണ് ചെയ്യുന്നത്. അതിന്ന്, സാധാരണക്കാരും ചെറുകിടകച്ചവടക്കാരുമായ ജനങ്ങള്‍ക്കെതിരെയുള്ള ഉപരോധത്തില്‍ വരെ ചെന്നെത്തിനില്‍ക്കുന്നു. ഭീഷണമായ ഒരു അവസ്ഥയാണ് ഈ മൂന്നു കക്ഷികളും ചേര്‍ന്ന് ഇന്ന് കാശ്മീരീല്‍ സംജാതമാക്കിയിരിക്കുന്നത്.

    [നകുലൻ] അതു നന്നായി, ഇപ്പോൾ പ്രശ്നക്കാർ മൂന്നു ഭാഗത്തായി മാറി നിൽക്കുന്നു. പാവം സി.പി.എം. ഇതിലൊന്നും ഇടപെടാതെ ദൂരെ മാറി നിന്ന്‌ സാധാരണ ജനങ്ങളേക്കുറിച്ചു വേവലാതിപ്പെടുന്നു!

    >>[രാജീവ്‌]അതുകൊണ്ടാണ് “മതേതരത്വം!“ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ണിപ്പിള്ളമാര്‍ക്ക് ഈ വിധത്തില്‍ പൊട്ടിച്ചിരിക്കാനും കാറിത്തുപ്പാനും കഴിയുന്നത്. തെല്ലും അത്ഭുതമില്ല നകുലാ.

    [നകുലൻ] രാജീവേ... മനസ്സിലായില്ലെന്നു താങ്കൾ നടിച്ചിട്ടു കാര്യമില്ല. മതേതരത്വം എന്ന വാക്കുകേൾക്കുമ്പോളല്ല - അതു കാരാട്ടിന്റെ വായിൽ നിന്നു വീഴുമ്പോളാണ് ജനം കാറിത്തുപ്പിപ്പോകുന്നത്‌.

    അത്ഭുതം തെല്ലും എനിക്കുമില്ല. താങ്കൾ തന്നെയാണോ എന്നോർമ്മയില്ല - ഇടതുപക്ഷാനുഭാവിയായ ഏതോ ഒരു സീനിയർ ബ്ലോഗർ കഴിഞ്ഞയിടയ്ക്കും ചോദിയ്ക്കുന്നതുകേട്ടു. എന്താണീ കപടമതേതരത്വം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്നൊക്കെ. ഇതൊക്കെ ഇതുവരെ മനസ്സിലാകാത്തതോ അതോ മനസ്സിലായില്ലെന്നു നടിക്കുന്നതോ? ഇടതുപക്ഷം മതേതരത്വമെന്നും മതസൌഹാദ്ദമെന്നുമൊക്കെപ്പറയുമ്പോൾ അതിലെന്തെങ്കിലും കാര്യമുള്ളതായിത്തോന്നുന്നത്‌ അവർക്കുതന്നെ മാത്രമാണെന്നെങ്കിലും തിരിച്ചറിയുക. മറ്റുള്ളവർക്ക്‌ അതൊരു വലിയ തമാശ മാത്രമാണ്.

    ഇനിയിപ്പോൾ ഇതുകേട്ടാൽ ഉടൻ തന്നെ - ഇടതുപക്ഷമൊഴിച്ച്‌ മറ്റുള്ളാവർക്കെല്ലാം മതേതരത്വമെന്നാൽ തമാ‍ശമാത്രമാണ് - അതിൽ അത്ഭുതമില്ല - എന്നൊന്നും പുതിയ സിദ്ധാന്തങ്ങൾ ദയവായി കൊണ്ടുവരരുത്‌. മറ്റുള്ളവർക്കെല്ലാം ‘ഇടതുപക്ഷത്തിന്റെ മതേതരത്വ അവകാശവാദങ്ങൾ’ തമാശയാണ് എന്നു തന്നെയാണാപ്പറഞ്ഞതിനർത്ഥം.

    >>[രാജീവ്‌]യാത്രാസൌകര്യം ചെയ്തുകൊടുക്കുന്നതുകൊണ്ട് ഡെമോഗ്രാഫിയോ പരിസ്ഥിതിയോ തകരുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ ആ യാത്രകളെ സാമുദായികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയും, അതുപയോഗിച്ച് ഇന്നത്തെ status quo തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പി, പി.ഡി.പി, ഹൂറിയത്ത് വലതുപക്ഷ വര്‍ഗ്ഗീയ ശക്തികളെ തിരിച്ചറിയുകതന്നെ വേണം. കോണ്‍ഗ്രസ്സെന്ന ദല്ല്ലാളാകട്ടെ...,

    [നകുലൻ] സന്തോഷമായി!!! പുതിയൊരു വാക്കു കൂടി കിട്ടി. അപ്പോൽ, ഡെമോഗ്രഫി തകർക്കലല്ല പ്രശ്നം. സ്റ്റാറ്റസ്‌ ക്വോ തകർക്കലാണ്! പ്രശ്നക്കാരാകട്ടെ - ഇടതുപക്ഷമൊഴിച്ചു മറ്റുള്ള സകലരും!

    >>[രാജീവ്‌]'അങ്ങിനെയാണെങ്കില്‍ ഇങ്ങിനെയല്ലേ‘ എന്ന പതിവുമട്ടില്‍ നകുലന്‍ അവതരിപ്പിക്കുന്ന വാദഗതികള്‍ വായിക്കാന്‍ നല്ല രസം.

    [നകുലൻ] എങ്ങനെയെല്ലാം ആലോചിച്ചുനോക്കിയിട്ടും ആ പറഞ്ഞിരിക്കുന്നതൊക്കെ ശരിയാണല്ലോ എന്ന തോന്നൽ തന്നെ മനസ്സിൽ വന്നപ്പോൾ - നിരാശമൂലം തോന്നിയ രസമോ അതോ? വെറുതെ സാങ്കേതിക പദങ്ങൾ വായിച്ചു വിടാതെ, സാധാരണക്കാരൻ ചിന്തിക്കുനതുപോലെ - അങ്ങനെയൊക്കെ വിവിധസാദ്ധ്യതകൾ പരിഗണിച്ചു ചിന്തിച്ചാൽ - പാർട്ടിയുടെ പല പൊള്ളത്തരങ്ങളും മനസ്സിലാവുമെന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്‌.

    >>[രാജീവ്‌]രാമചന്ദ്രന്‍ ഇവിടെ അവതരിപ്പിച്ച നിലപാടുകളോട് പൂര്‍ണ്ണമായ യോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട്,

    [നകുലൻ] അദ്ദേഹം ഇവിടെ സ്വന്തമായി പ്രത്യേകിച്ചൊന്നും അവതരിപ്പിച്ചിരുന്നില്ലെന്ന്‌ അദ്ദേഹം തന്നെ പറയുന്നു. എൻ.ഡി.എഫിന്റെ മുഖ പത്രത്തിൽ നിന്നും സി.പി.എമ്മിന്റെ മുഖപത്രത്തിൽ നിന്നുമൊക്കെയുള്ള കാര്യങ്ങളാന് അദ്ദേഹം ഇവിടെ ക്വോട്ടു ചെയ്തത്‌. സി.പി.എം. പത്രങ്ങളിൽ വന്നതിനോടു രാജീവിനുള്ള യോജിപ്പു പ്രത്യേകിച്ചു പറഞ്ഞറിയിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. എൻ.ഡി.എഫിന്റെ പരിഭാഷാലേഖനത്തിലെ എല്ലാ കാര്യങ്ങളോടും കൂടി യോജിപ്പുണ്ടോ എന്നു കൂടി അറിഞ്ഞാൽ തരക്കേടില്ല.

    ReplyDelete
  40. ചര്‍ച്ച ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ സന്തോഷം . എനിക്ക് കൂടുതലായി ഒന്നും പറയാനില്ല . ഇനിയും വായിക്കാമെന്ന് മാത്രം . എന്നാല്‍ ചര്‍ച്ചകള്‍ക്കിടയില്‍, വരികള്‍ക്കിടയില്‍ കണ്ട ഒരു കാര്യത്തെപ്പറ്റി വെറുതെ രണ്ട് വാക്ക് പറയട്ടെ . ആരും ഇത് സീരിയസ്സായി എടുക്കണ്ട .

    രാജീവ് ചേലനാട്ടും നകുലനും പൊതുവായി യോജിക്കുന്ന ഒരു പോയന്റ് കാണാന്‍ കഴിഞ്ഞു . അത് സ്വാതന്ത്ര്യാനന്തരം നെഹറു തൊട്ട് ഇങ്ങോട്ട് കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ നിമിത്തമാണ് സകല പ്രശ്നങ്ങളും ഉണ്ടായതും ഇന്നും പരിഹൃതമാകാതെ പുകയുന്നതും എന്ന മട്ടിലുള്ള പ്രസ്ഥാവനകളാണ് . അപ്പോള്‍ നമുക്ക് സ്വാഭാവികമായും തോന്നുക , നെഹറുവിനും കോണ്‍ഗ്രസ്സിനും പകരം ജനസംഘമോ അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരണത്തില്‍ ഇക്കണ്ട കാലത്തോളം ഇരുന്നിരുന്നുവെങ്കില്‍ അവരുടെ നയചാതുരി നിമിത്തം സകല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ട് ഇന്ത്യ ഒരു പ്രശ്നരഹിത-ക്ഷേമരാഷ്ട്രമായി മാറിയേനേ എന്നാണ് .

    പൊതുവെ കോണ്‍ഗ്രസ്സുകാര്‍ അവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്കെതിരെയോ പ്രചാരണങ്ങള്‍കെതിരെയോ ഫലപ്രദമായി മറുപടി പറയാറില്ല . കഴിയാഞ്ഞിട്ടാണ് . പക്ഷെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ഉത്തരവാദിത്തബോധം വേണം .

    കോണ്‍ഗ്രസ്സിന് പകരം ജനസംഘമായിരുന്നെങ്കില്‍ ഇന്ന് ഇക്കാണുന്ന ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല എന്ന് നകുലന് പറയാന്‍ കഴിയുമോ ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് രാജീവ് ചേലനാട്ടിന് പറയാന്‍ കഴിയുമോ ? ജോര്‍ജ്ജിയയില്‍ ഇന്ന് പ്രശ്നമാണ്, ചെചനിയ എന്തിന് ചൈനയില്‍ പോലും സ്ഥിതി ഭദ്രമല്ല എന്ന് പത്രവാര്‍ത്തകള്‍ കാണുന്നു . പ്രശ്നങ്ങള്‍ തുടര്‍ച്ചയാണ് . വെള്ളക്കാര്‍ വരുന്നതിന് മുന്‍പേയുണ്ട് . അവര്‍ ഭരിക്കുമ്പോഴും സ്വാതന്ത്ര്യം കിട്ടുമ്പോഴുമുണ്ട് . അതിന് ശേഷവും പല പല രൂപത്തില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട് . കോണ്‍ഗ്രസ്സ് അവരുടെ രീതിയില്‍ കൈകാര്യം ചെയ്തിട്ടും ചെയ്തും വരുന്നു .

    എന്ത് പ്രശ്നം വന്നാലും നമുക്ക് സമവായത്തില്‍ എത്തിയാല്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു . എന്നാല്‍ കുറ്റങ്ങള്‍ മറ്റുള്ളവരില്‍ ആരോപിച്ച് ഫലത്തില്‍ പ്രശ്നങ്ങളെ മൂര്‍ച്ഛിപ്പിക്കാനല്ലേ എല്ലാവരും ശ്രമിക്കുന്നത് .

    കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഈ ഇടത് -വലത് എന്ന വിശേഷണം ഒരു സംവാദത്തില്‍ വളരെ സമര്‍ത്ഥമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നു . എന്താണതിന്റെ അര്‍ത്ഥം ? ആ വിശേഷണം , എനിക്ക് ശരിക്ക് ഓര്‍മ്മയില്ല റഷ്യയിലാണെന്ന് തോന്നുന്നു സഭയുടെ ഇടത് ഭാഗത്തും വലത് ഭാഗത്തും ഇരിപ്പുറപ്പിച്ചവരെ വിശേഷിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ച പദപ്രയോഗമാണ് . പിന്നീട് ഇടത് പക്ഷമെന്നാല്‍ പുരോഗമനത്തിന്റെ കുത്തകാവകാശികളാണെന്ന് ചിലര്‍ സ്വയം വിശേഷിപ്പിച്ചതാണ് . ഇന്ന് ഈ പക്ഷവിചാരത്തില്‍ കഴമ്പില്ല . കാലഹരണപ്പെട്ട ധാരാളം പ്രയോഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പദാവലികളിലുണ്ട് . അവര്‍ അതൊക്കെ ധാരാളമായി ഉപയോഗിക്കട്ടെ . പക്ഷെ കമ്മ്യൂണിസ്റ്റ് ഇതരര്‍ അത് അര്‍ത്ഥം ഇല്ലാത്ത പാഴ്‌വാക്കുകള്‍ മാത്രമാണെന്ന് തിരിച്ചറിയണം.

    ഞാന്‍ ഈ ചര്‍ച്ചയുടെ ഗതി തിരിച്ചു വിടാന്‍ ആഗ്രഹിക്കുന്നില്ല . പ്രശ്നങ്ങള്‍ കോണ്‍ഗ്രസ്സിന്റെ മന:പൂര്‍വ്വമായ സൃഷ്ടികള്‍ അല്ലെന്നും കോണ്‍ഗ്രസ്സിന്റെ സ്ഥാനത്ത് മറ്റേത് പാര്‍ട്ടിയായാലും പ്രശ്നങ്ങള്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇത്രയോ ഇതിനേക്കാളും രൂക്ഷമായോ ഉണ്ടാകുമായിരുന്നു എന്നും സൂചിപ്പിക്കുക മാത്രമാണ് എന്റെ ഉദ്ദേശം . കോണ്‍ഗ്രസ്സ് ആയത് കൊണ്ട് ഇത്രയും സമാധാനവും പുരോഗതിയും ഉണ്ടായി എന്ന് കൂടി ഞാന്‍ പറയും .

    ചര്‍ച്ച തുടരട്ടെ !

    ReplyDelete
  41. സുകുമാരേട്ടാ,
    എല്ലാകാര്യങ്ങളിലും കോൺഗ്രസിന്റെയും ജനസംഘത്തിന്റെയും നിലപാടുകൾ താരതമ്യം ചെയ്യാൻ സമയമില്ല. ഒന്നു മാത്രം പറയാം. ഒരു യുദ്ധത്തിനു ശേഷം ഇന്ദിരാഗാന്ധി ബംഗ്ലാദേശ്‌ ഉണ്ടാക്കിയെടുത്തെങ്കിൽ, അതിനു മുമ്പു നടന്ന മറ്റൊരു യുദ്ധത്തിനുശേഷം നെഹൃ ഉണ്ടാക്കിയെടുത്തിരുന്നൊരു പ്രദേശമാണ് PoK - അഥവാ പാക്‌ ഒക്കുപ്പൈഡ്‌ കാശ്മീർ. അന്ന്‌ ജനസംഘമായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ, ഇന്ന്‌ ലോകമെങ്ങുമുള്ള ഭൂപടങ്ങളിൽ ഇന്ത്യയുടെ തലഭാഗം ഏതാണ്ട്‌ ഒരുപോലെ തന്നെ ഇരുന്നേനെ. പോക്‌(PoK) എന്നിടം പോകാതെ.

    ReplyDelete
  42. പറയാൻ വിട്ടുപോയി സുകുമാരേട്ടാ. ഇനി അഥവാ കമ്മ്യൂണിസ്റ്റുകളായിരുന്നു ഭരിച്ചിരുന്നതെങ്കിൽ, ആ യുദ്ധങ്ങൾ രണ്ടിലും എന്താകുമായിരുന്നു സ്ഥിതി എന്നു പറയാനാവില്ല. പക്ഷേ, 62-ലെ മറ്റൊരു യുദ്ധം പൂർണ്ണമായും ഒഴിവാക്കപ്പെടുമായിരുന്നു എന്നു നൂറുശതമാനം ഉറപ്പ്‌. തിബത്തിലെ ഇടപെടലുകളുടെ പേരിൽ ഇന്ത്യയെ പാഠം പഠിപ്പിക്കേണ്ടതിന്റെയൊന്നും ആവശ്യവും ഉണ്ടാകുമായിരുന്നില്ല. അതിനു മുമ്പേ തന്നെ സകലതും അങ്ങോ‍ട്ടുതന്നെ സമർപ്പിച്ച്‌ ടെറിട്ടോറിയൽ ഇന്റഗ്രേഷൻ എന്നൊക്കെപ്പറഞ്ഞാൽ എന്താണെന്നതിന്റെ പരമകോടി കണ്ടേനെ.

    ഇതിൽ‌പ്പിടിച്ച്‌ ഇനി വിഷയം വഴിമാറുന്നതിൽ എനിക്കും താല്പര്യമില്ല സുകുമാരേട്ടാ. അവസരം വന്നപ്പോൽ ഒരു കുസൃതിയൊപ്പിച്ചതായിക്കരുതിയാൽ മതി.

    ReplyDelete
  43. spark,

    താങ്കളൊരു ‘സ്ഫുലിംഗ’മായി മാറി മലയാളത്തിൽ എഴുതിത്തുടങ്ങിയോ എന്നു സന്തോഷിച്ചതാണ്. പക്ഷേ പിന്നെയാണു തോന്നിയത്‌. ആദ്യത്തെ ഒറ്റവരി ആംഗലേയമൊഴിച്ചാൽ ബാക്കിയെല്ലാം മറ്റെവിടെ നിന്നോ പകർത്തിയതാണെന്ന്‌.

    കോപ്പി-പേസ്റ്റു ചെയ്യുമ്പോൾ രാമചന്ദ്രൻ ചെയ്തതുപോലെ ഒറിജിനൽ സോർസുകൂടി വെളിപ്പെടുത്തുന്നതാണു നല്ലത്‌. അല്ലെങ്കിൽ, വല്ലവരും എഴുതിവച്ച തോന്ന്യാസത്തിനും മണ്ടത്തരത്തിനുമൊക്കെ നമ്മൾ മറുപടി പറഞ്ഞു മടുക്കും.

    എന്തായാലും താങ്കളിവിടെപ്പറഞ്ഞതിൽ, ഈ വിഷയത്തിൽ ഇടതുമാദ്ധ്യമങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ പുതുതായി ഒന്നും കാണാതിരുന്നതു കൊണ്ട്‌ പുതിയതായി പ്രത്യേകിച്ചൊന്നും പറയാനുമില്ല. ചിലതൊഴിച്ച്‌.

    >> [spark] said ... "സംസ്ഥാനത്തിന്റെ അധീനതയിലുള്ള വനഭൂമി, വനം സംബന്ധിച്ച ആവശ്യങ്ങള്‍ക്കല്ലാതെ, മറ്റ് ആവശ്യങ്ങള്‍ക്ക് പതിച്ചുകൊടുക്കാന്‍ പാടില്ല "

    അങ്ങനെ വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയണം - സ്പാർക്കേ - അഥവാ ഓർഗിനൽ റൈറ്ററേ.

    സംസ്ഥാനത്തിന്റെ - അതായത്‌ സംസ്ഥാ‍നത്തുള്ളവർ തെരഞ്ഞെടുക്കുന്ന - സംസ്ഥാനത്തു ഭൂരിപക്ഷമുള്ള വോട്ടർമാർ തെരഞ്ഞെടുക്കുന്ന - നിയമസഭാസാമാജികർ തീരുമാനിക്കുന്ന മട്ടിൽ - അവരുടെ അധീനതയിലുള്ളതാണു ഭൂമി. ഒറ്റ വാക്കിൽ‌പ്പറഞ്ഞാൽ “സംസ്ഥാനത്തിന്റെ”യാണു ഭൂമി. അത്‌ “മറ്റ്” ആവശ്യങ്ങൾക്കു പതിച്ചുകൊടുക്കണമെങ്കിൽ ബുദ്ധിമുട്ടാണു മക്കൾ ദിനേശൻസ്‌..... വേണമെന്നുണ്ടെങ്കിൽ, ഈ “സംസ്ഥാനത്തിൽ” അങ്ങോട്ടു വിലയം പ്രാപിക്കൂ.

    കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്പാർക്കിന് അഭിവാദ്യങ്ങൾ.

    >> [spark] said ... "മാത്രമല്ല ജമ്മു കാശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി കണക്കിലെടുക്കുമ്പോള്‍ അവിടെ “മറ്റുള്ളവര്‍ക്ക്” ഭൂമി പതിച്ചു കൊടുക്കാനും കഴിയില്ല"

    ഒരു മിനുട്ടേ - സ്പാർക്കേ - അതിനിടയ്ക്ക്‌ - വെറുതെ - എന്റെ കീബോർഡിൽ കോപ്പി-പേസ്റ്റിനുള്ള ഷോർട്ട്‌കട്ട്‌ കീകൾ വർക്കു ചെയ്യുന്നുണ്ടോ എന്നറിയാൻ മാത്രം ഒന്നു രണ്ടു തവണ ചെറിയൊരു പരീക്ഷണം നടത്തി നോക്കട്ടെ.

    മറ്റുള്ളവർ”ക്ക്‌ ഭൂമി കൊടുക്കാൻ പറ്റില്ല..
    മറ്റുള്ളവർ”ക്ക്‌ ഭൂമി കൊടുക്കാൻ പറ്റില്ല..
    മറ്റുള്ളവർ”ക്ക്‌ ഭൂമി കൊടുക്കാൻ പറ്റില്ല..
    മറ്റുള്ളവർ”ക്ക്‌ ഭൂമി കൊടുക്കാൻ പറ്റില്ല..
    മറ്റുള്ളവർ”ക്ക്‌ ഭൂമി കൊടുക്കാൻ പറ്റില്ല..

    ങാ. മതി. അടുപ്പിച്ചു കുറേ സമയം മോനിട്ടറിൽ നോക്കിയിരുന്നതുകൊണ്ടാവണം - എന്റെ കണ്ണു നിറഞ്ഞുവന്നത്‌. അതുപോട്ടെ. പിന്നെ..നാം എന്താ പറഞ്ഞുകൊണ്ടു വന്നത്‌? ങാ. ജമ്മു കാശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി....

    ഒരു മിനുട്ടേ... എന്തോ ശബ്ദം കേൾക്കുന്നു..

    “ജയ്‌ ബോലോ ജയ്‌ ബോലോ .. ജയ്‌ ജയ്‌ ബോലോ ബി.ജെ.പി..”

    ഒരു പ്രകടനം കടന്നുപോയതാണ്. കുറേ ചെറുപ്പക്കാർ. അവരുടെ കണ്ണുകളിലെ നിശ്ചയദാർഢ്യമാണു ഞാൻ ശ്രദ്ധിച്ചത്‌. ങാ. അതും പോട്ടെ,അടുത്തതായി താങ്കളെന്തായിരുന്നു പറഞ്ഞത്‌?

    >> [spark] said ... "ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗുഹാക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് കാര്യങ്ങള്‍ നോക്കുന്നതിനായി "ശ്രീ അമര്‍നാഥ് ജി ഷ്രൈന്‍ ബോര്‍ഡ്'' (എസ്എഎസ്‌ബി) എന്ന സമിതി രൂപീകരിക്കപ്പെട്ടത്. ഹിന്ദുക്കളും മുസ്ളിങ്ങളും ഒരുപോലെ ആരാധനയ്ക്കെത്തിയിരുന്ന ആ കേന്ദ്രം ക്രമേണ ഹിന്ദുത്വവാദികളുടെ കൈപ്പിടിയിലൊതുക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശം. അതോടെ അത് മുസ്ളിം തീവ്രവാദികളുടെ ആക്രമണ ലക്ഷ്യമായിത്തീര്‍ന്നു."

    സ്പാർക്കേ, പറയുമ്പോൾ മുഴുവനും പറയണം. ആ കേന്ദ്രം ക്രമേണ ഹിന്ദുത്വവാദികളുടെ കൈപ്പിടിയിലൊതുക്കുക എന്ന നിസാരമായ ലക്ഷ്യമാണതിനു പിന്നിൽ എന്നു മാത്രമൊന്നും പറഞ്ഞതുകൊണ്ടായില്ല. ഒരു ക്ഷേത്രബോർഡ്‌ സ്ഥാപിച്ചതോടെ അവിടം മുസ്ലീം തിവ്രവാദികളുടെ ആക്രമണലക്ഷ്യമായിത്തീർന്നു - ചുരുക്കിപ്പറഞ്ഞാൽ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകാൻ ഇടയാക്കിയതും ബി.ജെ.പി.യാണ് എന്നു മാത്രം പറഞ്ഞ്‌ - കറങ്ങിത്തിരിഞ്ഞ്‌ ഒടുവിൽ അതിന്റെ കുറ്റവും ബി.ജെ.പി.യുടെ തലയിൽ വച്ചതുകൊണ്ടുമായില്ല. ഈ ‘മുസ്ലീം തീവ്രവാദികൾ’ എന്നു പ്രയോഗിക്കാൻ തന്നെ പാടുള്ളതല്ലെന്ന്‌ അറിയാൻ പാടില്ലെങ്കിൽ എഴുതാൻ പോകരുത്‌. സത്യത്തിൽ ഈ തീവ്രവാദികളും സംഘപരിവാർ പ്രവർത്തകർ തന്നെയാണ്. അവർ മുസ്ലീം വേഷധാരികളായി വന്ന്‌ ആക്രമിക്കുകയാണ്.

    പാർലമെന്റ്‌ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതുപോലും ബീഹാറിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകരാണെന്നു വാദിക്കുന്ന മലയാളം ബ്ലോഗർമാരുടെ അഭിപ്രായങ്ങളൊന്നും ഇതുവരെ വായിച്ചിട്ടില്ലേ? അമർനാഥിലെ ആക്രമണങ്ങൾ സംഘടിപ്പിച്ചതും സംഘപരിവാർ തന്നെ. ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢമായ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണത്‌.

    ഈപ്പറയുന്ന ഹുറിയത്തുകാരും ലഷ്ക്കറും ഒക്കെ സത്യത്തിൽ ആരാണെന്നാണു താങ്കൾ കരുതിയിരിക്കുന്നത്‌? മുസ്ലിം വേഷധാരികളായ സംഘപരിവാർ പ്രവർത്തകരാണവർ. ഇന്ന്‌ ഇന്ത്യയിലുണ്ടാകുന്ന സകല പ്രശ്നങ്ങൾക്കും ഉത്തരവാദികൾ ഒരേയൊരു കൂട്ടർ മാത്രമാണ്. സംഘപരിവാർ. ഇതുവരെ അറിയില്ലായിരുന്നെങ്കിൽ, അതു തന്നെ നിരന്തരം പറഞ്ഞ്‌ ആഴത്തിൽ മനസ്സിലുറപ്പിക്കുക. ഉറക്കത്തിൽനിന്ന്‌ എണീപ്പിച്ചു ചോദിച്ചാലും അങ്ങനെ തന്നെ പരയണം. സംഘപരിവാർ മാത്രമാണ് ഒനൊഴിയാതെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. കശ്മീരിന്റെ മണ്ണിൽ മറ്റുള്ളവർക്കു മണ്ണു വേണമെന്നു വാദിക്കാൻ ധൈര്യം കാണിക്കുന്ന ആ വർഗ്ഗീയവാദികളുടെ ഫാസിസ്റ്റ്‌ പദ്ധതികളെ ചെറുത്തു തോല്പിക്കാനല്ലെങ്കിൽ‌പ്പിന്നെയെന്തിനാണ് നാം ജീവിച്ചിരിക്കുന്നത്‌?

    അല്ലാ... പറഞ്ഞുവന്നപ്പോളാണോർത്തത്‌.

    കുറച്ചു മുമ്പ്‌ കടന്നു പോയ പ്രകടനം എങ്ങോട്ടാണു പോയതു പോലും? ഏതെങ്കിലും “ന്യൂനപക്ഷവിരുദ്ധ”പ്രവർത്തനം നടത്താനോ വർഗ്ഗീയത വളർത്താനോ ഇന്ത്യയുടെ മതേതരത്വത്തിനു ഭീഷണിയുയർത്താനോ മറ്റോ ആവുമോ? അങ്ങനെയങ്ങുവിട്ടാൽ പറ്റില്ലല്ലോ. അവരുടെ കൂടെയൊന്നു പോയി നോക്കട്ടെ.

    “ജയ്‌ ബോലോ ജയ്‌ ബോലോ .. ജയ്‌ ജയ്‌ ബോലോ ബി.ജെ.പി..”

    ഇവർ കൊള്ളാം.

    ആവേശപൂർവ്വം അലറി വിളിക്കാൻ തോന്നുന്നു.

    “ജയ്‌ ബോലോ ..ജയ്‌ ബോലോ .. ജയ്‌ ജയ്‌ ബോലോ ബി.ജെ.പി..”

    ച്ഛെ, ഇതു നിർത്താൻ തോന്നുന്നില്ലല്ലോ സ്പാർക്കേ... ഇനിയെന്തു ചെയ്യും?

    ജയ്‌ ബോലോ ..ജയ്‌ ബോലോ .. ജയ്‌ ജയ്‌ ബോലോ ബി.ജെ.പി..
    ബോലോ ഭാരത്‌ മാതാ കീ ജയ്‌!


    ------
    വാൽമുറി:-
    അതിനിടയിൽ ഒരു പത്രവാർത്ത കണ്ടതായി ഓർക്കുന്നു. ഇനോ ഇന്നലേയോ മറ്റോ ആണ്. ഇന്നത്തെക്കാലത്ത്‌ കെ.പി.എ.സി.യുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം നടക്കുന്നതായി അറിയണമെങ്കിൽ അരികിൽ നിർത്തിയിട്ടിരിക്കുന്ന വാനിൽ നോക്കി മനസ്സിലാക്കണമെന്നോ ... അങ്ങനെയോമറ്റോ ആരോ പരാതിപ്പെട്ടെന്നോ... ഒട്ടും ഓർമ്മ കിട്ടുന്നില്ല. അത്തരം വാർത്തകളൊക്കെ ആരു ശ്രദ്ധിക്കുന്നു എന്നിടത്താണ്.... ചിലർ ചിലെരെയൊക്കെ ചിലെതൊക്കെ ആക്കിയെന്നു മാത്രം തത്കാലം മനസ്സിലാക്കി വയ്ക്കാം. രാജീവ് പറയുന്നതുപോലെ - കേൾക്കുമ്പോൾ ആകെകൂടി ഒരു രസം.

    ReplyDelete
  44. [നകുലൻ] രാജീവേ... മനസ്സിലായില്ലെന്നു താങ്കൾ നടിച്ചിട്ടു കാര്യമില്ല. മതേതരത്വം എന്ന വാക്കുകേൾക്കുമ്പോളല്ല - അതു കാരാട്ടിന്റെ വായിൽ നിന്നു വീഴുമ്പോളാണ് ജനം കാറിത്തുപ്പിപ്പോകുന്നത്‌.

    കൊള്ളാം നകുലൻ - നല്ല മറുപടി. പക്ഷേ രാജീവ് സഖാവിനതൊന്നും മനസ്സിലാകില്ല.

    അദ്ദേഹത്തിന്റെ ബ്ലൊഗ്ഗിലെ നിലപാടനുസ്സരിച്ചു ഈയടുത്ത് ഇന്ത്യയിലും അഫ്ഗാനിലെ ഇന്ത്യൻ എംബസ്സിക്കു നേരെയും നടന്ന ഭീകരാക്രമണങ്ങൽ ഇന്ത്യയുടെ അമേരിക്കൻ നയങ്ങൾക്കെതിരെയുള്ള സ്വഭാവിക തിരിച്ചടികൾ മാത്രമാണത്രേ.

    ഇടതു നിലപാടനുസ്സരിച്ചു ഇതും കാശ്മീരി പണ്ഡിറ്റുകളുറ്റെ കൂട്ടക്കൊലയും തികച്ചും മതേതരമായ പ്രവർത്തികൾ തന്നെ.

    ReplyDelete
  45. നകുലേട്ടാ,

    എന്തിനു വൃഥാ സമ്മയം കളായുന്നു!!!

    രാജീവിന്റെ ബ്ലോഗിലെ പോസ്റ്റുകളിലേക്ക് ഒരു ലിങ്ക് മാത്രം കൊടുത്താല്‍ പോരേ????

    ഒരല്പം ബുദ്ധി ബാക്കിയുള്ളവര്‍ക്ക് കാര്യം മനസിലായിക്കോളും...

    അയ്യോ സോറി, ഈ ബൂലോകത്ത് ബുദ്ധിയുള്ളവര്‍ ഇടതുപക്ഷ ബുദ്ധിജീവികളും നിരീശ്വര ശാസ്ത്രജ്ഞരും മാത്രമാണാല്ലോ അല്ലേ!!!

    ഈ വരികള്‍ക്ക്കിടaക്ക് നിന്നു തന്നെ അവരുടെ അന്ധമായ കമ്യൂണിസ്റ്റുകളുടെ അധഃപതനം കാണാന്‍ കഴിയുന്നു!!!

    ഇനി ഈ സംഘപരിവാറുകാരന്റെ ചില വിഡ്ഡിത്തര അറിവുകള്‍!!!

    1) 4000 കോടി ആസ്തിയുള്ളാ പാവങ്ങളുടെ പാര്‍ട്ടി!!!!

    2)സച്ചാറ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പോലും പറയാത്ത കാര്യത്തിനു ഒരു മതവിഭാഗത്തിനു പ്രത്യേക സ്കോളാര്‍ഷിപ്പും അതോടൊപ്പം മതം പഠിപ്പിക്കുന്ന പുരോഹിതന്മാര്‍ക്ക് (അതും ഒരു മതത്തിനു മാത്രം!!!) പെന്‍ഷനും നല്‍കുകയും, അതോടൊപ്പം “മതമില്ലാത്ത ജീവന്‍” പഠിപ്പിക്കയും ചെയ്യുന്ന പാര്‍ട്ടി!!!

    3)ആണവക്കരാര്‍ മുസ്ലീങ്ങള്‍ക്ക് എതിരായതില്‍ കടുത്തു വേദനിങ്ക്കുന്ന പാര്‍ട്ടി (ഹിന്ദുക്കളുടെ കാര്യ്യം ആര്‍ക്കറിയണാം, അവര്‍ക്ക് വോട്ട് ബാങ്കില്ലല്ലോ!!!)

    4) ഇറാക്കിലും ഗള്‍ഫിലൊരു രാജ്യത്തില്‍ പോലും സദ്ദാമിനെവധിച്ച അന്ന് ഒരു ദുഖാചരണവുമില്ലായിരുന്നു!!! എന്നാല്ല് അന്ന് കേരളാത്ത്റ്റില്‍ മുന്നറിയിപ്പില്ലാതെ ഹര്‍ത്ഥാല്‍ നടത്തി മതേതരത്വം കാത്ത പാര്‍ട്ടി (സദ്ദാം കമ്യൂണിസ്റ്റുകളേ കൂട്ടക്കൊല ചെയ്തവനാണെങ്കിലെന്ത്? മുസ്ലീമല്ലേ???വോട്ട്ബാങ്ക്!!!)

    5) പൊതുസിവില്‍ കോഡിനെ എതിര്‍ക്കുuന പാര്ര്ട്ടി...ഇന്ത്യയിലെ എല്ലാ ജനങ്gങളും തുല്യരല്ല എന്ന് അതിലൂടെ ശക്തീയുക്തം വാദിച്ച പാര്‍ട്ടി!!!

    അതേ ഈ പാര്‍ട്ടി!!! ഈ പാര്ര്ട്ടി മാത്രമാകുന്നു യഥാര്‍ത്ഥ മതേതരര്‍!!!! ഒരേഉഒരിന്ത്യ , ഒരൊറ്റ ജനത എന്നും അഖണ്ഡഭാരതം എന്നും പ്രാര്‍ഥിക്കുന്ന സംഘം വര്‍ഗീയര്‍ തന്നെ!!!

    പിന്നെ റോബ്ബിയുടെ കണ്ടെത്തലുകള്‍ ഇനിയുമുണ്ടെന്നേ!!!രാജീവിനതു ഉപയോഗപ്പെടും!!!

    1) പാര്‍ലമെന്റ് ആക്രമിച്ചത് സംഘപരിവാര്‍
    2) സ്വാതന്ത്ര്യം മുതല്‍ ഇന്നു വരെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കുന്നതും സംഘപരിവാര്‍
    3) കാര്‍ഗില്‍ യുദ്ധം ഇന്ത്യന്‍ സേനയും സംഘപരിവാറും തമ്മിലായിരുന്നു!! (പാകിസ്ഥാന്‍ കീഴടങ്ങല്‍ പ്രമേയം ഒപ്പുവച്ചാലും നമ്മള്‍ സമ്മതിക്കില്ലെന്നേ...അത് സംഘ്പരിവാര്‍ ഒത്തുകളി തന്നെ!!!)

    4) അക്ഷര്‍ധാം, സിമി , അഹമ്മദാബാദ്, മഡ്ഗാവ്!!! ഒക്കെ സംഘപരിവാര്‍ തന്നെ!!!

    പക്ഷേ എന്ത് ചെയ്യാനാ, മതേതര കമ്യൂണിസ്റ്റ് സംസ്ഥാaഅ പോലീസു പോലും അറസ്റ്റ് ചെയ്യ്യുന്ന ഭീകരരെല്ലാം മുസ്ലീങ്ങള്‍!! (മുസ്ലീങ്ങള്‍ എല്ലാം ഭീകരരെന്ന് ഒരിക്കലും പറായില്ല, എന്നാല്‍ അവരെ മതത്തില്‍ നീന്ന് അകറ്റുന്നതിനു പകരം പാവം മുസ്ലീം സഹോദരങ്ങളിലേക്ക് കൂടി ആ വിഷം കുത്തിവയ്ക്കാന്‍ ഭീകരരെ സഹായിക്കയാണ്‍ ഈ കൂസിസ്റ്റുകള്‍ എന്ന് കാണുമ്പ്പോള്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ???)

    എന്തോ ഭാഗ്യം!! ചൈനാ യുദ്ധം സംഘപരിവാറിന്റേതാണേന്ന് ഇതു വരെ പറഞ്ഞു കേട്ടില്ല!!! അന്ന് ഇന്ത്യന്‍ സേനയ്ക്ക് സഹായം കിട്ടാതിര്രിക്കാന്‍ ഹ്ഹര്‍ത്താലുകളും ബന്ദും നടത്തിയ ഈ രാജ്യസ്ന്നേഹികളായ കമ്യൂണിസ്റ്റുകളെ എതിര്‍ത്ത് ഇന്ത്യന്‍ സേനക്ക് സ്വ്വന്തം ജീവന്‍ കൊടുത്തും സഹായമെത്തിച്ച സ്വയം സേവകരോടുള്ളാ പകയാവും ഇന്നുംകമ്യൂണിസ്റ്റ് സഖാക്കള്‍ക്ക്!!! അത്തോ കമ്യൂണിസത്തിന്റെ ചൂഷണവ്യവസ്ഥിതിയുടെ അടിത്തര അണികളായ ഹൈന്ദവര്‍ ആചൂസ്ഷണം മaനസിലാക്കി കമ്യൂണിസത്തില്‍ നിന്നും പുറാത്ത് വന്നാല്‍ തങ്ങളുടെന് നിലനില്‍പ്പ് അപകടത്തിലാകും എന്ന ബോധമോ!!!ആ ആര്‍ക്കറിയ്റ്റാം!!!

    ഏതായാലും നകുലേട്ടാ, ഇവര്‍ക്കൊക്കെ മറുപടി കൊടുക്കാന്‍ നിന്നാല്‍ നമ്മുടെ ജീവിതം പാഴാകയേ ഉള്ളൂ...

    ചരിക്കാം, നമുക്ക് ലക്ഷ്യത്തിലേക്ക് മുന്നേറാം...അസ്ത്രം തറച്ചതിനെ ലക്ഷ്യമായി കാണാതെ ലക്ഷ്യം നിശ്ചയിച്ച് അസ്ത്രമയായ്ക്കുന്ന്നവരായി മാറുവാന്‍...ഒരൊറ്റ ഭാരതത്തെ പടുത്തുയര്‍ത്താന്‍...ഒരൊറ്റ അഖണ്ഡ ഭാരതത്തെ....

    ജയ് ഹിന്ദ്...

    ReplyDelete
  46. It was the Kashmiri Pandits who were the back bone of Communist party of Kashmir.They always stood for secularism and for spreading the marxist ideology.But we all know what happened later.The next generation of those comrades are now living in the slums of Delhi and adjoining areas.Many of the children of former communists have now taken to begging to fill their stomachs.

    It is really shocking that CPM has never ever talked about the pitiable plight of the Kashmiri Pandits who had formed the bulk of their cadres in the past.However CPM has collected crores of rupees and sent to Palastenians,Iraqis and to people of Cuba.Various media of CPM everyday publish/telecast stories of the pitiable plight of people of Palastine and Iraq.But they have never bothered to to even talk about ,I repeat even talk about the children of their comrades of Kashmir who are now living on the slums.

    You can imagine how the Kashmiri hindus must be feeling when they find that their small request for a piece of land is denied even by their own comrades.Their only solace now is to tell their miseries to Lord Amarnath ,but even that is being denied.

    The situation in Kerala is no different.The children and grand children of many of the comrades of yester years are now finding it very difficult to make both ends meet.Of course CPM has welcomed them as their party cadres.Sadly most of them are mere workers assigned for pasting posters or for wall writings.The plum posts of Area Secretaries and office bearers of various mass and cultural organisations are now occupied by many gulf returned Muslim and Chistian comrades.CPM cites this move as an example for its commitment to secularism and to attract more people from the minority community to the party.But the people with a communist legacy are helpless and suffer in silence.

    Any way thanks for Shri.Nakulan for exposing the double standards of communist parties in general and CPM in particular.

    If you go through the history of Indian communist parties ,you can find that they had always taken anti nationalist stand like they are doing now.During the quit India movement they sided with the British and acted as Informers for the British thus cheating the nationalist movement.It was the Mr.Adhikari who was the leader of the then undevided Communist party who had prepared a comprehensive report highlighting the need for a separate nation for the Muslims namely Pakistan.Even Jinnah's muslim league was not serious about it till then.Commuist party ensured the victory of many of the Muslim League candidates in Sindh and Punjab provinces ,so that the case for Pakistan could be won.The Progressive writers Union and trade union of communist party were strongest in these areas.


    It is because of this reason the cadres of the Muslim League used to shout 'Haske Liye Pakistan,Ladke Lenge Hindustan'.

    After the partition Communist party has send Sajjad Saheer to Pakistan to organise the communist party as its General Secretary.Almost all of the communist leaders were jailed in 1951 after the Rawalpindi Conspiracy case.Thanks to the magnanimity of India ,they were deported to India.

    After Independence the undevided communist party of India did not recognise the freedom which we got after centuries of struggle.They said the power was handed over from foreign bourgeois to Local bourgeois and they observed Independence day as a black day.Later they aligned with USSR and we all know that they constantly received crores of roubles from Russia to implement their secret designs in India and to influence India's policy towards Russia.During the India -China War the communists have aligned with the Chineese.I have read somewhere that they had even called a Bhandh in the India China order to prevent the food and other supplies from reaching the Indian soldiers fighting the Chinese.

    So you can see that the history of communist parties in India is full of treason and double dealings.

    Sadly they have not changed their policies even now.You can see many examples of their anti-national stand from the recent incidents.

    When India conducted nucleur test ,they opposed it tooth and nail.But when the international community condemned the nucleur test conducted by the Iran ,the CPM and other left parties said Iran has got every right to conduct the nucleur test.

    When Saddan Hussein was hanged they observed a Harthal in Kerala though he eliminated all the communists in Iraq.

    Recently they have aligned with the terrorist organisation NDF and attacked genuine Sanyasis of Kerala.

    They forcefully trimmed the beard and hair of a Sanyasi widely respected by the Hindu Community.

    It is also learned from the comrades working in the gulf that majority of the CPM affiliated organisations in gulf are either controlled by Islamists or NDF.

    There were reports that PUKASA is now controlled by islamists and recently they have made UA Khader as the president of the PUKASA.Although there were many writers who were active members in PUKASA for decades ,the CPM found UA Khader more suitable for the post through he had not written anything from the communist point of view till now.

    In Kannur ordinary hindus are expelled from the party for going to temple but no action was taken when AP Abdullahkutty MP ,Malappuram district secreatary Saidalikutty,Mancheri MP TK Hamsa and UA Khader went for performing their Hajj.

    I have lot to tell about the double standards of the CPM because once I believed and worked for them whole heartedly.But I got disillusioned due these double standards.

    So the stand of CPM on Amarnath issue is no surprise to me.

    ReplyDelete
  47. കാശ്മീരി പണ്ഡിറ്റുകളെ കൊന്നു തള്ളിയപ്പോൾ മിണ്ടാതിരുന്നവർ ഇപ്പൊൾ പഴകച്ചവടം പഴക്കചവടം എന്നു വിലപിച്ചു നടക്കുന്നതു കാണുമ്പൊൾ സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ.

    പഴവുമായി പാക്കിസ്ഥാനിലേക്കു ചെന്നാൽ മതി അവിടെ ഭീകരർ കചവടം നട്ത്തി കാശുമായി പൊക്കോളും.

