September 09, 2006

ചില 'വൈരുദ്ധ്യാത്മക' ഐക്യദാര്‍ഢ്യചിന്തകള്‍

മുംബൈക്കു ശേഷം ഇതാ മെലഗാവ്‌. വീണ്ടും സ്ഫോടനങ്ങള്‍. അതു നടത്തിയവര്‍ ആരായാലും ശരി - അവര്‍ പ്രതീക്ഷിച്ച പ്രതികരണം ഇനിയും ഉണ്ടായിട്ടില്ല. ഭാഗ്യം. ഉണ്ടാവാതിരിക്കട്ടെ ദൈവമേ.

'മറ്റു പ്രതികരണങ്ങള്‍' പ്രസ്താവനകളുടേയും മറ്റും രൂപത്തില്‍ വന്നുകൊണ്ടിരിക്കുന്നു. അവയൊക്കെ കേട്ടു കൊണ്ടിരുന്നപ്പോഴാണ്‌ ഉണ്ണിപ്പിള്ളയുടെ കഥ ഓര്‍ത്തത്‌. കഴിഞ്ഞ ജൂണില്‍ മുംബൈ സ്ഫോടനങ്ങള്‍ നടന്നപ്പോഴത്തെ കഥ.

---------------------------------------------------------------
എന്താണെന്നറിയില്ല.

പറഞ്ഞുകേട്ടും പടത്തില്‍ കണ്ടുമുള്ള വിവരമേയുള്ളൂവെങ്കിലും മുംബൈ എന്നു കേള്‍ക്കുന്നതേ ഉണ്ണിപ്പിള്ളയ്ക്ക്‌ പേടിയാണ്‌. അപ്പോഴാണ്‌ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്നൊക്കെ പറയുമ്പോലെ മുംബൈയില്‍ ബോംബു സ്ഫോടനമുണ്ടാകുന്നത്‌.

പേടിക്കു പുറമേ പേടി!

പത്രവാര്‍ത്തകള്‍ വിശദമായി വായിക്കുവാന്‍ പോലും അയാള്‍ കൂട്ടാക്കിയില്ല. വെറുതെ ഒന്നു മറിച്ചു നോക്കിയാല്‍ തന്നെ കാര്യങ്ങള്‍ ഊഹിക്കാവുന്നതല്ലേയുള്ളൂ? ജീവിത പ്രാരാബ്ധങ്ങളും വലിച്ചുകൊണ്ട്‌ നെട്ടോട്ടമോടുന്നതിനിടയില്‍ ഒരു നിമിഷം കൊണ്ട്‌ ചിതറിത്തെറിച്ചുവീഴുന്നവര്‍. മതമൗലികവാദമോ തീവ്രവാദമോ ഒന്നും നെഞ്ചിലേറ്റാത്തവര്‍. ഭാരതീയപൗരന്മാര്‍ ആയിപ്പോയതുകൊണ്ടുമാത്രം വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ടവര്‍!

കഷ്ടം!

വായിക്കാതിരിക്കുന്നതു തന്നെ നല്ലത്‌ എന്നു വിചാരിച്ചു അയാള്‍.

---------------------------------------------------------------
രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ. വീടിനു മുമ്പിലുള്ള റോഡിലൂടെ ചിലര്‍ ജീപ്പില്‍ കോളാമ്പി വച്ചുകെട്ടി വിളിച്ചു പറഞ്ഞുകൊണ്ടുപോകുന്നു "ബോംബ്‌ സ്ഫോടനങ്ങളിൽ‌പ്പെട്ട്‌‌ ഉഴലുന്നവര്‍. യാതന അനുഭവിക്കുന്ന ആ പാവങ്ങളുടെ കണ്ണീരൊപ്പാന്‍, അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഇന്നു വൈകിട്ട്‌ 5 മണിക്ക്‌ തവളക്കുഴി കവലയില്‍ വമ്പിച്ച പൊതുയോഗവും ഐക്യദാര്‍ഢ്യപ്രതിജ്ഞയും."

