ഒരു അധോഗമന കവിത --- ഉണ്ണിപ്പിള്ള
----------------------------------------------------------------
ഈണം:-
“എന്നു-മെന്റെ ചി-റകിന്റെ കീഴിൽ
നിന്നു-നിന്റെ....” എന്ന മട്ട് (കോഴി).
----------------------------------------------------------------
ആദരസ്മരണ:-
കടമ്മനിട്ട
----------------------------------------------------------------
സമർപ്പണം :-
- മതം മാ‘റ്റു’വാനുള്ള സ്വാതന്ത്ര്യത്തിനായി മരിക്കാൻ വരെ തയ്യാറുള്ള
വിപ്ലവകാരികൾക്ക്. - ആരുടെയും പ്രേരണയോ പ്രലോഭനമോ ഭീഷണിയോ നിർബന്ധമോ
ഒന്നുമില്ലാതെ, സ്വമതത്തിൽ മനസ്സുമടുത്ത് മതം മാറാൻ
നിർബന്ധിതരായി എന്ന ഒറ്റക്കാരണത്താൽ മാത്രം
ജീവൻ നഷ്ടമായ അനേകർക്ക്. - സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെട്ടാലും വേണ്ടില്ലെന്നു വച്ച് ജാതി മാത്രം
മാറുമ്പോൾ, മൂക്കിന്റെ പാലം മുതൽ വീട്ടിലേയ്ക്കുള്ള പാലം വരെ
നഷ്ടപ്പെടുന്നവർക്ക്.
----------------------------------------------------------------
“അച്ഛാ – മാറുക-യാണീ മതം ഞാൻ”
“ഇച്ഛ - കൊള്ളാം മ-നസ്സിൽ വച്ചോളൂ.. ”
“അച്ഛ – നെന്താണു - ഞാൻ മാറിയെന്നാൽ? ”
“ഒച്ച – വേണ്ട ന-ടപ്പില്ല മോനേ”
“അച്ഛ – നിത്രമേൽ - ചേതമെന്താണ് ? ”
“കൊച്ചി - നതൊന്നും - മനസിലാവില്ല”
“അച്ഛാ - വേണ്ട ത-ടുക്കേണ്ട പോകും. ”
“പശ്ചാ - ത്താപം പു-റകെ വന്നോളും”
“ഒന്നു - മാറുക - പോട്ടെ ഞാനച്ഛാ”
“പൊന്നു - മോനെ വി-ടില്ല ഞാൻ നിന്നെ”
“ഒന്നു – രണ്ടല്ല - മാറിയോരെത്ര പേർ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
“പണ്ടു - വിശ്വൻ മ-റന്നുപോയെന്നോ? ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“പിന്നെ – പ്പോയി സു-ജേഷും സുനിലും ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“അന്നു - സൂരജ് മു-ഴപ്പിലങ്ങാട്ടെ? ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“പിന്നെ - ഷാജി പ-ടുവിലായ് ഷാജി”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“പിന്നെ - നിഖിലും – പണിക്കുപോകുമ്പോൾ”
“ചെന്നു – ചേർന്ന-തെവിടെയെന്നോർക്ക് ”
(Download this clip)
“ഇല്ല - നിൽക്കില്ല – പോകാനുറച്ചു”
“കൊല്ലാ - നില്ല മ-ടിയെന്നതോർത്തോ”
“ഒന്നു – മെന്നെത്ത-ടുക്കുവാനില്ല”
“ഒന്നു - കൂടി നീ - യോർത്തു നോക്കിക്കോ”
“നിശ്ച - യിച്ചു ക - ഴിഞ്ഞു ഞാനച്ഛാ”
“നിശ്ച - യിച്ചു ചി – ല,തെങ്കിൽ ഞാനും! ”
“ഈർച്ച - വാളൊന്നു - കാണുന്നതെന്താ? ”
“മൂർച്ച - പോര മി-നുക്കുവാനാണ് ”
“അച്ഛാ!!!!!!! – അച്ഛന്റെ - മോനല്ലേ ഞാനും? ”
“പിച്ച – വയ്പിച്ച - കാലം കഴിഞ്ഞു”
“അച്ഛ – നിത്രമേൽ - ക്രൂരനാകാമോ”
“നിശ്ച – യിച്ചു ക-ഴിഞ്ഞുപോയല്ലോ! ”
“ക്രൂര - നല്ല ഞാൻ - പാവമാണച്ഛാ”
“പേരു - നിന്റെ കു-റിച്ചു കഴിഞ്ഞു”
“ആര്യ-നല്ല ഞാൻ - ദ്രാവിഡനല്ല”
“കാര്യ – മില്പ പ–റഞ്ഞിട്ടതൊന്നും”
“പച്ച-യായ മ-നുഷ്യനാണച്ഛാ”
“പച്ച - യ്ക്കല്ല ചു-വപ്പിനെൻ ദാഹം! ”
…
പതിയെ പരക്കുന്ന ഇരുൾ .....
പശ്ച്ചാത്തലത്തിൽ ആർത്തനാദം.
ഓടിയകലുന്ന കാലൊച്ചകൾ.
ഒരു അമ്മയുടെ വിലാപത്തിന്റെ പശ്ചാത്തലത്തിൽ വേദിമദ്ധ്യത്തിൽത്തെളിയുന്ന സ്പോട്ട് ലൈറ്റിനു കീഴിൽ, നീട്ടിപ്പിടിച്ച വാളിന്റെ ചുവന്ന അരികുകൾ.
പൂർണ്ണമായി അണഞ്ഞശേഷം മങ്ങിയ വെട്ടമെത്തുമ്പോൾ....
തന്നെ ആവേശപൂർവ്വം എടുത്തുയർത്തിപ്പിടിച്ചിരിക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽ, വീരപരിവേഷം ആസ്വദിക്കുന്ന മുഖത്തിനു മുമ്പിൽക്കൂടി നെഞ്ചിലേക്ക് ഒന്നിനു മേൽ ഒന്നായി വീഴുന്ന രക്തഹാരങ്ങൾ.
ആവേശമുയർത്തുന്ന മുദ്രാവാക്യ ലഹരി.
ആരംഭിക്കുന്ന ഗാനം.
ചോരവീണ മണ്ണിൽ നി....
താളാത്മകമായിത്തന്നെ താഴുന്ന കർട്ടൻ.