    ഹിന്ദുക്കളെ എതിർത്തും തീവ്ര വാദികളെ പ്രോത്സാഹിപ്പിച്ചും നടക്കുന്നതിനിടെയാണ് സ്വന്തം പാർട്ടിയിൽ ചില ‘തീവ്ര വാദികൾ’ ഉണ്ടെന്നു മനസ്സിലായത്. ആ തീവ്ര വാദികൾ പണിയുമായി ഇറങ്ങിയിട്ടുണ്ട്.

    അടുത്ത തെരെഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടി തോൽ‌വി 24 കാരാട്ടു തന്നെ പ്രസ്താവിച്ചു കഴിഞ്ഞു.
    ഈ 24 കാരാട്ടു നേതാവിന്റെ കാലത്തു തന്നെ പാർട്ടിയുടെ അവസാനം ഉണ്ടാകും ( മിക്കവാറും പുള്ളി തന്നെ പ്രവചിക്കാൻ സാധ്യത് ഉണ്ട്) എന്നു തൊന്നുന്നു.

    ReplyDelete
  48. സ്പാർക്കും, രാജീവും, രാമചന്ദ്രനുമൊക്കെ കൂടുതൽ എഴുതണം. സംഘപറിവാറിനു പിന്തുണക്കാരെ ലഭിക്കാൻ പ്രത്യെക പ്രചരണം നടത്തേണ്ട ആവശ്യം ഇല്ലാതായി കിട്ടും. - ഇവരുറ്റെ ബ്ലൊഗുകൾ വായിക്കൻ പറഞ്ഞാൽ മതി. കൂസ്സിസ്സം സഹിക്കാൻ വയ്യാതെ അവർ സംഘത്തിനു ജയ് വിളിച്ചൊളും.

    ReplyDelete
  49. During the partition of India ,the then leader of the communist party Harkishan Surjeet went to Kashmir and in a meeting he expressed doubts about the relevance of Art 370 and advocated its repeal.The infuriated muslim comrades started attacking him and he had to take assylum in the house of a Kashmiri Pandit comrade.

    The shocking tale of Communist betrayal of Kashmiri hindus can be read here

    http://ikashmir.net/wailvalley/b2chap14.html

    To know the complete history of Kashmir read this free ebook

    Kashmir:Wale of a Valley by Mohan Lal Koul.

    http://ikashmir.net/wailvalley/index.html


    These are early warnings for the hindus of Kerala.

    ReplyDelete
  50. നകുലന്ജി കമ്മ്യൂണിസ്റ്റ് കാരുടെ കപട മതെതരത്വതിനെ തുറന്നു കാട്ടുന്ന പോസ്റ്റിനു അഭിനന്ദനങ്ങള്‍ ..
    ഇതൊന്നും അവരുടെ കാര്യത്തില്‍ പുത്തരി അല്ലല്ലോ.. കമ്മ്യൂണിസ്റ്റ് കാരെ കൂട്ടക്കൊല ചെയ്തു കമ്മുനിസ്റ്റ്‌ പത്രം നിരോധിച്ച സദ്ദാം ഹുസൈന് വേണ്ടി ഹര്‍ത്താല്‍ നടത്തിയ മതെതരക്കാര്‍ ഇതില്‍ അപ്പുറവും ചെയ്യും .. ഒരു തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ ദേശാഭിമാനി കയ്യില്‍ പിടിച്ചിരിക്കുന്ന സദ്ദാം ഹുസൈനെ അച്ചടിക്കാന്‍ യാതൊരു ഉളുപ്പുമില്ലായിരുന്നു ഇവര്‍ക്ക് ..
    കഷ്ടം എല്ലാം ഒരു പിടി വോട്ടിനു വേണ്ടി

    പണ്ട് വിഭജന കാലത്ത് കേരളത്തില്‍ മലബാറില്‍ കേട്ട ഒരു മുദ്രാവാക്യം ഉണ്ട്ട് ..
    " പത്ത് അണക്ക് കത്തി വാങ്ങി കുത്തി നേടും പാകിസ്ത്താന്‍ " .. അവര്‍ക്കൊക്കെ സ്വാതന്ത്ര്യ സമര മാപ്പിള കാര്‍ഷിക ലഹളയുടെ പെന്‍ഷന്‍ വാങ്ങി കൊടുത്ത് ആദരിച്ച പാരമ്പര്യവും ഇവര്‍ക്ക് സ്വന്തം ..
    എല്ലാം അടവ് നയങ്ങള്‍ . നമ്മുടെ ബുദ്ധി ജീവി സെക്കുലര്‍ വാദികള്‍ പിന്നെയും പറയും ..
    സവര്‍ണ .. ആര്യ ..ദ്രാവിഡ .... തേങ്ങാക്കൊല .. പ്ഫൂ .. ഉണ്ണിപ്പിള്ള കാറി തുപ്പിയില്ലെന്കിലെ അത്ഭുതം ഉള്ളു ..

    ReplyDelete
  51. @spark
    CPIM has opposed the land Deal. What is wrong in that?
    Is it a REAL people's issue?

    ജനങ്ങളുടെ യഥാര്ത്ഥe പ്രശന്മാല്ലെന്കില്‍ പിന്നെ എന്തിനാണ് CPIM ഇതിലൊക്കെ ഇടപെടുന്നത്‌? അതോ അവര്ക്കു ജനങ്ങളുടെ യധാര്ത് പ്രശ്നങ്ങളില്‍ ഇടപെടാതെ
    ഇതുപോലുള്ള അനാവശ്യ കാര്യങ്ങളില്‍ തലയിട്ടു പ്രഷ്ണമുണ്ടാകുന്നതിനോടാണോ കൂടുതല്‍ ഇഷ്ടം.

    Congress Government just released a BHOOTHAM out of a pot.

    കോണ്ഗ്രസ് അങ്ങനെ ഒരു ഭൂതത്തെ കുടത്തില്‍ നിന്നു വിട്ടെങ്ങില്‍ - അതൊരു ഭൂതമാണെന്ന് നിങ്ങള്ക്ക് പൂര്ണ്മായ വിശ്വാസമുന്ടെന്കില്‍ - പിന്നെ അതെ ഭൂതത്തെ ഉപയോഗിച്ചു ഇപ്പോള്‍ മുതലെടുപ്പ് നടത്തുന്നതെന്തിന്റെ പേരിലാണ്.

    @നകുലേട്ടന്‍

    നകുലേട്ടാ സ്പാര്ക്കി നെ പോലുള്ളവര്ക്ക് മറുപടി എഴുത്തുന്നത് നിര്ത്ത ണം. സ്വന്തമായി എന്തെങ്കിലും പറയാനില്ലാതെ എവിടെ നിന്നെന്കിലും തട്ടിക്കൂട്ടിയെടുത്തു ഇവിടെ ഇടുന്നവര്ക്കും മരുപടിയെഴുതതിരുന്നു കൂടെ.

    ഇവര്ക്കൊ ക്കെ നന്നായി അറിയാം cpim ചെയ്യുന്നത് തെറ്റാണെന്ന്. പക്ഷെ പാര്ട്ടിിയെ തള്ളിക്കളയാന്‍ പറ്റുമോ? പറ്റി എന്ത് തന്തയില്ലായ്മ കാണിച്ചാലും അതിനൊക്കെ ഇന്ക്വിലാബ് വിളിക്കണമല്ലോ. അതൊരു കടമയല്ലേ. അത്രയേയുള്ളൂ. അതുകൊണ്ട് ഇവരെപ്പോലുള്ളവര്ക്ക്് മരുപടിയെഴുതുന്നത് മതിയാക്കാന്‍ ശ്രമിക്കണം.

    ഇവര്ക്ക് സ്വന്തം മനസ്സാക്ഷിയോടെന്കിലും ഈ ഒളിച്ചുകളി ഒഴിവാക്കാമായിരുന്നു.

    സത്യത്തെ അന്ഗീകരിക്കതുമില്ല പോരാഞ്ഞു എവിടെ നിന്നെന്കിലും തട്ടിക്കൂട്ടിയ കുറെ ന്യായങ്ങളുമായി വരും. കാര്യം ഇവരൊക്കെയാണ് യഥാര്ത്ഥ കൂസിസ്റ്റുകള്‍.

    ReplyDelete
  52. നകുലന്‍,

    മനസ്സാക്ഷിയുമായി സംവദിച്ചുകൊണ്ടുതന്നെയാണ് ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ ഇവിടെ എഴുതിയിരിക്കുന്നത്. അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

    ഏകാങ്കനാടകശൈലിയിലുള്ള താങ്കളുടെ വാദഗതികളുമായി സംവദിക്കാന്‍ ബുദ്ധിമുട്ടുണ്ട്.status quo എന്നൊരു പുതിയ വാക്കെങ്കിലും താങ്കള്‍ക്ക് തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷവും.

    എന്റെ ആ ചോദ്യത്തിന് (ഇത്രകാലവും, സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലും... കടും‌പിടുത്തം?) താങ്കള്‍ മറ്റൊരു ചോദ്യമാണ് ഉത്തരമായി തന്നത്. കുറച്ചുകൂടി സൌകര്യങ്ങളാകാം, തീര്‍ത്ഥാടകരുടെ എണ്ണം കൂടിയേക്കാമെന്നതൊക്കെ സമ്മതിച്ചുതരുകയും ചെയ്തിരിക്കുന്നു. അപ്പോള്‍,ഭാവിയിലും കൂടുതല്‍ സ്ഥലവും സ്ഥിരം പാര്‍പ്പിടങ്ങളും മറ്റു സംവിധാനങ്ങളും ആവശ്യമാകില്ലേ എന്നൊക്കെയുള്ള പല മറുചോദ്യങ്ങളും മറ്റുള്ളവര്‍ക്കും ചോദിക്കേണ്ടതായും വരും.

    ഇപ്പോള്‍ വന്നത് അതിനൊന്നുമല്ല. സത്യാനന്ദന്റെ ആ കമന്റു കണ്ടതിന്റെ ഓക്കാനം തീര്‍ക്കാനാണ്.ഓഫ് ടോപ്പിക്ക് ആകും എന്ന് അറിയാമെങ്കിലും എഴുതാതിരിക്കാന്‍ വയ്യ. ക്ഷമിക്കുക.

    It is also learned from the comrades working in the gulf that majority of the CPM affiliated organisations in gulf are either controlled by Islamists or NDF.

    ബെസ്റ്റ് സദാനന്ദാ..സദാനന്ദന്റെ സമയം. ബെസ്റ്റ്..നല്ല ലേണിംഗ്. ഇതുപോലെതന്നെയൊക്കെ തുടര്‍ന്നും ലേണ്‍ ചെയ്യണം. ആ majority of the CPM affiliated organisations ന്റെ പേരൊന്നു തരണേ തമ്പുരാനേ.

    ഇനി, ദാ, അടുത്തത്..

    There were reports that PUKASA is now controlled by islamists and recently they have made UA Khader as the president of the PUKASA.Although there were many writers who were active members in PUKASA for decades ,the CPM found UA Khader more suitable for the post through he had not written anything from the communist point of view till now.

    ശരിയാണ്. പുകാസയെ ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്, ഒസാമ ബിന്‍ ലാദനും സവാഹിരിയുമാണ്. അതല്ലെങ്കില്‍, ഒരു എം.ടി.വാസുദേവന്‍ ‘നായരെ’യോ, വിഷ്ണുനാരായണന്‍ ‘നമ്പൂതിരി’യെയോ, പ്രസിഡന്റാക്കാമായിരുന്നില്ലേ അല്ലേ. പുകാസ അംഗമാണോ അല്ലയോ എന്നൊന്നും അത്ര കാര്യമാക്കാനില്ലല്ലോ അല്ലേ?. അപ്പോള്‍ ഇത്രകാലവും കമ്മ്യൂണിസ്റ്റുകരെക്കുറിച്ച് ഒന്നുമെഴുതാതിരുന്ന ഒരാളെ പിടിച്ച് പ്രസിഡന്റാക്കണമെങ്കില്‍, ഈ സി.പി.എമ്മിന്റെ ഒരു ഉളുപ്പില്ലായ്മ.

    നകുലാ,

    “ജയ്‌ ബോലോ ..ജയ്‌ ബോലോ .. ജയ്‌ ജയ്‌ ബോലോ ബി.ജെ.പി..
    ബോലോ ഭാരത്‌ മാതാ കീ ജയ്‌!”..ഇങ്ങനെ മുദ്രാവാക്യം വിളിച്ചതുകൊണ്ടൊന്നുമായില്ല. ഒരു ത്രിശൂലവുമായി ചെന്ന്, ഇത് വിളിക്കാത്തവരെയൊക്കെ പീസ് പീസാക്കണം. ഗര്‍ഭസ്ഥശിശുക്കളെവരെ.

    ഏതായാലും സദാനന്ദനെ ഞാന്‍ സമ്മതിച്ചുതന്നിരിക്കുന്നു. ഇങ്ങനെയൊരു ദേഹത്തെ ഈ വിധത്തിലെങ്കിലും കാണാന്‍ കഴിഞ്ഞതുകൊണ്ട്, എന്റെ ആയുസ്സ് കുറഞ്ഞുകിട്ടുമെന്നുറപ്പായി.

    കെ.പി.എസ് - താങ്കള്‍ നിരാശപ്പെടുത്തുന്നു. നകുലനോ, നിരഞ്ജനോ പറയുന്ന രീതിയിലുള്ള ദേശാഭിമാനരതീമൂര്‍ച്ഛയുടെ വാദങ്ങളെങ്കിലും ഞാന്‍ പ്രതീക്ഷിച്ചു. അതും ഇല്ല. പതിവുപോലെ ‘ആരും, ഒന്നും, എവിടെയും നന്നാവില്ല, ഇതെന്തൊരു ലോകം ഭഗവാനേ”" എന്ന ആ അഴകൊഴമ്പന്‍ രീതി. പിന്നെ, ഇടത് വലത് എന്ന സങ്കല്‍പ്പം വന്നത്, ഫ്രാന്‍സില്‍‌നിന്നാണ്. റഷ്യയില്‍ നിന്നല്ല.

    കുതിരവട്ടന്‍, സാക്ഷി, കൃഷ്, നിരഞ്ജന്‍, ആദിയായ ‘ആസേതുഹിമാചല‘മുള്ള എല്ലാ മഹത്തുക്കള്‍ക്കും നന്ദി.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  53. രാജീവേ..

    ഇതിങ്ങ്ഗനേ വരൂ എന്നെനിക്ക് നന്നായീ അറിയാ‍മായിരൂന്നു!!! അല്ലെങ്കിലും മാര്‍ക്ക്സിസ്റ്റ് ബുജികളുടെ സ്ഥിരം പരിപാടിയാണല്ലോ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുക എന്നത്!!!

    ചോദിച്ച ചോദ്യങ്ങളുമായി ഒരൊറ്റ റഫറന്‍സുമില്ല!!! മറുപടി കളിയാക്കല്‍ മാത്രമാകരുത്, അതല്ല എന്നു തെളിയിക്കാന്‍ എന്തെങ്കിലും റഫറന്‍സു കൂടി നല്‍കേണ്ടേ രാജീവേ???

    അപ്പോ ഒന്നു ഹോദിച്ചോട്ടെ രാജീവേ????

    അമര്‍നാഥ് തീര്‍ത്ഥാടകര്‍ കുuഉടും, അതിനാല്‍ അവര്‍ക്ക് ഭൂമിവിട്ടുകൊടുക്കരുത്!!!

    സ്റ്റേറ്റ് ചെലവില്‍ ഹജ്ജ് ഹൌസുകള്‍ പണിഞ്ഞിറക്കുന്നത് അപ്പോ ശരിയോ തെറ്റോ????

    ഇതിനൂ താങ്കള്‍ ഉത്തരം തരില്ല എന്നറിയാം എങ്കിലും...

    അല്ലെങ്കിലും ഹജ്ജ്ജ് ഹൌസ് മതേറ്റരവും അമര്‍നാഥ് തീര്‍ത്ഥാടകര്‍ വര്‍ഗീയവാദികളും ആണല്ലോ!!! അല്ലേ!!!

    എന്റെ നകുലേട്ടാ, ഇനിയ്നെങ്കിലും ഇത്തരം പാ‍ാഴുകaക്ക് മറുപടി നല്‍കാതിരിക്കൂ, വായനക്കാര്‍ക്ക് ഇവരുടെ ഒക്കെ ബ്ലോഗിലേക്കുള്ളാ ലിങ്കുകള്‍ മാത്രംനല്‍കിയാല്‍ മതിയാകും!!!

    കാര്‍ഗില്‍ യുദ്ധാത്തിന്റെ സത്യാവസ്ഥകണ്ടെത്തിയ ആള്‍ക്കാരല്ലേ...അല്പം ബുദ്ധിയുള്ള വായനക്കാര്‍ക്ക് (അല്പമെങ്കിലും മ്ബുദ്ധി സ്വതന്ത്രമായുള്ളവര്‍ക്ക്) ഇവരുടെ ബ്ലോഗുകള്‍ വായിച്ചാല്‍ കാര്യം മനസില്ലാകും!!!

    ReplyDelete
  54. പ്രിയ നകുലന്‍ ഭായ്,

    പല കാര്യങ്ങളിലും ഇടപെട്ടുള്ള താങ്കളുടെ കുറച്ച് പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട് (പലരേയും പോലെ കമന്റാറില്ലായിരുന്നു. പക്ഷേ ഈ പോസ്റ്റ് വളരെ അഭിനന്ദനമര്‍ഹിക്കുന്നു).
    പ്രകോപനപരമായ ഭാഷ ഒഴിവാക്കി പക്വതയോടെ കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന താങ്കളുടെ ശൈലി വളരെ നല്ലത്.
    അവതരണഭംഗിയും പ്രശം‌സാര്‍ഹം.

    താങ്കളുടെ ഈ പോസ്റ്റിലെ നിലപാടുകളോട് പൂര്‍ണമായി യോജിയ്ക്കുന്നു.
    ആര്‍ക്കും മനസിലാകുന്ന തരത്തില്‍ സിമ്പിളായി, ചൂടാകാതെ കാര്യങ്ങള്‍ പറയുന്ന ഭായിക്ക് ഒരു പ്രണാമം.
    :-)
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

    ReplyDelete
  55. കാടും പടലും തല്ലല്ലേ രാജീവേ. ഓക്കാനമൊക്കെ മാറിയിട്ട് പതിയെ മറുപടി പറഞ്ഞാലും മതി. എന്റെ ചോദ്യം ഒന്നു കൂടി പേസ്റ്റ് ചെയ്യുന്നു.

    ചുരുക്കിപ്പറഞ്ഞാല്‍ ചോദ്യം ഇത്രയേ ഉള്ളൂ.ഒളിഞ്ഞും തെളിഞ്ഞും പ്രതിഷേധത്തില്‍ പന്കെടുക്കുന്ന മറ്റുള്ളവരുടെ എതിര്‍പ്പിനു കാരണം താഴെ പറയുന്നതാണ്‌. അതില്‍ വല്ലതുമാണോ സിപിഎം എതിര്‍ക്കാനുള്ള കാരണം അതോ മറ്റു വല്ലതുമാണോ? മറ്റു വല്ലതുമാനെന്കില്‍ അത് വ്യക്തമാക്കുമോ?
    1. ഡെമോഗ്രഫി അട്ടിമറിക്കാനുള്ള ശ്രമത്തിനെ എതിര്‍ക്കുന്നു.
    2. പരിസ്ഥിതി പ്രശ്നം(വനഭൂമി).
    3. ദേശീയത വളര്‍ത്താനുള്ള ശ്രമത്തിനെ എതിര്‍ക്കുന്നു.

    സത്യമായിട്ടും അറിയാന്‍ പാടില്ലാതെ ചോദിക്കുന്നതാ. എന്തായിരുന്നു സിപിഎമ്മിന്റെ ഉദ്ദേശം?

    ReplyDelete
  56. രാജീവ് ..അദ്ഭുതമില്ല .. എന്തിനാണ് ഇരട്ടത്താപ്പ് .. വര്‍ഗീയതയെ മതത്തിനുപരി ആയി എതിര്കേണ്ടതല്ലേ ??.. പണ്ട് ഒരു ചര്‍ച്ചയില്‍ ഒരു സഖാവ് പറഞ്ഞ പോലെ ..ഗുജറാത്തില്‍ മരിച്ചത് മുസ്ലിങ്ങള്‍ .. അതിനു നമുക്ക് കണക്കുണ്ട് .. കാശ്മീരില്‍ മരിക്കുന്നതും സാംസ്കാരിക ഉണ്മൂലനതിനു വിധേയമാകുന്നതും മനുഷ്യര്‍ .. ഹോ ഹോ ..

    പാലസ്തീനിലെ വിഷമതകള്‍ നമ്മള്‍ കാണും .. അവര്‍ക്ക് വേണ്ടി പൈസ പിരിക്കും .. കാശ്മീരില്‍ നിന്നും ഓടിപ്പോരേണ്ടി വന്നവരെ നമ്മള്‍ കാണില്ല .. കാരണം അവര്‍ .. മനുഷ്യര്‍ അല്ല .. ഹിന്ദു ആണ് .. അത് തന്നെ കാരണം ..

    ഭാരത ചരിത്രത്തിലെ മറ്റൊരു കലാപത്തിന്റെയും ഓര്മ സഖാക്കള്‍ അയവിരക്കില്ല .. അവര്‍ക്ക് ഒര്മയുള്ളത് ഗുജറാത്ത് കലാപം മാത്രം.. ഇനി എത്ര വര്ഷം കഴിഞ്ഞാലും ,കലാപത്തിന്റെ മുറിവുകള്‍ ഗുജറാത്തില്‍ നിന്നും മാഞ്ഞു പോയാലും സഖാക്കള്‍ അത് മറക്കാന്‍ അനുവദിക്കില്ല .. എന്നാല്‍ അല്ലെ നൂന പക്ഷ രക്ഷകര്‍ ആകൂ..

    ReplyDelete
  57. പ്രിയ രാജീവ് ,

    സര്‍വ്വരും അഥവാ ഇനിയും വിശാലമായി പറഞ്ഞാല്‍ സര്‍വ്വ ജീവജാലങ്ങള്‍ക്കും സ്വന്തമാണീ ഭൂമിയെന്നോ അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരു താല്‍ക്കാലിക രംഗവേദിയോ മറ്റോ ആണീ ഭൂമിയെന്നുമൊക്കെയുള്ള മുടിഞ്ഞ ഫിലോസഫി ചിന്തകളെ കലശലായി ബാധിച്ചത് കൊണ്ടാണ് എന്റെ അഴകൊഴുമ്പന്‍ വാദങ്ങള്‍ കൊണ്ട് എനിക്ക് എല്ലാവരേയും നിരാശപ്പെടുത്തേണ്ടി വരുന്നത് , ക്ഷമിക്കുക !

    സി.പി.ഐ.(എം.)പ്രത്യേകിച്ചും ഇടത് പക്ഷങ്ങള്‍ പൊതുവേയും സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളും , ഫലത്തില്‍ മുസ്ലീം മതമൌലിക വാദത്തിനനുകൂലമായതെന്ന് തോന്നിപ്പോകുന്ന രാഷ്ട്രീയനിലപാടുകളുമാണ് ഇവിടെ പലരും ചോദ്യം ചെയ്യുന്നത് . അതില്‍ കാര്യമുണ്ട് . അതിന് യുക്തിസഹമായ മറുപടി പറയാന്‍ രാജീവിനും കഴിയുന്നില്ല .

    മതേതരത്വം എന്ന് പറയുമ്പോള്‍ എല്ലാ സമുദായങ്ങളേയും തുല്യമായി കാണേണ്ടേ . ഇവിടെ ന്യൂനപക്ഷങ്ങള്‍ എന്ന പേരില്‍ മുസ്ലീം സമുദായത്തിന് ലഭിക്കുന്ന പരിഗണനകളുടെ വിപരീതാനുപാതത്തില്‍ അവഗണന തങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ബോധം ഹിന്ദു മതത്തില്‍ പെട്ടവരുടെ മനസ്സില്‍ ഉണ്ടാകാതെ നോക്കാനും ശ്രദ്ധിക്കേണ്ടേ ? ഇസ്ലാം മത വിഭാഗങ്ങള്‍ മറ്റ് പല ഇസ്ലാം രാജ്യങ്ങളിലെക്കാളും സുരക്ഷിതരായും സമാധാനപരമായും ഇവിടെയാണ് ജീവിക്കുന്നത് എന്ന് ഇവിടെയുള്ള മുസ്ലീം സഹോദരന്മാര്‍ സമ്മതിക്കുന്നു . ഹിന്ദു എന്ന വാക്ക് ഉച്ചരിച്ചാല്‍ തന്നെ അതില്‍ സംഘപരിവാര്‍ ആപത്ത് ആരോപിക്കുന്ന ശീലം ശരിയാണോ ? അത്തരം ആരോപണങ്ങളാണ് ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്താന്‍ പര്യാപ്തമാവുക എന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു . സാധാരണ സാഹചര്യങ്ങളില്‍ ഹിന്ദു - മുസ്ലീം മതങ്ങളില്‍ പെട്ടവര്‍ ഏകോദരസഹോദരങ്ങളെപ്പോലെയാണ് ജീവിയ്ക്കുന്നത് എന്ന് മലപ്പുറം ജില്ലയില്‍ ചില ദിവസങ്ങള്‍ താമസിക്കാനിട വന്നപ്പോള്‍ എനിക്ക് മനസ്സിലായിട്ടുണ്ട് .

    കമ്മ്യൂണിസ്റ്റുകാര്‍ എന്ത് പ്രശ്നങ്ങളെയും യാന്ത്രികമായാണ് സമീപിക്കുന്നതും വിലയിരുത്തുന്നതും എന്ന് എല്ലാവരും പറയുന്ന കാര്യമാണ് . അത്തരത്തില്‍ പെട്ട ഒരു ആരോപണമാണ് സംഘപരിവാറോ അല്ലെങ്കില്‍ ബി.ജെ.പി.യോ മുസ്ലീമിങ്ങളുടെ ശത്രുക്കളാണെന്നത് . മുസ്ലീം ലീഗും ജമാ-അത്തേ ഇസ്ലാമിയുമൊക്കെ പ്രവര്‍ത്തിക്കുന്ന പോലെ തന്നെയാണ് ഇവിടെ സംഘപരിവാര്‍ സംഘടനകളും ബി.ജെ.പി.യും പ്രവര്‍ത്തിക്കുന്നത് . ഈ സംഘടനകള്‍ ഭീകരവാദികളോ തീവ്രവാദികളോ അല്ല . മുസ്ലീമിങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു പ്രത്യയശാസ്ത്രം അവര്‍ക്കുണ്ടായിപ്പോയി എന്നത് അത്രമാത്രം കുറ്റകരവുമല്ല . മാത്രമല്ല സി.പി.എം. പോലും ആവശ്യം വന്നപ്പോള്‍ ജനസംഘത്തേയും ആറെസ്സെസ്സിനേയും ആശ്രയിച്ചിട്ടുണ്ട് . ഞാന്‍ ഇതൊക്കെ സംഘപരിവാര്‍ സംഘടനകള്‍ക്ക് വക്കാലത്തായി പറയുന്നതല്ല . പ്രലോഭിപ്പിച്ചും സമ്മര്‍ദ്ധം ചെലുത്തിയും മതപരിവര്‍ത്തനത്തിന് ആളുകളെ വിധേയരാക്കി എണ്ണം കൂട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്തവരാണ് ഹിന്ദു മതക്കാര്‍ . അവര്‍ മറ്റൊരു മതക്കാര്‍ക്കും ഭീഷണിയാവുകയില്ല . ആ ആനുകൂല്യം അവര്‍ക്ക് നല്‍കുക .

    വ്യക്തിപരമായി ഞാന്‍ ഈശ്വര വിശ്വാസിയോ അമ്പലങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നവനോ അല്ല . ദൈവം ഉണ്ടെന്നും ആ ദൈവം സര്‍വ്വശക്തനും സര്‍വ്വ വ്യാപിയുമാണെന്നും വിശ്വാസികള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ ഇങ്ങനെ ബഹളം വെച്ച് , തിക്കും തിരക്കും കൂട്ടി തീര്‍ത്ഥയാത്ര പോകേണ്ടെന്നും മനസ്സ് ശുദ്ധമാണെങ്കില്‍ അവരുടെ ദൈവം അവരവരുടെ മനസ്സില്‍ തന്നെ ഉണ്ടാവുമല്ലോ , നില്‍ക്കുന്ന സ്ഥലത്ത് നിന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാമല്ലോ എന്നുമാണ് എന്റെ അഭിപ്രായം . പരിശുദ്ധമായ മനസിനേക്കാളും പാവനമായ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമുണ്ടാവാന്‍ വഴിയില്ല . കറ പുരണ്ട മനസ്സുമായി ഒരു ഭക്തന്‍ എവിടെ തീര്‍ത്ഥാടനം പോയാലെന്ത് ? പക്ഷെ ഒരു പൌരന്‍ എന്ന നിലയില്‍ മുസ്ലീം സഹോദരന്മാര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ ലഭിക്കുന്ന അതേ സൌകര്യങ്ങള്‍ ഹൈന്ദവ വിശ്വാസികള്‍ക്കും ലഭിക്കണം എന്ന് ഞാന്‍ പറയും .

    ഞാന്‍ നീട്ടുന്നില്ല . എന്റെ ഈ നിരീക്ഷണങ്ങള്‍ അഴകൊഴമ്പന്‍ മാത്രമല്ല അറുബോറ് കുടിയാണെന്ന് രാജീവിന് മാത്രമല്ല നകുലനടക്കം എല്ലാവര്‍ക്കും തോന്നും . ആയതിനാല്‍ എന്റെ വരികള്‍ അവഗണിച്ചു കൊണ്ട് ചര്‍ച്ച തുടരുക !

    ReplyDelete
  58. രാജീവ് സഖാവ്,
    ഓക്കാനിച്ചാൽ മാത്രം പോരാ നന്നായി ശർദ്ദിച്ചു കള. ആ ശൂലവും ഗർഭവും ഒക്കെ മാറട്ടെ. എന്നീട്ടു ഇടതന്മാർ ഒരിക്കലും നിലനിൽക്കാത്ത ഒരു പ്രത്യയ ശാസ്ത്രത്തിനു( ശാസ്ത്രമാണോ?) വേണ്ടി ലോകമെമ്പാടും കൊന്നു തള്ളിയവരുടെ കണക്കൊന്നെടുത്തു നോക്കു്. ചെറിയൊരാശ്വാസം കിട്ടും.

    ReplyDelete
  59. Rajeeve Chelanat said...
    കെ.പി.എസ് - താങ്കള്‍ നിരാശപ്പെടുത്തുന്നു. നകുലനോ, നിരഞ്ജനോ പറയുന്ന രീതിയിലുള്ള ദേശാഭിമാനരതീമൂര്‍ച്ഛയുടെ വാദങ്ങളെങ്കിലും ഞാന്‍ പ്രതീക്ഷിച്ചു. അതും ഇല്ല. പതിവുപോലെ ‘ആരും, ഒന്നും, എവിടെയും നന്നാവില്ല, ഇതെന്തൊരു ലോകം ഭഗവാനേ”" എന്ന ആ അഴകൊഴമ്പന്‍ രീതി. പിന്നെ, ഇടത് വലത് എന്ന സങ്കല്‍പ്പം വന്നത്, ഫ്രാന്‍സില്‍‌നിന്നാണ്. റഷ്യയില്‍ നിന്നല്ല.


    എന്തരു രാജീവണ്ണാ ഇത്. കെ പി എസ്സ് അദ്ദെഹത്തിന്റെ നിലപാടു വളരെ വ്യക്ത്മായി പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങൽ പക്ഷെ ഒന്നും പറയാതെ രാമചന്ത്രന്റെ ഇല്ലത്ത നിലപാടുകൾക്കു പിന്തുണ പ്രഖ്യാപിച്ച് ഓക്കനിച്ചു പോകുകയാണല്ലൊ.

    നിങ്ങളുടെ ബ്ലൊഗ്ഗിൽ കുറെ കപട ബുദ്ധിജീവികൾ വന്നു ഓശാന പാടുന്നതു പോലെയല്ല ഇവിടെ. നിങ്ങളുടെ കപടത ശ്രീ നകുലൻ ഇവിടെ തുറന്നു കാട്ടിയിരിക്കുന്നു. അതിനെതഇരെ ഒന്നും പറയാനില്ലാതെ ഓക്കനം കാറിത്തുപ്പൽ എന്നെല്ലാം പറഞ്ഞാൽ അതു ഇവിടെ വിലപ്പൊവില്ലാ.

    ReplyDelete
  60. Rajeeve Chelanat said...കുതിരവട്ടന്‍, സാക്ഷി, കൃഷ്, നിരഞ്ജന്‍, ആദിയായ ‘ആസേതുഹിമാചല‘മുള്ള എല്ലാ മഹത്തുക്കള്‍ക്കും നന്ദി.

    ശ്ശോ.. ഇവന്മാരെക്കൊണ്ടു വലിയ ശല്ല്യമായി അല്ലെ.
    നമ്മൾ ഓരൊന്നു പറഞ്ഞ് ഒപ്പിച്ചു വരുംബൊൽ ഇവന്മാർ അതു കേറി കുളമാക്കുന്നു.

    ആസേതു ഹിമാചലം എന്നൊക്കെ പ്പറയുന്നതു നമുക്കു ചേർന്നതാണൊ.

    കഴുത -- ------- തീർക്കും എന്നു പറഞ്ഞതുപോലെ നമ്മൾ ഈ കമ്മ്യ്ണിസ്റ്റ് വിരുദ്ധ അമേരിക്കൻ അനുകൂല രാജ്യത്ത് ( ഗൾഫാണു സ്ഥലം ശരി അത്താണ് നിയമം) ബ്ലൊഗ്ഗ് എഴുതിയാണു നമ്മുടെ സോഷ്യലിസ്റ്റു കപട മതേതരത്വ ത്വര തീർക്കുന്നത്.
    പ്ലീസ്സ് ശല്ല്യപ്പെടുത്താതെ.

    ReplyDelete
  61. mljagadees,
    ഒരാഴ്ചമുമ്പ് താങ്കളോട്‌ ഇങ്ങനെ പറയേണ്ടി വന്നിരുന്നു:-
    "ദൈവവിശ്വാസികൾ ഈ ഭൂമി വേണ്ടെന്ന് പറഞ്ഞ് ശരിക്കും ദൈവത്തെ പ്രാപിക്കാനുള്ള സമാധാനപരവും ത്യാഗപൂർണ്ണമായതുമായ ഒരു തീരുമാനമെടുക്കണം " എന്ന നിർദ്ദേശത്തോടു യോജിക്കുന്നു. പക്ഷേ, ഇതുവരെ അത്തരമൊരു സമാധാനപരവും ത്യാഗപൂർണ്ണവുമായ തീരുമാനമെടുത്ത് ദൈവത്തെ പ്രാപിച്ചത് ആകെ ഒരാൾ മാത്രമേയുള്ളൂ. കുൽദീപ് കുമാർ ദോഗ്ര. ഇനിയും കുറേപ്പേർ കൂടിയെങ്കിലും തയ്യാറായേക്കുമായിരിക്കും. നോക്കാം.

    ആ പറഞ്ഞതു സത്യമായി. ഇതാ ഒരാൾ കൂടി സമാധാനപരവും ത്യാഗപൂർണ്ണവുമായ തീരുമാനം എടുത്തിട്ടുണ്ട്‌.

    മാതൃഭൂമി വാർത്ത ചുവടെ.

    “അമര്‍നാഥ്‌ തീര്‍ഥാടനത്തിനു ഭൂമി വിട്ടുകൊടുത്തത്‌ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ജമ്മുവില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ വ്യാഴാഴ്‌ച ഒരാള്‍ ആത്മഹത്യ ചെയ്‌തു. ഡോ. ബല്‍വന്ത്‌ ഖജൂരിയ എന്ന എഴുപതുകാരനാണ്‌ പ്രക്ഷോഭസ്ഥലത്തെത്തി വിഷം കഴിച്ചു മരിച്ചത്‌. തന്റെ സ്വത്ത്‌ അമര്‍നാഥ്‌ ക്ഷേത്ര ബോര്‍ഡിന്‌ കൈമാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ആത്മഹത്യാകുറിപ്പ്‌ ഖജൂരിയയുടെ കീശയില്‍നിന്നു കിട്ടിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം അദ്ദേഹം സമരസമിതിക്ക്‌ 1000 രൂപ സംഭാവന ചെയ്യുകയുമുണ്ടായി. ജൂലായ്‌ 23ന്‌ മറ്റൊരു സമരക്കാരന്‍ ആത്മഹത്യ ചെയ്‌തിരുന്നു.”

    മറുവശത്ത്‌ - കാശ്മീരിൽ പ്രക്ഷോഭം നടത്തുന്നവർ കൊല്ലപ്പെടുന്നതും വാർത്തയിലുണ്ട്‌. ഹുറിയത്തിന്റെയോ ഒക്കെ അനുകൂലികളെന്നു തോന്നിയ്ക്കുന്നവർ “പ്രകടനം” നടത്തുന്ന ഒരു ചിത്രമടക്കം മാതൃഭൂമി വാർത്ത ഇവിടെ. ചുവപ്പു ഷർട്ടിട്ടയാൾ സി.പി.എം. പ്രതിനിധിയായിരിക്കുമോ എന്തോ? എന്തായാലും ആ വാർത്തയും ഫോട്ടോയുമൊക്കെ ഇപ്പോളേ കണ്ടു വയ്ക്കുന്നതാണു നല്ലത്‌. സംഘപരിവാർ അക്രമങ്ങളുടെ “നഖചിത്രം“ എന്നോ മറ്റോ പറഞ്ഞ്‌ പിന്നീട്‌ ഏതെങ്കിലും പാർട്ടിമുഖപത്രത്തിൽ വന്നാൽ അപ്പോൾ തിരിച്ചറിയാമല്ലോ.

    ReplyDelete
  62. വിചാരമേ,
    ആ ‘കോളൻ‘ കഴിഞ്ഞുള്ള ബ്രായ്ക്കറ്റ്‌ ചിഹ്നം സത്യത്തിൽ ഇടത്തേയ്ക്കോ അതോ വലത്തേയ്ക്കോ വളയേണ്ടത്‌ എന്നൊരു സംശയം.

    ReplyDelete
  63. ഡേയ് ചേലനാട്ടേ
    മതിയെടോ തന്റെ ഗീര്‍‌വ്വാണം. എന്തു പറഞ്ഞാലും അവന്റെയൊരു ശൂലവും ഗര്‍ഭ്സഥ ശിശുവും. ജമ്മുകാസ്മ്മീരായാലും കണ്ണൂരായാലും നേരെ പൊയ്കോണം ഒരു ഗുജറാത്തിലെ ഗര്‍ഭസ്ഥശിശുവിലോട്ട്!.
    ഏതെങ്കിലുമൊരുത്തന്‍ പടച്ചുവിട്ട കഥയിലള്ളിപ്പിടിച്ചിരുന്നോണം എല്ലാ ലോകപ്രശ്നങ്ങള്‍ക്കും ഒരൊറ്റ മറൂപടി...ഗുജറാത്ത്, ശൂലം, ഗര്‍ഭ്സഥ സിസു.
    എന്താടോ താന്‍ അവിടെ നിര്‍ത്തികളഞ്ഞത്? പത്ത് പതിനഞ്ച് ബോംബ് പൊട്ടി ഈയിടെ ഗുജറാത്തില്‍ ചിതറിക്കിടക്കുന്ന ജീവനുണ്ടായിരുന്ന ശിശുക്കളേയും മനുഷ്യരേയും താന്‍ കണ്ടില്ലേ?
    അതിനു മുന്‍പ് രാജസ്ഥാനില്‍ പൊട്ടിച്കിതറീയ കുറേ ജീവനുള്ള ശിശുക്കളെ കണ്ടില്ലേ? അതോ താന്‍ ഗര്‍ഭസ്ഥ സിസുക്കളില്‍ സ്പെഷ്യലൈസേഷന്‍ നടത്തിയിരിക്കുകയാണോ?
    ഓ അത് ഇന്ത്യയുടെ അമേരിക്കന്‍ നയത്തിന്റെ സ്വാഭാവിക പരിണാമമായിരിക്കുമല്ലേ..
    ചെറ്റത്തരം പറയുന്നതിലും വേണമതിര്.
    കൂസിസം പ്രസംഗിക്കാതെ പോയി പണി നോക്കടെയ്. തന്നെപ്പോലുള്ളവരെക്കൊണ്ട് മുസ്ലീങ്ങള്‍ക്കും ഗുണമില്ല, ഹിന്ദുക്കള്‍ക്കും ഗുണമില്ല, ലോകത്താര്‍ക്കും ഗുണമില്ല. നാട്ടാരോട് കള്ളം പറഞ്ഞ് വാദിച്ച് നില്‍ക്കാം..മനസാക്ഷിയോട് താനെന്ത് പറയും!

    ReplyDelete
  64. The shocking tale of Communist betrayal of Kashmiri hindus can be read here:-

    KASHMIRI PANDITS AND COMMUNIST BETRAYAL

    To know the complete history of Kashmir, read this free ebook:-

    Kashmir:Wale of a Valley by Mohan Lal Koul

    ReplyDelete
  65. വർമ്മേ, ചേലനാട്ടിന്റെയൊക്കെ പിന്നാലെ പോകുകയും അതേ ഭാഷയിൽ മറുപടികൊടുക്കുകയും ചെയ്യണോ? ഇവിടെ അമർനാഥിനേപ്പറ്റി സംസാരിക്കാം. ഉത്തരം മുട്ടുമ്പോളല്ലേ അവരൊക്കെ ശിശുവിന്റെ കാര്യമൊക്കെ വിളിച്ചുകൂവി ഓടിയൊളിക്കാറുള്ളത്‌. ചർച്ച വഴിമാറുന്നെങ്കിൽ ആവട്ടെ എന്നൊരു (വ്യാ)മോഹവും. ഒരു കലാപകാലത്ത്‌ പ്രതികാരദാഹം കൊണ്ടു ഭ്രാന്തമായ മനോനിലയൊന്നും വേണ്ടാ‍തെ ചുമ്മാ നിന്ന നിൽ‌പ്പിൽ തന്റെ പാർട്ടിയോടുള്ള കൂറിന്റെ പേരിൽ മാത്രം കൂലിക്കാരേപ്പോലെ കുട്ടികളെ ബോംബെറിഞ്ഞുകൊല്ലാറുള്ളവരല്ലേ മാർക്സിസ്റ്റുകൾ. (അമ്മമാരേയും കൊന്നിട്ടുണ്ട്‌). അവരോടു തർക്കിക്കാൻ വർമ്മാജി സമയം കളയുന്നതെന്തിനാണ്? ഗർഭാവസ്ഥയിൽ നിന്നു പുറത്തു വന്ന്‌ അമ്മയുടെ മടിയിലിരുന്നു പാലുകുടിച്ചുകൊണ്ടിരിക്കെയല്ലേ മറ്റൊരു ശിശു അമ്മയോടൊപ്പം കരിക്കട്ടയായത്‌? അതുകൊണ്ടൊക്കെയല്ലേ അന്ന്‌ ആളുകൾക്കു നിയന്ത്രണം വിട്ടത്‌‌? അതേപ്പറ്റിച്ചോദിച്ചാൽ അരക്കു തിന്നവരേപ്പോലെ മിണ്ടാതിരിക്കുന്നവരല്ലേ മാർക്സിസ്റ്റുകൾ? അവരോടു തർക്കിക്കണോ? ഇവരെല്ലാം കൂടി പോട്ട പോലുള്ള നിയമങ്ങളും റദ്ദാക്കിയിട്ട്‌ ഇനി നിങ്ങൾ അർമാദിക്കൂ എന്ന്‌ അനുമതി കൊടുത്തതിനുശേഷമല്ലേ ഇസ്കോണിന്റെ കൃഷ്ണക്ഷേത്രത്തിൽ തീവ്രവാദികൾ ബോംബു വച്ചത്‌? അന്ന്‌ ബോംബ്‌ സ്ഫോടനത്തിൽ, പൂർണ്ണഗർഭാവസ്ഥയിലായിരുന്നൊരു ഭക്തയ്ക്കു പരിക്കു പറ്റുകയും കുട്ടി പിന്നീട്‌ ഗുരുതരാവസ്ഥയിലുള്ള പരിക്കുകളോടെ തന്നെ പിറന്നു വീഴുകയും ചെയ്തില്ലേ? അതേപ്പറ്റി ചേലനാടൊക്കെ വായ തുറക്കുമോ? തുറന്നാൽത്തന്നെ അതൊക്കെക്കൂടി പരിവാറിന്റെ തലയിൽ വയ്ക്കാ‍നല്ലേ അവരുടെയൊക്കെ നാവു വളയൂ? KPSA പറഞ്ഞതുപോലെ യാന്ത്രികമായി സംസാരിക്കുന്നവരല്ലേ അവർ? ഓരോന്ന്‌ പറയുന്നതിന്റെ പിന്നാലെ പോവേണ്ട.

    തന്റേടമുണ്ടെങ്കിൽ തങ്ങൾ ക്കു തെറ്റുപറ്റിയെന്ന്‌ സമ്മതിച്ച്‌ രാജ്യത്തോടു മാപ്പു ചോദിക്കാൻ പറ. അല്ലാതെ ചുമ്മാ കാടും പടപ്പും തല്ലാതെ.