'ഇതൊരു പുതിയ കാര്യമാണല്ലോ' എന്നും 'തന്റെ ഈ കുഗ്രാമത്തില്‍ ആര്‍ക്കാണിത്ര രാജ്യസ്നേഹം' എന്നും കരുതി അത്ഭുതപ്പെട്ട്‌ പുറത്തിറങ്ങി നോക്കുമ്പോള്‍ ജീപ്പിനു മുന്‍പില്‍ ഒരു വലിയ ചുവന്ന കൊടി!

ദൈവമേ. കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ ഇതെന്തു പറ്റി? ഈ അടുത്തയിടെയൊന്നും ഒരു തീവ്രവാദി ആക്രമണത്തെയും അവര്‍ അപലപിച്ചതായി പോലും കേട്ടിട്ടില്ല. നേരേ മറിച്ച്‌ മതതീവ്രവാദത്തിനെതിരെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ 'പ്രകോപനമുണ്ടാക്കുന്നു' - ‘വർഗ്ഗീയത പറയുന്നു’ എന്നൊക്കെ‌ അലമുറയിടുക എന്ന ഒരു നയമാണ്‌ ഇതു വരെ കണ്ടിട്ടുള്ളത്‌. ഇപ്പോള്‍ എന്തായിരിക്കും ഈ ചുവടുമാറ്റത്തിനു പിന്നില്‍? പുതിയ എന്തെങ്കിലും അടവു നയം?

ജീപ്പു വളവു തിരിഞ്ഞപ്പോളാണ്‌ സംശയം മാറിയത്‌.

ജീപ്പിനു പിറകില്‍ വലിയ ഒരു പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നു.

"ഇസ്രായേലിനെ 'നിലക്കു' നിര്‍ത്തുക"!

അകന്നുപോകുന്ന ജീപ്പിനു പിന്നാലെ ഓടുന്ന കുട്ടികളുടെ ബഹളത്തിനിടയിലൂടെ അനൗണ്‍സ്‌മെന്റ്‌ തുടരുകയാണ്‌.

"ദുരിതമനുഭവിക്കുന്ന ലെബനീസ്‌ ജനതയുടെ വികാരങ്ങള്‍ നെഞ്ചേറ്റിക്കൊണ്ട്‌.... കേരളത്തിലെ ഇടതുപക്ഷ-പുരോഗമന-ജനാധിപത്യ-മതേതര..."

മുംബൈയില്‍ ഇപ്പോള്‍ മഴയാണെന്നു കേള്‍ക്കുന്നു. വീട്ടിലേക്കു തിരിച്ചു കയറുന്നതിനിടയില്‍ ഉണ്ണിപ്പിള്ള ഓര്‍ത്തു. മുംബൈയില്‍ മരിച്ചവരുടെ ചിതകള്‍ ഇപ്പോള്‍ അടങ്ങിയിട്ടുണ്ടാവണം. നല്ല വേനലാണെങ്കില്‍ ഒരു അഞ്ചാറു ദിവസമെങ്കിലും എടുക്കും കനലടങ്ങാന്‍. ഇന്നു പക്ഷേ സ്ഫോടനം നടന്നിട്ട്‌ ഇതു മൂന്നാം ദിവസം മാത്രം. ഇനിയും മൂന്നു ദിവസത്തോളം ബാക്കി.

---------------------------------------------------------------
ലെബനനില്‍ ആക്രമണവും പ്രത്യാക്രമണവും മുറുകി വന്നപ്പോള്‍ ഉണ്ണിപ്പിള്ള വീണ്ടും വല്ലാതെ പേടിച്ചു. ഒരു 'പുനരൈക്യ'ദാര്‍ഢ്യപ്രതിജ്ഞയും പുറകെ ഒരു ഹര്‍ത്താലും കൂടി സംഘടിപ്പിച്ച്‌ തവളക്കുഴിയെങ്ങാനും ഇക്കൂട്ടര്‍ സ്തംഭിപ്പിച്ചു കളഞ്ഞാലോ?

ഭാഗ്യം. ഒന്നുമുണ്ടായില്ല. ഒരുപാടു താമസിക്കാതെ ഒരു വെടി നിര്‍ത്തല്‍ നിലവില്‍ വന്നത്‌ എത്ര നന്നായി?

എല്ലാം കഴിഞ്ഞുവെന്നു കരുതി അങ്ങനെ ഇരിക്കുമ്പോള്‍ തിരുവനന്തപുരത്തുനിന്ന്‌ ഒരു വാര്‍ത്തയും ഫോട്ടോയും. കോണ്‍ഗ്രസ്‌ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പാളയത്ത്‌ കുത്തിയിരിക്കുന്നു. അവിടെയും ഐക്യദാര്‍ഢ്യം തന്നെ വിഷയം.

അല്ലാ - ലെബനനില്‍ വെടിയും നിര്‍ത്തി മോരിലെ പുളിയും പോയിക്കഴിഞ്ഞിട്ടോ എന്നു സംശയിക്കുമ്പോഴാണ്‌ ബാനര്‍ ശ്രദ്ധിച്ചത്‌.

"ലബനന്‍ - പലസ്തീന്‍ ഐക്യദാര്‍ഢ്യം"

പ്രത്യേകിച്ച്‌ സീസണ്‍ ഒന്നും ആവശ്യമില്ലാതെ ഏതു കാലാവസ്ഥയിലും പുറത്തിറക്കി കളിക്കാവുന്ന 'പലസ്തീന്‍' എന്ന തുറുപ്പു കൂടി ചേര്‍ത്തു വീശിയിരിക്കുകയാണ്‌ കോണ്‍ഗ്രസ്‌. 'കൊള്ളാം. മല്‍സരം മുറുകട്ടെ'. ഉണ്ണിപ്പിള്ള മനസ്സില്‍ ചിരിച്ചു.

---------------------------------------------------------------
അതിനിടയ്ക്കുതന്നെയാണ് ശ്രീലങ്കയില്‍ ബോംബുപൊട്ടി 61 വിദ്യാര്‍ത്ഥിനികളോ മറ്റോ മരിച്ചെന്ന വാര്‍ത്ത കണ്ടത്‌. അതും അനാഥര്‍. ഉള്ളതാണോ എന്തോ?

എന്തായാലും അതിനെച്ചൊല്ലി ഇവിടെയെങ്ങും ആര്‍ക്കും യാതൊരു വിധ വിഷമവുമില്ല ഐക്യവുമില്ല ദാര്‍ഢ്യവുമില്ല. തവളക്കുഴിയിലെന്നല്ല - കേരളത്തില്‍ ഒരിടത്തും.

ഓ. എന്തിനാ?

തമിഴന്റെ വോട്ടു തമിഴ്‌നാട്ടില്‍. ഇവിടെ കേരളത്തില്‍ അതിനൊക്കെ ആരു മെനക്കെടും ഹേ? ലാഭമില്ലാത്ത ബിസിനസ്സില്‍ മുതല്‍മുടക്കാന്‍ മാത്രം മണ്ടന്മാരല്ല രാഷ്ട്രീയക്കാര്‍ എന്നു ഉണ്ണിപ്പിള്ളയ്ക്കു പണ്ടേ അറിയാം.

---------------------------------------------------------------
വെടി നിര്‍ത്തല്‍ നടപ്പിലാക്കുന്നതിനു മുന്‍പുള്ള ഒരു ദിവസത്തെ ഒരു ഇംഗ്ലീഷ്‌ പത്രവാര്‍ത്ത യാദൃശ്ചികമായി കണ്ണില്‍പെട്ടപ്പോള്‍ ഉണ്ണിപ്പിള്ള അത്ഭുതപ്പെട്ടുപോയി. ഇസ്രായേലിലെ ഒരു ഇടതു നേതാവ്‌ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകളെ നിശിതമായി വിമര്‍ശിക്കുകയും താക്കീതു ചെയ്യുകയും ചെയ്തിരിക്കുന്നുവത്രെ!