    ReplyDelete
  66. സത്യാനന്ദ്,

    ലിങ്കുകൾക്കു നന്ദി.

    ആർട്ടിക്കിൾ 370-യുടെ കാര്യത്തിലും കമ്മ്യൂണിസ്റ്റുകൾക്ക്‌ ഒരുകാലത്ത്‌ ബി.ജെ.പി.യുടെ ഇപ്പോഴത്തെ അതേ നിലപാടുതന്നെയായിരുന്നെന്നും, മുസ്ലീങ്ങളിലെ തീവ്രനിലപാടുകാരുടെ എതിർപ്പു ഭയന്ന്‌ പിന്നീടവർ പിന്നാക്കം പോയതാണെന്നുമുള്ള അറിവു പുതിയതാണ്. ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ അതാണ് അവസ്ഥയെന്നു മുമ്പേ തന്നെ അറിയാമായിരുന്നു (അതേപ്പറ്റി ഈ പോസ്റ്റിൽ എഴുതിയിരുന്നു).

    ചുരുക്കിപ്പറഞ്ഞാൽ, ബി.ജെ.പി.യെ തൊട്ടുകൂടാത്തവരായി പ്രഖ്യാപിക്കാൻ ഇടതുപക്ഷം നിരത്തുന്ന മൂന്നു കാരണങ്ങൾ രണ്ടിലും അവർ തങ്ങളുടെ മുൻ‌നിലപാടുകൾ ഒളിപ്പിച്ചുവച്ച്‌ കേവലമൊരു അടവുനയം മാത്രമാണിപ്പോൾ വച്ചുപുലർത്തുന്നത്‌ എന്നർത്ഥം. മുസ്ലീം വോട്ടു സമാഹരണമാണു ലക്ഷ്യമെന്നും വ്യക്തം. വോട്ടിനു വേണ്ടി ചിലപ്പോളൊക്കെ ആശയങ്ങൾ അടിയറ വയ്ക്കാമെന്നവർ കരുതുന്നെങ്കിൽ മറ്റുള്ളവർക്ക്‌ അതിൽ പരാതിപ്പെടാനൊന്നുമാവില്ല. പക്ഷേ, അതിനായി അവർ ബി.ജെ.പി.യുടെ നിലപാടുകളെ വികലമായി ചിത്രീകരിച്ച്‌ അവതരിപ്പിക്കുകകൂടി ചെയ്യുന്നിടത്താണ് കൂസിസം കടന്നു വരുന്നത്‌. അപ്പോൾ മാത്രമാണ് അടവുനയങ്ങൾ സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത്‌.

    അപ്പോൾ, മൂന്നു വിഷയങ്ങളിൽ ഇനിയിപ്പോൾ ആകെ ബാക്കിയുള്ളത്‌ രാമജന്മസ്ഥാനിലെ ക്ഷേത്രപുനർനിർമ്മാണം മാത്രമാണ്. നാളെ ഒരു പക്ഷേ കമ്മ്യൂണിസ്റ്റുകൾ അവിടെയും അടവുനയം പ്രയോഗിച്ചേക്കാം. അയോദ്ധ്യപ്രശ്നത്തിൽ കടും‌പിടുത്തം പിടിച്ചതും എളുപ്പം സാദ്ധ്യമായിരുന്ന ഒത്തുതീർപ്പുകൾക്ക്‌ അവസരം നഷ്ടപ്പെടുത്തിയതും സ്വാതന്ത്ര്യാനന്തരചരിത്രത്തിൽ ഇന്ത്യൻ മുസ്ലീ‍ങ്ങൾക്കു പറ്റിയ വലിയൊരബദ്ധമായി വിലയിരുത്തുന്ന മുസ്ലീങ്ങളുണ്ട്‌. അത്തരക്കാർക്കു മേൾക്കൈ ലഭിക്കുകയും, ജന്മസ്ഥാനിൽ ക്ഷേത്രപുനർ‌നിർമ്മാണവും മറ്റൊരിടത്തു മസ്ജിദ്‌ നിർമ്മാണവും എന്ന പരിഹാരത്തിനു പ്രാമുഖ്യം ലഭിക്കുകയും ചെയ്ത്‌, മുസ്ലീ‍ങ്ങൾ അതിനായി നിലകൊള്ളുന്നു എന്നൊരു നിലവന്നാൽ, അന്നു കമ്മ്യൂണിസ്റ്റുകളും അടവുനയം മാറ്റും. അയോദ്ധ്യയിലെ ക്ഷേത്രപുനർനിർമ്മാണത്തിനായി അവരും വാദിച്ചു തുടങ്ങും. ഗ്രഹസ്ഥിതിയും മറ്റും പരിഗണിക്കുമ്പോൽ ഇപ്പോൽ ശുഭകാര്യങ്ങൾക്കു പറ്റിയതല്ല - ആറു മാസം കഴിഞ്ഞാവട്ടെ എന്നെങ്ങാനും ആരെങ്കിലും പറഞ്ഞാൽ, ഉടൻ അദ്ദേഹത്തേപ്പിടിച്ച്‌ സംഘപരിവാർ ലേബൽ നൽകി - അവർ പ്രശ്നമുണ്ടാക്കുന്നു എന്നൊക്കെ ആക്രോശിച്ച്‌ അവർ മാർച്ചുകളും അക്രമസമരങ്ങളും വരെ സംഘടിപ്പിച്ചുവെന്നു പോലും വരും. കേൾക്കുമ്പൊൾ അന്ധമായ ആരോപണങ്ങളെന്നു തോന്നാം. പക്ഷേ അടവുനയങ്ങൾ നിരന്തരം നിരീക്ഷിക്കുകയും ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്നവർക്ക്‌ അത്ഭുതപ്പെടാനുള്ളു വകയൊന്നുമില്ല അതിൽ.

    ReplyDelete
  67. ജമ്മുകശ്മീരിൽ ഇപ്പോളുള്ള പ്രശ്നം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ളതല്ല - ജമ്മു എന്നും കശ്മീർ എന്നും രണ്ടു പ്രദേശങ്ങൾ തമ്മിലുള്ളതുമല്ല. അത്‌ തീർച്ചയായും ദേശീയവാദികളും വിഘടനവാദികളും തമ്മിലുള്ളതുമാത്രമാണ്
    - എൽ.കെ.അദ്വാനി.

    (L.K. Advani’s letter to Prime Minister on Amarnath)

    തീവ്രവാദി സംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ ആഹ്വാനംചെയ്ത ആദ്യദിവസങ്ങളിലെ പ്രക്ഷോഭം ജനപിന്തുണയില്ലാതെ ഒറ്റപ്പെടുമെന്ന സ്ഥിതിവന്നു. നാഷണൽ കോണ്ഫറൻസും അവരോട് മത്സരിച്ച് പിഡിപിയും പ്രകടനങ്ങൾക്കും ബന്ദിനും ആഹ്വാനം ചെയ്തതോടെയാണ് പ്രക്ഷോഭം പടർന്നു പിടിച്ചത്. തങ്ങളുടെ കശ്മീരി മുസ്ലീം സ്വത്വം ഇല്ലാതാക്കാനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഹിന്ദുകുടിയേറ്റം സംഘടിപ്പിച്ച് സംസ്ഥാനത്ത് തങ്ങളെ ന്യൂനപക്ഷമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വനഭൂമി ബോർഡിന് നൽകാനുള്ള തീരുമാനം എന്നുമുള്ള ധാരണയാണ് പ്രക്ഷോഭത്തിന് ശക്തിപകർന്നത്” - ദേശാഭിമാനി


    രണ്ടുകൂട്ടരും പറഞ്ഞിരിക്കുന്നത്‌ ഒരേകാര്യം തന്നെയല്ലേ എന്ന സംശയം. എന്നാലും ഈ സി.പി.എം. എന്തിന്‌ മണ്ടത്തരം കാണിച്ചു എന്ന ചോദ്യം ഇനിയും ബാക്കി.

    ReplyDelete
  68. Priyappetta Nakuletta,

    Thakalude blogum athine thudarnnulla deerghamaaya charchayum oru vaakum vidaathe vaayichu. Oru kaaryam parayaanagrahikkunnu, nammude naadinte shaapamanu rajiv, ramachandran thudangiyavareppoleyullavar. Keralathil collegil padhichirunna kaalathe enikkinganeyullavare ariyaam. Pazhakkam chenna oru ideology kondu kannu moodi sathyathe kandittum kandillennu nadikkunnavar. Deshadrohikal enna vakkinu vere nirvachanam nokkenda. Swanthan rajyathinethire pravarthikkunna ivarokke thanneyaanu aa perinu arharaayavar.

    ReplyDelete
  69. Few more appeasements of CPM and the central government led by Congress


    -Haj subsidy (discounted airfare) - This is a known fact to everyone.. The matter is in the court waiting for a decision

    -Permanant facilities Haj houses with superior facilities (centralised AC, dormitories, high profile bathrooms and rest areas).eg. one of the Haj house in Calicut/Malapuram area in Kerala is worth 5 crores.

    -Medical facilities (prior medical camps including all modern medical tests for all Haj pilgrims to ensure they are medically fit to travel)

    -When airlines are charging $$$ for even an extra KG of weight put in your suitecase,Hajis after their return from Haj can bring about 10KG of extra luggage which is samsam water, a divine liquid from the Haj pilgrimage.. A lot of keralites use Haj subsidy to promote their shopping interests and this time airlines became critical in checking the luggages due to the highcosts rise (due to oil price hike)..A lot of Haji's were not allowed to carry samsam water as their luggage itself has crossed the allowed limit + weight allowed for samsam (this is happening year after year but AIRINDIA became strict this time due to oil price hike)
    ..The kerala government ruled by CPM which claims to be secular made this a big issues in muslim pockets of of north kerala and ensured that using their state machinery (again money paid by tax by all citizens) they distributed samsam water to all pilgrims at their doorsteps after bringing it in bulk from Saudi..Sakhav Paloli Muhammed Kutty a secular, tall political leader in charge of Huj ministry took special interest in making this happen...

    Just to highlight the contradiction here, Sabarimala which is one of the top pilgrim spot of Hindus is visited by crorers of people every year..Last year the same Kerala goverment became so lethargic in making arrangements to distribute aravana ( a prasadam or devotional offering ) and result no body got aravana in last pilgrim season...All the money from selling Aravana (about Rs 50- Rs 150 for various packets based on weight) go to Devaswaom board which in turn is controlled by Government..Some of the devotees were seen buying Aravana in "thorth" (a towel popularly used in kerala to wipe body after bath)..Another cPM minister and state secretariat member G.Sudhakaran who is in charge of dewaswom, what he did every body know...He can be given the credit of first devaswom minister who didn't visit the temple during the pilgrimage season..

    Sabarimal pays KSEB, KWA and Kerala Police money for the services (what ever limited or name sake) they provide in the sannidhanam and pamba..

    Secularism is at its peak in India and at its pinnacle in Kerala

    Regarding the reference made on Economics and Politics Weekly (EPW) article and the reference of Thejas by Ramachandran, EPW is a 100% pro marxist journal/news paper and all its editors/ reporters are card holding members of CPM..In fact the mandatroy qualification to get a job in EPW is you should be an active SFI activist in JNU. :-)... There is no balance in the articles published by EPW and its all about bringing communism and blindly supporting their 3rd rate political circus.

    ReplyDelete
  70. ഹെയ്‌ ഹിന്ദു നിനക്കാരുണ്ടു....


    എല്ലാം സഹിക്കാനും ധാനം ചെയ്യുതും ഉള്ള പാരമ്പര്യമെ ഹിന്ദുവിനുള്ളു........

    അതാണു ഇന്നു അ വര്‍ഗ്ഗം അനുഭവിച്ചു കൊണ്ടിരികുന്ന പ്രശ്നങ്ങള്‍ക്കു കാരണം.

    ഒരു വശത്തുകൂടി ന്യൂനപക്ഷപ്രീണനം നടത്തുന്ന കമ്മ്യുനിസ്റ്റ്‌ കൊണ്‍ഗ്രസ്സ്‌ പാര്‍ട്ടികാര്‍ ഇന്ത്യയിലെ യതാര്‍ഥ മുസ്ലിമിന്റെ അത്മാഭിമാനം ആണു കളയുന്നതു....

    കേവലം വോട്ട്‌ മാത്രം കരുതി ഇതരത്തിലുള്ള വില കെട്ട തരം തഴ്‌ന്ന പ്രസ്താവനകള്‍ നടത്തുന്ന വെറും ശിഖണ്ടികളെ കണക്കു അയിരിക്കുക്ക ആണു നമ്മുടെ കമ്മ്യുണിസ്റ്റ്‌ കോണ്‍ഗ്രെസ്സ്‌ പ്രസ്താനങ്ങള്‍..

    അമര്‍നാഥിനെ പുച്ചിക്കുന്നവര്‍ക്കു വേണ്ടതു തീവ്രവാദികളേയും വോട്ടുകളും അണെന്നു പകല്‍ പോലെ സത്യം.

    സാദ്ദാം ഹുസ്സയിന്‍ മരിച്ച്പ്പൊള്‍ ഹര്‍ത്താല്‍ നടത്തിയും,ആണവ കരാര്‍ ചീനക്കു എതിരെ ആയതു കൊണ്ടു ഭാരതത്തിനു വേണ്ടാ എന്നു പറഞ്ഞ തികഞ്ഞ കമ്മ്യുണലിസം കാണിക്കുന്ന കമ്മ്യുണിസ്റ്റ്‌ കാരെ ഹിന്ദു ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ നിങ്ങള്‍ നടത്തുന്ന പ്രസ്താവനകള്‍ പ്രവര്‍ത്തികള്‍ അതു ഭാരതത്തിലെ ജനങ്ങള്‍ മറക്കില്ല...

    ReplyDelete
  71. എവിടെ പോയി സെകുലാര്‍ വിപ്ലവ വായാടികള്‍ ... പോയ വഴിക്ക് പുല്ലു പോലുമില്ല എന്ന് തോന്നുന്നു

    ReplyDelete
  72. തനിക്കു പറയാനുള്ളത് രാജീവ് പറഞ്ഞവസാനിപ്പിച്ചു എന്നു തന്നെയാണു ഞാൻ കരുതുന്നത്. അങ്ങനെ തോന്നാനുള്ള കാരണങ്ങൾ ചുവടെ.

    (1) അവസാന കമന്റിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാഷ പതുക്കെപ്പതുക്കെ ഒരല്പം സഭ്യമല്ലാതായിത്തുടങ്ങിയിരുന്നു. സജീവമായി ഒരു ചർച്ചയിൽ തുടർന്നും പങ്കെടുക്കുവാൻ ഭാവമുണ്ടെങ്കിൽ അദ്ദേഹമങ്ങനെയൊന്നും പറയുമായിരുന്നില്ലെന്നു തോന്നിപ്പോകുന്നു.

    (2) പ്രത്യേകിച്ചൊന്നും പറയാനില്ലാതെ വരുമ്പോളാണ് പലരും ഏതെങ്കിലും കലാപകാലത്തിന്റെയോ മറ്റോ സൂചനകളെടുത്തിട്ട് രക്ഷപെട്ടുകളയാൻ ശ്രമിച്ചുകാണാറുള്ളത്.

    ഇത്തവണയാവട്ടെ – വഴിതിരിച്ചുവിടൽ ശ്രമം നടത്തുവാൻ തെരഞ്ഞെടുത്ത വഴിതന്നെ അല്പം സെൽഫ്‌ഗോളിന്റെ സ്വഭാവമുള്ളതായിപ്പോയി. തങ്ങളുടെ പാർട്ടിയുടെ മുദ്രാവാക്യം ഏറ്റു വിളിക്കുക മാത്രം ചെയ്ത് കൂടെ നിൽക്കാൻ തയ്യാറാകാത്തവരെ മർദ്ദിച്ചൊതുക്കുന്ന ചരിത്രമുള്ള രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യയിൽ മാർക്സിസ്റ്റുപാർട്ടി മാത്രമാണ്. ആ യാഥാർത്ഥ്യം ഏവർക്കുമറിവുള്ളൊരു സാഹചര്യം നിലനില്ക്കെ, കൂടെ മുദ്രാവാക്യം വിളിക്കാത്തവരെ പീസ്‌ പീസാക്കുന്ന കഥപറഞ്ഞ് ആത്മഹത്യാപരമായ ഒരുതരം വഴിതിരിച്ചുവിടൽ ശ്രമം നടത്തിനോക്കുന്നു!

    അതിൽ നിന്നൊക്കെത്തന്നെ വ്യക്തമാണ് – അദ്ദേഹം ആകെ ആശയക്കുഴപ്പത്തിൽ‌പ്പെട്ടിരിക്കുകയാണെന്ന്.

    (3) സംഘപരിവാർ പ്രസ്ഥാനങ്ങളേക്കുറിച്ചു പരമാവധി തെറ്റിദ്ധാരണ പരത്തുക എന്ന ശീലത്തിന്റെ കൂടി ഭാഗമായാവണം അദ്ദേഹം മറ്റൊരു വാചകം അറിയാതെ പറഞ്ഞുപോയത്. “മസ്‌ജിദുകൾ തകർത്ത് ക്ഷേത്രങ്ങളെ തിരിച്ചുപിടിക്കുകയും, അതുവഴി, വൈവിദ്ധ്യപൂർണ്ണമായ ഒരു രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്ത്.. ” എന്നൊക്കെക്കാണുന്നു. എന്താണാവോ അതിന്റെയൊക്കെ അർത്ഥം?

    മസ്ജിദുകൾ തകർത്താൽ ക്ഷേത്രങ്ങളെ തിരിച്ചുപിടിക്കാൻ സാധിക്കുമോ? അതെന്തിനാണു തിരിച്ചു പിടിക്കുന്നത്? അതിപ്പോൾ നേരെയല്ലേ പിടിച്ചിരിക്കുന്നത്? ആരാണതിപ്പോൾ നിലവിൽ പിടിച്ചു വച്ചിരിക്കുന്നത്? ഏതൊക്കെ മസ്ജിദുകൾക്കാണ് ആ പ്രത്യേകതയുള്ളത്‌?

    മുമ്പു പറഞ്ഞതുപോലെയൊരു വഴിതിരിക്കൽശ്രമത്തിന്റെ ഭാഗമായിവന്നതാണ് ആ വാചകം. ആ ആരോപണത്തിൽ കഴമ്പില്ല താനും. എന്തായാലും, അതിനിടയിൽ, ക്ഷേത്രങ്ങൾ “തിരിച്ചു”പിടിക്കുക എന്നത്‌ അദ്ദേഹം അറിയാതെ പറഞ്ഞുപോയതാണെന്നു തോന്നുന്നു. അയോദ്ധ്യയാണു മനസ്സിലെന്നു വ്യക്തം. വൈവിദ്ധ്യപൂർണ്ണമായ ഈ രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് തിളക്കമേറ്റുവാനായി മാത്രം പണ്ട് ജനക്ഷേമതല്പരനായൊരു പാവം രാജാവു പണികഴിപ്പിച്ചൊരു മസ്ജിദ് ആയിരുന്നില്ലേ അത് ? അനവധിയനവധി അമ്പലങ്ങൾക്കും പൂജാഗൃഹങ്ങൾക്കും നടുവിൽ ഒറ്റപ്പെട്ടങ്ങനെയൊരു മസ്ജിദ്?

    അവിടെ രാമക്ഷേത്രം നിലനിന്നിരുന്നുവെന്നത് അംഗീകരിച്ചു കൊണ്ട് അറിയാതെയാണെങ്കിലും സംസാരിക്കേണ്ടിവന്നത് ഒരു പക്ഷേ പാർട്ടിവിരുദ്ധപ്രവർത്തനം തന്നെയാവാനാണിട.

    ഒരു സജീവ മാർക്സിസ്റ്റുകാരൻ കൂടി (പേരു മറന്നു) നല്ല സജീവമായിത്തന്നെ അംഗമായിരുന്ന മസ്ജിദ് ആക്ഷൻ കമ്മിറ്റിയൊക്കെ ഇപ്പറഞ്ഞതിനു നേർവിപരീതമായി എത്രയധികം വാദിച്ചതാണ്? അവരൊക്കെ ഇപ്പോൾ ഈ വാചകങ്ങൾ ശ്രദ്ധിച്ചാൽ എങ്ങനെ പ്രതികരിക്കുമോ എന്തോ? എന്തായാലും ഈ തുറന്നുസമ്മതത്തിന്റെ പേരിൽ പാർട്ടിയ്ക്ക് വോട്ടുകൾ നഷ്ടപ്പെടാനിടയുണ്ട്. യാഥാർത്ഥ്യങ്ങൾ മറച്ചുപിടിക്കാൻ മറന്നുപോകുക എന്ന പാർട്ടിവിരുദ്ധപ്രവർത്തനത്തിനുപോലും ബ്ലോഗർമാർ പ്രേരിപ്പിക്കപ്പെടുന്നുവെങ്കിൽ, അതിനർത്ഥം വിഷയസംബന്ധിയായി അവർക്കു പറയാനുണ്ടായിരുന്ന പോയിന്റുകളെല്ലാം അവസാനിച്ചുവെന്നു തന്നെയാണ്.

    ReplyDelete
  73. അമർനാഥ് വിഷയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടറിയുവാനായി ഇനിയും ആരെങ്കിലും പറഞ്ഞുതരുമെന്നു പ്രതീക്ഷിച്ചു കാത്തിരിക്കേണ്ടതില്ല. അതു വളരെ വ്യക്തമാണ്. കോടിക്കണക്കിനു രൂപയുടെ പാട്ടത്തിനായാലും ശരി – താൽക്കാലികമായിട്ടാണെങ്കിലും ശരി – ഒരു തരി മണ്ണ് ക്ഷേത്രബോർഡിനു കൊടുക്കരുത് എന്നു തന്നെയാണവരുടെ നിലപാട്. ബി.ജെ.പി. ഗവണ്മെന്റിന്റെ കാലത്തു കൊണ്ടുവന്ന (?) ബോർഡു തന്നെ അനാവശ്യമാണെന്നാണ് അവരുടെ നിലപാട്. ‘സ്റ്റാറ്റസ്‌ക്വോ’ നിലനിർത്തണം. പറ്റുമെങ്കിൽ ഷ്രൈൻ ബോർഡും വരുന്നതിനു മുമ്പത്തെ അവസ്ഥയിലേയ്ക്കു തിരിച്ചുപോകണം. കശ്മീരിൽ “മറ്റുള്ളവർക്കു” ഭൂമികൊടുക്കാനാവില്ല എന്നു തന്നെയാണ് 24 കാരറ്റ് സ്റ്റാന്റ്. അത് “അപരസ്വത്വം” എന്നതിന്റെ പ്രയോഗമല്ലേ – നമ്മൾ എന്നും അവർ എന്നുമൊക്കെയുള്ള വിവേചനം പ്രോത്സാഹിപ്പിക്കുകയല്ലേ എന്നൊന്നും ചോദിക്കരുത്. പറയുന്നതിന്റെ നേർവിപരീതം പ്രവർത്തിക്കുകയും വാദിയെ പ്രതിയാക്കുകയും ചെയ്യുന്നതിൽ ബിരുദമെടുത്തവരാണു കൂസിസ്റ്റുകൾ. അവർ പറയുന്ന കഥയ്ക്കിടയിൽ ചോദ്യങ്ങൾക്കു സ്ഥാനമില്ല. ജമ്മുവിലുള്ളവർ എന്തു കൊണ്ടു വിഷം കഴിച്ചു മരിക്കുന്നു - എന്തുകൊണ്ടവർക്ക്‌ സർക്കാർ നിലപാട്‌ അത്രയ്ക്കു ഹൃദയവേദനയുണ്ടാക്കുന്നു എന്നൊന്നും ഒരിക്കലും മാർക്സിസ്റ്റുകൾ മനസ്സിലാക്കാൻ പോകുന്നില്ല. ഹിന്ദുക്കളെ സാധാരണ മനുഷ്യരായിക്കണക്കാക്കാൻ ഒരിക്കലും തയ്യാറാകാതെ അവരുടെ നിർദ്ദോഷമായ ആവശ്യങ്ങളേപ്പോലും കണ്ണുമടച്ച്‌ എതിർക്കുന്നതാണു ‘മാനവികത’എന്നൊരു ധാരണ എങ്ങനെയോ അവരുടെ പ്രത്യയശാസ്ത്രപുസ്തകങ്ങളിൽ ഇടം പിടിച്ചു പോയിട്ടുണ്ട്‌. അതിനി തിരുത്താനാവുമെന്നു തോന്നുന്നില്ല.

    ബ്ലോഗർമാരുടെ കമന്റുകൾ പോകട്ടെ - പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ നിന്നുമതെ - അമർനാഥ് വിഷയത്തിൽ അവരുടെ നിലപാടിനെ സാധൂകരിക്കുന്ന യുക്തിസഹമായ വിശദീകരണങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല. ഇനിയൊട്ടു പ്രതീക്ഷിക്കുന്നുമില്ല.

    കഴിഞ്ഞ ദിവസം ഒരു സംയുക്തപത്രപ്രസ്താവന കൂടി കണ്ടതോടെ അന്വേഷണം പൂർത്തിയായി. കെ.എൻ. പണിക്കർ ഉൾപ്പെടെ രാജ്യത്തെ അറിയപ്പെടുന്ന അനേകം ഇടതുപക്ഷ ചിന്തകരുടെ പേരു വച്ചുകൊണ്ടിറങ്ങിയ ഒരു കുറിപ്പ്. അതിൽ, എന്തുകൊണ്ട് കശ്മീരിൽ പ്രക്ഷോഭമുണ്ടായി എന്നു വിശദീകരിക്കുന്നൊരു ഭാഗത്തു കണ്ട രണ്ടു വാചകങ്ങൾ ഇങ്ങനെ.

    The perception that the land is being given to change the demographic composition of the valley affected the social thinking. One of the reasons for this perception was the common knowledge there” that such a suggestion was given by Shimon Peres, the Israeli Foreign minister to Lal Krishna Advani, a few years ago

    ഭേഷായി!

    ഇത്രയും നാൾ ഇതൊരു സംഘപരിവാർ ഗൂഢാലോചന മാത്രമായിരുന്നു. ഇപ്പോൾ ഫാസിസത്തിന്റെ കൂടെ സയണിസം കൂടി വന്നു. അതായത് - ഹിന്ദുക്കളും ജൂതന്മാരും ചേർന്നു കഴിഞ്ഞു. കുറച്ചുനാൾ കൂടി കഴിഞ്ഞാൽ കൃസ്ത്യാനികളും കൂടി വരും. അതായത്‌ - ചില ക്ലീഷേ പ്രയോഗങ്ങൾ ഉപയോഗിച്ചു പറയുകയാണെങ്കിൽ - അമേരിക്കൻ ഇമ്പീരിയലിസം കൂടി വരുമെന്ന്. അപ്പോൾപ്പിന്നെ, കശ്മീരി സ്വത്വം സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന പാവം മുസ്ലീങ്ങളെ രക്ഷിക്കാൻ ബാക്കി നിൽക്കുന്നതാര്? കമ്മ്യൂണിസ്റ്റുകൾ മാത്രം!

    എന്തുപറയാനാണ്? എന്തു ചെയ്യാനാണ്? താപവും സഹതാപവും ഉള്ളിലൊതുക്കി തൽക്കാലം മിണ്ടാതിരിക്കാമെന്നല്ലാതെ? സമുദായത്തെ ഇങ്ങനെ നാ‍ണം കെടുത്തുന്നതിനുള്ള മറുപടി മുസ്ലീങ്ങൾ തന്നെ നേരിട്ട് മാർക്സിസ്റ്റുകൾക്കു നൽകട്ടെ.

    ReplyDelete
  74. തീവ്രവാദികളുടെ ഭീഷണിയ്ക്കു മുന്നിൽ മുട്ടുമടക്കിനിൽക്കുന്ന കോൺഗ്രസ് – വിഘടനവാദികളുടെ തോളിൽ കയ്യിട്ടുനിൽക്കുന്ന മാർക്സിസ്റ്റുകൾ - രണ്ടുകൂട്ടർക്കും സംഘപരിവാറിനെ ഭർത്സിക്കുന്നതിൽ ഒരേ സ്വരം. ഇതിനിടയിൽ “ഗുപ്ത”മായിക്കിടക്കുന്ന ഒരു കാര്യം കൂടി എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്.

    1996-ൽ മഞ്ഞുവീഴ്ചയിൽ‌പ്പെട്ട് 250-ൽ‌പ്പരം തീർത്ഥാടകർ ഒലിച്ചുപോകുകയും അവരുടെ മൃതശരീരങ്ങൾ മിക്കവാറും ഗുപ്തമായിപ്പോകുകയും ചെയ്തിരുന്നു.

    അക്കാലത്ത് കമ്മ്യൂണിസ്റ്റുകാരനായ (മാർക്സിസ്റ്റല്ല) ഇന്ദ്രജിത് ഗുപ്തയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

    അദ്ദേഹത്തിന്റെയും അക്കാലത്തെ ജമ്മുകശ്മീർ ഗവണ്മെന്റിന്റെയും താല്പര്യപ്രകാരം, അമർനാഥ് തീർത്ഥയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുവാനും മറ്റുമായി നിതിഷ് സെൻ ഗുപ്ത കമ്മിറ്റി നിയോഗിക്കപ്പെട്ടു (ഏകാംഗ കമ്മീഷൻ?).

    ആ കമ്മിറ്റിയുടെ അനവധി ശുപാർശകളിലൊന്നിന്റെ അടിസ്ഥാനത്തിലാണ് ഷ്രൈൻ ബോർഡ് സ്ഥാപിക്കപ്പെട്ടത്. അതു നടപ്പാക്കിയതു ഫാറൂഖ് അബ്ദുള്ള ഗവണ്മെന്റാണ്.

    ചുരുക്കിപ്പറഞ്ഞാൽ, ബി.ജെ.പി.ക്കാരുടെ “ധിക്കാര”മായിരുന്നില്ല അതൊന്നും.
    അതുവിചാരിച്ചാണ് കണ്ണുമടച്ചുള്ള എതിർപ്പെങ്കിൽ, അതിൽ യാതൊരു കഥയുമില്ല.

    ******
    തീവ്രവാദികൾ (മാർക്സിസ്റ്റുകളും) ഭൂമികൈമാറ്റത്തെ എതിർക്കുകയും അനാവശ്യമായ പ്രശ്നങ്ങളിലേയ്ക്ക്‌ എത്തുകയും ചെയ്തപ്പോൾ ശ്രീ.സെൻ‌ഗുപ്ത ഈയിടെ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെ:-

    There's been failure of the intelligence agencies, mishandling of the situation by the government. Now misconceptions have to be removed and facts told to the people. Facts are that there is no formal transfer of land and there would be no demographic changes. Only temporary structures were to be built for the facilities of the yatris and I feel that these facts have not been projected. The government should not have cancelled the land allotment. If I was fluent in Urdu I would go and address the people of the Valley and tell them these facts.
    ******

    എത്രയൊക്കെ കാര്യങ്ങൾ എന്തെല്ലാം തെളിവുകളടക്കം എങ്ങനെയൊക്കെ വിശദമായി അവതരിപ്പിച്ചാലും ശരി - സംഘപരിവാർ തന്നെയാണു പ്രതി എന്നു സ്ഥാപിക്കാൻ അവസാനശ്വാസം വരെ ശ്രമിച്ചുനോക്കുന്ന ചിലരുണ്ട്. അവർ ഒരുപക്ഷേ ഇനിപ്പറയുന്നതു പോലെയൊക്കെ വാദിച്ചേക്കാം:-

    1996-ലാണ് ആദ്യത്തെ ബി.ജെ.പി. മന്ത്രിസഭ നിലവിൽ വരുന്നത്. അതിനു ശേഷമാണ് ദേവഗൌഡയുടെയും ഐ.കെ.ഗുജ്രാളിന്റെയുമൊക്കെ നാഷണൽ ഫ്രണ്ട് ഗവണ്മെന്റുകൾ വന്നത്. പതിമൂന്നു ദിവസം മാത്രം പ്രായമുണ്ടായിരുന്ന ആദ്യത്തെ വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത് നടപ്പാക്കിയ ഒരു ഗൂഢപദ്ധതിയുടെ ഫലമായി മഞ്ഞുമലകൾക്കിടയിൽ ടൈമർ സ്ഥാപിച്ചു - പിന്നീട് അതുപയോഗിച്ച് കൃത്രിമമായി മഞ്ഞുവീഴ്ച സംഘടിപ്പിച്ച് ആളുകളെ വകവരുത്തി - ആ അവസരം മുതലെടുത്ത് അമർനാഥ് ഷ്രൈൻബോർഡ് സ്ഥാപിച്ചെടുത്തു - ഹിന്ദുത്വവൽക്കരണ(?) മായിരുന്നു “അജണ്ട”യിൽ - ഇസ്രായേലിന്റെ നിർദ്ദേശമനുസരിച്ചാണു ചെയ്തത് - കശ്മീരിമുസ്ലിം “സ്വത്വം“ തകർക്കലായിരുന്നു ലക്ഷ്യം – അങ്ങനെയങ്ങനെ…. തീവ്രവാദികൾക്കും കമ്മ്യൂണിസ്റ്റുകൾക്കും മാത്രം മനസ്സിലാവുന്ന അജ്ഞാത ഭാഷയിൽ ചിലത്…

    അത്തരക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അവരോട് കാലുപിടിച്ച് അപേക്ഷിക്കുകയാണ്. ദയവായി അത്തരം പരമാബദ്ധങ്ങൾ ഇവിടെ അവതരിപ്പിക്കരുത്. അങ്ങനെയൊക്കെ ആരെങ്കിലും വിളിച്ചുപറഞ്ഞാലുടൻ അതുകേറിയങ്ങ് വിശ്വസിച്ച് തുടർ പ്രചാരണം ഏറ്റെടുക്കുന്ന പരിപാടിയും അവസാനിപ്പിക്കാൻ നിങ്ങൾ തയ്യാറാവണം. എന്തുവന്നാലും കണ്ണുമടച്ച് സംഘപരിവാറിനെ എങ്ങനെ കുറ്റപ്പെടുത്താം എന്നു മാത്രമാലോചിക്കാതെ, യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് യുക്തിപൂർവ്വം പ്രതികരിക്കാൻ നിങ്ങളെല്ലാം തയ്യാറാകുകയാണെങ്കിൽ, ഈ രാജ്യത്തു നിലവിലുള്ള മുക്കാലോളം പ്രശ്നങ്ങൾ നിസാരമായി പരിഹരിക്കപ്പെടുകയും ചെയ്യും – പുതിയവയൊട്ട് ഉണ്ടാകുകയുമില്ല. എന്നെങ്കിലുമൊക്കെ സ്വന്തം രാജ്യത്തേക്കുറിച്ചുകൂടി ചിന്തിക്കണമെന്നും, മേൽ‌പ്പറഞ്ഞത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും അപേക്ഷിക്കുന്നു.

    ReplyDelete
  75. തുടർവായന്യ്ക്ക്‌ ഉപകരിച്ചേക്കാവുന്ന രണ്ടു പേജുകൾ

    Local Muslims stood by Amarnath yatris

    Reclaiming India - Tarun Vijay (link to the first page)

    ReplyDelete
  76. ഈ വിഷയത്തിൽ മറ്റിടങ്ങളായി വായിച്ച വിവിധ ലേഖനങ്ങളിൽ കണ്ട ചില കാര്യങ്ങൾ ഇവിടെ പകർത്തിയിടുന്നു.

    (1) 2005- ൽ ജമ്മുകാശ്മീർ ഹൈക്കോടതി ഒരു വിധിയിലൂടെ സർക്കാരിനോടു നിർദ്ദേശിച്ച രണ്ടു കാര്യങ്ങൾ തന്നെയാണ് ഇനിപ്പറയുന്നവ:-
    ... അമർനാഥ്‌യാത്ര സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം ഷ്രൈൻ ബോർഡിനാണ്.
    ... തീർത്ഥാടകരുടെ സൌകര്യത്തിനായി സംസ്ഥാനസർക്കാർ ആവശ്യാനുസരണമുള്ള വനഭൂമി വിട്ടു കൊടുക്കണം.

    (2) വനം വകുപ്പു കൈകാര്യം ചെയ്തിരുന്നത് പി.ഡി.പി.യുടെ മന്ത്രി തന്നെയായിരുന്നു. അദ്ദേഹമുൾപ്പെടെയുള്ളവരാണ് ഭൂമിയനുവദിക്കാൻ തീരുമാനമെടുത്തത്‌. ജനസംഖ്യാസ്വഭാവം മാറ്റിമറിക്കപ്പെടുമെന്നൊക്കെയുള്ള അസംബന്ധവാദങ്ങളുമായി തീവ്രവാദികളെത്തിയപ്പോൾ, തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട പി.ഡി.പി. മലക്കം മറിഞ്ഞു.

    (3) കൊല്ലത്തിൽ എട്ടുമാസവും മഞ്ഞുവീഴുന്ന, പതിനായിരം അടി ഉയരത്തിലുള്ള ജനവാസയോഗ്യമല്ലാത്ത നൂറേക്കറോളം ഭൂമി തീർത്ഥാടനകാലത്തെ താൽക്കാലികാവശ്യങ്ങൾക്കു വേണ്ടി മാത്രം നൽകുമ്പോൾ ജനസംഖ്യാസ്വഭാവം മാറുമെന്ന വാദം ശുദ്ധ അസംബന്ധം മാത്രമാണെന്ന വസ്തുത വെളിപ്പെടുത്തി ജനങ്ങളെ ബോധവൽക്കരിക്കേണ്ടത്‌ കോൺഗ്രസ്‌ സർക്കാറിന്റെ ചുമതലയായിരുന്നു. അതു നിർവഹിക്കാതിരുന്ന സർക്കാറിന്റെ നിഷ്ക്രിയത്വം മുതലെടുക്കുകയാണു തീവ്രവാദികൾ ചെയ്തത്‌. പി.ഡി.പി., നാഷണൽ കോൻഫ്രൻസ്‌, സി.പി.എം. മുതലായ കക്ഷികൾ അതിന്റെ രാഷ്ട്രീയനേട്ടം കൊയ്യാനായി ശ്രമിക്കുക കൂടി ചെയ്തതോടെ പ്രശ്നം വഷളായി. ഭൂമിയനുവദിക്കാനുള്ള തീരുമാനം പിൻവലിച്ചതോടെ ഭീകരവാദികളുടെ ആവശ്യം ന്യായമായിരുന്നെന്ന തോന്നൽ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്തത്‌.

    (4) മുസ്ലീം ഭൂരിപക്ഷപ്രദേശമായ കശ്മീരിൽ തീർത്ഥാടനഭൂമി നൽകിയതു റദ്ദാക്കപ്പെട്ടപ്പോൾ, അഹിന്ദുപ്രദേശത്ത്‌ ഹിന്ദുക്കളുടെ തീർത്ഥാടനം സുരക്ഷിതമല്ലെന്നും സർക്കാരിൽ നിന്നു നീതി ലഭിക്കില്ലെന്നുമുള്ള ആശങ്കയും നിരാശയും ജമ്മുവിലെ ഹിന്ദുക്കളെ പ്രക്ഷോഭരംഗത്തെത്തിച്ചു.

    (5) മന്ത്രിസഭ രാജിവച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാരിനു നേരിട്ടു കാര്യങ്ങൾ നടത്താനുള്ള സാഹചര്യമൊരുങ്ങിയിട്ടും കേന്ദ്രത്തിലെ കോൺഗ്രസ്‌ സർക്കാർ കാര്യക്ഷമമായ നടപടികളെടുത്തില്ല.

    (6) ജമ്മുവിൽ സമരം നയിച്ച അമർനാഥ്‌ സംഘർഷസമിതിയെ ചർച്ചയ്ക്കു വിളിയ്ക്കാൻ 35 ദിവസം താമസിച്ചതെന്തിനാ‍ണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. തീവ്രവാദികളുടെ മുമ്പിൽ മുട്ടു കുത്തിയതു വളരെപ്പെട്ടെന്നായിരുന്നല്ലോ എന്ന ചോദ്യവും പ്രസക്തം.

    (7) സമരം നയിക്കുന്നവരുമായി ചർച്ച നടത്തുന്നതിനു പകരം, ഒരു സർവ്വകക്ഷിയോഗം വിളിച്ചാൽ - അതും സർക്കാറിന്റെ കയ്യിൽ വ്യക്തമായ ഒരു നയമോ തീരുമാനമോ ഇല്ലാതെ വിളിച്ചാൽ - അതു തീരുമാനമാകാതെയേ പിരിയുകയേയുള്ളൂവെന്ന്‌ ആദ്യം തന്നെ അറിയാമായിരുന്നു.

    (8) ജമ്മുവിലെ സമരങ്ങൾക്കിടയ്ക്ക്‌ റെയിൽ-റോഡ്‌ തടയലും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ, സമ്പൂർണ്ണമായ സാമ്പത്തിക ഉപരോധമേർപ്പെടുത്തി എന്ന പ്രചാരണമൊന്നും ശരിയായിരുന്നില്ല. ജമ്മു ശ്രീനഗർ പാത തടഞ്ഞു എന്ന പേരിൽ കശ്മീരിലെ പഴവർഗ്ഗങ്ങൾ പാക്‌‌അധീനകശ്മ്മീരിലേക്കു വിൽ‌പ്പനയ്ക്കായി കൊണ്ടുപോകുമെന്നൊക്കെ പ്രഖ്യാപിച്ചതും പഴവർഗ്ഗ ഉത്പാദകരുടെ ലേബലിൽ മാർച്ചു സംഘടിപ്പിച്ചതും ഹുറിയത്ത്‌ നേതാക്കൾ തന്നെയായിരുന്നു.

    (9) ജമ്മു ശ്രീനഗർ ഹൈവേയിൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതുവഴി പെട്രോൽ ട്രാങ്കറുകളും പഴവർഗ്ഗങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകളും മറ്റും സുഗമമായി യാത്രചെയ്യുന്നുണ്ടെന്നും സൈന്യത്തിന്റെ വക്താവു തന്നെ വെളിപ്പെടുത്തിയിരുന്നു.

    (10) Large number of troops have been deployed on the Jammu Srinagar National Highway to ensuring that there is no problem in transport of fruits as well supplies to and fro Kashmir Valley.

    In fact, senior Army official had threatened to shoot the protesters if they tried to disrupt the movement on the national highway.

    Political analysts opine that the threat to march to Muzaffarabad is a ploy being used by politicians and separatists of Kashmir Valley to divert the attention from the main issue (Amarnath land controversy) that is confronting the state.

    Further, they said that not only the fruit-growers in Kashmir Valley, but traders in Jammu region had also suffered as much during the agitation.

    (11) ജമ്മുവും കശ്മീരും തമ്മിലുള്ള റോഡ്‌ മാർഗ്ഗം ദിവസങ്ങളോളം സമ്പൂർണ്ണമായി അടച്ചുകളഞ്ഞു എന്നൊക്കെ പ്രചാരണം നടത്തിയവർക്ക്‌ (ഇടതുപക്ഷമാദ്ധ്യമങ്ങൾക്ക്‌ ഉൾപ്പെടെ) മറുപടി നൽകാൻ ബാദ്ധ്യതയുണ്ടായിരുന്ന സർക്കാർ അക്കാര്യത്തിലും പരാജയപ്പെടുകയാണുണ്ടായത്‌. അത്തരമൊരു കുപ്രചാരണത്തെ സംഘപ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്ന പതിവുശൈലിയിലേയ്ക്കു കൊണ്ടുവന്ന്‌ രാഷ്ട്രീയമായി തങ്ങൾക്കനുകൂലമായി ഉപയോഗിക്കാവുന്നതെങ്ങനെ എന്നു മാത്രമാണ് കോൺഗ്രസ്‌ സർക്കാ‍റും പരിശോധിച്ചത്‌.

    (12) കശ്മീരിലെ തീവ്രനിലപാടുകാരുടെ പ്രക്ഷോഭങ്ങൾക്കിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹുറിയത്ത് ്നേതാവു കൊല്ലപ്പെട്ടതോടെ സൈന്യത്തിനെതിരെ കശ്മീരിമുസ്ലീങ്ങളെ ഇളക്കിവിട്ട്‌ ഒരു ആഭ്യന്തരകലാപം തന്നെ സൃഷ്ടിക്കാൻ മുസ്ലീം ഭീകരസംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു വ്യക്തമാണ്. ഹുറിയത്തിന്റെ പ്രകടനങ്ങളിലും മറ്റും മുഴങ്ങിക്കേൾക്കുന്നത്‌ ഭാരതവിരുദ്ധവും പാക്‌ അനുകൂലവുമായ മുദ്രാവാക്യങ്ങളാണ്. പാകിസ്ഥാൻ ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുന്നുമുണ്ട്‌. അവരുടെ സൈന്യമാകട്ടെ ഇടയ്ക്കിടയ്ക്ക്‌ വെടിയുതിർത്തുകൊണ്ട്‌ നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്കുപോലും തയ്യാറാകുന്നുമുണ്ട്‌. പക്ഷേ, ഇപ്പോഴും കശ്മീരിലെ ചില രാഷ്ട്രീയപ്പാർട്ടികൾ (PDP, NC, CPI(M)) പഴയനിലപാടിൽ ഉറച്ചുനിൽക്കുക എന്ന കടും‌പിടുത്തം തുടരുക തന്നെയാണ്.