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ചില പരമ്പരാഗത താക്കീതുകള്‍ ഉണ്ണിപ്പിള്ള കേട്ടിട്ടുണ്ട്‌. രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ, തങ്ങള്‍ക്കനുകൂലമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന കോടതികള്‍ക്കു നേരെ, കള്ളവോട്ടു ചൊദ്യം ചെയ്യാന്‍ മുതിരുന്ന പോളിംഗ്‌ ഓഫീസര്‍ക്കു നേരെ, എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്ക്കു പോലും മുടക്കം വരുത്തി ബന്ദ്‌ സംഘടിപ്പിച്ചു കൊണ്ട്‌ അമേരിക്കക്കെതിരെ. അങ്ങനെ പലതരം താക്കീതുകള്‍.

പക്ഷേ..

ഒരു വിദേശ നേതാവ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളോട്‌ നടത്തുന്ന 'അന്തര്‍ദേശീയ താക്കീത്‌' ഇതാദ്യം!

ഇസ്രായേലിലെ ഹൈഫ നഗരത്തിന്റെ മേയറും കടുത്ത ഇടതുപക്ഷവാദിയുമായ 'യോന യാഹ'വിന്റെ പ്രസ്താവനകളാണ്‌ വാര്‍ത്തയില്‍. ആറു വര്‍ഷം മുമ്പ്‌ ലെബനനില്‍ നിന്നുള്ള ഇസ്രായേല്‍ പിന്മാറ്റത്തിനായി 'നെസ്സറ്റി'ല്‍ ശക്തമായി വാദിക്കുകയും വിജയിക്കുകയും ചെയ്ത ആളാണ്‌ കക്ഷി. അദ്ദേഹമിപ്പോള്‍ പറയുന്നത്‌ 'ഹിസ്ബുള്ളയുടെ താവളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെടുന്നതു വരെ ആക്രമണം ശക്തമായി തുടരുകയാണു വേണ്ടതെ'ന്നാണ്‌ !

ഭാരതീയരോടുള്ള അദ്ദേഹത്തിന്റെ താക്കീത്‌ ഇങ്ങനെ പോകുന്നു."നിങ്ങളുടെ രാജ്യത്തും, തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്നില്ലെങ്കില്‍ പിന്നീട്‌ ദു:ഖിക്കേണ്ടിവരും. ഞങ്ങളെ നോക്കൂ. ലെബനനില്‍ നിന്ന്‌ ഞങ്ങള്‍ പിന്മാറിയ അതേ പ്രദേശത്തുനിന്ന്‌ അവരിപ്പോള്‍ ഞങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ എയ്യുന്നു"

ഉണ്ണിപ്പിള്ള മനസ്സിലോര്‍ത്തു. "അറിയാത്ത മേയര്‍ക്ക്‌ ചൊറിയുമ്പോള്‍ അറിയും"

ഇക്കാര്യത്തില്‍ വിദേശ കമ്മ്യൂണിസ്റ്റുകളുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട്‌ മേയറുടെ തുടര്‍ന്നുള്ള അഭിപ്രായപ്രകടനം ഇങ്ങനെ പോകുന്നു. "എത്ര മാത്രം ഗതികെട്ടിട്ടാണ്‌ ഞങ്ങള്‍ ആക്രമണം നടത്തുന്നതെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണം. ഇന്ത്യയിലോ ലണ്ടനിലോ ഉള്ള ഒരു ഇടതുനേതാവല്ല ഞാന്‍. പശ്ചിമേഷ്യയിലുള്ളയാളാണ്‌. എന്റെ മാതൃരാജ്യത്തിന്‌ എന്താണോ ഏറ്റവും നല്ലത്‌ അതായിരിക്കും എന്റെ നിലപാടും"

ഉണ്ണിപ്പിള്ള വാ പൊളിച്ചുപോയി. അപ്പോള്‍ അന്നാട്ടില്‍ തെരഞ്ഞെടുപ്പും വോട്ടുബാങ്കും പ്രീണനവും ഒന്നും ഇല്ലേ പോലും?

വാര്‍ത്തയുടെ അവസാനഭാഗവും വായിച്ചപ്പോള്‍ ആ സംശയവും മാറിക്കിട്ടി.

ഹൈഫ നഗരത്തില്‍ ഭൂരിപക്ഷവും അറബ്‌ വംശജരാണുള്ളത്‌. തൊണ്ണൂറു ശതമാനത്തിലധികം അറബ്‌ വംശജരും വോട്ടു ചെയ്തിട്ടു തന്നെയാണ്‌ യോനാ യാഹവ്‌ വിജയിച്ചിരിക്കുന്നതും. ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തിന്‌ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ ഉണ്ടു താനും!

അപ്പോള്‍ അവിടെ തെരഞ്ഞെടുപ്പും ഉണ്ട്‌ വോട്ടും ഉണ്ട്‌. വോട്ടു ബാങ്കും പ്രീണനവും മാത്രമാണ്‌ ഇല്ലാത്തത്‌.

മാതൃരാജ്യത്തോടുള്ള കൂറിന്റെ കാര്യത്തിലും തങ്ങളെ ആക്രമിക്കാന്‍ വരുന്ന ഭീകരരോടുള്ള കര്‍ക്കശമായ നിലപാടിന്റെ കാര്യത്തിലും അവിടെ എല്ലാവരും ഒറ്റക്കെട്ടാണ്‌. കമ്മ്യൂണിസ്റ്റുകാരനും അറബ്‌ വംശജനും ജൂതനും എല്ലാം ഒറ്റക്കെട്ട്‌. ഒരേ മതത്തില്‍ വിശ്വസിക്കുന്നവനെന്നല്ല, ഒരേ പാര്‍ട്ടിക്കാരനെന്നല്ല, ഒരേ കുടുംബത്തില്‍ പിറന്നവനായാലും ശരി, സ്വന്തം രാജ്യത്തിനെതിരെ തിരിയുന്നവരോട്‌ യാതൊരു ആഭിമുഖ്യവുമില്ല - ഐക്യദാര്‍ഢ്യവുമില്ല.

മത-രാഷ്ട്രീയ ചിന്തകള്‍ വേറെ. രാജ്യസ്നേഹം വേറെ.

റേഡിയോയില്‍ നിന്നുയര്‍ന്ന ഹിന്ദി ചലച്ചിത്രഗാനം ഉണ്ണിപ്പിള്ളയുടെ ചിന്തകളെ മുറിച്ചു.

"ഇറ്റ്‌ ഹാപ്പെന്‍സ്‌ ഒണ്‍ളി ഇന്‍ ഇന്ത്യാ.."

"അച്ഛാ. ഹിന്ദിപ്പാട്ടെന്നു പറഞ്ഞിട്ട്‌ ഈ കേള്‍ക്കുന്നത്‌ ഇംഗ്ലീഷല്ലേ അച്ഛാ?" സ്കൂളില്‍ പഠിക്കുന്ന മകന്റെ സംശയം.

"അതെ മകനേ. പുറമേയ്ക്ക്‌ ഹിന്ദിപ്പാട്ടെന്നു തോന്നുമെങ്കിലും ഉള്ളിന്റെയുള്ളില്‍ ഇംഗ്ലീഷാണ്‌. ശ്രദ്ധിച്ചുകേട്ടാലേ മനസ്സിലാകൂ. ഇതൊക്കെ ഇവിടെ ഇന്ത്യയില്‍ മാത്രമേ നടക്കൂ എന്നര്‍ത്ഥം". റേഡിയോ ഓഫ്‌ ചെയ്തുകൊണ്ട്‌ ഉണ്ണിപ്പിള്ള പറഞ്ഞു.

9 comments:

  1. വ്യത്യസ്തവും ഏറെ പുതുമയുള്ളതുമായ ബ്ലോഗ്, അവതരണവും അതു പോലെ തന്നെ. യോനാ യാഹവ് -നെ കുറിച്ചു നേരത്തെയും ചില ചര്‍ച്ചകള്‍ ബൂലോഗത്തില്‍ നടന്നിരുന്നു.

    ReplyDelete
  2. കാണാപുറങ്ങള്‍ എല്ലാവരും കാണട്ടെ ഈ പോസ്റ്റുകളിലൂടെ.