    (13) എന്തു വിട്ടുവീഴ്ചകൾക്കു വഴങ്ങിയും സംസ്ഥാനത്തെ കോൺഗ്രസ്‌ സർക്കാരിനെ നിലനിർത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതും കൂടുതൽ പ്രശ്നങ്ങൾക്കു വഴിവച്ചതുമാണ് ഇതുവരെയുള്ളതിന്റെ ബാക്കിപത്രം. ന്യായമാണെന്ന്‌ പൂർണ്ണമായ ബോദ്ധ്യം വന്നതിനു ശേഷം മാത്രമെടുത്ത ഒരു തീരുമാനത്തിൽ ഉറച്ചു നിന്നതിന്റെ പേരിലായിരുന്നു സർക്കാർ വീണതെങ്കിൽ, കോൺഗ്രസിന് അക്കാര്യത്തിലെങ്കിലും അഭിമാനിക്കാമായിരുന്നു. ഇതിപ്പോൾ - തീരുമാനം നടപ്പാക്കാനായതുമില്ല - ഭരണം പോകുകയും ചെയ്തു. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.

    (14) വിഘടനവാദികളുടെയും അവർക്കു കൂട്ടുനിൽക്കുന്നവരുടെയും കുത്സിതശ്രമങ്ങൾ എത്രയും പെട്ടെന്നു പരാജയപ്പെടട്ടെ എന്നു പ്രാർത്ഥിക്കാം.

    ReplyDelete
  77. ഇത് ഇന്ത്യയിലെ മുസ്ലീമുകളും ഹിന്ദുക്കളും തമ്മിലുള്ള പ്രശ്നമൊന്നുമല്ല എന്ന് വ്യക്തമാണ്. വിഘടനവാദികള്‍ക്ക് ചൂട്ടുപിടിക്കുകയും അത് ഇന്ത്യന്‍ മുസ്ലീമിന്റെ തലയില്‍ കെട്ടിവയ്ക്കുകയുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ആണവകരാറിന്റെ കാര്യത്തില്‍ ആദ്യം ചൈനയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കില്ല എന്ന് പറഞ്ഞവര്‍ പിന്നീട് കരാര്‍ ഇന്ത്യയിലെ മുസ്ലീമുകള്‍ക്ക് എതിരാണെന്ന പ്രചാരണം അഴിച്ചു വിട്ടത് ഓര്‍മയില്ലേ? ഇതും അത് തന്നെ. ചൈനക്ക് കാശ്മീരിനെ ഇന്ത്യയില്‍ നിന്നു വേര്പ്പെടുത്തണമെന്നു തോന്നിത്തുടങ്ങിയിട്ടുണ്ടാവും. ചൈനയുടെ ചട്ടുകങ്ങള്‍ക്ക് അനുസരിച്ചല്ലേ പറ്റൂ.

    ReplyDelete
  78. @anonymous ....
    "ചൈനക്ക് കാശ്മീരിനെ ഇന്ത്യയില്‍ നിന്നു വേർപെടുത്തണമെന്നു തോന്നിത്തുടങ്ങിയിട്ടുണ്ടാവും. ചൈനയുടെ ചട്ടുകങ്ങള്‍ക്ക് അനുസരിച്ചല്ലേ പറ്റൂ. "

    കശ്മീരിന് ഇന്ത്യയിൽ നിന്നു സ്വാതന്ത്ര്യം വേണമെന്ന്‌ അതാ അരുന്ധതീറോയി പ്രസ്താവിച്ചിരിക്കുന്നു! മുകളിൽ കൊടുത്ത ഒരു ലിങ്കിൽ പോയി നോക്കിയപ്പോൾ ക്കണ്ട വാർത്തയാണ്. ടൈംൻസ്‌ ഓഫ്‌ ഇന്ത്യയിലുണ്ട്‌. ഒരു മലയാളി (സഖാവ്‌?) അനുകൂലിച്ചു കമന്റും ഇട്ടിരിക്കുന്നു. കൂടുതൽ വായിക്കാനോ ഇവിടെ ലിങ്കു കൊടുക്കാനോ തോന്നിയില്ല. കെ.എൻ. പണിക്കരും കെ.ഇ.എന്നുമൊക്കെ പുരോഗമനകലാസാഹിത്യസംഘത്തിന്റെയോ മറ്റോ വകയായി പ്രസ്താവന തയ്യാറാക്കിത്തുടങ്ങിയിട്ടുണ്ടാവും. കശ്മീരിലെ “പോരാളികളെ” കേരളത്തിൽക്കൊണ്ടുവന്നു പ്രസംഗിപ്പിച്ച ജമാ-അത്തെ-ഇസ്ലാമിക്കെതിരെ ഇടതുപക്ഷമാദ്ധ്യമങ്ങൾ പ്രതികരിച്ചു കണ്ടില്ല. ലോക്‌ സഭാ തെരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോൾ അവരെ പിണക്കാമോ?

    ഇവിടുത്തെ രാഷ്ട്ട്രിയക്കാരും സാംസ്കാരികനായകന്മാരും! ഒരു രണ്ടാം സ്വാതന്ത്രസമരം അനിവാര്യമായിരിക്കുന്നെന്നു തോന്നുന്നു. പൊതുജനം ചൂലുമെടുത്ത്‌ ഇറങ്ങാൻ സമയമായി.

    ReplyDelete
  79. All these days, the leftist media have been talking about the 'economic blockade'. But see the news below.

    J&K blockade staged by ISI to help Hurriyat?

    >>>>NEW DELHI: As the agitation in the Kashmir valley against a "non-existent" economic blockade continues, Pakistan's intelligence agency, ISI, may be hoping to get through what it has failed to achieve all these years — project its loyalists in the Hurriyat Conference as the real representatives of the popular sentiments in the Valley.

    The observation was made by senior intelligence officers during high-level meetings on Tuesday-Wednesday amid mounting evidence that Hurriyat was using the contrived complaint of 'economic blockade' to nudge the people to look towards Pakistan-controlled Muzaffarabad.
    <<<<


    Something has seriously gone wrong with the leftists. Their blind anti-sanghparivar stand will ruin this country.

    ReplyDelete
  80. അപ്പൊ നാലു വോട്ടു കൂടുതല്‍ കിട്ടുകയാനെന്കില്‍ കിട്ടിക്കോട്ടെ എന്ന് വിരിച്ചു ചുമ്മാ വിഘടനവാദികളുടെ കൂടെ കൂടിയതാണെന്ന്. വോട്ടു രാഷ്ട്രീയം കളിച്ചു കളിച്ചു അവസാനം കാശ്മീര്‍ പാകിസ്ഥാന് കൊണ്ടു കൊടുക്കാതിരുന്നാല്‍ മതി.

    മംഗളത്തില്‍ വന്ന ഒരു വാര്ത്ത ഇവിടെ സേവ് ചെയ്തു വച്ചിട്ടുണ്ട്. വോട്ട് ബാന്ക് രാഷ്ട്രീയം കളിച്ചു തീവ്രവാദ സ്വഭാവമുള്ള കേസുകളെല്ലാം അട്ടിമറിച്ചതിനാല് കേരളം ദക്ഷിണേന്ത്യയിലെ ഭീകര ആസ്ഥാനമായെന്ന്‍.

    ReplyDelete
  81. (1) SRINAGAR: Women power was on full display across Jammu & Kashmir for the first time, united in the strife that divides them. While in Jammu, women in jeans walked silently with candles in their hands demanding restoration of forestland to Shri Amarnath Shrine Board (SASB), in Srinagar, they joined their protesting men against perceived injustices.

    While women in Jammu looked trendy but quiet, their counterparts in Srinagar, covered from head to toe in salwar-kameez, sang folk songs and shouted, "Raghda, Raghda" (crushed, crushed) stamping the ground beneath their feet in anger against India.

    (Amarnath row: Women power on full display in J&K)

    ------------
    (2) JAMMU: Nearly two lakh people, including thousands of women, thronged various police stations here and courted arrests demanding restoration of land to the Amarnath shrine board

    (Jammu & Kashmir: 2 lakh people court arrest)

    ------------
    (3) JAMMU: The peaceful demonstrations in this otherwise bustling city, in stark contrast to the high decibel protests in Srinagar, said it all.

    (Agitation in Jammu and Kashmir: A study in contrast)

    Interestingly, a good number of field level National Conference and PDP workers in Jammu have joined the Amarnath Sangharsh Samiti. Surinder Singh Shinghari of NC, a corporator from the city's Bakshinagar area, has resigned from his party and post and joined the movement. He is not the only one.

    ---------------
    Reader's comment:-

    The PDP and NC will soon realize the FACTS. They will realize that the moderate muslims in Kasmir and the people in Jammu are all in support to the land transfer. So, PDP and NC may revise their stand on this issue soon. In that case, ONLY THE LEFTISTS AND THE SEPARATISTS WILL BE LEFT BEHIND, fighting against the genuine demand of the Hindus. Well, what's the difference? It is enough to say that 'only the separatists will be left behind'. Leftists are already part of the anti-India camp. Shame on them!

    ReplyDelete
  82. പ്രിയപ്പെട്ട നകുലന്‍

    ഈ പോസ്റ്റിലൂടെ താങ്കള്‍ പറയുവാന്‍ ശ്രമിക്കുന്നത് ഇതാണെന്നു തോന്നുന്നു.

    1)അമര്‍നാഥ് പ്രശ്നത്തില്‍ എസ് എ എസ് ബി ക്ക് ഭൂമി അലോട്ട് ചെയ്തതിനെ എതിര്‍ക്കുന്നവരാരും രാജ്യസ്നേഹികളല്ല.
    2)കാശ്മീരി സ്വത്വം എന്നത് ദേശീയ താല്‍പ്പര്യങ്ങള്‍ക്കെതിരാണ്
    3)സി പി ഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം തീവ്രവാദികളോട് ചേര്‍ന്ന് ദേശദ്രോഹമാണ് കാട്ടുന്നത്.

    ഈ പറഞ്ഞ മൂന്നു കാര്യങ്ങളും തെളിയിക്കാന്‍ താങ്കള്‍ നിരത്തിയ പോയിന്റുകള്‍ പോര എന്നു ഖേദപൂര്‍വം ചൂണ്ടിക്കാണിക്കട്ടെ. ഇത്രയും കാലം താങ്കള്‍ എന്തെങ്കിലും തെളിവോ വസ്തുതയോ കൊണ്ടു വരുമെന്നോര്‍ത്ത് കാത്തിരുന്നു. താങ്കളുടെ ഗൂഗിള്‍ ഗ്രൂപ് അനുഭവ വിവരണവും ബോധധാരാ സമ്പ്രദായത്തിലെ അത്മഗതവും അതിവൈകാരിക കോപ്പി പേസ്റ്റ് തെറാപ്പിയുമൊക്കെ ആത്മവിശ്വാസമില്ലായ്മയില്‍ നിന്നുള്ള സ്വയം പറഞ്ഞുറപ്പിക്കലില്‍ കൂടുതലൊന്നുമല്ല എന്നു അറിയാവുന്നതുകൊണ്ട് ഒന്നു തണുത്തോട്ടെ എന്നു മന്നസ്സില്‍ കരുതകയും ചെയ്തു. ഇതിനിടയില്‍ ചിലരുടെ പരിഹാസ ഡയലോഗുകളല്ലാതെ അര്‍ത്ഥപൂര്‍ണമായ യാതൊരു പ്രതികരണവും താങ്കളില്‍ നിന്നുണ്ടാവാത്തതിനാല്‍ എനിക്ക് പറയുവാനുള്ളത് പറയുകയാണ്. ഒരു കാര്യത്തില്‍ താങ്കളും താങ്കളെപ്പോലുള്ളവരും വിജയിച്ചു എന്നത് കാണാതിരിക്കുന്നില്ല. മനുഷ്യ മനസ്സുകളെ വിഭജിക്കുന്ന തരത്തില്‍ നുണ പ്രചരണം നടാത്തുന്ന കാര്യത്തില്‍ നിങ്ങള്‍ വിജയിച്ചു എന്നു പറയാതെ വയ്യ.

    എന്നാല്‍ യഥര്‍ത്ഥത്തില്‍ താങ്കള്‍ കാണാതിരിക്കുന്ന ചില വസ്തുതകളുണ്ട്

    1) ജമ്മു കാശ്മീരിലെ മുന്‍ ഗവര്‍ണ്ണര്‍ ശ്രീ സിന്‍‌ഹ സംഘ പരിവാര്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉത്സുകനായിരുന്നു.
    2) ശ്രീ സിന്‍‌ഹ എസ് എ എസ് ബി യില്‍ പരിവാര്‍ ഭക്തന്മാരെ കുത്തി നിറച്ചിരുന്നു.
    3) ശ്രീ സിന്‍‌ഹയും കൂട്ടാളികളും സംസ്ഥാന ഗവര്‍ണ്മെന്റിനെ ബൈപ്പാസ്സ് ചെയ്യാന്‍ ശ്രമിച്ചിരുന്നു.
    4) അമര്‍നാഥ് യാത്രയുമായി ബന്ധമുള്ള പ്രാദേശിക മുസ്ലീങ്ങളുടെ ഇന്‍‌വോള്‍വ്മെന്റ് അവസാനിപ്പിക്കാനും അവരുടെ മേല്‍ നികുതികള്‍ അടിച്ചേല്‍പ്പിക്കുവാനും ശ്രദ്ധിച്ചിരുന്നു.

    ഈ വസ്തുതകള്‍ കാണാതെ ഇതിലെ കുഴപ്പങ്ങള്‍ പരിഹരിക്കാതെ പ്രശ്നങ്ങള്‍ തീരുമെന്നു താങ്കള്‍ കരുതുന്നുണ്ടോ?

    ഇക്കഴിഞ്ഞ ആഴ്ചയിലെ ചില വാര്‍ത്തകള്‍ ശ്രദ്ധിക്കൂ

    ജമ്മുവില്‍ വര്‍ഗീയസംഘര്‍ഷം, കണ്ടാലുടന്‍ വെടി
    ജമ്മുവിലെ കിത്ശ്വര്‍ നഗരത്തില്‍ വര്‍ഗീയസംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിറക്കി.
    സാമ്പത്തിക ഉപരോധത്തിനെതിരെ കശ്മീര്‍ താഴ്വരയില്‍ രണ്ടാംദിവസവും തുടരുന്ന അക്രമാസക്തമായ പ്രതിഷേധം
    കൊല്ലപ്പെട്ടവര്‍ 21
    ശ്രീനഗര്‍ ഉള്‍പ്പെടെ കശ്മീര്‍ താഴ്വരയിലെ പലയിടത്തും സംഘര്‍ഷം തുടരുന്നു.
    ശ്രീനഗറില്‍ രണ്ടിടത്ത് വെടിവയ്പ്
    സുരക്ഷാസൈനികര്‍ക്കെതിരെ രൂക്ഷമായ കല്ലേറ്.
    പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചു.

    ഒരു പക്ഷെ താങ്കള്‍ക്കു തൃപ്തി ആയിട്ടുണ്ടാവും ഈ ഹെഡ്‌ലായിനൊക്കെ കണ്ടിട്ട്.

    അതല്ല, അക്രമങ്ങള്‍ ഇപ്രകാരം തുടരണോ? ഇതിനെന്താണൊരു പരിഹാരം? താങ്കള്‍ക്കെന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ? അതോ ഇതിങ്ങനെ നിലനിര്‍ത്തി രാജ്യം മുഴുവന്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുവാനാണോ താങ്കളും കൂട്ടരും ശ്രമിക്കുന്നത്.

    കാര്യങ്ങള്‍ ഇവിടേക്കെത്തിച്ച്, കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുവാന്‍ കാത്തിരുന്നതാര്? ഒരു ഏകദേശ സൂചന ഇവിടെ ലഭ്യമാണ്.

    BJP’s Ashok Khajuria asks Kashmiri Muslims to leave Jammu immediately

    Posted by jagoindia on July 29, 2008

    Well said, Ashok Khajuria. Islam is a cruel, oppressive and violent religion. There should be no place in India for those who follow such a savage belief system. In India our ethos based on peace, harmony, pluralism, democracy and respect for all all beliefs.

    Tension over land row heightens, Kashmiris asked to leave Jammu
    India’s News.Net
    Thursday 24th July, 2008 (IANS)

    Tension gripped the curfew-bound Jammu city after some Hindu leaders asked Kashmiri Muslims to ‘pack up’ from here and angry crowds defying curfew staged protest marches Thursday, a day after a man allegedly committed suicide here against the cancellation of land allotted to the Shri Amarnath Shrine Board (SASB).

    Undeterred by the curfew and agitated over the government’s alleged failure to restore land to the shrine board, people in several parts of this winter capital city and its suburbs held protest demonstrations and blocked the Jammu-Pathankote and Jammu-Srinagar national highways.

    The protesters were raising slogans against Governor N.N. Vohra and National Conference president Omar Abdullah, whose effigies were burnt at various places.

    Bharatiya Janata Party’s (BJP) state unit president Ashok Khajuria in a news conference asked Kashmiri Muslims to leave Jammu immediately.

    ‘Omar Abdullah should not visit Jammu, and all Kashmiris should leave the region at the earliest. They have no right to be here,’ Khajuria said.

    Many areas in Jammu region observed a complete shutdown in response to the general shutdown call given by Amarnath Yatra Samgarash Samiti (AYSS).

    ‘The protests will continue,’ Leela Karan, convenor of the AYSS, told reporters here.

    Karan said the situation could take any turn, and it would be better for the Kashmiris who have settled in Jammu to ‘pack up from here’. ‘They (Kashmiris) have no business to be here when their leaders are rigid in conceding land for the (Amarnath) pilgrimage and pilgrims’ facilities.’

    മുകളില്‍ ചൂണ്ടിക്കാണിച്ച പ്രസ്താവന പ്രശ്നപരിഹാരത്തിന് സഹായകമാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

    സംസ്ഥാനത്തെ രണ്ടു സമുദായങ്ങളും മേഖലകളും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന സൌഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന നടപടികളില്‍ നിന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും വിട്ടു നില്‍ക്കേണ്ടതില്ലേ? തീവ്രവാദം ശക്തിപ്പെട്ട കാലത്ത് പോലും ജമ്മു കശ്മീരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നില്ല എന്നതല്ലേ സത്യം? ഇപ്പോള്‍ ഇതൊക്കെ കുത്തിപ്പൊക്കിയത് ആരാണ്?

    നമുക്ക് ഒന്നൊന്നായി പരിശോധിക്കാം ..സംഭവങ്ങള്‍ എങ്ങനെയാണ് വികസിച്ചു വന്നതെന്ന് ? താഴെ പറയുന്ന ലിങ്ക്‍കാണുക.

    .....the life in Kashmir valley continues to be paralysed by the strikes for the fourth successive day. Three persons were killed and scores injured in police firing and lathi-charges. The protests have been sparked off on the issue of government handing over 39.88 hectares of forest land to Shri Amarnath Shrine Board (SASB). The chairman of the Board till June 25 was the Jammu & Kashmir governor, S K Sinha who has now retired as governor.

    The land transfer has aroused fears that this will alter Kashmiri identity. The manner in which Gen. Sinha behaved as the governor and chairman of the SASB has exacerbated these fears. Earlier also, the governor came in conflict with the chief minister by insisting that the duration of the Amarnath yatra be increased to two months as against the one month schedule being continued by the state government. The governor had also demanded the setting up of an independent development authority for Amarnath, which is opposed by the PDP, National Conference and other parties who see in it an effort to set-up an agency outside the jurisdiction of the state government and the legislature. Sinha is known for his pro-BJP proclivities. He was appointed as the governor of Jammu & Kashmir after his stint as the governor of Assam. It is a mystery why the UPA government persisted with him in this sensitive position for the full term. The role of Sinha has only helped the fundamentalist and extremist forces like Syed Ali Geelani's Hurriyat, to exploit this issue. The Hindutva forces are stoking feelings in Jammu and coming out in the streets.

    Every year, tens of thousands of pilgrims go to Kashmir for the Amarnath yatra. From the nineties, Hindutva organisations have mobilised people who shout provocative slogans during the yatra. The pilgrimage is sought to be used for communal designs. This is totally contrary to the traditions of religious harmony in Kashmir. The Muslim Maliks of Batagund, Pahalgam have been the virtual custodians of the Holy Cave. There is also the growing environmental pollution due to the large-scale use of plastics and the litter left behind. It is unfortunate that the pilgrimage is now becoming the focus of communal mobilisation and counter-mobilisation.

    The decision to handover forest land to the Board in an ecologically fragile and sensitive area will cause further damage to the environment and the beautiful natural scenery. Given the conflicting statements and divisive stances taken by ministers in the coalition government and the repercussions among the people, the decision to transfer forest land should be reviewed. All the secular parties and forces in Jammu & Kashmir should ensure that the yatra is not made hostage to communal politics.

    പീപ്പിള്‍സ് ഡെമോക്രസിയിലെ ഈ ലേഖനത്തിലെ ഒരുവാചകം (The land transfer has aroused fears that this will alter Kashmiri identity)( എന്നു വച്ചാല്‍ സി.പി.എമ്മിന് ഭീതിയുണ്ടെന്നു താങ്കളുടെ സൌകര്യത്തിന് വായിക്കാം, അല്ലേ?) അടര്‍ത്തിയെടുത്താണ് സിപി‌എം ഭീകരവാദികളോടൊപ്പം കൂടി എന്ന്, താങ്കള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. എന്നാല്‍ The role of Sinha has only helped the fundamentalist and extremist forces like Syed Ali Geelani's Hurriyat, to exploit this issue എന്ന തൊട്ടു താഴെയുള്ള വരി താങ്കള്‍ കണ്ടതായി ഭാവിക്കുന്നില്ല. എന്നു മാത്രമല്ല All the secular parties and forces in Jammu & Kashmir should ensure that the yatra is not made hostage to communal politics എന്ന അവസാന വാചകവും താങ്കളുടെ സൌകര്യാര്‍ത്ഥം താങ്കള്‍ വിഴുങ്ങി എന്നു പറയാതെ വയ്യ

    ( എനിക്ക് ഖേദമുണ്ട് , ഇങ്ങനെ താങ്കളുടെ പോസ്റ്റില്‍ ഒരു ലേഖനം മുഴുവന്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍. പക്ഷെ താങ്കള്‍ ചെയ്ത പോലെ അതിവൈകാരികതയുടെ മാനസികാവസ്ഥയിലല്ല ഞാന്‍ എന്നു മാത്രം സൂചിപ്പിക്കട്ടെ

    മുകളില്‍ തന്ന തെളിവ് മാത്രം പോരെങ്കില്‍ ഇതു കൂടി കണ്ടോളൂ...താങ്കള്‍ സിപിഐ എം, പിഡിപിയോടൊപ്പം കൂടി എന്നു പറഞ്ഞത് വസ്തുതാപരമല്ല എന്നു ചൂണ്ടിക്കാട്ടുന്ന തെളിവ് ഇവിടെ

    വര്‍ഗ്ഗീയ ശക്തികള്‍ പ്രശ്നം വഷളാക്കുന്നതിനെക്കുറിച്ച് സിപിഐ എം, PDF(ശ്രദ്ധിക്കുക പിഡിപി അല്ല) , JKDP എന്നിവര്‍ ജൂണ്‍ 23 ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനഇങ്ങനെ പറയുന്നു.

    THE derogatory, incriminating and highly provocative remarks hurting the sentiments of entire Kashmir society by an ordinary official Arun Kumar and the venomous utterances by Sangh Parivar chief Ashok Khajuria deserve to be condemned unequivocally by every responsible citizen of India. Kashmiris, particularly Muslims, have been voluntarily aiding, helping and facilitating Amarnath Yatra for centuries not out of any compulsion or coercion but as a matter of their deep faith in multiculturalism, religious tolerance and brotherhood of humankind. Kashmiris have continued carrying physically weak and old pilgrims on their backs to the Cave at the risk of their own lives. The Sangh Parivar in the state has been althrough uneasy about this uniqueness of unity in diversity. The Parivar is hell bent on destroying this unity and divide people on communal lines, horizontally as well as vertically, for petty electoral politics എന്നാണ്

    Given their faith, Kashmiris have never been and can never be against Yatra. This is not because of Sinhas, Togadias, Khujurias, Kumars, Shiv Saniks or VHP. This is purely because of their faith in strong values they have inherited from the great saints and seers. Kashmiris are against politicisation as well as communalisation of the Yatra. They are against illegal transfer of huge forest land to the Board in ecologically most fragile zone. The state, particularly the valley of Kashmir cannot afford vandalisation of its resources. The transfer is unwarranted because Yatra was there even when no Board existed. It was managed jointly by Muslims and Hindus. The secular electoral politics cannot in any case afford prejudices propagated by the Sangh Parivar. We ask the Parivar to desist from adding fuel to the fire.

    While condemning the statement made by the BJP chief, we reiterate our demand to immediately sack Arun Kumar, rescind the land transfer order and place before the public actual facts pertaining to the entire issue.

    The press conference given by the chief executive officer of the SASB as covered in a section of the media has only compounded the confusion. Mr Kumar, who is just a government official has over-stepped his brief. He has unnecessarily meddled in the affairs which are beyond his jurisdiction. He is a public servant governed by set of conduct rules. He has unnecessarily attempted to draw parallel between the SASB and Muslim Waqf Board. The contents of the entire conference smack of contempt for the locals. That he should have the cheek to undermine the authority of the elected government cannot and should not go unnoticed.

    ആഗസ്റ്റ് 10 ലെ പീപ്പിള്‍സ് ഡെമോക്രസി ഇങ്ങനെ

    ...... The situation has worsened to the extent that there is a virtual economic blockade of the Kashmir valley with the traffic on the national highway being disrupted. This highway is the lifeline of the Kashmir valley providing it all the essential goods and medicines. Likewise the produce of Kashmir like apples and other perishable products is not being able to reach the plains. This has adversely affected the livelihood of the Kashmiri people. The agitation has already seen a high degree of violence.

    The dispute centres round a widely circulated belief that land allocated to the Amarnath Shrine Board was withdrawn under pressure from the people of the valley. The facts, however, are completely to the contrary. Ownership of forest land cannot be transferred under law. However, the government can permit a change in the land use. Earlier, the state government had allocated some land to the Board to provide facilities to the yatra pilgrims. Since this had become a controversy, the new governor of the state withdrew his predecessor's decision with an assurance from the state government that it would undertake the responsibility of providing all the required facilities for the pilgrims. These are, indeed, being provided now by the Jammu & Kashmir government and the yatra continues to proceed smoothly today. In fact, in 2005, a similar situation occurred when the government allocated land for the Board, whose ex-officio chairman is the governor, which was rescinded with the state government undertaking the responsibility for providing all facilities. At that time, the issue never became a controversy. The fact that it has led to a raging agitation today clearly points to the fact that this has been mounted keeping in view the forthcoming elections to the state assembly in October 2008 and the general elections early 2009. Communal passions are being sharply aroused with rumours spreading like wildfire about the Hindus not being allowed to undertake the yatra etc. Likewise, extremist elements in the valley are also whipping up passions.

    Such a conflagration with a very dangerous potential that undermines the unity and integrity of India is being created in order to reap electoral and political benefits. This has serious implications threatening the very security of our country in this border state and creating a fertile ground for cross-border terrorism to raise its ugly head. The fact that the RSS/BJP has given a call for a three-day all-India bandh on this issue is indicative of its desire to utilise this issue to whip up communal passions further in order to try and consolidate its `Hindu vote bank'.

    In the interests of our country's unity and integrity, in the interests of our country's communal and social harmony and in the interests of safeguarding and strengthening the secular democratic character of the modern Indian republic, it is imperative that the incendiary flames of this communally-charged movement must be doused urgently. As the all-party meeting suggested, with the active participation of the BJP leadership, the UPA government must immediately initiate a process of dialogue with the Sangharsh Samiti which must be accompanied by the suspension of the agitation till a solution is arrived at.

    എന്താണ് പരിഹാരം?

    ജമ്മു കശ്മീര്‍ മേഖലയില്‍ അത്യന്തം അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറെ ആഴ്ചലളായി നടക്കുന്ന കലാപവും അതിനെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെയും പട്ടാളത്തിന്റെയും ശ്രമങ്ങളും നിരവധി ജീവന്‍ നഷ്ടപ്പെടുത്തി. മുപ്പതിലധികംപേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഒപ്പം ജമ്മു മേഖലയില്‍ ഹിന്ദു വര്‍ഗീയവാദികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധവും അതിനോടുള്ള മുസ്ളിം തീവ്രവാദസംഘടനകളുടെ പ്രതികരണവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

    ജമ്മു കശ്മീരുപോലെ സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഭൂമികയായതിന്റെ കറുത്തചരിത്രമുള്ള ഒരു സംസ്ഥാനത്ത്, ക്ഷേത്രഭരണസമിതിക്ക് ഭൂമി കൈമാറുന്നതുപോലെയുള്ള പ്രശ്നങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്തതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കേണ്ടിവന്നത്. പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കുകയും അതുവഴി സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ പാരമ്പര്യം ഗുലാംനബിയും പിന്തുടരുകയാണ് ചെയ്തത്. തീരുമാനത്തില്‍ പങ്കാളിയായിരുന്ന പിഡിപിയും തങ്ങളുടെ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ പരസ്യമായ രാഷ്ട്രീയനീക്കങ്ങള്‍ നടത്തി. അവര്‍ പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായ സര്‍ക്കാര്‍ രാജി സമര്‍പ്പിക്കുംമുമ്പ് ഭൂമി വിട്ടുകൊടുത്ത നടപടി റദ്ദാക്കുകയും ചെയ്തു. ഇതോടെ ഹിന്ദുസംഘടനകളും വര്‍ഗീയവാദികളും ജമ്മുവില്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമരരീതികള്‍ ആവിഷ്കരിച്ചു.
    സമാധാനാന്തരീക്ഷത്തിലേക്ക് വന്നുകൊണ്ടിരുന്ന സംസ്ഥാനത്തെ വീണ്ടും വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നത്. ഭീകരാക്രമണത്തിന്റെ നാളുകളില്‍പ്പോലും സമാധാനത്തോടെ നടന്നിരുന്ന ഒന്നാണ് അമര്‍നാഥ് തീര്‍ഥാടനം. മുസ്ളിം ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം യഥാര്‍ഥത്തില്‍ മതസൌഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനുള്ള സവിശേഷ സന്ദര്‍ഭമായിരുന്നു. ലാഭേച്ഛയില്ലാതെ തീര്‍ഥാടകര്‍ക്ക് എല്ലാ സൌകര്യവും നല്‍കുന്നതില്‍ മുസ്ളിം വിഭാഗത്തില്‍പ്പെട്ട തദ്ദേശീയര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വര്‍ധിച്ചുവരുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള സൌകര്യം ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിനുള്ള നടപടി എടുക്കുമ്പോള്‍ കൂടുതല്‍ ഐക്യവും സമാധാനവും സൃഷ്ടിക്കുന്നതിന് എങ്ങനെയാണ് സഹായകരമാവുക എന്ന വീക്ഷണത്തോടെ പക്വമായ നടപടികള്‍ എടുക്കുകയാണ് ജനാധിപത്യസര്‍ക്കാരിന്റെ ചുമതല. ഇത് നിര്‍വഹിക്കുന്നതിലുണ്ടായ പരാജയമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ഇതു മനസ്സിലാക്കി എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് സമാധാനശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് കേന്ദ്രം ചെയ്യേണ്ടത്.

    കശ്മീരിലെ സ്ഥിതി വഷളാകുന്ന സന്ദര്‍ഭം നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന വിദേശബന്ധമുള്ള ഭീകരസംഘടനകളുണ്ടെന്ന കാര്യം ഒരിക്കലും മറക്കരുത്. ദേശീയപാത ഒരുതരത്തിലും തടസ്സപ്പെടാതിരിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉപരോധംമൂലം പഴക്കച്ചവടക്കാര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ആവശ്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. ഭീകരവാദത്തിന് കരുത്തുണ്ടായ സന്ദര്‍ഭത്തില്‍പ്പോലും ഇല്ലാതിരുന്ന വര്‍ഗീയവല്‍ക്കരണമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. വര്‍ഗീയ തീ ആളിപ്പടര്‍ത്താനുള്ള സംഘപരിവാര്‍ശ്രമം ചെറുക്കുന്നതില്‍ മതനിരപേക്ഷ വാദികളുടെ ഐക്യം പ്രധാനമാണ്.

    ഇന്നത്തെ ഹിന്ദു വാര്‍ത്ത ഇങ്ങനെ പറയുന്നു

    NEW DELHI: The Communist Party of India (Marxist) on Wednesday expressed deep concern at the grave situation in Jammu and Kashmir and said that in the interest of the country it was imperative that the Central government take immediate initiatives to restore peace and normality through dialogue.

    In a statement, the Polit Bureau said the process of dialogue should be started with both sides, first separately and then jointly to work out an acceptable solution. During the dialogue both sides must suspend calls for agitation and protest.

    “The dispute over the land allocated for the facilities to be provided to the Amarnath yatris, should be amicably settled through dialogue,” the statement said.

    Stating that the Centre must ensure that the traffic on the Jammu-Srinagar national highway continued to operate smoothly, it asserted that “no disruption or blockade can be permitted.” It also suggested that the possibilities of opening up trade routes between Srinagar-Muzaffarabad, Jammu-Sialkot and Poonch-Rawalakote must be immediately pursued.

    The RSS/BJP’s decision to make this into an all-India issue is bound to generate further tensions and is aimed at sharpening communal polarisation for their petty political/electoral interests.

    താങ്കള്‍ക്കിതിനോട് യോജിക്കാനാവുമോ?

    ReplyDelete
  83. സിപിയെം നിലപാട്. (രാമചന്ദ്ര സഖാവിന്റെ മറുപടി വായിച്ച്പ്പൊൾ എനിക്കു തോന്നിയത്)

    മുസ്ലീങ്ങൾ(പോരാളികൾ) നമ്മുടേതെന്നും ഹിന്ദുക്കൾ (തീവ്രവാദികൾ) അവരുടെതെന്നും പറയുന്ന ഭൂമി ബിജെപിക്കെതിരായും എന്നാൽ കോൺഗ്രസ്സിനനുകൂലമല്ലാതെയും, പോരാളികൾക്കനുകൂലമായും തീവ്രവാദികൾക്കെതിരായും, ചൈനക്കു കൂടുതൽ ആയുധം വിൽക്കാൻ പറ്റുന്ന രീതിയിലും എന്നാൽ ഞങ്ങൾ ഒന്നും അറിഞ്ഞില്ല പക്ഷെ ഞങ്ങളാണ് ഞങ്ങൽ മാത്രമാണ് പോരാളികൽക്കൊപ്പം നിന്നത് എന്ന രീതിയിലും വേണം അമർനാഥ് പ്രശ്നം പരിഹരിക്കാൻ.

    ReplyDelete
  84. രാമചന്ദ്രാ,
    താങ്കളുടെ നീണ്ട കമന്റു കണ്ടപ്പോൾ സന്തോഷിച്ചു. ഇത്തവണയെങ്കിലും താങ്കൾ വ്യക്തമായി പറഞ്ഞിട്ടുണ്ടാകുമെന്നു കരുതി – സി.പി.എം. എന്തുകൊണ്ടാണ് ഭൂമി കൈമാറ്റത്തെ എതിർത്തതെന്ന്. പക്ഷേ, നമ്മൾ രണ്ടാളും ഒരു തവണയോ രണ്ടുതവണയോ ഒക്കെ ലിങ്കു കൊടുത്ത ലേഖനങ്ങൾ തന്നെ വീണ്ടുമെടുത്തു പേസ്റ്റു ചെയ്തിരിക്കുന്നതല്ലാതെ പ്രത്യേകിച്ചൊന്നും പുതിയതായി കണ്ടില്ല എന്നത് അങ്ങേയറ്റം നിരാശപ്പെടുത്തി. ചർവ്വിതചർവ്വണം കൊണ്ടെന്തു കാര്യം?

    [രാമചന്ദ്രൻ] >> ……….ഈ പറഞ്ഞ മൂന്നു കാര്യങ്ങളും തെളിയിക്കാൻ താങ്കൾ നിരത്തിയ പോയിന്റുകൾ പോര എന്നു ഖേദപൂര്‍വം ചൂണ്ടിക്കാണിക്കട്ടെ. ഇത്രയും കാലം താങ്കൾ എന്തെങ്കിലും തെളിവോ വസ്തുതയോ കൊണ്ടു വരുമെന്നോര്‍ത്ത് കാത്തിരുന്നു.

    [നകുലൻ] എന്നിട്ട്? അവസാനം എന്തായി? നിരാശനാകേണ്ടിവന്നുവോ? എന്നേപ്പോലെ? ഭൂമികൈമാറ്റത്തെ സി.പി.എം. എതിർത്തതെന്തിനായിരുന്നുവെന്നതിന് യുക്തിസഹമായ എന്തെങ്കിലും കാരണം ആരെങ്കിലും അവതരിപ്പിക്കുമായിരിക്കും എന്നു കരുതി കാത്തിരുന്നു ഞാൻ നിരാശനായതുപോലെ?

    എനിക്ക് അങ്ങനെ തന്നെ വേണം! ഇല്ലാത്തൊരു കാര്യത്തിനായി കാത്തിരിക്കാൻ എന്നോടാരു പറഞ്ഞു?

    ഏതാണ്ടതുപോലെ തന്നെയാണ് താങ്കളുടെ അവസ്ഥയും. ഇല്ലാത്തൊരു കാര്യത്തിനാണ് താങ്കളും കാത്തിരുന്നത്. ഞാൻ ഏതോ മൂന്നു കാര്യങ്ങൾ പറഞ്ഞിട്ട് പിന്നീട് അതു സമർത്ഥിക്കാൻ തെളിവന്വേഷിച്ചു നടക്കുകയൊന്നുമായിരുന്നില്ല എന്നു ഖേദപൂർവ്വം അറിയിക്കട്ടെ. എനിക്കു പറയാനുള്ളത് ഈ പോസ്റ്റിൽത്തന്നെ വളരെ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. ഇതിൽക്കൂടുതൽ വ്യക്തമായി അതു പറയാൻ ഞാൻ അശക്തനുമാണ്. ഓരോരുത്തരും അതെല്ലാം എങ്ങനെ മനസ്സിലാക്കുന്നുവെന്നും എങ്ങനെയെല്ലാം സംഗ്രഹിക്കുന്നുവെന്നെല്ലാം പരിശോധിച്ചും (പലപ്പോഴും ഊഹിച്ചും) അവരുടെയെല്ലാം പ്രതീക്ഷകൾക്കനുസരിച്ചു നീങ്ങുക എന്നത് അപ്രായോഗികമാണ്.

    [രാമചന്ദ്രൻ] >> അതിവൈകാരിക കോപ്പി പേസ്റ്റ് തെറാപ്പിയുമൊക്കെ ആത്മവിശ്വാസമില്ലായ്മയിൽ നിന്നുള്ള സ്വയം പറഞ്ഞുറപ്പിക്കലിൽ കൂടുതലൊന്നുമല്ല എന്നു അറിയാവുന്നതുകൊണ്ട് ഒന്നു തണുത്തോട്ടെ എന്നു മന്നസ്സിൽ കരുതകയും ചെയ്തു. .

    [നകുലൻ] അതാണു വീണ്ടും വരാൻ താമസിച്ചതെന്നർത്ഥം. അല്ലേ?

    അതു ‘തണുക്കാൻ‘ ഇത്ര ദീർഘമായ കാത്തിരുപ്പൊന്നും വേണ്ടിയിരുന്നില്ലല്ലോ രാമചന്ദ്രാ. സാരമില്ല. പോട്ടെ. താങ്കൾക്കു പറയാൻ അതൊരു മുരട്ടുന്യായമെങ്കിലുമായി എന്നെങ്കിലും ആശ്വസിക്കാം.

    എന്തെങ്കിലും പുതിയ വാദമുഖങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ ഒരു കാത്തിരുപ്പു താങ്കൾക്കും വേണ്ടിയിരുന്നു എന്നതല്ലേ സത്യം? എത്ര കാത്തിരുന്നിട്ടും കാര്യമില്ലെന്നൊരു തിരിച്ചറിവുണ്ടായപ്പോൾ കാത്തിരുപ്പവസാനിപ്പിച്ച് പഴയവാദങ്ങളോടെ തന്നെയാണെങ്കിലും വീണ്ടുമെത്താൻ ഒരുമ്പെട്ടതുപോലെ തോന്നി. എന്തായാലും വെറുംകൈയോടെ പോരാടാനുള്ള മനസ്സിന് അഭിനന്ദനങ്ങൾ.

    പതിവിനു വിപരീതമായി ഒരു കമന്റിൽ അല്പം വിഷമത്തോടെ സംസാരിക്കേണ്ടിവന്നിരുന്നുവെന്നതു നിഷേധിക്കുന്നില്ല. അതിനിടയാക്കിയ കമന്റിൽ സ്പാർക്ക് അവിടെ കോപ്പി ചെയ്തിട്ടത് ഏതോ ഇടതുപക്ഷമാദ്ധ്യമത്തിൽ നിന്നു തന്നെയാവാനാണു സാദ്ധ്യത. അതിൽ, “കശ്മീരിന്റെ മണ്ണിൽ മറ്റുള്ളവർക്കു ഭൂമി കൊടുക്കാനാവില്ല” എന്നൊരു വാചകം വായിച്ചപ്പോൾ വല്ലാതെ മുറിവേറ്റതുപോലെ അനുഭവപ്പെട്ടത് എന്തുകൊണ്ടാണെന്നു താങ്കൾക്കു മനസ്സിലാകുമെന്നു പ്രതീക്ഷയില്ലാത്തതിനാൽ അതേപ്പറ്റി വിശദീകരിക്കാൻ താല്പര്യപ്പെടുന്നില്ല. സ്വത്വവാദവും അപരസ്വത്വം സംബന്ധിച്ച പ്രശ്നങ്ങളുമൊക്കെ താങ്കൾക്ക് തരാതരം പോലെ ഉപയോഗിച്ചു മുന്നേറാവുന്നതാണ്.

    [രാമചന്ദ്രൻ] >> മനുഷ്യ മനസ്സുകളെ വിഭജിക്കുന്ന തരത്തിൽ നുണ പ്രചരണം നടാത്തുന്ന കാര്യത്തിൽ നിങ്ങൾ വിജയിച്ചു എന്നു പറയാതെ വയ്യ. .

    [നകുലൻ] രാമചന്ദ്രാ - തമാശ എനിക്കിഷ്ടമാണ്. പക്ഷേ എപ്പോളുമല്ല. ഇത്തരം പരാമർശങ്ങളെ ഞാൻ വളരെ ഗൌരവത്തോടെയാണു സമീപിക്കാറ്. ഞാൻ ഏതൊക്കെയോ അജണ്ടയുടെ ഭാഗമായി എന്തൊക്കെയോ മനപ്പൂർവ്വം മറച്ചുവച്ചുവെന്നൊക്കെ താങ്കൾ മുമ്പൊരിക്കൽ പറഞ്ഞതിനെ നിസാരമായി തള്ളാൻ മനസനുവദിക്കാതെ മറുപടിയെഴുതിയപ്പോൾ അതൊരു നീണ്ട പോസ്റ്റു തന്നെയായി മാ‍റിയത് കണ്ടിരിക്കുമല്ലോ. തെറ്റായ ഒരു കാര്യം അതു തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ ശരിയെന്ന മട്ടിൽ മനപ്പൂർവ്വം പ്രചരിപ്പിക്കുന്നതിനെയാണ് നുണപ്രചാരണം എന്നു പറയേണ്ടത്. അർത്ഥം മാറ്റിക്കളഞ്ഞ വാക്കുകളുടെ കൂട്ടത്തിൽ അതിനെയും പെടുത്തിയിട്ടില്ലെങ്കിൽ, എന്തായിരുന്നു ഞാൻ പറഞ്ഞ നുണയെന്നും എന്തുകൊണ്ടതു നുണയായി എന്നും വ്യക്തമാക്കിത്തരാനുള്ള ബാദ്ധ്യത താങ്കൾക്കുണ്ട്. വിവിധസ്ഥലങ്ങളിൽ നിന്നായി സമാഹരിച്ച വിവരങ്ങളാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. അക്കൂട്ടത്തിൽ തെറ്റുണ്ടെങ്കിൽ അതു തിരിച്ചറിഞ്ഞു തിരുത്തേണ്ടത് എന്റെ കൂടി ആവശ്യമാണ്.

    മനുഷ്യ മനസ്സുകളെ വിഭജിക്കുന്ന തരത്തിൽ എന്തു നുണയാണു ഞാൻ പറഞ്ഞതെന്നു പറയാതെ ഈ ചർച്ച അവസാനിക്കില്ലെന്ന് ഒന്നുകൂടി സ്നേഹപൂർവ്വം ഓർമ്മിപ്പിക്കട്ടെ.

    [രാമചന്ദ്രൻ] >> എന്നാൽ യഥര്‍ത്ഥത്തില് താങ്കൾ കാണാതിരിക്കുന്ന ചില വസ്തുതകളുണ്ട്.
    1) ജമ്മു കാശ്മീരിലെ മുൻ ഗവര്‍ണ്ണർ ശ്രീ സിന്‍‌ഹ സംഘപരിവാർ താല്‍പ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഉത്സുകനായിരുന്നു. . .


    [നകുലൻ] ശരി. എങ്കിൽ, എന്താണ് ഈ സംഘപരിവാർ താല്പര്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത്? അതിനെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ എന്നാ‍ണോ അതോ ഒന്നോ അതിലധികമോ സംഘപരിവാർ സംഘടയു(കളു)ടെ മാത്രം താല്പര്യങ്ങൾ എന്നായിരിക്കുമോ വിശേഷിപ്പിക്കേണ്ടത്?

    എതിർക്കപ്പെടേണ്ടതായ എന്തെങ്കിലുമായിരുന്നിരിക്കണമല്ലോ ആ താല്പര്യങ്ങൾ. എന്തൊക്കെയാണവ? എന്തുകൊണ്ട് ആ താല്പര്യങ്ങൾ എതിർക്കപ്പെടേണ്ടവയായി?

    മുൻ‌ഗവർണ്ണർ സംഘപരിവാർ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഉത്സുകനായിരുന്നു എന്നതുകൊണ്ടാണോ സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തത്? അവ തമ്മിലുള്ള ബന്ധമെന്താണ്? ഭൂമികൈമാറ്റം നടന്നാലുള്ള പ്രശ്നമെന്ത് – തടഞ്ഞാലുള്ള നേട്ടമെന്ത്? തുറന്നു പറയുക. മറ്റേതെങ്കിലും ലേഖനമല്ല – താങ്കളുടെ വാചകങ്ങളിൽ തുറന്നു പറയുക.

    [രാമചന്ദ്രൻ] >> 2) ശ്രീ സിന്‍‌ഹ എസ് എ എസ് ബി യിൽ പരിവാർ ഭക്തന്മാരെ കുത്തി നിറച്ചിരുന്നു. . .

    [നകുലൻ] ഷ്രൈൻബോർഡിൽ ഹിന്ദുക്കളുണ്ടാവുന്നതും ഹിന്ദുക്കളിൽ സംഘപരിവാർ ആഭിമുഖ്യമുള്ളവർ ഉണ്ടാകുന്നതും തികച്ചും സ്വാഭാവികമായിത്തോന്നുന്നു. അമർനാഥ് പോലെ പ്രാധാന്യമുള്ളൊരു ക്ഷേത്രമാവുമ്പോൾ സംഘപരിവാർ പശ്ച്ചാത്തലമുള്ളവർക്കു കൂടുതൽ പ്രാതിനിധ്യമുണ്ടാവുന്നതു തീർച്ചയായും സ്വാഭാവികമായിത്തോന്നുന്നു. ഒരുപക്ഷേ ബോർഡംഗങ്ങൾക്കു മുഴുവൻ സംഘപശ്ചാത്തലമുണ്ടായിരിക്കാം. അതുകൊണ്ടെന്താണ്? എന്താണു താങ്കൾ പറഞ്ഞുവരുന്നത്? എന്താണതിൽ താങ്കൾ കാണുന്ന പ്രശ്നം? തുറന്നു പറയുക.

    സിൻ‌‌ഹ പോയെങ്കിലും അദ്ദേഹം ‘“കുത്തിനിറച്ച” സംഘ”ഭക്തന്മാർ“ തന്നെയാണ് ഇപ്പോളും ഷ്രൈൻ ബോർഡിലുള്ളത് എന്ന സൂചന മനസ്സിലായി (കഴിഞ്ഞയിടെ ഒന്നൊഴിയാതെ എല്ലാവരും രാജിവച്ചിട്ടും ആരുടെയും കടും‌പിടുത്തം അവസാനിച്ചിട്ടില്ല എന്നതു നമുക്കു മാറ്റിവയ്ക്കാം). അപ്പോൾ, അത്തരക്കാർ ഉൾപ്പെട്ട ഒരു ബോർഡിന് മഞ്ഞു കുറയുന്ന രണ്ടുമാസത്തേയ്ക്ക് പാ‍ട്ടത്തിനായി നൂറേക്കർ ഭൂമി അനുവദിച്ചാൽ എന്തു പ്രശ്നമുണ്ടാകുമെന്നാണു സി.പി.എം. പ്രതീക്ഷിക്കുന്നത്? ഭൂമികൈമാറ്റം തടഞ്ഞാൽ ആ പ്രശ്നം ഒഴിവാകുമോ? സൂചനകൾ മാത്രം നൽകാതെ വെട്ടിത്തുറന്നു പറയുക. വ്യക്തമായി പറയുക.

    [രാമചന്ദ്രൻ] >> 3) ശ്രീ സിന്‍‌ഹയും കൂട്ടാളികളും സംസ്ഥാന ഗവര്‍ണ്മെന്റിനെ ബൈപ്പാസ്സ് ചെയ്യാന് ശ്രമിച്ചിരുന്നു. . .

    [നകുലൻ] ഷ്രൈൻ ബോർഡിന്റെ ഭരണം അങ്ങനെതന്നെയായിരുന്നു തീരുമാനിക്കപ്പെട്ടിരുന്നത് എന്നാണു കേൾവി. ഇക്കാര്യത്തിൽ പുനരാലോചനകൾ നടക്കുന്നതായും കേൾക്കുന്നു.

    അപ്പോൾ, ഈ ബൈപാസിംഗ് ആണോ പ്രശ്നം? ഗവണ്മെന്റിനെ ബൈപാസ് ചെയ്യാൻ “ശ്രമിച്ച” ഒരു സമിതിയ്ക്ക് രണ്ടുമാസത്തേയ്ക്ക് പാ‍ട്ടത്തിനായി നൂറേക്കർ ഭൂമി അനുവദിച്ചാൽ എന്തു പ്രശ്നമുണ്ടാകുമെന്നാണു സി.പി.എം. പ്രതീക്ഷിക്കുന്നത്? ഭൂമികൈമാറ്റം തടഞ്ഞാൽ ആ പ്രശ്നം ഒഴിവാകുമോ? സൂചനകൾ മാത്രം നൽകാതെ തുറന്നു പറയുക.

    [രാമചന്ദ്രൻ] >> 4) അമര്‍നാഥ് യാത്രയുമായി ബന്ധമുള്ള പ്രാദേശിക മുസ്ലീങ്ങളുടെ ഇന്‍‌വോള്‍വ്മെന്റ് അവസാനിപ്പിക്കാനും അവരുടെ മേൽ നികുതികൾ അടിച്ചേല്‍പ്പിക്കുവാനും ശ്രദ്ധിച്ചിരുന്നു. . .

    [നകുലൻ] അത് തിരുത്തപ്പെടേണ്ടതാണ്. അപ്പോൾ. യാതൊരു എതിർപ്പുമില്ലാതെ ഭൂമികൈമാറിയാൽ അത്തരം നടപടികൾക്ക് തുടർന്നും പ്രോത്സാഹനമാകും എന്ന ഭയമായിരുന്നോ സി.പി.എമ്മിന്റെ പ്രശ്നം? ഇനിയങ്ങനെയുണ്ടാവില്ലെന്ന് ഉറപ്പു കിട്ടിയാൽ, അതു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ നിരീക്ഷണസംവിധാനങ്ങൾ ഉണ്ടന്നു വന്നാൽ - സ്ഥലം പാട്ടത്തിനു നൽകാമോ? താൽക്കാലിക അഭയകേന്ദ്രങ്ങൾ പണിയാമോ?

    ഇൻ‌വോൾവ്‌മെന്റ് കുറച്ചതിന്റെയും നികുതി ചുമത്തിയതിന്റെയും “പകരം വീട്ടൽ“ പോലെ എന്തെങ്കിലുമാണോ നയം? അതോ മറ്റെന്തെങ്കിലും കാരണമാണോ ഭൂമികൈമാറ്റത്തെ എതിർക്കുന്നതിനു പിന്നിൽ? ആണെങ്കിൽ എന്താണാ കാരണം?.

    [രാമചന്ദ്രൻ] >> 4) ഈ വസ്തുതകൾ കാണാതെ ഇതിലെ കുഴപ്പങ്ങൾ പരിഹരിക്കാതെ പ്രശ്നങ്ങൾ തീരുമെന്നു താങ്കൾ കരുതുന്നുണ്ടോ? . .

    [നകുലൻ] അപ്പോൾ, ഈ വസ്തുതകൾ കണ്ട് – ഇതിലെ കുഴപ്പങ്ങൾ പരിഹരിച്ചാൽ ഭൂമികൈമാറ്റത്തിന് സി.പി.എം. സമ്മതിക്കുമോ? കുഴപ്പങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമാണ്. സംഘപരിവാറുമായി ബന്ധമുള്ളവരെ പരമാവധി അകറ്റി നിർത്തുകയും , ബോർഡ് സ്റ്റേറ്റ് ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുകയും, പ്രാദേശിക മുസ്ലീങ്ങളുടെ പങ്കാളിത്തത്തോടെ യാത്ര പഴയപടി ആക്കുകയും ചെയ്യാമെന്നു സമ്മതിപ്പിച്ചു കിട്ടാനായുള്ള സമ്മർദ്ദതന്ത്രമാണോ ഭൂമികൈമാറ്റത്തോടുള്ള എതിർപ്പ്? മേൽ‌പ്പറഞ്ഞ പടി – “മറ്റുള്ളവർക്കു” ഭൂമി പാട്ടത്തിനുപോലും കൊടുക്കാതെ, കശ്മീരികളുടെ കയ്യിൽത്തന്നെ ആ തുണ്ടുഭൂമിയുടെ സമ്പൂർണ്ണ നിയന്ത്രണവും നിലനിൽക്കുമെന്നാണെങ്കിൽ സ്ഥലമനുവദിക്കുന്നതിനും അഭയകേന്ദ്രങ്ങൾ പണിയുന്നതിനുമൊന്നും സി.പി.എമ്മിന് എതിർപ്പില്ലെന്നാണോ? അതോ ഇനി അത്തരത്തിൽ പുറകോട്ടുപോകുകയും വേണം – എന്നാൽ കൂടുതൽ സൌകര്യങ്ങളുണ്ടാകുന്നതിന്റെ പേരിൽ തീർത്ഥാടകരുടെ എണ്ണം കൂടാനിടയാകുന്ന സാഹചര്യം ഒഴിവാകുകയും വേണമെന്നാണോ? എന്താണ് എതിർപ്പിന്റെ കാരണമെന്നും അതിന് എന്താണു ബദൽ നിർദ്ദേശമെന്നും തുറന്നു പറയാൻ മടിക്കുന്നതെന്തിനാണ്?

    [രാമചന്ദ്രൻ] >> ഇക്കഴിഞ്ഞ ആഴ്ചയിലെ ചില വാര്‍ത്തകൾ ശ്രദ്ധിക്കൂ
    …….
    അക്രമാസക്തമായ പ്രതിഷേധം
    കൊല്ലപ്പെട്ടവർ 21
    ശ്രീനഗർ ഉള്‍പ്പെടെ കശ്മീര് താഴ്വരയിലെ പലയിടത്തും സംഘര്‍ഷം തുടരുന്നു.
    ശ്രീനഗറിൽ രണ്ടിടത്ത് വെടിവയ്പ്
    സുരക്ഷാസൈനികര്‍ക്കെതിരെ രൂക്ഷമായ കല്ലേറ്.
    പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചു.

    ഒരു പക്ഷെ താങ്കള്‍ക്കു തൃപ്തി ആയിട്ടുണ്ടാവും ഈ ഹെഡ്‌ലായിനൊക്കെ കണ്ടിട്ട്. . .


    [നകുലൻ] താങ്കൾ ഇത്തരമൊരു വിലകുറഞ്ഞ വാചകം എഴുതിയതിന്റെ പേരിൽ, ഇതുവരെ എഴുതിയ മറുപടികൾ കൂടി മായ്ച്ചുകളഞ്ഞ് മിണ്ടാതെ മടങ്ങുകയാണു വേണ്ടത്. പോട്ടെ. ക്ഷമിക്കാവുന്നതാണ്. ഇനിയെങ്കിലും ശ്രദ്ധിക്കുക.

    [രാമചന്ദ്രൻ] >> അതല്ല, അക്രമങ്ങൾ ഇപ്രകാരം തുടരണോ? ഇതിനെന്താണൊരു പരിഹാരം? താങ്കള്‍ക്കെന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ? . .

    [നകുലൻ] കശ്മീരിൽ അക്രമങ്ങൾ തുടരുന്നതുകൊണ്ട് ആകെ പ്രയോജനമുള്ളത് ഇടതുപക്ഷമാദ്ധ്യമങ്ങൾക്കു മാത്രമാണ്. അവർക്കതൊക്കെ വേണമെങ്കിൽ സ്ഥലവും സാഹചര്യവുമൊക്കെ മറച്ചുപിടിച്ച് സംഘപരിവാർവിരുദ്ധവിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാം. എന്നാൽ സാധാരണജനങ്ങൾക്കും ഇരുപക്ഷത്തുമുള്ള സമരക്കാർക്കുമെല്ലാം നഷ്ടം മാത്രമേയുള്ളൂ. അതുകൊണ്ട് അക്രമങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കണം.

    പരിഹാരം ഇതാണ്.
    പരമാവധി സമന്വയത്തിന്റെ പാത സ്വീകരിക്കുക.
    ഭൂമികൈമാറ്റം എന്നൊരു സംഗതിയില്ല എന്നത് അതിനെ എതിർക്കുന്നവർക്കു വ്യക്തമാക്കിക്കൊടുക്കുക.
    ഇല്ലാത്ത ഭൂതത്തെ ഉണ്ടാക്കുന്നത് കശ്മീരിലെ പ്രക്ഷോഭകാരികളാണെന്ന കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുക.
    രണ്ടുമാസത്തേയ്ക്ക് അല്പം ഭൂമി പാട്ടത്തിനു നൽകിയെന്നു വച്ച് ഡെമോഗ്രഫി മാറിമറിയുമെന്നൊക്കെപ്പറയുന്നത് ശുദ്ധവങ്കത്തരമാണെന്നും – അത്തരം മരമണ്ടൻ വാദങ്ങളുടെ പേരിൽ സർക്കാർ തീരുമാനങ്ങൾ മാറ്റണമെങ്കിൽപ്പിന്നെ ഇവിടെ ഒരു ഭരണകൂടമെന്തിനാണ് എന്നും ചോദിക്കുക.
    തികച്ചും നിർദ്ദോഷമായ തീരുമാനങ്ങളുടെ പേരിൽ അന്യായമായ സമരം ചെയ്യുന്നതു ന്യായീകരിക്കാനാവില്ലെന്നു പ്രഖ്യാപിക്കുക.
    ഷ്രൈൻബോർഡിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ അവ മുഴുവൻ പരിഹരിക്കാമെന്ന് ഉറപ്പു നൽകുക.
    അതു ചെയ്യുക.
    പ്രാദേശികരായ മുസ്ലീങ്ങളുടേയും തീർത്ഥാടകരായ ഹിന്ദുക്കളുടേയും എല്ലാം പ്രതിനിധികളുമായി ചർച്ച നടത്തി ഇരുകൂട്ടരുടേയും ആശങ്കകൾ അകറ്റുക.
    എന്നാലും അമ്പിനും വില്ലിനും അടുക്കില്ല എന്നും – ജീവൻ പോയാലും ശരി ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ല എന്നും വാശിപിടിക്കുന്നവരുണ്ടെങ്കിൽ, ഒരു ഭരണസംവിധാനത്തിനും നിയമവ്യവസ്ഥയ്ക്കും കീഴ്‌പ്പെട്ടു ജീവിക്കാൻ തയ്യാറല്ലാത്തവർക്ക് രാജ്യത്തു ജീവിക്കാൻ അവകാശമില്ലെന്ന് ഓർമ്മിപ്പിക്കുക.
    എന്നിട്ടും വഴങ്ങാതെ ഡെമോഗ്രഫി എന്നൊക്കെപ്പറഞ്ഞ് തെരുവിലിറങ്ങി അക്രമം നടത്തിയാൽ നിർദ്ദാക്ഷിണ്യം അടിച്ചമർത്തുക.
    മാത്രമല്ല - ഇനിയാണെങ്കിലും, മുരട്ടുന്യായങ്ങളും ഉന്നയിച്ച് തെരുവിലിറങ്ങി കലാപം നടത്തിയാൽ നിയമപാലകർ നോക്കി നിന്നെന്നു വരില്ലെന്നും – ഇത്തവണ ആദ്യഘട്ടത്തിൽ ഉണ്ടായതുപോലെയൊരു മുട്ടുകുത്തൽ ഉണ്ടാവുമെന്നു പ്രതീക്ഷിക്കരുതെന്നും ശക്തമായ സൂചനകൾ നൽകുക.

    ഇടതുപക്ഷമാദ്ധ്യമങ്ങൾ നൽകുന്ന ചിത്രം നേർവിപരീതമാണെങ്കിലും, ജമ്മുവിലെ സമരങ്ങൾ കശ്മീരിലേതു പോലെ സംഘർഷഭരിതമല്ല എന്നാണു റിപ്പോർട്ടുകൾ. ഇനിയിപ്പോൾ അവിടെയും ഒറ്റപ്പെട്ട സംഭവങ്ങളിൽ പ്രക്ഷോഭകാരികൾ അതിരുകടക്കുന്നുവെന്നു തോന്നിച്ചാൽ അവിടെയും നിർദ്ദാക്ഷിണ്യം അടിച്ചമർത്തുക. പ്രശ്നപരിഹാരത്തിനായുള്ള ചർച്ചകളിലും മറ്റും സഹകരിക്കാൻ ആവശ്യപ്പെടുക.

    ഇതിനിടയിൽ, സംഘപരിവാറിനെ ഭർത്സിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് ചില പത്രക്കുറിപ്പുകളിറക്കാമെന്നല്ലാതെ യാതൊരു പ്രയോജനവുമില്ല്ലാത്ത – ക്രിയാത്മകമായി എന്തെങ്കിലും പ്രവർത്തിക്കാൻ സാധിക്കാത്ത - സി.പി.എമ്മിനോടും മറ്റും പ്രശ്നം വഷളാക്കാതെ മിണ്ടാതിരിക്കാൻ അഭ്യർത്ഥിക്കുകയും വേണം. ന്യായമെന്നു ഹിന്ദുക്കൾ കരുതുന്ന ഒരു ആവശ്യത്തിന് വലിയൊരു വിഭാഗം മുസ്ലീങ്ങളുടെ പിന്തുണകിട്ടുക കൂടി ചെയ്യുമ്പോൾ, പ്രശ്നപരിഹാരം സാദ്ധ്യമാണെന്നൊരു വിശ്വാസം എല്ലാവരിലുമുണ്ട്. ആകെപ്പാടെ തടസ്സം നിൽക്കുന്നതു കുറച്ചു തീവ്രവാദികൾ മാത്രമാണ്. അവരെ എങ്ങനെ അനുനയിപ്പിക്കാൻ കഴിയുമെന്ന് എല്ലാവരും ഉറ്റുനോക്കുമ്പോൾ അതിനിടയ്ക്ക് അപസ്വരമുയർത്തിക്കൊണ്ട് - ഇനിയും അജ്ഞാതമായ ഏതോ കാരണത്താൽ - അവർക്കനുകൂലമായ നിലപാടെടുത്ത് പ്രശ്നപരിഹാരം സങ്കീർണ്ണമാക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിനോട് ജനങ്ങൾക്കുണ്ടായേക്കാവുന്ന രോഷവും പ്രതിഷേധവും ഒരുപക്ഷേ അവിടുത്തെ പ്രാദേശികനേതാക്കളുടെ നേരേയുള്ള കയ്യേറ്റങ്ങളിലേക്കോ മറ്റോ നയിച്ചാൽ അതു വളരെ മോശവുമാണ്. ജനങ്ങൾക്ക് എത്രകാലം ക്ഷമയുണ്ടാകുമെന്നു നമുക്കു പറയാനാവില്ലല്ലോ.

    [രാമചന്ദ്രൻ] >> അതോ ഇതിങ്ങനെ നിലനിര്‍ത്തി രാജ്യം മുഴുവൻ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുവാനാണോ താങ്കളും കൂട്ടരും ശ്രമിക്കുന്നത്. . .

    [നകുലൻ] ഇങ്ങനെ ചോദിക്കാൻ താങ്കൾക്കു ലജ്ജയില്ലെങ്കിലും, ഇതിനൊക്കെ മറുപടിപറയാൻ എനിക്ക് ലജ്ജയുണ്ട്. ഇവിടെ തീർത്തും അനുചിതമാണ് ആ വാചകം

    [രാമചന്ദ്രൻ] >> കാര്യങ്ങൾ ഇവിടേക്കെത്തിച്ച്, കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുവാൻ കാത്തിരുന്നതാര്? ഒരു ഏകദേശ സൂചന ഇവിടെ ലഭ്യമാണ്.
    BJP’s Ashok Khajuria asks Kashmiri Muslims to leave Jammu immediately. .


    പല പ്രശ്നങ്ങളിലും ക്ഷമയുടെ നെല്ലിപ്പലക തകരുന്നതു വരെ കാര്യങ്ങളെത്തിച്ച് അതു മുതലെടുക്കുന്നതിൽ വിദഗ്ദ്ധരായ സി.പി.എമ്മുകാർ തന്നെ ഇതു പറയണം. അത്തരം പ്രസ്താവനകൾ ഉണ്ടാകുന്നിടം വരെ കാര്യങ്ങളെത്തിയിട്ടും കടും‌പിടുത്തം വിടാത്ത സി.പി.എമ്മിനെ സമ്മതിക്കുകയും വേണം. ഇനി അതല്ല - പ്രശ്നങ്ങൾ മനപ്പൂർവ്വം ഇവിടെ വരെയെത്തിച്ചത് സംഘപരിവാർ പ്രസ്ഥാനങ്ങളാണെന്നാണു താങ്കൾ പറഞ്ഞുകൊണ്ടുവരുന്നതെങ്കിൽ, ആർത്തു ചിരിക്കേണ്ടി വരും.

    കുറച്ചു മുസ്ലീങ്ങൾ തെരുവിലിറങ്ങിയപ്പോളേക്കും തീരുമാനങ്ങൾ മാത്രനേരം കൊണ്ടു പിൻ‌വലിക്കപ്പെട്ടല്ലോ. അമർനാഥ് സംഘർഷ് സമിതിയെ ചർച്ചയ്ക്കു ക്ഷണിയ്ക്കാൻ ഒരു മാസത്തിലധികം താമസിപ്പിച്ചതു സംഘപരിവാറാണോ? അവരെ ചർച്ചയ്ക്കു ക്ഷണിക്കുന്നതിനു പകരം സർവ്വകക്ഷിയോഗം വിളിച്ചു സമയം കളഞ്ഞതു സംഘപരിവാറാണോ? സി.പി.എമ്മിനു സാധിക്കുമെങ്കിൽ നാളെത്തന്നെ പരിഹാരമുണ്ടാക്കുക. എങ്കിൽ നാളെത്തന്നെ അമർനാഥ് സമിതിയിൽ അംഗങ്ങളായ സംഘടനകൾ അവരുടെ പാട്ടിനു പോകും. അക്കൂട്ടത്തിൽ ഏതാനും ചില സംഘപരിവാർ സംഘടനകളുണ്ട്. അവരും അവരുടെ പാടു നോക്കിപ്പോകും. പ്രശ്നം നിലനിർത്താനൊന്നും ആരും ബലം പിടിക്കുന്നില്ല. അവരെയൊക്കെ ഇങ്ങനെ മെനക്കെടുത്താതെ പെട്ടെന്നൊരു പരിഹാരമുണ്ടാക്കാൻ സഹായിക്കൂ സി.പി.എമ്മേ എന്നാണെനിക്ക് അപേക്ഷിക്കാനുള്ളത്.

    അങ്ങനെ ലാഭിക്കുന്ന സമയം സി.പി.എമ്മിനും പ്രയോജനകരമായി ഉപയോഗിക്കാൻ കഴിയും. എന്തുസംഭവിച്ചാലും അതിന്റെ കുറ്റം സംഘപരിവാർ പ്രസ്ഥാനങ്ങളുടെ തലയിൽ വയ്ക്കുന്നതും - നെടുകെയും കുറുകെയും കണ്ടിക്കാനായി അവർ മനപ്പൂർവ്വം ഉണ്ടാക്കിയെടുക്കുന്ന പ്രശ്നങ്ങളല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടാകുകയില്ല എന്ന് വിശ്വസിച്ചു പോകുന്നതും ഒരുതരം കൂസ്റ്റിസ്റ്റ്‌മാനസികപ്രശ്നമാണ്. അതിൽ നിന്നൊരു മോചനത്തിനായി അല്പസമയം ചെലവഴിക്കാം. തെരഞ്ഞെടുപ്പൊക്കെ വരുന്നതിനു മുമ്പ് അല്പമെങ്കിലും ശമനമുണ്ടായാൽ പ്രയോജനകരമായിരിക്കും.

    [രാമചന്ദ്രൻ] >> Karan said the situation could take any turn, and it would be better for the Kashmiris who have settled in Jammu to ‘pack up from here’. ‘They (Kashmiris) have no business to be here when their leaders are rigid in conceding land for the (Amarnath) pilgrimage and pilgrims’ facilities.’

    മുകളിൽ ചൂണ്ടിക്കാണിച്ച പ്രസ്താവന പ്രശ്നപരിഹാരത്തിന് സഹായകമാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ? . .


    [നകുലൻ] കശ്മീരിലെ റിജിഡ് നിലപാട് അത്രയ്ക്കു വേദനയുണ്ടാക്കുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ പറയേണ്ടിവരുന്നതെന്നും, ജനം കൂട്ട ആത്മഹത്യചെയ്താൽപോലും വിഷമം ആർക്കും മനസ്സിലാകാത്ത ഒരു സാഹചര്യത്തിൽ അങ്ങനെ പറഞ്ഞുപോകുന്നതാണെന്നും ജമ്മുവിലെ മുസ്ലീങ്ങൾ തിരിച്ചറിഞ്ഞാൽ അതു പ്രശ്നപരിഹാരത്തിനു സഹായകമാകും. അതല്ലാതെ - സംഘപരിവാർ ഇപ്പോൾ എന്തോ കേറിയങ്ങുചെയ്തുകളയുമെന്നൊക്കെയുള്ള കൂസിസ്റ്റുപ്രചാരണങ്ങൾ വിശ്വസിച്ചുപോകാനിടയാക്കുന്ന മട്ടിലാണ് അവർ അതു മനസ്സിലാക്കുന്നതെങ്കിൽ - അങ്ങനെയൊരു ചിത്രം നൽകി ഭീതിപരത്തി മുതലെടുക്കാനാണ് കൂസ്റ്റിസ്റ്റുകളും മറ്റും ശ്രമിക്കുന്നതെങ്കിൽ - അത് പരിഹാരം ദീർഘിപ്പിക്കുകയേയുള്ളൂ.

    എന്തായാലും – അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതു തന്നെയായിരുന്നു എന്നു തോന്നുന്നു. അങ്ങനെയൊക്കെ വാചകമടിക്കുന്നതിനു പകരം ഒരിറ്റു വിഷം എടുത്തു ഭക്ഷിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ഒരാളുടെ പ്രശ്നങ്ങളെങ്കിലും അവസാനിച്ചും കിട്ടിയേനെ.

    [രാമചന്ദ്രൻ] >> സംസ്ഥാനത്തെ രണ്ടു സമുദായങ്ങളും മേഖലകളും തമ്മിൽ വര്‍ഷങ്ങളായി തുടരുന്ന സൌഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന നടപടികളിൽ നിന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും വിട്ടു നില്‍ക്കേണ്ടതില്ലേ? . .

    [നകുലൻ] അതെ. സി.പി.എം. ഉൾപ്പെടെ.

    ഒരു വിഭാഗത്തിന്റെ ന്യായമായ ആവശ്യത്തിന് മറുവിഭാഗത്തിൽ ധാരാ‍ളമാളുകൾ പിന്തൂണയ്ക്കുക കൂടി ചെയ്യുമ്പോൾ, ഏതാനും ചില തീവ്രനിലപാടുകാരുടെ മാത്രം ശാഠ്യത്തിനൊപ്പം നിന്ന് സൌഹാർദ്ദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നതിൽ നിന്നു സി.പി.എം. വിട്ടുനിൽക്കേണ്ടതാവശ്യമാണ്.

    [രാമചന്ദ്രൻ] >> തീവ്രവാദം ശക്തിപ്പെട്ട കാലത്ത് പോലും ജമ്മു കശ്മീരിൽ വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നില്ല എന്നതല്ലേ സത്യം? ഇപ്പോൾ ഇതൊക്കെ കുത്തിപ്പൊക്കിയത് ആരാണ്? . .

    [നകുലൻ] അപ്പോൾ താങ്കളിപ്പോളും കരുതുന്നത് ഇതൊരു വർഗ്ഗീയസംഘർഷമാണെന്നാണ് അല്ലേ? വെറുതെയായിരിക്കില്ല സി.പി.എം. കണ്ണൂമടച്ച് ഒരു വശം പിടിച്ചത്. കശ്മീരിലെ മുസ്ലീങ്ങളും സി.പി.എമ്മും ഒരു വശത്തും സംഘപരിവാർ മറുവശത്തുമാണു നിൽക്കുന്നതെന്നു താങ്കൾ കരുതുന്നെങ്കിൽ തെറ്റി. ഭൂമികൈമാറ്റത്തോട് എല്ലാ മുസ്ലീങ്ങൾക്കും എതിർപ്പൊന്നുമില്ല. അതുപോലെ തന്നെ, ഭൂമിക്കായി വാദിക്കുന്നത് ഹിന്ദുക്കളാണ്. സംഘപരിവാർ മാത്രമല്ല അവരെ പിന്തുണയ്ക്കുന്നത്.

    [രാമചന്ദ്രൻ] >> നമുക്ക് ഒന്നൊന്നായി പരിശോധിക്കാം ..സംഭവങ്ങൾ എങ്ങനെയാണ് വികസിച്ചു വന്നതെന്ന് ? താഴെ പറയുന്ന ലിങ്ക്കാണുക. . .

    [നകുലൻ] കഷ്ടകാലത്തിന് , നമ്മൾ രണ്ടാളും ഇതിനകം വായിച്ചു കഴിഞ്ഞ ലേഖനം തന്നെയാണല്ലോ താങ്കൾ വീണ്ടും വീണ്ടുമെടുത്ത് ക്വോട്ടു ചെയ്യുന്നത്! എന്തുചെയ്യാനാണ് - ഒരിക്കൽക്കൂടി വായിച്ചു നോക്കാം.

    [രാമചന്ദ്രൻ] >> പീപ്പിള്‍സ് ഡെമോക്രസിയിലെ ഈ ലേഖനത്തിലെ ഒരുവാചകം (The land transfer has aroused fears that this will alter Kashmiri identity)( എന്നു വച്ചാൽ സി.പി.എമ്മിന് ഭീതിയുണ്ടെന്നു താങ്കളുടെ സൌകര്യത്തിന് വായിക്കാം, അല്ലേ?) അടര്‍ത്തിയെടുത്താണ് സിപി‌എം ഭീകരവാദികളോടൊപ്പം കൂടി എന്ന്, താങ്കൾ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. . .

    [നകുലൻ] രാമചന്ദ്രാ…ഞാൻ അല്പം കൂടി വിശദീകരിച്ചു ദുർവ്യാഖ്യാനം ചെയ്തോട്ടേ?

    സി.പി.എമ്മിനു ഭീതിയുണ്ടെന്ന് ഞാൻ എന്റെ സൈകര്യത്തിനു വായിക്കുന്നില്ല. പക്ഷേ – ഭീതിയുള്ള വേറേ ചിലരുണ്ട്. ഇല്ലേ? ആ ഭീതി തികച്ചും അടിസ്ഥാനരഹിതമാണെന്നു സി.പി.എമ്മിന് അഭിപ്രായമുണ്ടോ ഇല്ലയോ? വെട്ടിത്തുറന്നു പറയുക. ഞാൻ വെല്ലുവിളിക്കുകയാണ്. ഭൂമികൈമാറ്റം കശ്മീരി സ്വത്വം നഷ്ടപ്പെടാനിടയാക്കും എന്ന ഭീതിയിൽ കഴമ്പുണ്ടോ ഇല്ലയോ?

    ഇല്ലെന്നാണെങ്കിൽ - അങ്ങനെ വെറുതെ തെറ്റിദ്ധരിച്ചു പേടിച്ചവരെ ബോധവൽക്കരിക്കാൻ സി.പി.എം. ശ്രമിച്ചോ? പേടിക്കേണ്ടകാര്യമൊന്നുമില്ലെന്നു പറഞ്ഞുമനസ്സിലാക്കി ഭൂമികൈമാറ്റത്തിനു സമ്മതിപ്പിക്കാമായിരുന്നില്ലേ? അതെന്താ അവർ പേടിച്ചപ്പോളേയ്ക്കും ചാടിയിറങ്ങി അതെനെയയങ്ങു പിന്തുണച്ചത്? അപ്പോൾ അവരുടെ പേടി ശരിയാണെന്നു സമ്മതിച്ചുകൊടുക്കലായില്ലേ അത്?

    അതോ ഇനി ആ പേടിയിൽ കഥയില്ല – പക്ഷേ എന്നാലും ഞങ്ങൾ ഭൂമികൈമാറ്റത്തെ എതിർത്തു. അതു പക്ഷേ വേറേ കാരണം കൊണ്ടാണ് എന്നാണോ? അങ്ങനെയാണെങ്കിൽ ആ കാരണം എന്താണ്?
    ഈ ചോദ്യം ചോദിച്ചു ചോദിച്ച് എന്റെ നാവു കുഴയുന്നു. ഇനിയും ആ ചോദ്യം ആവർത്തിക്കാൻ നാണമാവുകയാണ്. ഒന്നു പറഞ്ഞുതരുമോ ആ കാരണമെന്തെന്ന്?

    [രാമചന്ദ്രൻ] >> എന്നാൽ.. The role of Sinha has only helped the fundamentalist and extremist forces like Syed Ali Geelani's Hurriyat, to exploit this issue എന്ന തൊട്ടു താഴെയുള്ള വരി താങ്കൾ കണ്ടതായി ഭാവിക്കുന്നില്ല. . .

    [നകുലൻ] അയ്യോ ആ വരി ഒഴിവാക്കേണ്ട യാതൊരു കാര്യവുമില്ലല്ലോ! ഡേമോഗ്രഫിയേപ്പറ്റിയും പരിസ്ഥിതിയേപ്പറ്റിയും പറയുന്നതല്ലാത്തതു കൊണ്ട് എടുത്തു പറയാതിരുന്നതാവാനേ വഴിയുള്ളൂ.

    ശരി. ഇനിയിപ്പോൾ വല്ല പ്രത്യേക ‘അജണ്ട‘യോ മറ്റോ മൂലം ആ വാചകം മനപ്പൂർവ്വം ഒഴിവാക്കിയെന്നു വരണ്ട.. ഇതാ വീണ്ടും വായിക്കുന്നു.. The role of Sinha has only helped the fundamentalist and extremist forces like Syed Ali Geelani's Hurriyat, to exploit this issue

    അതു ഞാൻ കണ്ടു. മുകളിലത്തെ വരികളും കണ്ടു. കാര്യങ്ങൾ മനസ്സിലായി. സിൻ‌‌ഹയുടെ പങ്ക് ഹുറിയത്തിനേപ്പോലെയുള്ളവർ ആ പ്രശ്നം മുതലെടുക്കുന്നതിനു സഹായിച്ചതേയുള്ളൂ.. അതായത് സിൻ‌‌ഹ തെറ്റുചെയ്തു. അദ്ദേഹം ബോർഡ് ഡയറകടറായിരുന്നപ്പോൾ ചെയ്തിരുന്ന ചില പരിഷ്ക്കാരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അദേഹത്തിന്റെ ചെയ്തികൾ മൂലമാണ് കശ്മ്മീരി ഐഡന്റിറ്റി തകരും എന്ന ഭീതിയുണ്ടായത്. ഹുറിയത്തൊക്കെ അതു മുതലെടുത്തു. അപ്പോൾ ഇനി സൂക്ഷിക്കണം. അത്തരം ഭീതിയൊക്കെ അടിസ്ഥാനരഹിതമാണെന്ന് ജനങ്ങളെ പറഞ്ഞുമനസ്സിലാക്കേണ്ട മെനെക്കേടുണ്ടാക്കി വച്ചത് സിൻ‌‌ഹയാണ്. ശരിയാണ്. സമ്മതിച്ചു. അതൊക്കെ മനസ്സിലായി. ഇനി നമുക്കു കാര്യത്തിലേക്കു വരാം. ഇപ്പോൾ ഭൂമികൈമാറ്റം നടത്തിയാൽ എന്തായിരുന്നു പ്രശ്നം? സി.പി.എമ്മിന്റെ എതിർപ്പ്...ഛെ. പിന്നെയും ചോദിക്കാൻ വല്ലാത്ത മടി. ഇതിപ്പോൾ എത്രാമത്തെ തവണയാണ്!

    (1) സിൻ‌‌ഹയുടെ നടപടികൾ
    (2) ജനങ്ങളുടെ സ്വത്വനഷ്ടഭയം
    (3) സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തത്

    ഇതു മൂന്നും തമ്മിൽ ലിങ്കു ചെയ്യാനറിയുന്നവർ ഈ ലോകത്ത് ആരെങ്കിലുമുണ്ടെങ്കിൽ ഒന്നു വന്നു സഹായിച്ചിരുന്നെങ്കിൽ വലിയ ഉപകാരമായേനെ. എന്തുകൊണ്ടായിരിക്കും പോലും സി.പി.എം. ഭൂമികൈമാറ്റത്തെ എതിർത്തത്! സിൻ‌‌ഹയുടെ ചെയ്തികൾ മൂലമോ? അതും ഭൂമികൈമാറ്റവും തമ്മിലുള്ള ബന്ധമെന്താണ്? ഇതിനി ആരാണൊന്നു പറഞ്ഞുതരിക!!!



    [രാമചന്ദ്രൻ] >> എന്നു മാത്രമല്ല All the secular parties and forces in Jammu & Kashmir should ensure that the yatra is not made hostage to communal politics എന്ന അവസാന വാചകവും താങ്കളുടെ സൌകര്യാര്‍ത്ഥം താങ്കൾ വിഴുങ്ങി എന്നു പറയാതെ വയ്യ. .

    [നകുലൻ] ഇവിടെ താങ്കളുടെ വായനയ്ക്ക് കാര്യമായൊരു തകരാറു സംഭവിച്ചു പോയി. ഈ ഇംഗ്ലീഷ് വാചകം ഒന്നു കോപ്പി ചെയ്യുക. പേജിന്റെ തുടക്കത്തിലെത്തിയിട്ട് അവിടം മുതൽ ഒരു സേർച്ചു കൊടുക്കുക. ആദ്യത്തെ ഹിറ്റ് എന്റെയൊരു കമന്റിലായിരിക്കും. അത് തർജ്ജമചെയ്തതിനു ശേഷം വ്യക്തമായ മറുപടിയും അതിനു പിന്നാലെ നൽകിയിട്ടുണ്ട്. അതിനായി സാക്ഷാൽ പരമശിവനെത്തന്നെ വെല്ലുവിളിക്കേണ്ടിയും വന്നു. ശരിയല്ലേയെന്ന് പരിശോധിച്ചു നോക്കുക.

    [രാമചന്ദ്രൻ] >> ( എനിക്ക് ഖേദമുണ്ട് , ഇങ്ങനെ താങ്കളുടെ പോസ്റ്റില് ഒരു ലേഖനം മുഴുവന് കോപ്പി പേസ്റ്റ് ചെയ്യാന്. പക്ഷെ താങ്കൾ ചെയ്ത പോലെ അതിവൈകാരികതയുടെ മാനസികാവസ്ഥയിലല്ല ഞാൻ എന്നു മാത്രം സൂചിപ്പിക്കട്ടെ. .

    [നകുലൻ] രാമചന്ദ്രാ..ഈ ‘അതിവൈകാരികത‘യുടെ ആയുധം വേറെ ആർക്കു നേരെ പ്രയോഗിച്ചാലും ശരി - അത് എനിക്കെതിരെ തീരെ ഫലപ്രദമാണെന്നു തോന്നുന്നില്ല. അതല്ലെങ്കിൽ, താങ്കളെന്റെ പോസ്റ്റുകളും കമന്റുകളും ഇതിനു മുമ്പു വായിച്ചിട്ടില്ലെന്നു കരുതേണ്ടി വരും.

    ഇടതുപക്ഷമാദ്ധ്യമങ്ങളിലെ ശുദ്ധപോക്രിത്തരങ്ങൾ എത്രയോ കണ്ടിരിക്കുന്നു! സ്പാർക്ക് കോപ്പി ചെയ്തിട്ട ആ വാചകങ്ങളെയും അങ്ങനെ തന്നെ സമീപിക്കാമായിരുന്നു. വിഷമം തോന്നുന്ന വേളകളിൽ മിണ്ടാതിരിക്കാറാണു പതിവും. “മറ്റുള്ള“വരേക്കുറിച്ചു പറയാൻ യാതൊരു ലജ്ജയുമില്ലാത്ത ആ വാചകങ്ങൾ വായിച്ചിട്ടു പോലും മിണ്ടാതിരിക്കാൻ മാത്രം ഹൃദയശൂന്യനല്ല ഞാൻ എന്നു മാത്രമേ എന്റെ ആ കമന്റു തെളിയിക്കുന്നുള്ളൂ. അതിൽ‌പ്പിടിച്ചുള്ള താങ്കളുടെയീ തുടർപരാമർശങ്ങൾ പരിഹാസ്യമാണ്. അതുവിട്.

    [രാമചന്ദ്രൻ] >> മുകളിൽ തന്ന തെളിവ് മാത്രം പോരെങ്കിൽ ഇതു കൂടി കണ്ടോളൂ...താങ്കൾ സിപിഐ എം, പിഡിപിയോടൊപ്പം കൂടി എന്നു പറഞ്ഞത് വസ്തുതാപരമല്ല എന്നു ചൂണ്ടിക്കാട്ടുന്ന തെളിവ് ഇവിടെ

    [നകുലൻ] സി.പി.എം. സംഘപരിവാറിനെതിരെ പ്രസ്താവനയിറക്കിയിരിക്കുന്നതു കാണിച്ചു തന്നിട്ട് – ദാ കണ്ടോ ഞങ്ങൾ പി.ഡി.പി.യ്ക്കൊപ്പമല്ല എന്നു “തെളിയി”ക്കുന്നതിന്റെ ലോജിക് പിടികിട്ടാൻ ബുദ്ധിമുട്ടു തന്നെയാണ്. ചിലപ്പോൾ പി.ഡി.പി.തന്നെയും ഇതിനേക്കാൾ കടുത്ത പ്രസ്താവനകൾ ഇറക്കിയിട്ടുണ്ടാകും. അപ്പോൾ അവരും പി.ഡി.പി.യ്ക്കൊപ്പമല്ല എന്നു വരുമോ എന്തോ! ആകെ കൺ“ക്ലൂഷ”നാകുന്നു.!

    [രാമചന്ദ്രൻ] >> വര്‍ഗ്ഗീയ ശക്തികൾ പ്രശ്നം വഷളാക്കുന്നതിനെക്കുറിച്ച് സിപിഐ എം, PDF(ശ്രദ്ധിക്കുക പിഡിപി അല്ല) , JKDP എന്നിവര് ജൂണ് 23 ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനഇങ്ങനെ പറയുന്നു. . .

    [നകുലൻ] എന്റെ രാമചന്ദ്രാ! താങ്കൾക്കതൊന്നും ഇനിയും മനസ്സിലാകുന്നില്ലെന്നു വച്ചാൽ! വിദ്യാർത്ഥിമാത്രമാണെന്നൊക്കെപ്പറഞ്ഞുവെങ്കിലും, പ്രായവും തീരെ കുറവായിരിക്കുമെന്നു കരുതിയില്ല. ഇപ്പോൾ അങ്ങനെ സംശയിച്ചു പോകുകയാണ്.

    സി.പി.എമ്മും പി.ഡി.പി.യുമൊക്കെയായി വേദി പങ്കിട്ടുവെന്നോ അല്ലെങ്കിൽ സംയുക്തപ്രസ്താ‍വനയിറക്കിയെന്നോ ഒന്നും ആരും ഇവിടെ ആരോപിച്ചിട്ടില്ലല്ലോ!

    ഇനി, മേൽ‌പ്പറഞ്ഞ പ്രസ്താവനയിൽത്തന്നെയാണെങ്കിൽ, “വർഗ്ഗീയശക്തികൾ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിതശതൃവായ സംഘപരിവാറിനെ മാത്രമാണെന്നതും, അല്ലാതെ പി.ഡി.പി.യെ ഒന്നും വിമർശിച്ചിട്ടില്ല എന്നതുമായ വസ്തുതകൾ ശ്രദ്ധിച്ചില്ലെങ്കിലും വേണ്ടില്ല. അതൊക്കെ പോട്ടെ.

    ആലോചിച്ചുനോക്കൂ.. സി.പി.എമ്മിനെ പി.ഡി.പി.യുമായി ബന്ധിപ്പിക്കുന്നതിൽ കഴമ്പില്ല എന്നു പറയാൻ പറ്റിയ എന്തു ന്യായമാണു താങ്കളുടെ കയ്യിൽ ഉള്ളത്? ഇനിയിപ്പോൾ അവരെ വിമർശിച്ചൊരു പ്രസ്താവനയിറക്കിയാൽത്തന്നെ അതു വെറും പ്രഹസനമായല്ലേ പരിഗണിക്കപ്പെടൂ?