    ReplyDelete
  3. നല്ല ശൈലി, നല്ല വായന. വിഷയവും നന്ന്.
    ഉണ്ണിപ്പിള്ള തുടരുമല്ലോ.

    ReplyDelete
  4. നകുലാ
    ഒരു കഥയാണ്
    കേരളത്തിലെ ഒരു തെക്കന്‍ ഗ്രാമം...
    അവിടെയിതുവരെ കുറേയേറേ ഹിന്ദുവും മുസ്ലീമുമെല്ലാം കമ്മ്യുണിസ്റ്റ്കാരാണ്.
    ഒരു ദിവസം അങ്ങനെ ദേശാഭിമാനി പ്രചരണം വരുന്നു.....
    വലിയ വലിയ കട്ടൌട്ടുകള്‍ സ്ഥാപിയ്ക്കാന്‍ കാമ്പെയിനിന്റെ ഭാഗമായി തീരുമാനിച്ചു.
    ഈ എം എസ്, ഏ കേ ജീ, അങ്ങനങ്ങനെ....

    അവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമുണ്ട്...പാലസ്തീനൊന്നുമല്ല..ശാന്തമായ ഒരു ഗ്രാമം..നല്ല മനുഷ്യര്‍..മക്കളെ സഖാക്കന്മാരാക്കി നശിപ്പിയ്ക്കന്‍ നടക്കുന്ന ഭീകരനായിട്ടു കൂടി പെരുന്നാളിനെല്ലാം നമ്മടെ നരനേയും വിളിയ്ക്കണം എന്നു പറയുന്ന ഉമ്മമാര്‍..

    പടങ്ങളെല്ലാം ശരിയായി..ഞങ്ങളുടെ നാട്ടിലുള്ള ഒരു പയ്യന്‍ തന്നെയാണ് വരയ്ക്കുന്നത്..ജീവനുണ്ടെന്നു തോന്നും..ദൈവത്തിന്റെ കൈ...

    അപ്പോഴാണ് ഒരു പടം കൂടി വരയ്ക്കാന്‍ ഞങ്ങളുടെ ഒരിടത്തരം നേതാവിനു തോന്നുന്നത്...മുകളില്‍ നിന്ന് നിര്‍ദ്ദേശമുണ്ടത്രേ...
    മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ യാസര്‍ അരാഫത്തിന്റെ പടം വേണം..ദേശാഭിമാനിയുടെ പതിപ്പ് കൂട്ടാന്‍..
    ആ നാട്ടില്‍ ഒരു മുസ്ലീമും അവകാശപ്പെട്ടിട്ടില്ല യാസര്‍ അരാഫത്ത് അവരുടെ നേതാവാണെന്ന്..
    ഹിന്ദു മതത്തില്‍ ജനിച്ച എനിയ്ക്കും തോന്നിയിട്ടില്ല...ഒരു മെച്ചപ്പെട്ട വാജ്പേയി..(അതോ മോശപ്പെട്ടതോ-ഏതായാലും അതിനെച്ചൊലിയൊരു തര്‍ക്കം വേണ്ടേ)

    എന്തിനാ സഖാവേ ഈ അരാഫത്തിന്റെ പടം...
    അങ്ങേരാരാ പാലസ്തീനിലെ കമ്മ്യൂണിസ്റ്റ് നേതാവാ...ആരൊക്കെയോ ചോദിച്ചു...