    ഭൂമികൈമാറ്റതീരുമാനത്തെ എതിർത്തതിൽ രണ്ടുകൂട്ടരും ഒരുപോലെയായിരുന്നുവെന്നതു മുതൽ ആലോചിച്ചു വരിക. (അതോ ഇനി അതിലും തർക്കമുണ്ടോ ആവോ?). എതിർപ്പിനെ സാധൂകരിക്കാനായി പി.ഡി.പി. നിരത്തിയ കാരണങ്ങൾ ശുദ്ധ അസംബന്ധങ്ങളായിരുന്നു. അതേ അസംബന്ധവാദങ്ങൾ തന്നെയല്ലാ‍തെ മനുഷ്യനു മനസ്സിലാക്കാൻ പറ്റിയ സ്വന്തമായ വേറേ എന്തെങ്കിലും ന്യായീകരണം കൊണ്ടുവരാൻ സി.പി.എമ്മിനു സാധിക്കാത്തിടത്തോളം കാലം സി.പി.എമ്മും പി.ഡി.പി.യും ഈ വിഷയത്തിൽ ഒരേ തട്ടിൽത്തന്നെയാണു നിൽക്കുന്നത്. അതല്ല എങ്കിൽ - പി.ഡി.പി.യുടെ ഡെമോഗ്രഫി പ്രശ്നമൊന്നുമല്ല സി.പി.എമ്മിനെങ്കിൽ എന്താണു പിന്നെ പ്രശ്നമെന്നു തുറന്നു പറയൂ എന്നു തന്നെയല്ലേ ഇവിടെ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്? അതിനു മറുപടി തരുന്നതിനു പകരം താങ്കൾ വേറേ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിട്ട് ഞാനെന്തൊക്കെയോ തെളിവ് കൊണ്ടുവരുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നാൽ എങ്ങനെ ശരിയാകാനാണ്?

    രണ്ടേരണ്ടു ചോദ്യങ്ങൾ!

    പി.ഡി.പി.യുടെ അതേ ന്യായീകരണം കൊണ്ടാണോ സി.പി.എമ്മും ഭൂമികൈമാറ്റത്തെ എതിർക്കുന്നത് ? അണെങ്കിൽ രണ്ടുകൂട്ടരും ഒരേ തട്ടിൽത്തന്നെയാ‍ണ്. സംശയമില്ല.

    അതോ വേറേ എന്തെങ്കിലും കാരണം കൊണ്ടാണോ? ആണെങ്കിൽ സി.പി.എമ്മിനെ പി.ഡി.പി.യുമായി കൂട്ടിക്കെട്ടാനാവില്ല. പക്ഷേ ആ കാരണം എന്താണെന്ന് ആർക്കുമറിയില്ല. എന്താണാ കാരണം?


    താങ്കൾ ചൂണ്ടിക്കാണിച്ച ആ പത്രക്കുറിപ്പിൽ അമർനാഥ് പ്രശ്നത്തിലെ സി.പി.എം. നിലപാടിനേപ്പറ്റി എന്താണുള്ളത്? “The Parivar is hell bent on destroying this unity and divide people on communal lines, horizontally as well as vertically, for petty electoral politics“ എന്നൊക്കെയുള്ള പതിവു വിവരക്കേടുകളല്ലാതെ? അതോ ഇനി ആ വാചകങ്ങളിൽ നിന്ന് സി.പി.എം. നിലപാട് ഊഹിച്ചെടുക്കണമെന്നാണോ ഉദ്ദേശിക്കുന്നത്? ഹിന്ദുക്കളുടെ ആവശ്യത്തെ അനുകൂലിക്കുന്ന സംഘടനകളുടെ കൂട്ടത്തിൽ സംഘപരിവാർ സംഘടനകളുമുണ്ട്. അവർ വെർട്ടിക്കലായും അല്ലാതെയുമൊക്കെ മുറിച്ചുകളയും – അപ്പൊൾ സ്വാഭാവികമായും കണ്ണുമടച്ച് സി.പി.എം. മറുവശത്തു നിൽക്കും എന്നോ? ഈപ്പറയുന്ന സംഘടനകളൊക്കെ രംഗപ്രവേശം ചെയ്യുന്നതിനും മുമ്പേ തന്നെ സി.പി.എം. പറഞ്ഞിരുന്നല്ലോ – ഭൂമികൈമാറ്റം പാടില്ലെന്ന്. അതിന്റെ കാരണമാണു ചോദിച്ചത്. അതോ ഇനി ഷ്രൈൻബോർഡ് എന്നു പറഞ്ഞാൽത്തന്നെ സംഘപരിവാർ മയമായ സ്ഥിതിയ്ക്ക് അവർക്ക് അനുകൂലമായതെന്തിനെയും എതിർക്കും എന്നോ? എന്താണു പ്രശ്നം? ഇതിങ്ങനെ ആവർത്തിച്ചു ചോദിക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്! വല്ലാത്ത നാണക്കേടു തോന്നുന്നു.

    [രാമചന്ദ്രൻ] >> സമാധാനാന്തരീക്ഷത്തിലേക്ക് വന്നുകൊണ്ടിരുന്ന സംസ്ഥാനത്തെ വീണ്ടും വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണ് നടന്നത്. . . .

    [നകുലൻ] ആസൂത്രണത്തിന്റെ പിന്നിൽ ആരാണെന്നു കൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
    ഹുറിയത്ത്? നാഷണൽ കോൺഫ്രൻസ്? അതുമല്ലെങ്കിൽപ്പിന്നെ, പീപ്പിൾസ് ഡെമോക്രസിയൊക്കെ പേരൊഴിവാക്കി സൌകര്യപൂർവ്വം പറയുന്നതുപോലെ, “അദർ പാർട്ടീസ് “?

    [രാമചന്ദ്രൻ] >> ഭീകരാക്രമണത്തിന്റെ നാളുകളില്‍പ്പോലും സമാധാനത്തോടെ നടന്നിരുന്ന ഒന്നാണ് അമര്‍നാഥ് തീര്‍ഥാടനം. . . . .

    [നകുലൻ]
    :)
    എന്തുപറ്റി – ഗൂഗിളൊന്നും വർക്കു ചെയ്യുന്നില്ലേ?

    [രാമചന്ദ്രൻ] >> മുസ്ളിം ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം യഥാര്‍ഥത്തിൽ മതസൌഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനുള്ള സവിശേഷ സന്ദര്‍ഭമായിരുന്നു. ലാഭേച്ഛയില്ലാതെ തീര്‍ഥാടകര്‍ക്ക് എല്ലാ സൌകര്യവും നല്‍കുന്നതിൽ മുസ്ളിം വിഭാഗത്തില്‍പ്പെട്ട തദ്ദേശീയർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വര്‍ധിച്ചുവരുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള സൌകര്യം ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിനുള്ള നടപടി എടുക്കുമ്പോൾ കൂടുതല് ഐക്യവും സമാധാനവും സൃഷ്ടിക്കുന്നതിന് എങ്ങനെയാണ് സഹായകരമാവുക എന്ന വീക്ഷണത്തോടെ പക്വമായ നടപടികൾ എടുക്കുകയാണ് ജനാധിപത്യസര്‍ക്കാരിന്റെ ചുമതല. ഇത് നിര്വഹിക്കുന്നതിലുണ്ടായ പരാജയമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ഇതു മനസ്സിലാക്കി എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് സമാധാനശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയാണ് കേന്ദ്രം ചെയ്യേണ്ടത്. . . .

    [നകുലൻ] വളരെ ശരി! അപ്പോൾ താങ്കൾക്കു കാര്യങ്ങളറിയാതെയൊന്നുമല്ലല്ലോ.

    ഇനി പറയൂ. കൂടുതൽ സൌകര്യങ്ങളൊരുക്കാൻ അല്പം ഭൂമിയാവാം എന്നു വിചാരിച്ചപ്പോൾ അതെങ്ങനെയാണ് കൂടുതൽ ഐക്യവും സമാധാനവും സൃഷ്ടിക്കുന്നതിന് തടസ്സമായത്? ഇത്രയ്ക്കു സമാധാനഭംഗമുണ്ടാകാൻ മാത്രം എന്തു പ്രശ്നമാണ് ഭൂമി കൈമാറിയാൽ ഉണ്ടാകുമായിരുന്നത്? ആരാണ് അതിനൊക്കെ പിന്നിൽക്കളിച്ചത്? തീരുമാനത്തെ എതിർത്തവരെന്ന നിലയ്ക്ക് സി.പി.എമ്മിന് അതേപ്പറ്റി അറിവുണ്ടോ? എന്തു ഭയന്നിട്ടാണ് സി.പി.എം. എതിർത്തത്?


    [രാമചന്ദ്രൻ] >> ദേശീയപാത ഒരുതരത്തിലും തടസ്സപ്പെടാതിരിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉപരോധംമൂലം പഴക്കച്ചവടക്കാര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ആവശ്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. . . . .

    [നകുലൻ] ദേശീയപാതതടഞ്ഞ് വളരെ ദിവസങ്ങളോളം ഉപരോധമേർപ്പെടുത്തി ആകെ പ്രശ്നമായി എന്നൊക്കെയുള്ള വാർത്തകളിൽ കഴമ്പില്ലായിരുന്നു എന്നതു പുറത്തുവന്നിട്ട് ദിവസങ്ങൾ കഴിഞ്ഞല്ലോ. ഈ കമന്റ് പല ദിവസങ്ങൾ കൊണ്ടാണോ എഴുതിത്തീർത്തത്? അവസാനം ഇതു പോസ്റ്റു ചെയ്യുന്നതിനു മുമ്പ്, മാറിയ സാഹചര്യത്തിൽ എല്ലാത്തിന്റെയും പ്രസക്തി അതുപോലെ തന്നെ നിൽക്കുന്നുണ്ടോ എന്ന് ഒന്നു കൂടി വായിച്ച് ഉറപ്പു വരുത്തിയതിനു ശേഷം വേണമായിരുന്നു ഇടാൻ.


    [രാമചന്ദ്രൻ] >> വര്‍ഗീയ തീ ആളിപ്പടര്‍ത്താനുള്ള സംഘപരിവാര്‍ശ്രമം ചെറുക്കുന്നതിൽ മതനിരപേക്ഷ വാദികളുടെ ഐക്യം പ്രധാനമാണ്. . . . . .

    [നകുലൻ] എന്റെ രാമചന്ദ്രാ - താങ്കളൊക്കെ യാതൊരു ലജ്ജയുമില്ലാതെയിങ്ങനെ ഓരോന്നു പറഞ്ഞാൽ കേട്ടുനിൽക്കുന്നവർക്കാണ് മുഖം കുനിഞ്ഞുപോകുന്നത്. അതോടൊപ്പം താങ്കളുടെ തൊലിക്കട്ടിയിൽ അസൂയയും തോന്നിപ്പോകുന്നു.

    ഈ ‘മതനിരപേക്ഷവാദികൾ‘ എന്നൊക്കെപ്പറഞ്ഞാൽ ആരാണ്? താങ്കളോടൊക്കെ പലതവണ കെഞ്ചിച്ചോദിച്ചിട്ടും മറുപടി പറയാതിരുന്ന ഒരു ചോദ്യം അവസാനമായി ഒരിക്കൽക്കൂടി ചോദിക്കട്ടേ? ‘മതേതരകക്ഷികൾക്കു മാതൃകയായിരുന്ന സമാജ്‌വാദിപാർട്ടി ഇപ്പോൾ മലക്കം മറിഞ്ഞു‘വെന്ന പ്രകാശ്‌‌കാരാട്ടിന്റെ പ്രസ്താവനയിൽ നിന്ന് ജനം എന്താണു മനസ്സിലാക്കേണ്ടത്? എന്താണ് ഇതുവരെ അവരുടെ മതേതരത്വം നിർണ്ണയിച്ചിരുന്നത്? എന്തു ഘടകം മാറിയപ്പോളാണ് അവരുടെ മതേതരത്വവും നശിച്ചത്? ആ ഘടകം ഇപ്പോൾ സി.പി.എമ്മിനുണ്ടോ? ആ ഘടകം ബി.ജെ.പി.യ്ക്കും കൈവന്നാൽ അവരും മതേതരമാകുമോ? എന്താണാ ഘടകം? ഒന്നു പറഞ്ഞു തരൂ. പ്ലീസ്!!!

    സംഘപരിവാർ വർഗ്ഗീയതീ ഇപ്പോൾ ആളിപ്പടർത്തും എന്നൊക്കെ ഉമ്മാക്കി കാണിച്ചു നിങ്ങൾ എത്രനാൾ തള്ളിനീക്കുമെന്നറിയാൻ കൌതുകമുണ്ട്. അതു ചെറുക്കാനെന്നപേരിൽ എന്തൊക്കെ കൂസ്റ്റിസ്റ്റുനയങ്ങൾ ഇനിയും പ്രയോഗിക്കുമെന്നും.

    ഒരുകാര്യം ഒരു സുഹൃത്തെന്ന നിലയ്ക്കു ഞാൻ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. സി.പി.എം. ഒരു മതനിരപേക്ഷകക്ഷിയാണ് – ഞങ്ങൾക്കു വർഗ്ഗീയതാല്പര്യങ്ങളില്ല – എന്നതൊക്കെ പാർട്ടിവേദികളിൽ പ്രസംഗിക്കാൻ കൊള്ളാമായിരിക്കും. പക്ഷേ, മാർക്സിസ്റ്റുകാരല്ലാത്ത മറ്റുള്ളവർ കൂടി സന്നിഹിതരായിരിക്കുന്ന പൊതുവേദികളിൽ അത് അങ്ങേയറ്റം പരിഹാസ്യമായ ഒരു മേനി പറച്ചിൽ മാത്രമാണ്. പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വീരവാദം. അത് അംഗീകരിക്കാൻ താങ്കൾ ഒരുക്കമല്ലെങ്കിലും വേണ്ടില്ല – പക്ഷേ മറ്റുള്ളവർ അങ്ങനെ ചിന്തിക്കുന്നുവെന്ന തിരിച്ചറിവെങ്കിലും ഉണ്ടാക്കിവച്ചില്ലെങ്കിൽ അതു വലിയ നാണക്കേടുകൾ ഉണ്ടാക്കി വച്ചേക്കും.

    [രാമചന്ദ്രൻ] >> NEW DELHI: The Communist Party of India (Marxist) on Wednesday expressed deep concern at the grave situation in Jammu and Kashmir and said that in the interest of the country it was imperative that the Central government take immediate initiatives to restore peace and normality through dialogue. . . . . .

    “The dispute over the land allocated for the facilities to be provided to the Amarnath yatris, should be amicably settled through dialogue,” the statement said.


    [നകുലൻ] കൊള്ളാം! വളരെ നല്ലത് . തിരിച്ചറിവുണ്ടാകുന്നതിന്റെ സൂചനകൾ ശുഭകരം തന്നെ.

    ഭൂമികൈമാറ്റതീരുമാനം ഉപേക്ഷിക്കപ്പെട്ടതോടെ പ്രശ്നങ്ങളെല്ലാം കഴിഞ്ഞതായിരുന്നു. പക്ഷേ സംഘപരിവാർ വീണ്ടും അനാവശ്യമായി ഇടപെട്ടു പ്രശ്നമുണ്ടാക്കി. എന്നൊക്കെയായിരുന്നു ഇതുവരെയുള്ള നിലപാട്.

    ഇതിപ്പോൾ ....ചർച്ചയാവാം എന്നെങ്കിലുമായി പുതിയ നിലപാട്.. നല്ല കാര്യം. വൈകിയാണെങ്കിലും തിരിച്ചറിവുണ്ടാകുന്നതു തീർച്ചയായും നല്ല കാര്യം തന്നെ.


    [രാമചന്ദ്രൻ] >> The RSS/BJP’s decision to make this into an all-India issue is bound to generate further tensions and is aimed at sharpening communal polarisation for their petty political/electoral interests. താങ്കള്‍ക്കിതിനോട് യോജിക്കാനാവുമോ?

    [നകുലൻ] ഈ സ്റ്റേറ്റ്‌മെന്റിൽക്കാണുന്നത് പെറ്റി പൊളിറ്റിക്കൽ ആൻഡ് ഇലക്റ്റോറൽ ഇന്ററസ്റ്റ്സ് മാത്രമാണ്. അതുകൊണ്ട് എനിക്കതിനോടു യോജിപ്പില്ല. എന്നാൽ, പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന അമർനാഥ് സംഘർഷ സമിതിയുടെ നിലപാടിലേയ്ക്ക് വൈകിയാണെങ്കിലും സി.പി.എം. കൂടി വന്നതിൽ സന്തോഷമുണ്ട്. യോജിപ്പുമുണ്ട്.

    പൊളിറ്റിക്കൽ താല്പര്യങ്ങളേക്കുറിച്ചു വിഷമിക്കുന്നതിനു മുമ്പ് താങ്കളറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. അമർനാഥ് സംഘർഷസമിതിയിലെ നാല്പതിൽ‌പ്പരം അംഗങ്ങളിൽ കേവലം ഒരു അംഗം മാത്രമാണു ബി.ജെ.പി. ബാക്കിയുള്ള സകല സംഘടനകൾക്കും ഉള്ള അധികാരവും അംഗീകാരവുമേ അവർക്കുമുള്ളൂ. അവർക്കുമാത്രമാണു രാഷ്ട്രീയപശ്ചാത്തലമുള്ളത്. സത്യത്തിൽ, രാഷ്ട്രീയപശ്ച്ചാത്തലമുള്ളതുകൊണ്ട് ബി.ജെ.പി.യ്ക്ക് അവിടെ മറ്റുള്ളവരെ അപേക്ഷിച്ചു വോയ്‌‌സ് കുറവാണെന്നതാണു സത്യം. പ്രശ്നം രാഷ്ട്രീയവൽക്കരിക്കപ്പെട്ടുപോകുകയും അങ്ങനെ പ്രശ്നപരിഹാരം അകലുകയും ചെയ്യാതിരിക്കുവാനായി ബി.ജെ.പി.യുടെ പങ്കാളിത്തം പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് സമിതി.

    താങ്കൾക്കതൊന്നും മനസ്സിലാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങൾ വല്ലതും മനസ്സിൽ വച്ചായിരിക്കണം – മുമ്പൊരിക്കൽ “സംഘപരിവാർ സംഘടനകൾ പല നാവിൽ സംസാരിക്കുന്നു“ എന്നൊക്കെ താങ്കൾ അഭിപ്രായപ്പെട്ടത്.

    മാർക്സിസ്റ്റുകൾക്ക് അതേക്കുറിച്ചൊന്നും യാതൊന്നും മനസ്സിലാവാൻ സാദ്ധ്യതയില്ല. രാഷ്ട്രീയം കലർത്തിമാത്രമല്ലേ എന്തും ചിന്തിച്ചു ശീലമുള്ളൂ. എല്ലാം ബി.ജെ.പി.യും ആർ.എസ്.എസുമൊക്കെ രാഷ്ട്രീയനേട്ടങ്ങൾക്കായി മനപ്പൂർവ്വം ഉണ്ടാക്കുന്നതാണെന്നൊക്കെയാണല്ലോ സ്ഥിരം വാദങ്ങൾ. സഹതാപം തോന്നിപ്പോകുകയാണ്.

    എന്റെ സുഹൃത്തേ – ഇത് ഹിന്ദുക്കളുടെ ഒരു ആവശ്യമാണ്. അതിൽ അന്യായമായി യാതൊന്നുമില്ല എന്നവർ കരുതുന്നു. ഒന്നുകിൽ അവർ പറയുന്നത് അന്യായമായതിനാൽ അനുവദിക്കാനാവില്ല എന്ന് അവരെ പറഞ്ഞുമനസ്സിലാക്ക്. അതല്ല ന്യായമാണെങ്കിൽ ചെയ്തുകൊടുക്ക്. ഇതൊന്നും പറ്റില്ല താനും – എന്നിട്ട് സംഘപരിവാർ രാഷ്ട്രീയനേട്ടമുണ്ടാക്കുന്നു എന്നൊക്കെപ്പറഞ്ഞു കടും‌പിടുത്തം പിടിച്ചാൽ എന്തൊരു വിഡ്ഢിത്തമാണത്?

    എത്രയൊക്കെ നിർദ്ദോഷമായ ആവശ്യമാണെങ്കിലും ശരി - എത്രയൊക്കെ പതം പറഞ്ഞു കരഞ്ഞു കാത്തിരുന്നാലും ശരി - ആട്ടിത്തുപ്പലും അടിച്ചമർത്തലും മാത്രമേ മറുപടി കിട്ടുകയുള്ളൂവെന്നാണെങ്കിൽ, തങ്ങളോട് അനുഭാവം പുലർത്തുന്ന രാഷ്ട്രീയകക്ഷികളെ ജനങ്ങൾ പിന്തൂണച്ചുപോകും. അതു സ്വാഭാവികമായൊരു പ്രകൃതിനിയമം മാത്രമാണ്. അതിൽ അസൂയപ്പെട്ടിട്ടോ ആശങ്കപ്പെട്ടിട്ടോ യാതൊരു കാര്യവുമില്ല. സാധിക്കുമെങ്കിൽ ഉടൻ പ്രശ്നത്തിനു പരിഹാരമുണ്ടാക്ക്. സംഘപരിവാറെന്നല്ല – ആരും തന്നെ കൂടുതൽ ഒരക്ഷരം പോലും പറയാനോ ബഹളം വയ്ക്കാനോ നിൽക്കില്ല. വെർട്ടിക്കലായോ ഹൊറിസോണ്ടലായോ ഇനി ചെരിച്ചോ ഒന്നും എവിടെയും മുറിക്കാനും നിൽക്കില്ല. പിടിച്ചപിടിയാലെ സമരങ്ങൾ അവസാനിക്കും. ഇല്ലെന്നുണ്ടോ? പ്രശ്നങ്ങളുണ്ടാക്കിയിട്ട് – പരിഹരിക്കാതെ വച്ചിട്ട് – സംഘപരിവാർ പ്രശ്നമുണ്ടാക്കുന്നു എന്നൊക്കെ വാദിക്കുമ്പോൾ പരിഹാസമല്ല – സഹതാപമാണു തോന്നുന്നത്. നിങ്ങളുടെയീ അന്ധമായ സംഘപരിവാർ വിരോധവും ഭർത്സനവും എന്നവസാനിക്കുന്നോ അന്നു വരെ ധാരാളം മണ്ടത്തരങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.


    -----------
    ശ്രീ രാംചന്ദ്രൻ,
    നിർത്തുന്നതിനു മുമ്പ് ഇതുകൂടി പറയാനാഗ്രഹിക്കുന്നു.

    പിപ്പീൾസ് ഡെമോക്രസിയിലെ അതേ ലേഖനവുമായി താങ്കൾ വീണ്ടുമെത്തിയാൽ വളരെ ബോറടിച്ചുപോകുമെന്നു പറയാതെ വയ്യ. ദയവായി അതിനു മുതിരരുത്. സി.പി.എമ്മിന്റെ ദൃഷ്ടിയിൽ നോക്കിയാൽ ഇപ്പോളുള്ള സകലപ്രശ്നങ്ങൾക്കും ഉത്തരവാദി സംഘപരിവാറായിരിക്കും എന്നുമറിയാം. അതൊക്കെ ഒരു ചടങ്ങുപോലെ ആവർത്തിക്കുന്ന പത്രക്കുറിപ്പുകളിലും എനിക്കു താല്പര്യമില്ല. പലതവണ പറഞ്ഞുകഴിഞ്ഞതാണല്ലോ. ഇതുവരെ പറയാത്ത രണ്ടേ രണ്ടു കാര്യങ്ങൾ മാത്രമേ താങ്കളിൽ നിന്ന് ഞാൻ അറിയാൻ ആഗ്രഹിക്കുന്നുള്ളൂ.

    (1) ഭൂമികൈമാറ്റതീരുമാനത്തെ എതിർക്കാൻ മറ്റുള്ളവർ പറഞ്ഞ ന്യായം തന്നെയാണോ സി.പി.എമ്മിനും? അല്ലെങ്കിൽപ്പിന്നെ സി.പി.എമ്മിന്റെ ന്യായീകരണം എന്താണ്? എന്തെങ്കിലുമൊരു ന്യായം ഉണ്ടെങ്കിൽ, അത് എന്തുതന്നെയായാലും ശരി - പരമാവധി വന്നാൽ ഒരു അഞ്ചുവാചകങ്ങളിൽക്കൂടുതൽ വേണ്ടിവരില്ല അതു വിശദീകരിക്കാൻ എന്ന് ഉറപ്പാണ്. താങ്കൾക്കു ഭാഷ വളരെ നന്നായി വഴങ്ങുന്നുവല്ലോ. സ്വന്തം വാചകങ്ങളിൽ ലളിതമായി വിശദികരിച്ചു തരാൻ അപേക്ഷ.

    Let us say NO to copy-paste.

    (2) മനസ്സുകളെ വിഭജിക്കാൻ പാകത്തിൽ എന്തുനുണയാണ് പ്രചരിപ്പിച്ചത്?

    വയനയ്ക്കും ഇടപെടലുകൾക്കും ഒരിക്കൽക്കൂടി നന്ദി.


    qw_er_ty

    ReplyDelete
  85. ഇവിടെ സംഘിന്റെ ആളുകള്‍ അവര്‍ക്കനുകൂലമായവ എഴുതുന്നു ലിങ്കുകള്‍ കൊടുക്കുന്നു അതിനെതിരെയുള്ളവര്‍ അവര്‍ക്കിഷ്ടമുള്ളതും ചര്‍ച്ച നീണ്ടു പോവുകയല്ലാതെ പരിഹാരം തമ്മില്‍ തല്ലി വിലപ്പെട്ട ജീവനുകള്‍ ഇല്ലാവുന്നത് വരെ തുടരും ..

    എന്റെ അഭിപ്രായം:
    ഏതൊരു മതസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പ്രോപര്‍ട്ടി നല്‍‌കരുത്, കഴിവതും മതസ്ഥാപങ്ങളുടേത് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി വിശ്വാസങ്ങളെ വ്യക്തിയിലധിഷ്ഠിതമാക്കും വിധം അതിനെ നിയന്ത്രിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഹജ്ജിന് നല്‍കുന്ന സബ്സിഡി നിര്‍ത്തലാക്കണം, മറ്റു മത ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ധനസഹായത്തിലധിഷ്ടിതമായ എന്തും നിര്‍ത്തലാക്കണം. മത വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ബോധവത്കരണം നടത്തണം. മതസ്ഥാപനങ്ങളിലെ (അമ്പലം, ചര്‍ച്ച്, പള്ളി മറ്റു സ്ഥാപനങ്ങള്‍ )അനാവശ്യ സ്വാതന്ത്രം എടുത്തു കളയണം പബ്ലിക്ക് സ്ഥലങ്ങളില്‍ വിശ്വാസകാര്യങ്ങള്‍ നടത്താന്‍ അനുവധിക്കരുത് (വെള്ളിയാഴ്ച്ചകളില്‍ റോഡിലേക്ക് നീളുന്ന നമസ്ക്കാരം, പള്ളികളിലും അമ്പലങ്ങളിലും ഇള്ള സ്പീക്കര്‍ വെച്ചുള്ള എല്ലാ ബാങ്കുവിളി തുടങ്ങിയവ നിരോധിയ്ക്കുക)ഗണപതി ഘോഷയാത്ര, നബിദിന യാത്ര, കുരിശ് ചുമന്നുള്ള യാത്ര എല്ലാം അവരരവരുടെ പ്രൊപ്പട്ടിയില്‍ ചുറ്റിതിരിയുക അല്ലാതെ പൊതു സ്ഥലങ്ങളില്‍ അനുവധിക്കാതിരിക്കുക.അതുപോലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഘോഷയാത്ര, റാലി പ്രകടനം എല്ലാം നിയമം മൂലം നിരോധിയ്ക്കുക.
    ജയ് ഹിന്ദ്

    ReplyDelete
  86. പ്രിയപ്പെട്ട വി കെ പ്രഭാകര്‍

    ജമ്മുവില്‍ വനിതകള്‍ മെഴുകുതിരിയുമായി നടന്നു നീങ്ങുന്ന പടം ആഗസ്റ്റ് 22 ലെ ഹിന്ദുവില്‍ ഉണ്ടാരുന്നു:) അതിന്റെ ഒരു ചെറു രൂപം ഇവിടെ കാണാം

    ReplyDelete
  87. ശ്രീ. പ്രഭാകർ,

    ജമ്മുവിലും കശ്മീരിലും നടക്കുന്ന സമരങ്ങളുടെ സ്വഭാവത്തെ സംബന്ധിച്ച ഒരു താരത‌മ്യം അനാവശ്യമാണെന്നു തോന്നുന്നു. എന്തായാലും അങ്ങനെയൊന്നു നടത്താൻ താങ്കളുദ്ദേശിക്കുന്നുവെങ്കിൽ തീർച്ചയായും മനസ്സിൽ വച്ചിരിക്കേണ്ട ഒരു കാര്യമുണ്ട്‌. ആ രണ്ടു വശങ്ങൾ രണ്ടു പ്രദേശങ്ങളെ സൂചിപ്പിക്കുന്നില്ല. രണ്ടു മതവിഭാഗങ്ങളേയും സൂചിപ്പിക്കുന്നില്ല. ഹുറിയത്തിനേപ്പോലുള്ള (അതിൽത്തന്നെ പ്രത്യേകിച്ചു ഗീലാനി വിഭാഗം) തീവ്രനിലപാടുകാരാണ് പ്രധാനമായും കശ്മീരിലെ പ്രക്ഷോഭകർ. അപ്പോൾ അവിടുത്തെ പ്രകടനങ്ങൾ അക്രമാസക്തമാകുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. നേരേ മറിച്ച്‌ ജമ്മുവിലാണെങ്കിൽ ഏതെങ്കിലും ഒന്നോ രണ്ടോ സംഘടനയല്ല സമരങ്ങൾക്കു പിന്നിൽ. നാല്പതിനും അമ്പതിനുമിടയ്ക്ക്‌ സംഘടനകളുടെ ഒരു കൂട്ടായ്മയാണവിടെ. മാത്രമല്ല ഏതെങ്കിലും മതവിഭാഗക്കാർ മാത്രം നടത്തുന്ന സമരവുമല്ല അത്‌. മതഭേദമൊന്നുമില്ലാതെ മുസ്ലീങ്ങളും സമരത്തെ പിന്തുണയ്ക്കുന്നുമുണ്ട്‌. (ഭൂമികൈമാറ്റത്തെ അനുകൂലിച്ചുകൊണ്ട്‌ മുസ്ലീങ്ങളടക്കമുള്ളവർ ജമ്മുവിൽ നടത്തുന്ന റാലികളുടെയും മറ്റും ദൃശ്യങ്ങൾ ഇന്റെർനറ്റിൽ ധാരാളം ദൃശ്യമാണ്.) ചുരുക്കിപ്പറഞ്ഞാൽ, ജമ്മുവിലെ സമരം കുറേക്കൂടി ജനകീയമാണ്. അപ്പോൾ അതു സ്വാഭാവികമായും കുറേക്കൂടി സമാധാനപരമായ മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ടുള്ളതായിരിക്കും. അതിലൊന്നും അസ്വാഭാവികതയൊന്നുമില്ല.

    ജമ്മുവിൽത്തന്നെ പ്രതിഷേധറാലികൾക്കിടയ്ക്ക്‌ സ്ത്രീകൾ മെഴുകുതിരി കത്തിച്ചു പിടിച്ചെന്നു വരും. മറ്റൊരു റാലിയിൽ നിന്നു പക്ഷേ പ്രതിഷേധസൂചകമായി കത്തി ഉയർത്തിപ്പിടിച്ചിരിക്കുന്ന ദൃശ്യവും കണ്ടെത്താൻ കഴിഞ്ഞെന്നു വരും. കശ്മീരിൽ സ്ത്രീകൾ നിലത്തു ചവിട്ടിയെന്നു വരും. അതിനെയെല്ലാം പ്രതിഷേധം സൂചിപ്പിക്കാനുള്ള വ്യത്യസ്തമാർഗ്ഗങ്ങളായി മാത്രം കണ്ടാൽ മതി. അല്ലാതെ, താല്പര്യമില്ലാത്ത നിലത്തു ചവിട്ടിത്തേക്കുന്നെന്നോ അല്ലെങ്കിൽ കുത്തിക്കളയുമെന്നു ഭീഷണിപ്പെടുത്തുന്നതായോ ഒക്കെയുള്ള ദുർവ്യാഖ്യാനങ്ങളാണു മനസ്സിലെങ്കിൽ അതു തികച്ചും അനാവശ്യമാണെന്നു പറഞ്ഞുകൊള്ളട്ടെ. പന്തം കൊളുത്തി പ്രകടനത്തിനു പകരം മെഴുകുതിരിയാണെങ്കിൽത്തന്നെയും കത്തിച്ചുകളയുമെന്നാണു ഭീഷണിയെന്നുപോലും ദുർവാശിക്കാർക്കു വേണമെങ്കിൽ വാദിച്ചെത്താവുന്നതാണ്.

    പത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച്‌ ദൃശ്യങ്ങൾ ഫോക്കസ്‌ ചെയ്തും സൂം ചെയ്തും ഒക്കെ കാട്ടിത്തന്നെന്നിരിക്കും. താങ്കൾ ചൂണ്ടിക്കാട്ടിയ വാർത്തയുടെ ആദ്യഭാഗത്ത്‌ അതു ദൃശ്യമാണ്. താങ്കൾക്കുള്ള മറുപടിയായി ശ്രീ. രാമചന്ദ്രൻ (പൊതുവെ കമ്മ്യൂണിസ്റ്റ്‌ അനുകൂല നിലപാടെടുക്കാറുള്ള ഹിന്ദു പത്രത്തിൽ വന്നതായി) ചൂണ്ടിക്കാട്ടിയ ഫോട്ടോയ്ക്കു പിന്നിലെ പ്രേരണയും വളരെ വ്യക്തമാണ് (സത്യത്തിൽ, സമരങ്ങൾ പക്ഷപാതപരമായി റിപ്പോർട്ടു ചെയ്യുന്നതിന്റെ പേരിൽ മാദ്ധ്യമങ്ങൾക്കെതിരെയും ജമ്മുവിൽ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടിരുന്നു). അധാർമ്മികമായ അത്തരം മാദ്ധ്യമപ്രവണതകളൊക്കെ ദയവായി ഇവിടേയ്ക്കു കൂടി വലിച്ചിഴയ്ക്കരുതെന്നും, ദുസ്സൂചനകളും മറ്റും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പൊതുവിൽ‌പ്പറഞ്ഞാൽ, കോപ്പി-പേസ്റ്റുകൾ പരമാവധി ഒഴിവാക്കണമെന്നഭ്യർത്ഥിക്കുന്നു.

    ReplyDelete
  88. (1) ഭൂമികൈമാറ്റതീരുമാനത്തെ എതിർക്കാൻ മറ്റുള്ളവർ പറഞ്ഞ ന്യായം തന്നെയാണോ സി.പി.എമ്മിനും? അല്ലെങ്കിൽപ്പിന്നെ സി.പി.എമ്മിന്റെ ന്യായീകരണം എന്താണ്? എന്തെങ്കിലുമൊരു ന്യായം ഉണ്ടെങ്കിൽ, അത് എന്തുതന്നെയായാലും ശരി - പരമാവധി വന്നാൽ ഒരു അഞ്ചുവാചകങ്ങളിൽക്കൂടുതൽ വേണ്ടിവരില്ല അതു വിശദീകരിക്കാൻ എന്ന് ഉറപ്പാണ്. താങ്കൾക്കു ഭാഷ വളരെ നന്നായി വഴങ്ങുന്നുവല്ലോ. സ്വന്തം വാചകങ്ങളിൽ ലളിതമായി വിശദികരിച്ചു തരാൻ അപേക്ഷ.
    Let us say NO to copy-paste.

    (2) മനസ്സുകളെ വിഭജിക്കാൻ പാകത്തിൽ എന്തുനുണയാണ് പ്രചരിപ്പിച്ചത്?


    നകുല്ജീ, താന്കള്‍ തന്നെ ചോദിച്ച രണ്ടു ചോദ്യങ്ങളാണ്‍ മുകളില്‍. അതില്‍ ഒന്നാമത്തെ ചോദ്യം ഞാനും കമന്റായി രണ്ടു തവണ ചോദിച്ചതാണ്‍. (എന്റെ ചോദ്യമൊന്നുമല്ല, പോസ്റ്റ് തന്നെ അത് തന്നെയാണല്ലോ പറഞ്ഞിരിക്കുന്നത്). മറുപടിയൊന്നും ഉണ്ടായില്ല.

    പിന്നെ രണ്ടാമതായി പറഞ്ഞിരിക്കുന്നതാകട്ടെ വ്യക്തിപരമായും അല്ലാതെയും അതിലും ഗുരുതരമായ ആരോപണവും. താന്കളും താന്കളെപ്പോലുള്ളവരും മനുഷ്യമനസ്സുകളെ വിഭജിക്കുന്ന തരത്തില്‍ നുണപ്രചരണം നടത്തുകയും അതില്‍ വിജയിക്കുകയും ചെയുതു എന്ന്. എന്താണ്‍ ഈ നുണ എന്നെന്കിലും രാമചന്ദ്രന്‍ വ്യക്തമാക്കും എന്ന് കരുതുന്നു.

    ReplyDelete
  89. പ്രിയപ്പെട്ട നകുലന്‍

    താങ്കളുടെ രണ്ടു ചോദ്യങ്ങള്‍ക്കുമുള്ള എന്റെ ഉത്തരം പറയാന്‍ ശ്രമിക്കാം. ഇത് പാര്‍ട്ടിയുടെ അഭിപ്രായമാകണമെന്നില്ല. പാര്‍ട്ടി ഡോക്യുമെന്റുകള്‍ വായിച്ചുള്ള എന്റെ വിലയിരുത്തല്‍ മാത്രം.

    1. ഭൂമികൈമാറ്റതീരുമാനത്തെ എതിർക്കാൻ മറ്റുള്ളവർ പറഞ്ഞ ന്യായം തന്നെയാണോ സി.പി.എമ്മിനും?

    സി.പി.ഐ എം ഹൂറിയത്തുമായും മറ്റും ചേര്‍ന്ന് ഭൂമികൈമാറ്റത്തെ എതിര്‍ത്തതായി നാളിതു വരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല, താങ്കള്‍ക്കൊട്ടു കാണിച്ചു തരാന്‍ കഴിഞ്ഞിട്ടുമില്ല. സിപി ഐ എമ്മിന്റെതായി ഈ വിഷയത്തില്‍ എനിക്ക് ലഭ്യമായ എല്ലാ രേഖകളും ഞാന്‍ നല്‍കിയിട്ടുണ്ട്. അപ്രകാരം എതിര്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടാവുന്ന ഏതെങ്കിലും ഒരു വരി കാണാന്‍ കഴിഞ്ഞിട്ടില്ല. ആകെപ്പാടെ എന്റെ ശ്രദ്ധയില്‍ വന്നത് ഈ വരിയാണ്, “Given the conflicting statements and divisive stances taken by ministers in the coalition government and the repercussions among the people, the decision to transfer forest land should be reviewed. All the secular parties and forces in Jammu & Kashmir should ensure that the yatra is not made hostage to communal politics.” ഒരിക്കലും യാത്ര തടസ്സപ്പെടണമെന്ന് സി.പി.ഐ എം ആഗ്രഹിച്ചിട്ടില്ല എന്നതാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

    “ജമ്മു കശ്മീരിലെ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അമര്‍നാഥ് സംഘര്‍ഷ് സമിതിയും താഴ്വരയിലെ രാഷ്ട്രീയനേതൃത്വവും സര്‍ക്കാരുമായുള്ള ചര്‍ച്ച തുടരണമെന്നും അതില്‍ തീരുമാനമുണ്ടാകുന്നതുവരെ പ്രക്ഷോഭത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും യെച്ചൂരി അഭ്യര്‍ഥിച്ചു. താഴ്വരയിലേക്ക് അവശ്യസാധനങ്ങളു മറ്റും കൊണ്ടുപോകാന്‍ വിടില്ലെന്നാണ് ജമ്മുവിലെ ചില സംഘടനകള്‍ പറയുന്നത്. ജമ്മുവിലേക്കുള്ള പാത തുറക്കാത്ത പക്ഷം പാകിസ്ഥാനിലേക്കുള്ള മുസഫറാബാദ് പാത തുറക്കുമെന്നാണ് താഴ്വരയിലെ ചില സംഘടനകള്‍ പറയുന്നത്. ഈ രണ്ടു വാദഗതിയും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്നതാണെന്ന് യെച്ചൂരി മുന്നറിയിപ്പ് നല്‍കി. ” ഇത്ര വ്യക്തമായ നിലപാട് ചൂണ്ടിക്കാട്ടിയിട്ടും സിപിഐ എം തീവ്രവാദികള്‍ക്കൊപ്പമാണെന്ന് എന്നാണ് താങ്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല.

    വളരെക്കാലമായി മന്തിസഭയില്‍ തന്നെ ചര്‍ച്ച ചെയ്തിട്ടും തീരുമാനമാകാത്ത ഒരു വിഷയമായിരുന്നു ഭൂമി കൈമാറ്റ പ്രശ്നം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ ശ്രീ സിന്‍‌ഹയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ അരുണ്‍കുമാര്‍ 2008 ജൂണ്‍ 17 ന് പ്രസ്താവിച്ചത് ഇപ്രകാരം ഭൂമി ഡൈവേര്‍ട്ട് ചെയ്തത് എല്ലാക്കാലത്തേക്കുമായാണെന്നാണ്. ഗവര്‍ണര്‍ ശ്രീ സിന്‍‌ഹ ജമ്മു കാശ്മീരിലെ തെരെഞ്ഞെടുക്കപ്പെട്ട നിയമ നിര്‍മ്മാണ സഭയോട് (എന്നു വച്ചാല്‍ ജമ്മു കാശ്മീര്‍ ജനതയോട്) എസ് എ എസ് ബി യുടെ കാര്യത്തില്‍ യാതൊരു വിധത്തിലും ആന്‍സറബിള്‍ അല്ല എന്ന നിലപാടെടുത്തതും ശ്രീ അരുണ്‍കുമാറിന്റെ പ്രകോപനപരമായ പ്രസ്താവനയും ( ഒരു സര്‍ക്കാരുദ്യോസ്ഥന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അയാള്‍ പറഞ്ഞത് എന്നത് അവിതര്‍ക്കിതമാണ്. അതു കൊണ്ടാണല്ലോ അയാളെ ചീഫ് സെക്രട്ടറിക്ക് താക്കീത് ചെയ്യേണ്ടി വന്നത്?) ഈ പ്രശ്നത്തെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയാണുണ്ടായത്. ഇതാണ് കശ്മീരിലെ വ്യത്യസ്ത വീക്ഷ്ണങ്ങള്‍ പുലര്‍ത്തി വന്നിരുന്ന മിതവാദികളെയും തീവ്രവാദി വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതിലേക്ക് നയിച്ച പെട്ടെന്നുണ്ടായ പ്രകോപനം.

    താങ്കള്‍ തന്നെ തന്ന ലിങ്കില്‍ നിന്ന് തന്നെ ഉദ്ധരിക്കാം...

    Much of the controversy is being blamed on the former governor of the state, Lieut-Gen (retired) SK Sinha, who left office on Tuesday. The governor is the ex-officio head of the shrine board. Gen Sinha has said the shrine board is not answerable to the state's law-making assembly. He has refused to answer questions put to the shrine board by the law-makers. The controversy has brought together the separatists - the hard-line and moderate factions of the All Party Hurriyat Conference (APHC) - who have decided to carry out a joint campaign against the land transfer. The Hindu nationalist Bharatiya Janata Party (BJP) has threatened to block supplies of essential commodities to the valley of Kashmir if the campaign against the land transfer does not stop.

    അപ്പോള്‍ താങ്കള്‍ക്കു കാര്യങ്ങളുടെ കിടപ്പറിയായ്കയല്ല.. പുകമറ സൃഷ്ടിക്കുകയാണ് ഉദ്ദേശമെങ്കില്‍ നടക്കട്ടെ...

    തീര്‍ത്ഥാടനത്തെ പരിവാര്‍ സംഘടനകള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു . റിട്ടയര്‍മെന്റിനുശേഷവും ശ്രീ സിന്‍‌ഹ ഈ പ്രശ്നത്തില്‍ ഇടപെട്ടതും ശ്രീ അഡ്വാനി ഇതൊരു തിരഞ്ഞെടുപ്പു വിഷയമാണെന്നു പ്രഖ്യാപിച്ചതും വിവിധ സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ കര്‍സേവകര്‍ ജമ്മുവിലെ ഉപരോധത്തില്‍ പങ്കെടുത്തതും (link) എല്ലാം എരിതീയില്‍ എണ്ണ ഒഴിക്കുകയായിരുന്നില്ലേ? വനഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കും നല്‍കാന്‍ ആവില്ല എന്നറിഞ്ഞുകൊണ്ട് തന്നെയല്ലേ ശ്രീ അരുണ്‍കുമാര്‍ വ്യാജപ്രചരണമഴിച്ചു വിട്ടത്? അതേറ്റു പിടിച്ച് സംഘപരിവാര്‍ സംഘടനകളും പറഞ്ഞു പരത്തി അനുവദിച്ച ഭൂമി തിരിച്ചെടുത്തേ എന്ന്.

    2. ജമ്മുവിലെ ബിജെപി പ്രസിഡന്റും എസ് എ എസ് എസ് കണ്‍‌വീനറുമൊക്കെപ്പറഞ്ഞതിന്റെ സാമ്പിള്‍ നേരത്തേ ചൂണ്ടിക്കാണിച്ചതു പോരെ? ഇത്തരം പ്രസ്താവനകള്‍ മാനവ ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ഉപകരിക്കും എന്നാണെങ്കില്‍ എനിക്കൊന്നും പറയാനില്ല

    താങ്കള്‍ ഇങ്ങനെ പറഞ്ഞുവല്ലോ

    ”ഇതിനിടയിൽ, സി.പി.എമ്മും ഭൂമികൈമാറ്റ തീരുമാനത്തെ എതിർത്തിരുന്നുവെന്നല്ലാതെ, വ്യതിരിക്തമായ എന്തു നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരുടെ എതിർപ്പെന്ന്‌ ഒട്ടും വ്യക്തമായിരുന്നില്ല. മാത്രമല്ല, സംഘപരിവാറിനെ എതിർക്കാനുള്ള വ്യഗ്രതയ്ക്കിടയിൽ, കശ്മീരിലെ തീവ്രനിലപാടുകാരോടുള്ള അകലം പാലിക്കാൻ അവർ മറക്കുകയും ചെയ്തു.“

    ഈ പ്രസ്താവന തെറ്റാണെന്നും സംഘപരിവാറും കശ്മീരിലെ തീവ്രനിലപാടുള്ളവരും ചെയ്യുന്നത് ഒരേ തെറ്റാണെന്ന് ഒന്നിലേറെ പ്രാവശ്യം ഞാന്‍ ചൂണ്ടിക്കാണിച്ചതല്ലേ? മാത്രവുമല്ല “മാക്സിസ്റ്റു പാര്‍ട്ടിയുടെ ഈ വിഷയത്തില്‍ ലഭ്യമായ ചില ലിങ്കുകളാണ് ഞാന്‍ മുകളില്‍ നല്‍കിയിട്ടുള്ളത്. അതില്‍ എവിടെയാണ് പാളിപ്പോയതെന്ന് താങ്കള്‍ ചൂണ്ടിക്കാണിക്കുമെന്ന് വിശ്വസിക്കുന്നു. ഒരു അനുഭാവി എന്ന നിലയ്ക്ക് ഒന്നറിഞ്ഞിരിക്കാമല്ലോ?” എന്ന ചോദ്യത്തിന് താങ്കളിതുവരെ മറുപടി നല്‍കിയിട്ടില്ല. ഉണ്ടാകുമെന്നു തോന്നുന്നുമില്ല, കാരണം താങ്കള്‍ തന്നെ പറഞ്ഞുവല്ലോ “ഇവിടെ സത്യത്തിൽ അമർനാഥ് വിഷയത്തിലെ മാർക്സിസ്റ്റ് നിലപാടുകളെ മാത്രമേ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുള്ളൂ. മൊത്തത്തിൽ അമർനാഥിനേക്കുറിച്ചു പറയാനാണെങ്കിൽ ഇനിയുമൊത്തിരി നീളും” എന്ന്.

    ഓ.ടോ.

    1. കോപ്പി പേസ്റ്റിന് ഉള്ള വിലക്കിനെക്കുറിച്ച്.

    പാര്‍ട്ടി എന്തു പറയുന്നു എന്ന് ഞാന്‍ പറയുന്നതിലും നല്ലത് പാര്‍ട്ടി രേഖകള്‍ തന്നെ ക്വോട്ട് ചെയ്യുന്നതല്ലേ? അതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല.

    2, കശ്മീരിലെ പ്രധാ‍ന സംഭവ വികാസങ്ങളുടെ സംക്ഷിപ്ത രൂപം ഇവിടെ

    3. "താങ്കൾക്കതൊന്നും മനസ്സിലാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങൾ വല്ലതും മനസ്സിൽ വച്ചായിരിക്കണം – മുമ്പൊരിക്കൽ “സംഘപരിവാർ സംഘടനകൾ പല നാവിൽ സംസാരിക്കുന്നു“ എന്നൊക്കെ താങ്കൾ അഭിപ്രായപ്പെട്ടത്.

    ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ഓരേ ഇഷ്യുവില്‍ സംഘപരിവാരത്തില്‍ പെട്ടവര്‍ പല നാവുകൊണ്ട് സംസാരിക്കുന്നത് ഞാന്‍ എത്ര തവണ കേട്ടിരിക്കുന്നു. (നമ്മുടെ ഒക്കെ വീട്ടില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലേ എന്ന താങ്കളുടെ അഴ‌കൊഴമ്പന്‍ ന്യാ‍യം കേട്ട് വെറുതെ വിട്ടതാണ്, സംസാരിച്ചിട്ട് പ്രയോജനമില്ലല്ലോ?) വീണ്ടും വീണ്ടും സൂചിപ്പിക്കുന്നതു കൊണ്ടു ഒന്നു രണ്ടു ഉദാഹരണം മാത്രം പറയാം. സ്വദേശി ജാഗരണ്‍ മഞ്ചും ബി എം എസും ഒക്കെ ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെയും ഇറക്കുമതി നയത്തെയും ഒക്കെ പരസ്യമായി വിമര്‍ശിക്കുന്നത് നാം എത്രയോ കണ്ടതാണ്. സ്വദേശിക്കായി വീറോടെ വാദിക്കുകയും ഒപ്പം വിദേശിക്ക് വിടുപണി ചെയ്യുകയും ചെയ്യുന്നത് നാം കണ്ടതല്ലേ?

    4. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയോട് താങ്കള്‍ പറഞ്ഞു, “അന്ന്‌ ജനസംഘമായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ, ഇന്ന്‌ ലോകമെങ്ങുമുള്ള ഭൂപടങ്ങളിൽ ഇന്ത്യയുടെ തലഭാഗം ഏതാണ്ട്‌ ഒരുപോലെ തന്നെ ഇരുന്നേനെ. പോക്‌(PoK) എന്നിടം പോകാതെ.”

    അതെ അതെ...ഇങ്ങു കാര്‍ഗില്‍ വരെ കേറി വന്നത് വിസ്ക്കിയുടെ ലഹരിയില്‍ അറിയാതിരുന്നവരാണ്..സൈനികന്റെ ശവപ്പെട്ടിക്ക് കമ്മീഷന്‍ വാങ്ങിയവര്‍....പ്രതിരോധ ഉപകരണങ്ങളുടെ കരാറിന് പൈസ എണ്ണി വാങ്ങിയ ബംഗാരു ലക്ഷ്മണന്മാര്‍‍..ഉണ്ണിപ്പിള്ള ചെയ്ത പോലെ ഫ്‌തൂ‍...എന്ന് വഴങ്ങുന്നില്ല. എന്തു ചെയ്യും?

    ReplyDelete
  90. 1. നകുലന്റെ ചോദ്യം.
    നകുലന്‍ : ഭൂമികൈമാറ്റതീരുമാനത്തെ എതിർക്കാൻ മറ്റുള്ളവർ പറഞ്ഞ ന്യായം തന്നെയാണോ സി.പി.എമ്മിനും?
    രാമചന്ദ്രന്‍ : സി.പി.ഐ എം ഹൂറിയത്തുമായും മറ്റും ചേര്‍ന്ന് ഭൂമികൈമാറ്റത്തെ എതിര്‍ത്തതായി നാളിതു വരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല, താങ്കള്‍ക്കൊട്ടു കാണിച്ചു തരാന്‍ കഴിഞ്ഞിട്ടുമില്ല.സിപി ഐ എമ്മിന്റെതായി ഈ വിഷയത്തില്‍ എനിക്ക് ലഭ്യമായ എല്ലാ രേഖകളും ഞാന്‍ നല്‍കിയിട്ടുണ്ട്. അപ്രകാരം എതിര്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടാവുന്ന ഏതെങ്കിലും ഒരു വരി കാണാന്‍ കഴിഞ്ഞിട്ടില്ല.

    നകുലന്‍ ഏറ്റവും ആദ്യം കൊടുത്തിരിക്കുന്ന ന്യൂസ്പേപ്പര്‍ കട്ടിങ്ങിലെ ഏറ്റവും താഴെയായി ചുവന്ന നിറത്തില്‍ അടിവരയിട്ടു കൊടുത്തിരിക്കുന്ന വാചകം ഒന്നു നോക്കൂ രാമചന്ദ്രാ. ഒരു ആരോയും കൊടുത്തിട്ടുണ്ട്.
    -" The PDP and CPM - are also opposing the transfer." അതിനു താഴെ ബി.ബി.സി വാര്ത്തയുടെ ക്ലിപ്പും കൊടുത്തിട്ടുണ്ട്. ഇനി ആ രണ്ടു വാര്ത്തകളും തെറ്റാണെന്നും സി.പി.എം ഭൂമി കൈമാറ്റത്തെ ഒരിക്കലും എതിര്ത്തിട്ടേയില്ലെന്നുമാണോ താന്കള്‍ പറഞ്ഞു വരുന്നത്?


    സി.പി.എം ഭൂമി കൈമാറ്റത്തെ എതിര്ത്തിട്ടില്ലെന്നാണ്‍ പറയുന്നതെന്കില്‍ (ആണെന്കില്‍ മാത്രം)
    {
    രാമചന്ദ്രന്റെ മുകളിലെ കമന്റില്‍ നിന്നും.
    ഈ പോസ്റ്റിലൂടെ താങ്കള്‍ പറയുവാന്‍ ശ്രമിക്കുന്നത് ഇതാണെന്നു തോന്നുന്നു.1)അമര്‍നാഥ് പ്രശ്നത്തില്‍ എസ് എ എസ് ബി ക്ക് ഭൂമി അലോട്ട് ചെയ്തതിനെ എതിര്‍ക്കുന്നവരാരും രാജ്യസ്നേഹികളല്ല.
    2)കാശ്മീരി സ്വത്വം എന്നത് ദേശീയ താല്‍പ്പര്യങ്ങള്‍ക്കെതിരാണ്.3)സി പി ഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം തീവ്രവാദികളോട് ചേര്‍ന്ന് ദേശദ്രോഹമാണ് കാട്ടുന്നത്.ഈ പറഞ്ഞ മൂന്നു കാര്യങ്ങളും തെളിയിക്കാന്‍ താങ്കള്‍ നിരത്തിയ പോയിന്റുകള്‍ പോര എന്നു ഖേദപൂര്‍വം ചൂണ്ടിക്കാണിക്കട്ടെ.


    ഇതില്‍ ഒന്നാമത്തെ പോയിന്റിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഭൂമി അലോട്ട് ചെയ്യുന്നതിനെ എതിര്ക്കുന്നവരിലും രാജ്യസ്നേഹികളുണ്ടെന്നാണ്‍ രാമചന്ദ്രന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കുന്നു. ഭൂമി കൈമാറ്റത്തെ എതിര്ത്തവരില്‍ സി.പി.എം പെടില്ലെന്നാണ്‍ ഇപ്പോള്‍ പറയുന്നതെന്കില്‍ കൈമാറ്റത്തെ എതിര്ത്തവരില്‍ ചിലര്‍ രാജ്യസ്നേഹികളാണ്‍ എന്ന് ആദ്യം പറഞ്ഞതിലെ സാംഗത്യം മനസ്സിലാവുന്നില്ലല്ലോ രാമചന്ദ്രാ. ചുമ്മാ ഒരു ലോകതത്വം പറഞ്ഞതായിരിക്കും.
    }

    2. രാമചന്ദ്രന്റെ ആരോപണം.
    - "ഇതിനിടയില്‍ ചിലരുടെ പരിഹാസ ഡയലോഗുകളല്ലാതെ അര്‍ത്ഥപൂര്‍ണമായ യാതൊരു പ്രതികരണവും താങ്കളില്‍ നിന്നുണ്ടാവാത്തതിനാല്‍ എനിക്ക് പറയുവാനുള്ളത് പറയുകയാണ്. ഒരു കാര്യത്തില്‍ താങ്കളും താങ്കളെപ്പോലുള്ളവരും വിജയിച്ചു എന്നത് കാണാതിരിക്കുന്നില്ല. മനുഷ്യ മനസ്സുകളെ വിഭജിക്കുന്ന തരത്തില്‍ നുണ പ്രചരണം നടാത്തുന്ന കാര്യത്തില്‍ നിങ്ങള്‍ വിജയിച്ചു എന്നു പറയാതെ വയ്യ."
    നകുലന്റെ ചോദ്യം - മനസ്സുകളെ വിഭജിക്കാൻ പാകത്തിൽ എന്തുനുണയാണ് പ്രചരിപ്പിച്ചത്?

    രാമചന്ദ്രന്റെ മറുപടി.
    ജമ്മുവിലെ ബിജെപി പ്രസിഡന്റും എസ് എ എസ് എസ് കണ്‍‌വീനറുമൊക്കെപ്പറഞ്ഞതിന്റെ സാമ്പിള്‍ നേരത്തേ ചൂണ്ടിക്കാണിച്ചതു പോരെ? ഇത്തരം പ്രസ്താവനകള്‍ മാനവ ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ഉപകരിക്കും എന്നാണെങ്കില്‍ എനിക്കൊന്നും പറയാനില്ല.

    ”----ഇതിനിടയിൽ, സി.പി.എമ്മും ഭൂമികൈമാറ്റ തീരുമാനത്തെ എതിർത്തിരുന്നുവെന്നല്ലാതെ, വ്യതിരിക്തമായ എന്തു നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരുടെ എതിർപ്പെന്ന്‌ ഒട്ടും വ്യക്തമായിരുന്നില്ല. മാത്രമല്ല, സംഘപരിവാറിനെ എതിർക്കാനുള്ള വ്യഗ്രതയ്ക്കിടയിൽ, കശ്മീരിലെ തീവ്രനിലപാടുകാരോടുള്ള അകലം പാലിക്കാൻ അവർ മറക്കുകയും ചെയ്തു.----“
    ഈ പ്രസ്താവന തെറ്റാണെന്നും സംഘപരിവാറും കശ്മീരിലെ തീവ്രനിലപാടുള്ളവരും ചെയ്യുന്നത് ഒരേ തെറ്റാണെന്ന് ഒന്നിലേറെ പ്രാവശ്യം ഞാന്‍ ചൂണ്ടിക്കാണിച്ചതല്ലേ?


    ഇതാണ്‍ മനുഷ്യമനസ്സുകളെ വിഭജിക്കുന്ന തരത്തില്‍ നകുലന്‍ പ്രചരിപ്പിച്ചെന്ന് രാമചന്ദ്രന്‍ ആരോപിച്ച നുണ!!! :-) ആക്ച്വലി രാമചന്ദ്രാ എന്താ നകുലന്‍ പറഞ്ഞ നുണ? സംഘപരിവാറിനെ എതിര്ക്കാനുള്ള വ്യഗ്രതക്കിടയില്‍ കാശ്മീരിലെ തീവ്രനിലപാടുകാരോടുള്ള അകലം പാലിക്കാന്‍ സി.പി.എം. മറന്നു എന്നു പറഞ്ഞതാണോ മനുഷ്യമനസ്സുകളെ വിഭജിക്കുന്ന തരത്തില്‍ നകുലന്‍ പ്രചരിപ്പിച്ചു വിജയിച്ച നുണ?

    രാമചന്ദ്രന്‍ എഴുതിയത് മുഴുവന്‍ വായിച്ചിട്ട് എനിക്ക് മനസ്സിലായത് ഇതാണ്‍.
    1. സി.പി.എം ഭൂമി കൈമാറ്റത്തെ എതിര്ത്തിട്ടില്ല.
    2. സംഘപരിവാറിനെ എതിര്ക്കാനുള്ള വ്യഗ്രതക്കിടയില്‍ കാശ്മീരിലെ തീവ്രനിലപാടുകാരോടുള്ള അകലം പാലിക്കാന്‍ സി.പി.എം. മറന്നു എന്നു നകുലന്‍ പറഞ്ഞു. അതാണ്‍ മനുഷ്യമനസ്സുകളെ വിഭജിക്കുന്ന തരത്തില്‍ നകുലന്‍ പ്രചരിപ്പിച്ച നുണ.

    രാമചന്ദ്രനോട്,
    നകുലന്‍ നുണ പറഞ്ഞു എന്ന് പറഞ്ഞത് രാമചന്ദ്രനാണ്‍. പാര്ട്ടിയല്ല. അതു കൊണ്ട് പാര്ട്ടി ഡോക്യുമെന്റുകള്‍ വായിച്ച് വിലയിരുത്തേണ്ട കാര്യമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ മുകളില്‍ എടുത്തെഴുതിയതല്ലെന്കില്‍, മനുഷ്യര്ക്ക് മനസ്സിലാവുന്ന ഭാഷയില്‍ എന്താണ്‍ ആ നുണ എന്നൊന്നു പറയാമോ? അതിനെ ആരെന്കിലും എതിര്ത്താലല്ലേ അതിനെ സാധൂകരിക്കാന്‍ വേണ്ടി കോപ്പി പേസ്റ്റും ലിന്കും റെഫറന്സും വേണ്ടി വരൂ. ഒന്നോ രണ്ടോ വാചകത്തില്‍ ... പ്ലീസ്...

    ReplyDelete
  91. ഈ കാണാപ്പുറം എന്ന നകുലന്‍ ഈ ബൂലോകത്ത് വന്നത് മുതല്‍ എനിക്ക് പരിചയമുണ്ട് ഇദ്ദേഹം ആദ്യമാദ്യം പറഞ്ഞിരിന്നത് ഞാനൊരു സംഘുക്കാരനല്ല എന്നല്ലാമായിരിന്നു പക്ഷെ ഇദ്ദേഹത്തിന്റെ ഓരോ പോസ്റ്റിലും ഒരു കൂലിയെത്തുക്കാരന്റെ വാക്കുകള്‍ നിഴലിച്ചിരിന്നു അന്നേ ഞാന്‍ ആരോപിച്ചിരിന്നു ഇദ്ദേഹം സംഘിന് സംഖൂതുന്നവനാണന്ന് ഇമ്മാതിരി വര്‍ഗ്ഗീയവാദികളുടെ കൂത്തരങ്ങായി മാറുന്ന പോസ്റ്റുകള്‍ പരസ്പരം ഐക്യത്തോടെയുള്ള മനസ്സുകളെ വേര്‍ത്തിരിക്കാനേ ഉപകരിക്കൂ. ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടി പരസ്പരം വെട്ടിമരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയാവുന്നു ലോകം പുരോഗമനത്തിന്റെ അത്യുന്നതിയില്‍ എന്നാക്രോശിക്കുമ്പോഴും ഭാരതമണ്ണിന്റെ മക്കളും ജാതിയും മതവും പറഞ്ഞ് തല്ലുകൂടുന്നു നിങ്ങള്‍ക്ക് ലജ്ജയില്ലെടോ ?
    നകുലാ നിന്റെയീ പ്രവര്‍ത്തനം നാശത്തിലേക്കാണ് ഇവിടെ ഒത്തിരി വര്‍ഗ്ഗീയ ചേരിതിരുവുകള്‍ നീ സൃഷ്ടിച്ചു കഴിഞ്ഞു ഇനിയും വേണോ തന്റെയീ ചോരകളി ഒന്നു നിര്‍ത്തികൂ‍ടെ.

    ഇവന്റെ പോസ്റ്റില്‍ പ്രതികരിക്കാതിരിക്കുക എന്നതാണ് ഇവനേയും ഇവന്റെ ആസന്നം താങ്ങികളേയും തളര്‍ത്താനുള്ള ഏകവഴി. എത്ര സത്യം ഇവന്റെ അനാ‍വശ്യവാദങ്ങള്‍ക്കെതിരെ പറഞ്ഞാലും ഇവന്‍ മറ്റൊരു പോസ്റ്റിട്ട് വര്‍ഗ്ഗീയം കളിയ്ക്കും ഇവനെ തിരിച്ചറിയുക ഈ ബൂലോകത്തെ വര്‍ഗ്ഗീയ കോമരത്തെ.
    ജയ് ഹിന്ദ്

    ReplyDelete
  92. വിചാരം said...
    "ഇവന്റെ പോസ്റ്റില്‍ പ്രതികരിക്കാതിരിക്കുക എന്നതാണ് ഇവനേയും ഇവന്റെ ആസന്നം താങ്ങികളേയും തളര്‍ത്താനുള്ള ഏകവഴി. എത്ര സത്യം ഇവന്റെ അനാ‍വശ്യവാദങ്ങള്‍ക്കെതിരെ പറഞ്ഞാലും ഇവന്‍ മറ്റൊരു പോസ്റ്റിട്ട് വര്‍ഗ്ഗീയം കളിയ്ക്കും ഇവനെ തിരിച്ചറിയുക ഈ ബൂലോകത്തെ വര്‍ഗ്ഗീയ കോമരത്തെ."
    ----------------------------------------------------
    ഫാറൂഖ് ബക്കര്‍ വിചാരം നടത്തിയാൽ ഇങ്ങനെയിരിക്കും.

    സത്യം മനുഷ്യനെ വീണ്ടു വിചാമില്ലാത്തവനാക്കും എന്നതിന്റെ ഉത്ത്മ ഉദാഹരണമാണ് വിചാരത്തിന്റെ ഈ കമന്റ്.
    പാവം കമ്പ്ലീറ്റ് കണ്ട്രൊൾ പോയെന്നാ തോന്നുന്നെ.

    ReplyDelete
  93. വിചാരം said...

    ഈ കാണാപ്പുറം എന്ന നകുലന്‍ ഈ ബൂലോകത്ത് വന്നത് മുതല്‍ എനിക്ക് പരിചയമുണ്ട് ഇദ്ദേഹം ആദ്യമാദ്യം പറഞ്ഞിരിന്നത് ഞാനൊരു സംഘുക്കാരനല്ല എന്നല്ലാമായിരിന്നു പക്ഷെ ഇദ്ദേഹത്തിന്റെ ഓരോ പോസ്റ്റിലും ഒരു കൂലിയെത്തുക്കാരന്റെ വാക്കുകള്‍ നിഴലിച്ചിരിന്നു അന്നേ ഞാന്‍ ആരോപിച്ചിരിന്നു ഇദ്ദേഹം സംഘിന് സംഖൂതുന്നവനാണന്ന് ഇമ്മാതിരി വര്‍ഗ്ഗീയവാദികളുടെ കൂത്തരങ്ങായി മാറുന്ന പോസ്റ്റുകള്‍ പരസ്പരം ഐക്യത്തോടെയുള്ള മനസ്സുകളെ വേര്‍ത്തിരിക്കാനേ ഉപകരിക്കൂ.


    വിചാരമേ നിനക്ക് ഇറാൻ ഇറാൻ എന്നു പറഞ്ഞു കരഞ്ഞു എഴുതുന്നതിന്റെ കൂലി തരുന്നത് ബിൻലാദനാണോടേ.

    ReplyDelete
  94. വിചാരം said...

    ഈ കാണാപ്പുറം എന്ന നകുലന്‍ ഈ ബൂലോകത്ത് വന്നത് മുതല്‍ എനിക്ക് പരിചയമുണ്ട് ഇദ്ദേഹം ആദ്യമാദ്യം പറഞ്ഞിരിന്നത് ഞാനൊരു സംഘുക്കാരനല്ല എന്നല്ലാമായിരിന്നു പക്ഷെ ഇദ്ദേഹത്തിന്റെ ഓരോ പോസ്റ്റിലും ഒരു കൂലിയെത്തുക്കാരന്റെ വാക്കുകള്‍ നിഴലിച്ചിരിന്നു അന്നേ ഞാന്‍ ആരോപിച്ചിരിന്നു ഇദ്ദേഹം സംഘിന് സംഖൂതുന്നവനാണന്ന്

    ----------------------------------------------
    സ്വന്തം പോസ്റ്റുകളിൽ പല പ്രാവശ്യം സംഘ പരിവാർ അനുഭാവിയാണെന്നു പറഞ്ഞിട്ടുള്ള ഒരാൾ അവരുടെ കൂലിയെഴുത്തുകാരനാണെന്ന കണ്ടു പിടുത്തം നടത്താൻ വിചാരക്കാരന് കൂലി തന്നത് അൽക്വയിതയായിരിക്കും. ഉള്ളു മുഴുവൻ വർഗ്ഗിയതയുമായി ചില ഫാറൂഖ് ബക്കര്‍മാർ ഇവിടെ വന്നു ഉറഞ്ഞു തുള്ളുന്നതിന്റെ കാരണം മനസ്സിലാക്കാൻ വലിയ പാടൊന്നും ഇല്ല വിചാരം ഫാറൂഖ് ബക്കരേ.

    ReplyDelete
  95. പ്രിയ വിചാരം, താന്കള്‍ ബ്ലോഗില്‍ പലയിടത്തും ഇടതുപക്ഷ സഹയാത്രികന്‍ എന്ന് അവകാശപ്പെടുന്നത് കണ്ടിട്ടുന്റെന്കിലും താങ്കള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട പ്രത്യയശാസ്ത്ര നിഖണ്ടുവാണ് എന്ന്‍ ചൂണ്ടിക്കാണിക്കേണ്ടി വരുന്നതില്‍ ഖേദമുണ്ട്‌.

    ഇവിടെ താങ്കള്‍ നകുലനെ സംബോധനചെയ്തിരിക്കുന്നത് തന്നെ ശ്രദ്ധിക്കൂ. 'ബൂലോകത്തെ വര്‍ഗ്ഗീയ കോമരത്തെ'. എത്ര മോശമായ പ്രയോഗമാണത്!! കാശ്മീര്‍ 'പോരാളികളുടെ' നിഖണ്ടുവില്‍ നിന്നും ശേഖരിച്ച, തത്തുല്യമായ എന്നാല്‍ അതിനെക്കാള്‍ അതിമനോഹരമായ പദമാണ് സഖാക്കള്‍ ഇനി മുതല്‍ ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിച്ചതറിഞ്ഞില്ലെന്നുണ്ടോ? ഇനി മുതല്‍ 'വലതു പക്ഷ ഹിന്ദുത്വ കലഹപ്രിയന്‍' എന്നോ 'തിവ്രവാദ ഹിന്ദുത്വ കലഹപ്രിയന്‍' എന്നോ തരാതരം പോലെ ഉപയോഗിക്കേണ്ടതാണ്. ദയവു ചെയ്തു മറ്റു ഇടതുപക്ഷ സഹയാത്രികര്‍ മുകളില്‍ ഉപേക്ഷിച്ചു പോയ കമന്റുകള്‍ ഒന്നു മനസ്സിരുത്തി വായിക്കൂ.

    കുത്തും കോമയും പോലുള്ള തട്ടും തടവുമൊന്നുമില്ലാതെ അനര്‍ഗളമായി നിര്ഗ്ഗളിക്കുന്ന വാഗ്വിലാസം കേള്‍വിക്കാരുടെ കാതിനിമ്പം പകരുന്നു എന്നതില്‍ സംശയമേതുമില്ലെങ്കിലും ചിലപ്പോഴെന്കിലും മലയാള ഭാഷ പ്രാവീണ്യത്തില് ശരാശരിയോ അല്ലെങ്കില്‍ അതിന് വളരെ താഴെയോ ഉള്ള കേള്വിക്കാരെയും പരിഗണിക്കണമെന്ന് ഈയവസരത്തില്‍ ഞാന്‍ വിനീതമായി അഭ്യര്ത്ഥിക്കുകയാണ്. താങ്കളുടെ അനുവാദത്തോടെ തന്നെ താങ്കളുടെ ഒരു വാചകം, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ താങ്കളുടെ അപരിമേയമായ പദസഞ്ചയ പീയൂഷ പാരാവാരിധിയില്‍ നിന്നും യാതൊരു തട്ടും തടവുമില്ലാതെ സ്വച്ഛമായൊഴുകിവന്ന മൊഴിമുത്തുകളുടെ ഒരു കൊച്ചു ശേഖരം, ഞാന്‍ താഴെ ഉദ്ധരിച്ചു കൊള്ളട്ടെ.
    "ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടി പരസ്പരം വെട്ടിമരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയാവുന്നു ലോകം പുരോഗമനത്തിന്റെ അത്യുന്നതിയില്‍ എന്നാക്രോശിക്കുമ്പോഴും ഭാരതമണ്ണിന്റെ മക്കളും ജാതിയും മതവും പറഞ്ഞ് തല്ലുകൂടുന്നു നിങ്ങള്‍ക്ക് ലജ്ജയില്ലെടോ ?"

    ഏതൊരു ഭൂലോകകവിയും ഈ വാചകം കണ്ടാല്‍ പൂവിട്ടു തൊഴുതു മാറിനില്‍ക്കും. തട്ടും തടവും (കുത്തും കോമയും) ഒന്നുമില്ലാത്തതിനാല്‍ ഈ വാചകം എത്ര തരത്തില്‍ വ്യാഖ്യാനിക്കാനാവും എന്ന് ശ്രദ്ധിക്കൂ.

    പദാവലിയിലെ 'ആക്രോശിക്കുക' എന്ന പദമാണ് എന്നെ ഹഠാദാകര്ഷിച്ചു കളഞ്ഞത് എന്ന് തുറന്നു സമ്മതിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. പ്രഘോഷിക്കുക എന്നോ, അല്ലെങ്കില്‍ ഉദ്ഘോഷിക്കുക എന്നോ എന്തിന് ഉച്ചൈസ്തരം ഉദ്ഘോഷിച്ചു എന്ന് പറഞ്ഞാലും ആ 'ആക്രോശത്തിന്റെ' മനോഹാരിത ലഭിക്കില്ല എന്ന് മനസ്സിലാവുംപോഴാണ് കവിയുടെ, സോറി പ്രഭാഷകന്റെ കഴിവിന് മുമ്പില്‍ ശിരസ്സു കുനിഞ്ഞു പോകുന്നത്.

    ഇതേ പോലെ തന്നെ അനുവാചകന്റെ തലയ്ക്കു പിടിക്കുന്ന, തലയ്ക്കടിക്കുന്ന, ഒരു പ്രയോഗമാണ് 'ആസന്നം താങ്ങി' എന്നത്. 'ആസനം താങ്ങി' എന്ന, തെറിയെന്നു പോലും കരുതുന്ന വാക്കാണ്‌ പ്രാസംഗികന്‍ ഉപയോഗിച്ചത് എന്ന് കരുതുന്നിടതാണ് ശ്രോതാവിന്റെ പരാജയം തുടങ്ങുന്നത്. ആസന്നം എന്ന വാക്കിന്റെ അര്ത്ഥമ് അടുത്ത് എന്ന് മാത്രമാണ് എന്ന് വിവരിച്ചു കൊടുക്കേണ്ടിവരുന്നത്‌ പ്രഭാഷകന്റെ പരാജയവും.

    മറ്റൊരു ഭൂലോക കമന്റ് ദാദാവിലുമ് കാണാത്ത ആര്‍ജ്ജവം വിചാരത്തെ വ്യതിരിക്തനാക്കുന്നു എന്ന് പറയാന്‍ എനിക്ക് ശങ്കലേശമേതുമില്ല. എന്നിരുന്നാലും മുകളില്‍ രാമചന്ദ്രന്റെ കമന്റില്‍ കാണുന്ന പോലുള്ള വാചാടോപം അല്ലെങ്കില്‍ മൈതാന പ്രസംഗങ്ങളില്‍ വളരെയധികം ഉപയുക്തമാവുന്ന ഗീര്‍വാണ ചാതുര്യം വിചാരത്തിനു അല്പം കുറവാണെന്ന് തന്നെ ഈ ആരാധകന് പറയേണ്ടി വരും. വിചാരം പതിവായി രാജീവ് ചേലനാട്ടിന്ടെയുമ് രാമചന്ദ്രന്റെയും കമന്റുകള്‍ വായിക്കുക എന്ന പോംവഴിയേ ഈ അനുവാചകന് നിര്ദ്ദേശിക്കാനുള്ളൂ. താന്കളുടെ അനുനിമിഷം ത്രസിച്ചു കൊണ്ടിരിക്കുന്ന മഹാമനീഷിയില്‍ പലപ്പോഴും കാരണം വിനാ മുളപൊട്ടുന്ന കൊച്ചു കൊച്ചു സൈദ്ധാന്തിക ബീജങ്ങള്‍ കമന്റുകളായി അവിടവിടെ പാകുമ്പോള്‍ മറ്റു കമ്യൂണിസ്റ്റ് സഹയാത്രികരെയും കൂടെക്കൂട്ടണം എന്ന് ഒന്നോര്മ്മിപ്പിക്കുന്നതില്‍ അങ്ങേക്ക് പരിഭവമൊന്നുമുണ്ടാവില്ലെന്നു കരുതുന്നതില്‍ തെറ്റൊന്നുമുണ്ടാവുകയില്ലല്ലോ. ഉദാഹരണമായി നകുലന്റെ വാദമുഖങ്ങളെ തലങ്ങും വിലങ്ങും പിന്നെ നെടുങ്ങനെയും വിലങ്ങനെയും ഒടുവില്‍ ക്രോസ് ആയും ഖണ്ഡിച്ചുകൊണ്ട് താന്കള്‍ മുകളില്‍ പാകിയ കമന്റില്‍ വെറുതേ രാമചന്ദ്രന്റെ പേര്‍ ഒന്ന് ഉള്ക്കൊള്ളിച്ചിരുന്നെന്കില്‍ അത് അദ്ദേഹത്തിനൊരു പ്രോത്സാഹനമാവുമായിരുന്നു.

    താത്വികമായ ഒരു വിസ്ത്രുതാവലോകനത്തില്‍ വിഘടനാവാദികളും പ്രതിക്രിയാവാധികളും തമ്മിലുള്ള നിലവിലുള്ള അന്തര്ധാരയെക്കൂടി കണക്കിലെടുത്ത് നോക്കുമ്പോള്‍ രാമചന്ദ്രന്റെ അഞ്ചാമത്തയും പത്താമത്തെയും പോയിന്റുകളോട് യോജിക്കാതിരിക്കാന്‍ ആവുന്നില്ല. എന്കിലും ബൂര്ഷ്വാസികളും റാഡിക്കല്‍ ചിന്താസരണിയും വിപ്ലവവായാടിത്തവും ഒന്നിച്ച് കണക്കാക്കിയാല്‍ തന്നെ വര്ഗ്ഗാധിപത്യത്തെ ചോദ്യം ചെയ്യുന്ന നകുലനു പോലും ചോദ്യം ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ കരുത്താര്ന്നതാണ്‍ കൊളോണിയസിത്തിനെ ചോദ്യം ചെയ്ത്കൊണ്ട് രാമചന്ദ്രന്‍ പറഞ്ഞ മറ്റു പോയന്റുകള്‍ എന്നൊക്കെ തട്ടി മൂളിക്കുന്നതിനു രാമചന്ദ്രന്‍ എന്തെന്കിലും പറഞ്ഞിട്ടുണ്ടായിരുന്നോ എന്നൊന്നും നോക്കേണ്ട കാര്യമില്ലെന്നാണ്‍ എന്റെ അഭിപ്രായം. മുകളില്‍ ഉദാഹരണങ്ങള്‍ കാണാം.

    നിലവില്‍ ഈ ആരാധകനു പോരായ്മകളായി തോന്നിയ കാര്യങ്ങള്‍, അവ പോരായ്മകളാണെന്കില്‍ അവ പരിഹരിച്ചുകൊണ്ട് അവിടുത്തെ ചിന്താസ്ഫുരണങ്ങള്‍ പ്രോജ്ജ്വലിപ്പിച്ച് മൊഴിമുത്തുകള്‍ പാകി അഥവാ കമന്റിട്ട് ഇനിയും അനേകമനേകം പോസ്റ്റുകളെ ധന്യമാക്കണമെന്ന് വിനീതമായി അഭ്യര്ത്ഥിക്കുന്നു.

    - ഒരു ആരാധകന്‍

    ReplyDelete
  96. അനോണി കമന്റുകളെ അര്‍ഹിക്കുന്ന പരിഗണനയോടെ, തികച്ചും അവഞ്ജയോടെ ചവറ്റു കൊട്ടയില്‍ തള്ളുന്നു.
    കുതിരവട്ടന്റെ കമന്റ് ശരിയ്ക്കും ആണത്തമുള്ളതാണ് അഭിനന്ദനം അര്‍ഹിക്കുന്നവയും, ഗ്രേറ്റ്.
    എന്റെ പോരായ്മകള്‍ ഞാന്‍ തിരുത്താം ശ്രമിയ്ക്കാം.

    ഈ കമന്റിന്റെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല എങ്കിലും രണ്ടു വരികള്‍, കാലഹരണപ്പെട്ട തത്വശാസ്ത്രമാണ് കമ്യൂണിസം എന്നവാദത്തോട് ഒരു ശതമാനം പോലും യോജിപ്പില്ല, ചൂഷകരും ചൂഷിതരും, മര്‍ദ്ദകരും മര്‍ദ്ദിതരും ഏതൊരു സാമൂഹിക വ്യവസ്ഥിതികളിലും ഉള്ളിടം കാലം കമ്യൂണിസമെന്ന പ്രത്യയശാസ്ത്രവും ഉണ്ടാവും, പിന്നെ പീണറായിയോ കോടിയേരിയേയോ, ഇസ്മായിലിനേയോ കമ്യൂണിസ്റ്റുക്കാരുടെ ഗണത്തില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല അവരെ കമ്യൂണിസം എന്നതിന്റെ പത്തലയത്തൂടെ കയറ്റാന്‍ കൊള്ളത്തില്ല. ഇവരെ കണ്ടിട്ടാണ് കുതിരവട്ടന്‍ കമ്യൂണിസം ഇല്ലാതായി എന്നു പറയുന്നതെങ്കില്‍ ആ വാദം തികച്ചും ബാലിശമായി പോയി, ഞാനൊരു ഇടതുപക്ഷ സഹയാത്രികനാണന്ന് പല സ്ഥലത്ത് പറഞ്ഞിട്ടുണ്ട് അതിനോടൊപ്പം എന്റെ സ്വന്തം വ്യക്തിത്വത്തിനനുസരിച്ച് അഭിപ്രായം ഉള്ളവനെന്നും പറഞ്ഞിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റുക്കാരനാവാന്‍ പാര്‍ട്ടി ടിക്കറ്റുണ്ടാവണം എന്ന ധാരണയുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റ്.

    ഞാന്‍ നകുലനെ കാണുന്നത് വര്‍ഗ്ഗീയ കോമരമായിട്ടാണ് അതിനൊരു മാറ്റം നകുലനില്‍ ഞാന്‍ കാണുന്നില്ല കാരണം എന്റെ കാഴ്ച്ചപ്പാടില്‍ മനുഷ്യനെ വര്‍ഗ്ഗീയമായി വേരിത്തിരിച്ച് കാണിക്കുന്നവനെ അതാരായാലും അവനെ ഹിന്ദുവോ മുസ്ലിമോ മറ്റേത് മതക്കാരനോ ആവട്ടെ അവനെ/അവളെ വര്‍ഗ്ഗീയ കോമരം എന്നേ വിളിയ്ക്കൂ ഏതെങ്കിലും നേതാവ് എന്തെങ്കിലും പറഞ്ഞൂന്ന് കരുതി അതേറ്റുപറയാന്‍ എന്നെ കിട്ടില്ല അതിന് വേറെ ആളെ നോക്കണം.

    ഈ പോസ്റ്റിനോടുള്ള എന്റെ കമന്റ് ഞാന്‍ വ്യക്തമാക്കിയതാണ് അതിവിടെ ഒരിക്കല്‍ കൂടി നിക്ഷേപിയ്ക്കുന്നു ... “എന്റെ അഭിപ്രായം:
    ഏതൊരു മതസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പ്രോപര്‍ട്ടി നല്‍‌കരുത്, കഴിവതും മതസ്ഥാപങ്ങളുടേത് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി വിശ്വാസങ്ങളെ വ്യക്തിയിലധിഷ്ഠിതമാക്കും വിധം അതിനെ നിയന്ത്രിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഹജ്ജിന് നല്‍കുന്ന സബ്സിഡി നിര്‍ത്തലാക്കണം, മറ്റു മത ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ധനസഹായത്തിലധിഷ്ടിതമായ എന്തും നിര്‍ത്തലാക്കണം. മത വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ബോധവത്കരണം നടത്തണം. മതസ്ഥാപനങ്ങളിലെ (അമ്പലം, ചര്‍ച്ച്, പള്ളി മറ്റു സ്ഥാപനങ്ങള്‍ )അനാവശ്യ സ്വാതന്ത്രം എടുത്തു കളയണം പബ്ലിക്ക് സ്ഥലങ്ങളില്‍ വിശ്വാസകാര്യങ്ങള്‍ നടത്താന്‍ അനുവധിക്കരുത് (വെള്ളിയാഴ്ച്ചകളില്‍ റോഡിലേക്ക് നീളുന്ന നമസ്ക്കാരം, പള്ളികളിലും അമ്പലങ്ങളിലും ഇള്ള സ്പീക്കര്‍ വെച്ചുള്ള എല്ലാ ബാങ്കുവിളി തുടങ്ങിയവ നിരോധിയ്ക്കുക)ഗണപതി ഘോഷയാത്ര, നബിദിന യാത്ര, കുരിശ് ചുമന്നുള്ള യാത്ര എല്ലാം അവരരവരുടെ പ്രൊപ്പട്ടിയില്‍ ചുറ്റിതിരിയുക അല്ലാതെ പൊതു സ്ഥലങ്ങളില്‍ അനുവധിക്കാതിരിക്കുക.അതുപോലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഘോഷയാത്ര, റാലി പ്രകടനം എല്ലാം നിയമം മൂലം നിരോധിയ്ക്കുക.
    ജയ് ഹിന്ദ്“

    വലിയ ഓ:ടോ
    കുതിരവട്ടാ .. മലയാളം അധികം തെറ്റാതെ എഴുതാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമായി കരുതുന്നവനാണ് ഞാന്‍ അതിന് വ്യക്തമായ കാരണമുണ്ട് ഞാന്‍ വളര്‍ന്നത് 100% മുസ്ലിംങ്ങള്‍ മാത്രം തിങ്ങി പാര്‍ക്കുന്ന ഒരു സ്ഥലത്ത് മാത്രമല്ല ഒന്നു മുതല്‍ 10 വരെ അറബിയും പ്രിഡിഗ്രയ്ക്ക് ഹിന്ദിയുമാണ് എന്റെ രണ്ടാം ഭാഷ കിട്ടുന്നതൊക്കെ വായിച്ചെടുത്താണ് ഈ പരുവത്തിലായത് എന്റെ ഗ്രാമീണരുമായി സംസാരിക്കുക എന്നത് തന്നെ ഒരു സാഹസമാണ് (എനിക്കല്ല എന്റെ ഗ്രാമത്തിന് പുറത്തുള്ളവര്‍ക്ക്) രാജീവേട്ടനെ, രാമചന്ദ്രനെ പോലെയൊന്നും എനിക്ക് അനര്‍ഗള നിര്‍ഗളമായൊന്നും പറഞ്ഞു ഫലിപ്പിയ്ക്കാനാവില്ല എനിക് എന്റെ ശൈലി അതുമായി കുതിരവട്ടനും മറ്റു ബ്ലോഗേര്‍സ്സും സഹകരിക്കുക. എന്റെ നാട്ടിലെ ഒരു വിശേഷമറിയല്‍ ഇങ്ങനെ .. ടാ അന്‍സാ നീ യൊവ്‌ടെ പോണ് ? (അനുജാ നീ എവിടെ പോകുന്നു ) ഇനി ഞാന്‍ പറയണോ കുതിരവട്ടാ.. ഇവരുടെ ഇടയിലാണ് ഞാന്‍ വളര്‍ന്നത് ഇനിയും ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നതും ഇവരുടെ ഇടയില്‍ തന്നെ കാരണം ഇവരെ മനുഷ്യനെ മനുഷ്യാരായി കാണാവുന്നവര്‍ തുലോം കുറവാണ് ഇവരിലും വര്‍ഗ്ഗീയ കോമരങ്ങളുണ്ട് അവരെന്റെ എതിരാളികളുമാണ് .
    എനിക്കെതിരെ പറയുന്നു എന്നുകരുതി അവരൊരിക്കലും എന്റെ ശത്രുക്കളാവില്ല ഒരുപക്ഷെ മിത്രങ്ങളേക്കാളധികം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും അവരെയായിരിക്കും ഇവിടെ വന്ന അനോണികളും സ്വന്തം മുഖത്തോടെ വന്ന് ആണത്തത്തോടെ എനിക്കെതിരെ വാക്കുകള്‍ ഉപയോഗിയ്ക്കുക അതിലാണ് ആണത്തം .
    ജയ് ഹിന്ദ്

    ReplyDelete
  97. വിചാരം said...
    ഇവിടെ വന്ന അനോണികളും സ്വന്തം മുഖത്തോടെ വന്ന് ആണത്തത്തോടെ എനിക്കെതിരെ വാക്കുകള്‍ ഉപയോഗിയ്ക്കുക അതിലാണ് ആണത്തം .