    അതിന്റെ തൊട്ടു മുന്നത്തെ വര്‍ഷം ഞങ്ങളുടെ ഒരു സഖാവിനെ നഷ്ടപ്പെട്ടിരുന്നു..
    മുസ്ലീം സമുദായത്തില്‍ ജനിച്ചവന്‍, കറതീര്‍ന്ന കമ്മ്യുണിസ്റ്റ്കാരന്‍...ധീഷണാശാലി,ബുദ്ധി ജീവി, ധൈര്യശാലി, നല്ലൊരു ഗൃഹസ്ഥന്‍, പഞ്ചായത്ത് പ്രസിഡന്റ്,
    അദ്ദേഹത്തെ കൊന്നത് മറ്റാരുമല്ല ndf എന്ന വളരെ ജനാധിപത്യപരമായ സംഘം.
    കാരണം? അവന്മാര്‍ ചെയ്യുന്ന കൊള്ളരുതായ്മകളെ അദ്ദേഹം ചോദ്യം ചെയ്തു..
    ഒരിസ്ലാം പെണ്‍കുട്ടി മോപ്പെടോടിച്ചു എന്നു പറഞ്ഞ് അവരാ കുട്ടിയുടെ മോപ്പെട് വീട്ടില്‍ചെന്നു കത്തിച്ചു..
    കാസെറ്റ്,സീ ഡീ കട നടത്തി എന്ന കാരണം പറഞ്ഞ് ഒരിസ്ലാം തന്നെയായ ഒരുവന്റെ കടയില്‍ രാത്രിയില്‍ പെട്രോളോഴിച്ചു കത്തിച്ചു..
    അതെന്തിന് എന്നു ചോദിച്ചു.അത്രേയുള്ളൂ

    നാല്‍പ്പതില്‍ പ്പുറത്ത് പ്രായവും പക്വതയുമ്മുള്ളന്വനായിരുന്നു അയാള്‍..കൈക്കരുത്ത് കാണിയ്ക്കാന്‍ പോയിട്ടില്ല..(വേണമെങ്കില്‍ ആകാമായിരുന്നതേയുള്ളൂ...)

    റമദാന്‍ മാസമായിരുന്നു അത്..നോമ്പ് മുറിയ്ക്കാന്‍ പോയ വാപ്പ തിരിച്ചു വീട്ടില്‍ വരുമ്പോള്‍ മകനെ വെട്ടിക്കൊല്ലുന്നു.

    ആരും ചോദിച്ചില്ല...നിയമം അതിന്റെ വഴിയ്ക്ക്..
    ഇപ്പോഴെന്തായീ എന്നറിയില്ല.നാലഞ്ച് കൊല്ലമായി...

    പറഞ്ഞു വന്നത്...മുസ്ലീമിന്റെ തന്നെ പടം വയ്ക്കണാമെന്ന് നിര്‍ബന്ധമാണങ്കില്‍ അങ്ങേരെ വിറ്റു പത്രമാക്കിയാല്‍ പോരേ എന്നൊരു ചോദ്യം വന്നു...

    മറുപടി രസമാണ്...കൊന്നത് എന്‍ ഡീ യെഫ് കാരായതിനാല്‍ അതു വേണ്ടത്രേ..അവരോട് ചായ്‌വുള്ള മുസ്ലീങ്ങള്‍ മോശം പറയുമത്രേ..
    പാര്‍ട്ടിയ്ക്കു വേണ്ടി രക്തസാക്ഷിയായവനാരായീ....

    കുറേ നാള്‍ കഴിഞ്ഞ് അരാഫത്തിന്റെ ചിരിയ്ക്കുന്ന തുണിപ്പടം ദേശാഭിമാനിയെന്ന് ബാക്ഗ്രൌണ്ടെഫെക്റ്റൊക്കെയുള്ളത്...മഴ പെയ്തും വെയിലടിച്ചും കീറിയൊക്കെപ്പോയി...

    പക്ഷേ ഒരു ദിവസം ഒരു മകനെ നശിപ്പിയ്ക്കാന്‍ കുടുംബത്ത് ചെന്നപ്പോള്‍ അവന്റുമ്മാ എന്നൊട് ചോദിച്ചു..

    "അല്ല മോനേ നരാ,ഈ അരാഫത്ത് എന്ത് ചെയ്തിട്ടാണേനീ നിങ്ങളാ പടം ചന്തെലങ്ങനെ വച്ചിരിയ്ക്കുന്നത്..അങ്ങെരു കമ്മ്യുണിസ്റ്റാണാ..?”.
    ആ ഉമ്മാ സാക്ഷരതാ ക്ലാസ്സിനു പോലും പോയിട്ടില്ല...കശുവണ്ടിത്തൊഴിലാളിയാണ്...

    ഞാന്‍ എന്തു പറയാന്‍....സൈദ്ധ്യാന്തിക വെരട്ടുകളൊന്നും അവരടുത്തെടുക്കാന്‍ പറ്റില്ലല്ലോ...അവര്‍ക്കതിനേക്കാള്‍ ബുദ്ധിയുണ്ട്....

    ReplyDelete
  5. പുറമേയ്ക്ക്‌ ഹിന്ദിപ്പാട്ടെന്നു തോന്നുമെങ്കിലും ഉള്ളിന്റെയുള്ളില്‍ ഇംഗ്ലീഷാണ്‌.
    നകുലന്‍ ഭായീ,ഈ ബ്ലോഗില്‍ വരാന്‍ താമസിച്ചു.കൊള്ളേണ്ടടത്തു കൊള്ളുന്ന വിമര്‍ശനങ്ങളിലൂടെ ഉണ്ണിപ്പിള്ള ഇനിയും തുടരട്ടെ.

    ReplyDelete
  6. very good !!!! -chithrakaran.

    ReplyDelete
  7. വരാന്‍ വൈകി...വായിക്കാന്‍ വൈകി...
    എന്റെ തന്നെ ചിന്തകള്‍ വാക്കുകളായി കന്ടപ്പൊള്‍ സന്തോഷം!!

    എഴുതുന്ന രീതി കാണുംബോള്‍ സി. രധാക്രിഷ്ണന്‍ -ന്നെ ഓര്‍മ വന്നു!

    ReplyDelete
  8. ഇന്ന്‌ (2008 ജൂലൈ 8) കോൺഗ്രസ്‌ വക്താവ്‌ വീരപ്പമൊയ്‌ലി നടത്തിയ ഒരു പ്രസ്താവനയേപ്പറ്റി വായിച്ചപ്പോളാണ് പഴയ ഈ പോസ്റ്റ്‌ ഓർത്തത്‌.

    കാബൂൾ സ്ഫോടനത്തിൽ മരിച്ചവരേപ്പറ്റി ഓർത്ത്‌ രാജ്യം വിഷമിക്കുമ്പോൾ ഇടതുപാർട്ടികൾ ഇങ്ങനെയൊരു തീരുമാനമെടുത്തതു ശരിയായില്ല എന്ന്‌. അതായത്‌ - കോൺഗ്രസിനു പിന്തുണപിൻ‌വലിച്ചതു ശരിയായില്ലെന്ന്‌!

    എന്റെ മോയ്‌ലീ, മലയാളിയായ ആരേക്കൊണ്ടെങ്കിലും ഈ പേജൊന്നു തർജ്ജമചെയ്യിപ്പിച്ചു വായിക്കാമെങ്കിൽ വായിച്ചുനോക്കൂ. കാബൂളീലല്ല - ഇവിടെ ഇന്ത്യയിൽ - മുംബൈയിൽ സ്ഫോടനപരമ്പര നടന്ന്‌ രാജ്യം ദു:ഖിച്ചപ്പോൾ ലെബനനുവേണ്ടി പ്രകടനം നടത്തിയവരേക്കുറിച്ചു തന്നെ താങ്കളിതു പറയണം! ആ പ്രകടനത്തിനു മറുപടി കൊടുക്കാനായി ലെബനനൊപ്പം പാലസ്തീനേയും കൂട്ടുപിടിച്ചു പ്രകടനം നടത്തിയ പാർട്ടിക്കാരനായ താങ്കൾതന്നെ ഇതു പറയണം! ഇതൊക്കെത്തന്നെയാണ് ഈ കൂസിസത്തിന്റെ ഓരോരോ ലക്ഷണങ്ങൾ! ഇന്നത്തെ മികച്ച ‘കൂസിസ്റ്റ്‌ ക്വോ‘ട്ടിനുള്ള പുരസ്കാരം താങ്കൾക്കു ലഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

    ReplyDelete
  9. എല്ലാവരും വായിക്കേണ്ട പോസ്റ്റ്. അമ്പിയുടെ കമന്റും.

    ReplyDelete