    ----------------------------------------------------------
    വിചാരത്തിന്റെ പ്രൊഫിൽ
    About Me
    ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
    ------------------------------------------------------------

    എന്തൊരു മുഖമണ്ണാ ഇത്. എന്തു തരം കോമരമാണിത്. അവിടുത്തെ മറ്റൊരു മുഖവും അവിടേ കണ്ടില്ലല്ലോ.

    കാണാൻ പറ്റിയതു ഒരു al-Quida -ക്കരന്റെ മുഖമാണ്.

    ഇവിടെ എന്തു സംഭവിച്ചാലും അതു കാണാ‍തെ ഇറാക്ക് ഇരാക്ക് പാലസ്തീൻ എന്നെല്ലാം കൂലിക്കെഴുതുന്ന ഒരു ന്യൂനപക്ഷ മത സഖാവിന്റെ കറുത്ത് മുഖം.

    അനോണി, കുതിരവട്ടൻ, വിചാരം ഇതു തമ്മിൽ എന്തരണ്ണാ വ്യ്ത്യാസ്സം.


    വിചാരം said...
    അനോണി കമന്റുകളെ അര്‍ഹിക്കുന്ന പരിഗണനയോടെ, തികച്ചും അവഞ്ജയോടെ ചവറ്റു കൊട്ടയില്‍ തള്ളുന്നു.


    താങ്കളുടെ മറുപടി കിട്ടും എന്നു കരുതിയൊന്നുമല്ല അനോണി കമന്റ് ഇട്ടതു.

    താങ്കൾ ഇവിടെ നകുലൻ പറഞ്ഞ ഏതെങ്കിലും കാര്യത്തിൽ അഭിപ്രായം പറഞ്ഞോ. ഇല്ല. ചുമ്മാ വന്നു കോമരം , കാമരം എന്നൊക്കെ പറഞ്ഞങ്ങു പോയി. പോസ്റ്റിനെക്കുറിച്ചു പറയാത്തവൻ അനോണി കമന്റിനെക്കുറിച്ച് എന്തു പറയാൻ.

    വിചാരം said...
    ഇവന്റെ പോസ്റ്റില്‍ പ്രതികരിക്കാതിരിക്കുക എന്നതാണ് ഇവനേയും ഇവന്റെ ആസന്നം താങ്ങികളേയും തളര്‍ത്താനുള്ള ഏകവഴി.

    ഹഹഹ... ചിരിക്കാതെ എന്തു ചെയ്യും. താൻ പിന്നെം വിചരമില്ലാതെ ഈ ബ്ലൊഗ്ഗിൽ തന്നെ വന്നു കമന്റുന്നത്‌.

    ഇടതന്മാരുടെ താങ്ങി താങ്ങി ബോറടിച്ചപ്പോൽ ആയിരിക്കും പിന്നെം ഇങ്ങൊട്ടു വന്നതു അല്ലേ.
    -------------------------------------------------------
    ഇതു ഈ കപട മതേതരന്മാരുടേ ഒരു പ്രത്യെകതയാണ്. ഇനി ഞാൻ ആ ബ്ലൊഗ് വായിക്കില്ല ഈ ബ്ലൊഗ്ഗ് വായിക്കില്ല കമന്റ്റില്ല എന്നെല്ലാം വച്ചു കാച്ചും. പക്ഷെ പിന്നെ എപ്പം കമ്പ്യൂട്ടർ ഓൺ ചെയ്താലും ആദ്യം വായിക്കുക അവ തന്നെയായിരിക്കും.
    എന്തായാലും കപടതക്കു മറ്റോരു പേരും കൂടി - വിചാരം .

    ReplyDelete
  98. chelanattumarum ramachandranmarum vaadichum vicharangal cheetha vilichum ethrayokke shramichalum nakulanmar shabdichu kondeyirikkum , athu kelkan ulla aalukalude ennam koodunnathu kaanumbol enkilum nilapadukal thiruthan ivar thayarayirunnenkil.....

    ReplyDelete
  99. ഹിന്ദുക്കളുടെ ഏതെങ്കിലും പ്രശ്നങ്ങല്‍ക്കു ആരു സപ്പോര്‍ട്ട്‌ ചെയ്താലും അവരെല്ലാം വര്‍ഗ്ഗീയ വാദികള്‍..നേരെ തിരിച്ച്‌ മുസ്ലീംസിനൊ ക്രിസ്ത്യാനിക്കൊ സപ്പോര്‍ട്‌ ചെയ്താല്‍ അതിനെല്ലാം മതെതരത്വത്തിന്റെ പാവനമായ മുഖവും. ഇതെല്ലാം എത്രകാലത്തോളം മുന്നൊട്ടു പൊകും എന്നു നമുക്കു കാത്തിരുന്നു കാണാം..

    ReplyDelete
  100. പ്രസാദ്
    ഞാനാണ് നകുലന്‍ ഒരു വര്‍ഗ്ഗീയ കോമരമാണന്ന് ആരോപിച്ചത്,അതിന് ഈ പോസ്റ്റും കാരണമായി എന്നൊള്ളൂ. നകുലന്‍ ഈ ബൂലോകത്ത് വന്നത് കാവിപ്രചരണത്തിനാണന്ന് ആദ്യം മനസ്സിലാക്കിയവരില്‍ ഒരാളാണ് ഞാന്‍, ഇവിടെ ഒത്തിരി ബ്ലോഗേര്‍സ്സ് ഉണ്ട് അവരെല്ലാം വ്യത്യസ്ഥമായ വിഷയങ്ങള്‍ അവതരിപ്പിയ്ക്കുന്നു മതങ്ങളെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം, എന്നാല്‍ ഇദ്ദേഹം കാവിയുടെ തെറ്റുകളെ ന്യായീകരിക്കാനാണ് ഇത്രകാ‍ലവും എഴുതിയതൊക്കെ. ഇദ്ദേഹത്തിന്റെ ഏതൊരു പോസ്റ്റും അതിലെ ചര്‍ച്ചാ വിശകലനങ്ങളും ഒന്ന് കണ്ണോടിയ്ക്കൂ അപ്പോള്‍ മനസ്സിലാവും ഇദ്ദേഹത്തിലെ വിഷാംശം എത്രമാത്രമുണ്ടന്ന്. മതങ്ങളെ വിറ്റുകാശാക്കുന്ന ആരും എതിര്‍ക്കപ്പെടണം എന്നാണെന്റെ അഭിപ്രായം, ഞാനും ഒരു ഹൈന്ദവനാണന്ന് കരുതുന്നവനാണ് (എല്ലാ ഭാരതീയരും ഹൈന്ദവനാണന്ന് കരുതുന്നവനാണ് ഞാന്‍ )ഒരുപക്ഷെ മറ്റാരേക്കാള്‍ കൂടുതല്‍ ഇസ്ലാമിക അന്ധവിശ്വാസങ്ങളേയും തീവ്രവാദത്തേയും എതിര്‍ക്കുന്ന ഒരാളാണ് ഞാനെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബ്ലോഗ് അനുഭവമുള്ളവര്‍ക്കൊക്കെ അറിയാം, മനുഷ്യനെ മനുഷ്യായികാണുക മനുഷ്യനെ മതത്തിന്റെ ജാതിയുടെ മറ്റു കാര്യങ്ങളിലൂടെ വേര്‍തിരിവിനായി ശ്രമിയ്ക്കുന്നവരെ ശക്തമായി എതിര്‍ക്കും അതെന്റെ പിതാവ് ചെയ്യുന്നതെങ്കില്‍ പിതാവിനേയും എതിര്‍ക്കും.
    നകുലന്‍ നല്ല എഴുത്തുക്കാരനാണ് എന്തുകൊണ്ടദ്ദേഹം ക്രിയാത്മകായ രചനകളില്‍ ഏര്‍പ്പെടാതെ സംഘിന് ശംഖൂതികൊണ്ടിരിക്കുന്നത്, ആദ്യമാദ്യം അദ്ദേഹം ഒരു സംഘ്പരിവാര്‍ മെംബറല്ലാന്നാ പറഞ്ഞത് അതായത് ഒരു നിഷ്പക്ഷവേഷം പിന്നീടാ വേഷാം താനെ അഴിഞ്ഞു വീണു പല പോസ്റ്റിലും അദ്ദേഹത്തിലൊരു ഉഗ്രവര്‍ഗ്ഗീയവാദിയുടെ നിഴലുകള്‍ കണ്ടു തുടങ്ങി. എതിര്‍ക്കണം തെറ്റുകളെ എന്നാല്‍ എതിര്‍ക്കാനായി മാത്രം എതിര്‍ക്കരുത് , അദ്ദേഹത്തെ വര്‍ഗ്ഗീയ കോമരമായി വിശേഷിപ്പിച്ചത് ഞാന്‍ മാത്രമാണ്, എന്റെ ആദ്യത്തെ കമന്റുകളും നോക്കുക അനോണികള്‍ ഇവിടെ പലതും കാറിയിട്ടുണ്ട് അതവര്‍ തന്നെ തിന്നുന്നതാണ് അതുകൊണ്ടവയ്ക്കൊന്നും മറുപടിയില്ല.
    ഓഫ് ടോപ്പിക്ക്
    എന്റെ ഇന്നത്തെ അഭിപ്രായം :
    ഇന്നലെ ഒറീസയില്‍ നടമാടിയ എല്ലാ നരനായാട്ടിനും കാരണം മത ന്യൂനപക്ഷങ്ങളില്‍ പെട്ട ക്രൈസ്തവരാണ്,എന്തിനാണവര്‍ മതമാറ്റത്തിനായ് നെട്ടോടമോടുന്ന അവര്‍ക്ക് ചുമ്മാ വീട്ടിലിരുന്നാ പോരെ ?. മതപരിവര്‍ത്തനം നിയമം മൂലം ഭാരതത്തില്‍ മൊത്തത്തില്‍ നിരോധിച്ചാല്‍ ഒറീസയില്‍ സംഭവിച്ചത് പോലെ സംഭവിയ്ക്കില്ല.

    ReplyDelete
  101. ദേ വിചാരക്കാരൻ പിന്നെം വന്നു കമന്റിയിരിക്കുന്നു. അപാര തൊലിക്കട്ടി തന്നെ. നമിച്ചണ്ണാ നമിച്ചു.

    വിശ്വസ്സിക്കാൻ പറ്റിയ വിചാരം തന്നെ.

    ReplyDelete
  102. vyakthiparamayi adhiksepichum nakulane nishabdanakkulla sramangal pandum nadnnittunde vicharam...vargeeya komaram ennu vilichum marupadikal illathidathu gujarathile garbhastha shishuvine oormippichum ellam...parivarinodulla ethirppu kondano muslim vottinano vighadanavadikalude athe nilapdu CPM sweekarichathe ennu chodikkunnavan 'ugra vargeeyavadi' aanenkil ugra vargeeya vadikale aane keralathine inne aavashyam...

    ReplyDelete
  103. വിചാരമേ,

    സമയം കിട്ടുമ്പോൾ രാമചന്ദ്രനു മാത്രം ഒരു ചെറിയ മറുപടിക്കുറിപ്പെഴുതാമെന്നും താങ്കളുടെ അഭിപ്രായത്തോട് പ്രത്യേകിച്ചൊന്നും പ്രതികരിക്കേണ്ടെന്നും കരുതി ഇരുന്നതാണ്. ചർച്ചകൾ വ്യക്തിപരമായ തലത്തിലേക്കു കൊണ്ടുപോകുന്നതിൽ തീരെ താല്പര്യമില്ല. ഇപ്പോൾ അമ്മട്ടിലുള്ള ചില ചർച്ചകൾ നീണ്ടു നീണ്ടു പോകുന്ന സ്ഥിതിയ്ക്ക്‌ ഇടപെടാതെ വയ്യ. മുകളിൽ പ്രസാദ് എന്ന വായനക്കാരൻ എഴുതിയ കമന്റ് താങ്കളെ ഉദ്ദേശിച്ചായിരുന്നെന്നു തോന്നുന്നില്ല. പക്ഷേ അതിൽ‌പ്പിടിച്ചു താങ്കൾ വീണ്ടും എഴുതുകയാണ്. ഇത് ഇനിയും അവസാനിച്ചെന്നു തോന്നുന്നില്ലാത്ത സ്ഥിതിക്കു മാത്രം ചിലതു പറഞ്ഞുവയ്ക്കുന്നു.

    എന്റെ വാക്കുകളോട് എന്തുകൊണ്ടു താങ്കൾ വിയോജിക്കുന്നുവെന്നതിനു പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ട്. പലതും എനിക്കറിയാവുന്നതുമാണ്. അത്തരമൊരു നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യം താങ്കളുടേതാണ്. അതു പറഞ്ഞുതിരുത്തേണ്ട ഒരു സാഹചര്യം ഇപ്പോൾ നിലവിലുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് അതിനു ശ്രമിക്കുന്നുമില്ല.

    ഞാനിവിടെ പറഞ്ഞകാര്യങ്ങൾ ശരിയാണെന്നാണെന്റെ വിശ്വാസം. നുണപറഞ്ഞതായോ - ജനമനസ്സുകൾ വിഭജിക്കാൻ ശ്രമിച്ചതായോ - പരോക്ഷമായി അതിനൊക്കെ ഇതു കാരണമാകുമെന്നുപോലുമോ തോന്നുന്നില്ല. മറിച്ചാണെന്നു കരുതാനും അതു തുറന്നു പറയാനുമുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്. ആ വ്യക്തിസ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു.

    ഒരു ബഹുസ്വരസമൂഹത്തിൽ ടെൻഷനില്ലാതെ ജീവിക്കാൻ പഠിക്കണമെങ്കിൽ ആദ്യം “ആപേക്ഷികതാ സിദ്ധാന്ത“(ഐൻസ്റ്റീന്റേതല്ല)മാണു പഠിക്കേണ്ടതെന്നു ഞാൻ തന്നെ മുമ്പെവിടെയോ പറഞ്ഞുവച്ചിട്ടുണ്ട്. ഒരേ കാര്യം തന്നെ ആളുകൾ പലരീതിയിലാണു മനസ്സിലാക്കുന്നത് എന്നു തിരിച്ചറിയുക. അത്തരത്തിൽ, “ആപേക്ഷിക“മായ നിലപാടുകൾക്ക് സമൂഹത്തിൽ ഇടം കൊടുക്കുക – കഴിഞ്ഞു!

    “സംഘപരിവാർ മെംബർ” എന്ന താങ്കളുടെ പ്രയോഗത്തിന്റെ അർത്ഥം പോലും ആപേക്ഷികമാണെന്നതാണ് ശ്രദ്ധേയമായൊരു സംഗതി. താങ്കൾക്കും മറ്റു പലർക്കും ഞാനൊരു “സംഘപരിവാർ മെംബർ“ ആണെന്നു തോന്നിയേക്കാം. എനിക്കും മറ്റു പലർക്കും നേരേ തിരിച്ചും. എന്തിന് - സംഘപരിവാർ എന്ന ആദ്യഭാഗത്തേക്കുറിച്ചു പോലും നമുക്കു രണ്ടാൾക്കും തികച്ചും വ്യത്യസ്തമായ ധാരണകളായിരിക്കും ഉണ്ടായിരിക്കുക എന്നതിൽ എനിക്കു സംശയമില്ല. അതൊക്കെ അങ്ങനെ മാറി മറിഞ്ഞു കിടക്കും. പറയാനാണെങ്കിൽ ഒത്തിരിയുണ്ട്‌. അതിൽച്ചൊല്ലിയൊക്കെ ഒരു തർക്കത്തിനു ഞാനില്ല.

    എന്തിനേറേപ്പറയുന്നു – കോമരം എന്ന പദത്തെ കണക്കാക്കുന്നതെങ്ങനെ എന്നതുപോലും ആപേക്ഷികമാണ്! താങ്കളതൊരു ആക്ഷേപപദമായിട്ടാവണം പ്രയോഗിച്ചിരിക്കുന്നത്. ഞാനതിനെ അങ്ങനെ കണക്കാക്കാൻ ഒരുക്കമല്ലെങ്കിലോ?

    ആരാണു കോമരം? ആർക്കാണു കോമരത്തെ പേടി? കുട്ടികൾക്കു പേടിയായിരിക്കും. മുതിർന്നവർക്കു ബഹുമാനമാണ്. തങ്ങൾക്കറിയാത്തതു പലതും കോമരം വിളിച്ചു പറഞ്ഞെന്നിരിക്കും. പറയുന്ന സത്യങ്ങൾ ചിലപ്പോൾ അപ്രിയസത്യങ്ങളായേക്കാനും മതി. അങ്ങനെയൊക്കെ നോക്കിയാൽ കോമരം എന്ന വിശേഷണം ഒരു അംഗീകാരമായിട്ടെടുക്കേണ്ടി വരും. സാധാരണഗതിയിൽ കോമരമാണ് തുള്ളുക – ഇവിടെപ്പക്ഷേ കേട്ടുനിൽക്കുന്നവരാണ് ഉറഞ്ഞുതുള്ളുന്നത് എന്നതാണൊരു വ്യത്യാസം. അതു പക്ഷേ സാരമില്ല. ഉള്ളതു പറഞ്ഞാൽ ഉറിയും തുള്ളുമെന്നാണല്ലോ പഴഞ്ചൊല്ല്.

    കൂടുതൽ പറയാനൊന്നുമില്ല. കഴിയുമെങ്കിൽ, ഇവിടെ ഈ പോസ്റ്റിന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുക. അമർനാഥ് പ്രശ്നം സംഘപരിവാറും മറ്റുള്ളവരും തമ്മിലുള്ള എന്തോ ഒരു കാര്യമായിട്ടാണോ താങ്കൾ കാണുന്നത് എന്നു സംശയിച്ചുപോകുന്നു. അങ്ങനെയാണെങ്കിൽ, മര്യാദക്കാരും ചിന്താശേഷിയുള്ളവരുമായ മുസ്ലീ‍ങ്ങളും ഹിന്ദുക്കളുമെല്ലാം സംഘപരിവാറിനൊപ്പമാണ് എന്നാണർത്ഥം വരുന്നത്. അതേപ്പറ്റിയൊക്കെ ധാരാളം പറഞ്ഞുകഴിഞ്ഞസ്ഥിതിയ്ക്ക് ആവർത്തിക്കേണ്ടതില്ല എന്നു തോന്നുന്നു.

    ‘പുതിയ പോസ്റ്റൊന്നുമില്ലേ’ എന്ന് ചാറ്റിലൂടെ സ്നേഹപൂർവം താങ്കൾ ചോദിച്ചതിനു മറുപടിയായിട്ടാണ് ഇതിന്റെ ലിങ്കു തന്നത്. ഒരു പുഞ്ചിരിയിൽത്തുടങ്ങി ഒടുവിൽ ഇതു വരെയെത്തി നിൽക്കുന്ന കമന്റുകളോട് അധികം പരിഭവമൊന്നുമില്ല. സ്നേഹമോൾക്കു സുഖം തന്നെയെന്നു കരുതട്ടെ. കൂടുതൽ കുശലാന്വേഷണങ്ങളും സ്നേഹസംഭാഷണങ്ങളുമൊക്കെ നമുക്കു ചാറ്റിലോ മെയിലിലോ മറ്റോ ആവാം.

    സ്നേഹപൂർവ്വം,
    കോമരം നകുലൻ - ഛെ സോറി - തെറ്റി – കാണാപ്പുറം നകുലൻ.

    ReplyDelete
  104. കാണാപ്പുറം നകുലന്‍ said...
    ‘പുതിയ പോസ്റ്റൊന്നുമില്ലേ’ എന്ന് ചാറ്റിലൂടെ സ്നേഹപൂർവം താങ്കൾ ചോദിച്ചതിനു മറുപടിയായിട്ടാണ് ഇതിന്റെ ലിങ്കു തന്നത്. ഒരു പുഞ്ചിരിയിൽത്തുടങ്ങി ഒടുവിൽ ഇതു വരെയെത്തി നിൽക്കുന്ന കമന്റുകളോട് അധികം പരിഭവമൊന്നുമില്ല. സ്നേഹമോൾക്കു സുഖം തന്നെയെന്നു കരുതട്ടെ. കൂടുതൽ കുശലാന്വേഷണങ്ങളും സ്നേഹസംഭാഷണങ്ങളുമൊക്കെ നമുക്കു ചാറ്റിലോ മെയിലിലോ മറ്റോ ആവാം.

    പാവം വിചാരം, അദ്ദെഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും മാനസികമായ അവസ്ഥയെക്കുറിച്ചും ഇപ്പൊളാണ് മനസ്സിലായത്.
    ആ പാവത്തിന്റെ വിട്ടേര്.. എന്തെങ്കിലും പറഞ്ഞിട്ടു പോട്ടെ.

    ReplyDelete
  105. നകുലന്‍, താങ്കള്‍ക്കറിയാം താങ്കളുടെ നിലപാടുകളെയാണ് ഞാന്‍ എതിര്‍ക്കുന്നത് അല്ലാതെ താങ്കളെന്ന വ്യക്തിയെ അല്ല, അത് മനസ്സില്ലക്കാനുള്ള ബിദ്ധി താങ്കള്‍ക്കുണ്ട് ഇവിടെ വരുന്ന എമ്പോക്കികളായ അനോണിമാര്‍ക്ക് (എന്നും ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്, അത് വായിക്കാത്തവരായ അനോണികള്‍ക്ക് “ആണും പെണ്ണും കെട്ടവനാണെന്നും അനോണി” മുഖത്തോടെ വാ .. ) അതുകൊണ്ടവര്‍ക്ക് മറുപടിയും ഇല്ല . ഞാന്‍ താങ്കളോട് ചാറ്റില്‍ ലിങ്ക് ചോദിച്ചു എന്നത് ശരി തന്നെ താങ്കള്‍ എനിക്ക് പണ്ട് സ്ഥിരമായി പോസ്റ്റു ചെയിതിരുന്നതുമാണല്ലോ, പലതും വായിച്ച് കമന്റിടാതെ പോവുകയായിരിന്നു പതിവ്. എന്റെ കമന്റ് കാണാത്തതിനാലായിരിക്കും പിന്നെ എനിക്കുള്ള താങ്കളുടെ ലിങ്ക് വരവും നിന്നു, വീണ്ടും ചോദിച്ചോ തന്നു, അതിലെ വിഷയം താങ്കളുടെ ആദ്യത്തെ നിലപാടില്‍ നിന്ന് വളരെ ദൂരം സഞ്ചരിച്ച്, തികച്ചും ഒരു വര്‍ഗ്ഗീയ കാഴ്ച്ചപാടുള്ള വ്യക്തിയായി തീര്‍ന്നിരിക്കുന്നതിനാല്‍ എന്റെ കാഴ്ച്ചപ്പാട് ഞാനെഴുതി. ഇന്ന് രാജ്യം മുഴുവന്‍ കത്തികൊണ്ടിരിക്കുന്ന ഒരു വിഷയമായിരിക്കുന്നു കേവലം ഇത്തിരി ഭൂമിയ്ക്ക് വേണ്ടിയുള്ള ഈ കടും‌പിടുത്തങ്ങള്‍. ഇത് ഈ ബൂലോകത്തിലെ നല്ല നിലയില്‍ പരസ്പരം അംഗീകരിച്ച് പോവുന്ന ബ്ലോഗേര്‍സ്സിനിടയിലും ഒരു വേര്‍ത്തിരിവ് ഉണ്ടാക്കുന്നു, ഉദാഹരണത്തിന് കെ.പി.സുകുമാരന്‍ എന്ന വ്യക്തിയോടെനിക്ക് വളരെ ബഹുമാനമുണ്ടായിരിന്നു, അദ്ദേഹത്തിന്റ് മനസ്സിലും ഉറങ്ങി കിടന്ന വര്‍ഗ്ഗീയത താങ്കളുടെ ഈ പോസ്റ്റ് ഉണര്‍ത്തി എന്നത് തികച്ചും ദു:ഖകരമാണ് അദ്ദേഹത്തിന്റെ ഈ വരികളില്‍ അത് സ്പഷ്ടമാണ് “. അങ്ങനെ നാണം കെട്ടും പ്രീണിപ്പിച്ച് മുസ്ലീമിങ്ങളുടെ വോട്ട് ഇരന്നു വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദു സമുദായത്തിന്റെ വോട്ട് ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി എക്കാലവും ചോര്‍ന്ന് പോകാതെ നിലനില്‍ക്കും എന്ന നേതാക്കളുടെ ധാരണ മൌഢ്യമായിരുന്നു എന്ന് അവരെ കാലം ബോധ്യപ്പെടുത്തട്ടെ .“
    മതങ്ങളെ ആരു പ്രീണിപ്പിച്ച് വോട്ടു നേടുന്നുവോ അവരെ അംഗീകരിക്കാന്‍ പ്രയാസമാണ്.

    ReplyDelete
  106. വിചാരം എന്ന സുഹൃത്തേ .. സത്യം വിളിച്ചു പറഞ്ഞാല്‍ വര്‍ഗീയ കോമരം ആകുമെന്കില്‍ നകുലന്‍ കോമരം തന്നെ .. പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ എല്ലാ തെളിവുകളും തരാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട് .. കമന്റുകള്‍ക്ക് കൃത്യമായി മറുപടിയും നല്‍കുന്നുണ്ട് .. അതുപോലെ പല പോസ്റ്റുകളിലും കമന്റ് അവസാനിക്കുന്നത് നകുലനില്‍ തന്നെ ആണ് .. അതായത് പലതിനും മറുപടി കൊടുക്കാന്‍ പറ്റാതെ ഓടിയോളിക്കുന്നവരെ നകുലന്റെ പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ കാണാന്‍ പറ്റും ..

    സന്ഘിയാണ് ,സന്ഘിയാണ് എന്ന് വിളിച്ചു കൂവാതെ പറയുന്നതിന് മറുപടി ഉന്റെന്കില്‍ അത് കൊടുക്ക്‌ സുഹൃത്തേ ..

    ReplyDelete
  107. വിചാരം said...
    ഇവിടെ വരുന്ന എമ്പോക്കികളായ അനോണിമാര്‍ക്ക് (എന്നും ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്, അത് വായിക്കാത്തവരായ അനോണികള്‍ക്ക് “ആണും പെണ്ണും കെട്ടവനാണെന്നും അനോണി” മുഖത്തോടെ വാ .. ) അതുകൊണ്ടവര്‍ക്ക് മറുപടിയും ഇല്ല .


    അയ്യൊ വിചാരം സാറെ അങ്ങനെ പറയല്ലേ. എന്റെ മുഖം ഇന്നളൊരു മതേതര സഖാവു് കീറിക്കളഞ്ഞതാണേ. താങ്കൾക്കു നിർബന്ദ്ദമാണേൽ എന്റെ പുതിയ മുഖം ഇതാണ് - സഖാവ് ചെഗു ബിനു ലാഡൻ, താമസ്സം തോരാ ബോറാ കുന്നുകൾ, അഫ്ഗാൻ രാജ്യം.

    താങ്ങളുടെ എഴിത്തു കൂലി ചെക്കിൽ ഇതിനോട് സാമ്യമുള്ള ഒരു പേരുണ്ടായിരിക്കുമല്ലോ. അതല്ല കേട്ടൊ ഇതു.

    ഈയടുത്തെവിടെയോ വായിച്ച പോലെ ഞാൻ അനൊണിയാണോ ആലിൽ കിടക്കുന്ന വാവലാണോ എന്നൊക്കെ അറിഞ്ഞിട്ട് വിചാരം സാറിനെന്നാ ചെയ്യാനാ.

    സാറിന്റെ ഒരോ കന്റിലും സാറിന്റെ ആ ഒരു ‘സംഗതി’ മനസ്സിലായി മനസ്സിലായി വരുന്നൊണ്ട്...
    ആ മനസ്സിന്റെ ഉള്ളിലെ വർഗ്ഗിയതയുടെ സോറി മറ്റേതരത്തിന്റെ സോറി ശോരി മതേതരത്വത്തിന്റെ കൊണം.
    ----------------------------------------------------------
    വിചാരം said...
    ഉദാഹരണത്തിന് കെ.പി.സുകുമാരന്‍ എന്ന വ്യക്തിയോടെനിക്ക് വളരെ ബഹുമാനമുണ്ടായിരിന്നു, അദ്ദേഹത്തിന്റ് മനസ്സിലും ഉറങ്ങി കിടന്ന വര്‍ഗ്ഗീയത താങ്കളുടെ ഈ പോസ്റ്റ് ഉണര്‍ത്തി എന്നത് തികച്ചും ദു:ഖകരമാണ് അദ്ദേഹത്തിന്റെ ഈ വരികളില്‍ അത് സ്പഷ്ടമാണ് “. അങ്ങനെ നാണം കെട്ടും പ്രീണിപ്പിച്ച് മുസ്ലീമിങ്ങളുടെ വോട്ട് ഇരന്നു വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദു സമുദായത്തിന്റെ വോട്ട് ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി എക്കാലവും ചോര്‍ന്ന് പോകാതെ നിലനില്‍ക്കും എന്ന നേതാക്കളുടെ ധാരണ മൌഢ്യമായിരുന്നു എന്ന് അവരെ കാലം ബോധ്യപ്പെടുത്തട്ടെ .“


    സത്യം ആരു പറഞ്ഞാലും താങ്കൾക്ക്‌ അതു സഹിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന കാര്യവും വ്യക്ത്മായി.

    താങ്കളാണ് യാഥാർദ്ധ മതേതര ന്വൂനപക്ഷ സഖാവ്.

    ഇറാക്കു നീണാ‍ാൽ വാഴട്ടെ.

    ReplyDelete
  108. വിചാരം.. സത്യത്തില്‍ ഞാന്‍ തങ്കളെ ഉദ്ദേശിച്ചല്ല കമന്റിട്ടത്‌ എന്നതാണു ശരി.. പൊതുവെ നമ്മുടെ സമൂഹത്തില്‍ കണ്ടു വരുന്ന ഒരു സത്യം മാത്രമാണത്‌. അതു വിളിച്ചു പറയുന്നവര്‍ വര്‍ഗ്ഗീയവാദികളായി എന്നും മുദ്ര കുത്തപ്പെട്ടിട്ടുണ്ട്‌..ഇവിടെ നകുലന്‍ അദ്ദേഹത്തിന്‌ പറയാനുള്ളത്‌ വളരെ വ്യക്തമായി വിശകലനത്തോടെ തന്നെ പ്രദിപാദിച്ചിട്ടുണ്ട്‌ അതിന്‌ യുക്തിസഹമായി മറുപടി കൊടുക്കാതെ അദ്ദേഹത്തിന്റെ ലേഖനങ്ങളെ അടച്ചാക്ഷേപിക്കുന്നത്‌ ശരിയല്ല എന്നാണ്‌ എനിക്കു പറയാനുള്ളത്‌..പിന്നെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ചാല്‍ മതേതേതരത്വവാദികള്‍ എല്ലാവരും വര്‍ഗ്ഗീയവാദികള്‍ ആയിത്തീരാന്‍ സാധ്യതയുണ്ട്‌ എന്ന്‌ പറയുന്നത്‌ വെറുമൊരു തമാശയായി മത്രമേ കണക്കാക്കാന്‍ കഴിയൂ..ഉദാഹരണം താങ്കള്‍ തന്നെ നകുലന്റെ എല്ലാ പോസ്റ്റും വായിക്കുന്ന താങ്കള്‍ക്‌ ഇതു വരെ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടൊ? ഇല്ല എന്നാണ്‌ ഉത്തരമെങ്കില്‍ മേലെ താങ്കള്‍ എഴുതിയിരിക്കുന്നത്‌ ശുദ്ധ അസംബന്ധം എന്നേ പറയാന്‍ പറ്റൂ..എല്ലാവര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട്‌ അതൊന്നും മാറ്റാന്‍ ആരെക്കൊണ്ടും സാദ്ധ്യമല്ല..

    ReplyDelete
  109. ഡിയര്‍ പ്രസാദ്
    ഞാന്‍ മാത്രമാണിവിടെ അദ്ദേഹത്തെ അങ്ങനെ ആരോപിച്ചത്. അതുകൊണ്ടങ്ങനെ ധരിച്ചു. എന്റെ വീക്ഷണത്തില്‍, വിശ്വാസം എന്നത് തികച്ചും സ്വകാര്യമായ കാര്യമാണന്നാണ്. ഈ കൂട്ടായ്മ സൃഷ്ടിക്കുന്നതിലും എതിരായി പ്രചരിപ്പിയ്ക്കുന്നതിലും വിദ്വേഷങ്ങളാണ് വിതരണം ചെയ്യപ്പെടുക പ്രത്യേകിച്ച് മതകാര്യങ്ങള്‍. സ്വാഭാവികമായും ഒരു മത ദര്‍ശനം മറ്റൊരു ദര്‍ശനത്തിനെതിരാണ്, എന്നാലത് ആശയതലത്തിലൊതുക്കണം,പക്ഷെ അത് കായിക തലത്തിലേക്കെത്തുന്നു എന്നതാണ് എക്കാലത്തും മതങ്ങള്‍ക്കൊണ്ടുള്ള മനുഷ്യ കുലത്തിന്റെ നാശം, ഈ നാശത്തിനനുകൂലമായ ഒരന്തരീക്ഷം ഇങ്ങനെയുള്ള വിവാദ വിഷയങ്ങള്‍ കുത്തിനിറച്ച പോസ്റ്റുകള്‍, പ്രധാന പങ്കുവഹിയ്ക്കുന്നു. ദൈവം എന്ന തികച്ചും മനുഷ്യന്റെ സങ്കല്പമായ ഒരു കാര്യത്തെ ചൊല്ലിയാണ്, ഈ കോലാഹലങ്ങളൊക്കെ എന്നത് മനുഷ്യര്‍ ചിന്തിയ്ക്കാതെ പോകുന്നു. നകുലന്‍ ഇവിടെ ഇതൊക്കെ ഇത്രയും എഴുതിയപ്പോള്‍ എന്തായിരിന്നു ഓട്ട്‌പുട്ടായീ അദ്ദേഹത്തിന് ലഭിച്ചത് ? കേവലം സംതൃപ്തി മാത്രമാണന്ന് ഞാന്‍ കരുതുന്നില്ല, രാഷ്ട്രീയമായ ഒരു പ്രചാരണ തന്ത്രം കൂടിയായിരിന്നു. ആടികൊണ്ടിരിക്കുന്ന മനുസ്സുകളെ സംഘ്പക്ഷെത്തേയ്ക്ക് കൊണ്ടുവരാനുള്ള ഒരു തന്ത്രം, സംഘാ‍ദികള്‍ മനുഷ്യരെ വേര്‍ത്തിരിവിന്റെ, ഉത്തുംഗതയില്‍ നിര്‍ത്തുന്നവരായിട്ടാണ് എനിക്കനുഭവം. ഞാന്‍ സംഘിനെ മാത്രം എതിര്‍ക്കുന്നവനാണന്ന ധ്വനി പല ഭാഗത്ത് നിന്നും ഞാന്‍ കേള്‍ക്കുന്നു, ഞാന്‍ എന്തന്ന് ബൂലോകരില്‍ ചിലര്‍ക്കറിയാം, എല്ലാവരേയും ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് മനസ്സില്ല.
    വന്ദേ മാതരം എന്നത് ഹൈന്ദവരുടെ സ്വരമാണന്ന ധാരണ മാറ്റുക, അതേത് ഭാരതീയരുടേയും കണ്ഠങ്ങളില്‍ നിന്നും ഉയരേണ്ട മന്ത്രമാണന്ന് ഞാന്‍ കരുതുന്നു, അങ്ങനെയുള്ള പേരുള്ളവര്‍ മറ്റുള്ളവരെ (അവരാരായാലും ) ആക്ഷേപിയ്ക്കുമ്പോള്‍ അവന്‍/അവള്‍ തിരികെ ആക്ഷേപിയ്ക്കും, അത് കൊള്ളുക ഭാരതവാസിയായി ഓരോ വ്യക്തിയുടേയും മേലായിരിക്കും. ആരേയും വിമര്‍ശ്ശിക്കാന്‍ ഉതുങ്ങുന്ന വാക്കുകള്‍ വരാതെ സൂക്ഷിക്കുക അല്ലെങ്കില്‍ അനോണിയായി വന്നിട്ട് എന്നെ ചീത്ത പറഞ്ഞു പോവുക.

    ReplyDelete
  110. പാവം വിചാരം... ഈ ബ്ലൊഗ്ഗ് വായിക്കുകയും കന്റു ചെയ്യെരുതെന്നും ആഹ്വാനം ചെയ്ത വിചാരം എന്നും ഈ ബ്ലൊഗ്ഗ് വായിക്കുകയും കമന്റു ചെയ്യകയും ചെയ്യുന്നത് കാണുമ്പൊൾ ഈ പോസ്റ്റും കമന്റുകളും വായിച്ചവർ ഊറിച്ചിരിക്കുകയല്ലതെ എന്തു ചെയ്യാൻ.

    എന്തായാലും ഈ പോസ്റ്റും കപട മതെതരക്കരുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള വ്യത്യാസ്സം മനസ്സിലാക്കനുള്ള നല്ലൊരുദാഹരണമ്മയിക്കഴിഞ്ഞു.

    ഇവരൊക്കെ മതേതരം വിപ്ലവം എന്നൊക്കെ പറയുമ്പൊൾ ആളുകൾ ഉണ്ണിപ്പിള്ള ചെയ്തതു ത്ഫൂ‍....... എന്നു കാറിത്തുപ്പുന്നതിന്റെ കാരണം ഈ തരം കൂസ്സിസ്സം തന്നെ.

    ReplyDelete
  111. വിചാരം said...
    “ഞാന്‍ എന്തന്ന് ബൂലോകരില്‍ ചിലര്‍ക്കറിയാം, എല്ലാവരേയും ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് മനസ്സില്ല. “
    തീർച്ചയായും വിചാരം അധികം പേരെ അറിയിക്കതിരിക്കുന്നതാണ് നല്ലത്.
    ബൂളൊകം മുഴുവൻ ഓടി നടന്ന് മോഷ്ടിച്ച് പോസ്റ്റിക്കൊണ്ടിരുന്ന ഒരു മാന്യദേഹത്തിനു വേണ്ടി താങ്ങൽ നടത്തിയ നാണം കെട്ട കളികൾ അധികമാരും അറിയാതിരിക്കുന്നതാണ് നല്ലത്.

    ReplyDelete
  112. "ആടിക്കൊണ്ടിരിക്കുന്ന"വരെ സംഘപക്ഷത്തേയ്ക്ക്‌ അടുപ്പിക്കാൻ എന്റെ എഴുത്ത്‌ പ്രേരകമാവുന്നു എന്നതാണ് പുതിയൊരു പരാതി. ഇതു സംബന്ധിച്ച്‌ ഒരു കാര്യം വ്യക്തമാക്കാനാഗ്രഹിക്കുന്നു.

    താഴെപ്പറയുന്ന രണ്ടുകാര്യങ്ങൾ ‘വിചാര’ത്തിന്റെ നിലപാടുകളാണ്. (അദ്ദേഹത്തിന്റെ ചില കമന്റുകളിൽ നിന്നു മനസ്സിലായത്‌)

    (1) മതപരമായ ആചാരാനുഷ്ഠാനങ്ങൾ എന്തുമാവട്ടെ. അവയ്ക്കെല്ലാം അതീതമായി, ഭാരതത്തിൽ ജനിച്ചുവളർന്ന നാമെല്ലാം ‘ഹിന്ദുക്കൾ‘ എന്ന വിശേഷണത്തിന് അർഹരാണ്.

    (2) ‘വന്ദേമാതരം‘ എന്നത്‌ ഏതെങ്കിലുമൊരു മതവിഭാഗക്കാരുടെ കണ്ഠങ്ങളിൽ നിന്നു മാത്രം ഉയരേണ്ടതല്ല. അത്‌ എല്ലാ ഭാരതീയരുടെയും കണ്ഠങ്ങളിൽ നിന്ന്‌ ഉയരേണ്ടതാണ്.

    എന്റെ അറിവിൽ‌പ്പെട്ടിടത്തോളം, സംഘത്തിന്റെ കാഴ്ചപ്പാടുകളുമായി അങ്ങേയറ്റം പൊരുത്തപ്പെട്ടു നിൽക്കുന്നു ഇതു രണ്ടും! മാത്രവുമല്ല - ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെടാറുള്ള ചില കാഴ്ചപ്പാടുകളിൽപ്പെട്ടതാണു താനും ഇവ രണ്ടും. ‘വിചാര’ത്തിന് അവ തെറ്റിദ്ധാരണകളൊന്നുമില്ലാതെ നേരാംവണ്ണം മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നതായിക്കാണുന്നു.

    എന്റെ ഏതെങ്കിലും വരികൾ വായിച്ചിട്ടല്ല അദ്ദേഹത്തിന് ഇങ്ങനെയൊരു നിലപാടുണ്ടായത്‌ എന്നും, അദ്ദേഹം സംഘാദർശങ്ങളേക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുകയോ സംഘപക്ഷത്തേയ്യ്ക്ക്‌ കൂടുതൽ അടുക്കുകയോ ചെയ്താൽ അതിൽ എനിക്കു പ്രത്യേകിച്ചു പങ്കൊന്നുമുണ്ടായിരിക്കില്ല എന്നും വ്യക്തമാക്കാനാഗ്രഹിക്കുന്നു.

    ReplyDelete
  113. നകുലാ :)
    (1) മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ എന്തുമാവട്ടെ. അവയ്ക്കെല്ലാം അതീതമായി, ഭാരതത്തില്‍ ജനിച്ചുവളര്‍ന്ന നാമെല്ലാം ‘ഹിന്ദുക്കള്‍‘ എന്ന വിശേഷണത്തിന് അര്‍ഹരാണ്.
    (2) ‘വന്ദേമാതരം‘ എന്നത്‌ ഏതെങ്കിലുമൊരു മതവിഭാഗക്കാരുടെ കണ്ഠങ്ങളിൽ നിന്നു മാത്രം ഉയരേണ്ടതല്ല. അത്‌ എല്ലാ ഭാരതീയരുടെയും കണ്ഠങ്ങളിൽ നിന്ന്‌ ഉയരേണ്ടതാണ്.
    എന്റെയീ നിലപാട് സംഘുമായി യോജിയ്ക്കുന്നു, എന്നത് പോലെ പല സംഘടനയിലെ പല നിലപാടുമായി ഞാന്‍ യോജിയ്ക്കാറുണ്ട് .. എന്റെ ആദ്യത്തെ കമന്റില്‍ ഒന്നൂടെ വ്യക്തമായ നിലപാടുകള്‍ ഉണ്ട് അതൂടെ വായിക്കൂ .. ഹജ്ജിന് സബ്സിഡി നല്‍കുന്നത് തുടങ്ങിയവ പിന്നെ എന്‍‌ ഡി എഫിന്റെ ചില നിലപാടുമായും ഞാന്‍ യോജിക്കാറുണ്ട് (പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സഹായിക്കുക ), ഏക സിവില്‍ കോഡിനായ് ശക്തമായി വാദിക്കുന്ന ഒരാളാണ് ഞാന്‍.

    ഹൈന്ദവര്‍ എന്നാല്‍, സിന്ധു നദീതീരവാസികളെ വിളിച്ചിരുന്നതാണന്ന് ചരിത്രം നമ്മെ പഠിപ്പിയ്ക്കുന്നു. ആദ്യമായി “ഇന്ത്യക്കാര്‍” എന്ന പദം എന്നുപയോഗിച്ചത് തന്നെ അറേബ്യന്‍ വ്യാപാരികളായിരിന്നു എന്നും നാം പഠിയ്ക്കുന്നു. ഇന്ത്യയില്‍ വസിക്കുന്നവരെ അറബികള്‍ എന്നു വിളിയ്ക്കാനാവുമോ ?.
    “വന്ദേ മാതരം” എന്നത് എല്ലാ ഭാരതീയ സമരപോരാളികളും വിളിച്ചതാണ് അതില്‍ വിഭാഗീയത് കണ്ടത് ബ്രിട്ടീഷ് ഭരണാധികാരികളാണ്, അവര്‍ വിത്തിട്ടത് മറ്റു ചിലര്‍ കൊയ്യുന്നു (ഇപ്പോഴും).

    ReplyDelete
  114. Amarnath prashnathil communist partyude nilapadine kurichu unnayichirikkunna chodyangal valare nallathu thanne. Athinulla utharamayi palarum itta commentum vaayichu. Ennal avarude nilapadine saadhookarikkunna orutharam evideyum kandilla. Utharam kaathirikkunnu.
    Pakshe oru kaaryam koodi ivide kandu. Aviduthe vikhadanavaadikale pole prashnam vashalakkunnathil nirnayaka panku vahicha sankh parivarine vellayadichu kaanikkunnathinte pollatharam koodi arenkilum parayumo ? Motham prashnam ella partykalum koodi avaravarude political mileaginu vendi maathramanu upayogichathum upayogikkunnathum. Allandu sankh parivar maathram nanmayude bhagathu, atharamoru kazhchapaadu thettanu. Amarnath sambhavam vargeeyavalkarikkathe theerpakkuka enna kaaryathil kendra govtum parajayapettu. ini ellam pathukke kaalam thanupicholum ennu maathram pratheekshikkam.

    ReplyDelete
  115. Nakulan Good post.CPIM and Pseudo secualar parties should understand one thing, If Hindus started thinking about the appeasment politics the party and the community whome they appease are equally in trouble. And CPIM should understand more that Red to Safron is a very easy change.

    ReplyDelete